അമേരിക്കയിലെ ഞങ്ങളുടെ വീട്ടില്‍ മഞ്ഞ നിറത്തിലുള്ള കമ്മല്‍പൂവ് കാറ്റിനൊത്ത് തലയാട്ടി.അപ്പുറത്തെ ഗുജറാത്തികളുടെ വീട്ടിലെ അപ്പൂപ്പനും അമ്മൂമയും അതു കാണാനെത്തി.
'അച്ഛാഹെ ബഹുത് സുന്ദര്‍ ഫൂല്‍ ഹെ' ഗുജറാത്തി ചുവയുള്ള ഹിന്ദിയില്‍ അവര്‍ പറഞ്ഞു.
നാട്ടില്‍ എന്റെ വീട്ടില്‍ ഇപ്പോള്‍ ഓണക്കാലമാണ്.ഞാനില്ലാത്ത മൂന്നാമത്തെ ഓണം. കഴിമ്പ്രത്തെ നാട്ടുവഴികളിലിപ്പോള്‍ മഞ്ഞകിങ്ങിണിപ്പൂവും,മന്ദാരവും,ചെമ്പരത്തിയും പേരറിയത്ത കാട്ടുപൂക്കളും നിറഞ്ഞിട്ടുണ്ടാകും.സ്കൂളിലേക്ക് നടന്നു പോകാറുള്ള വഴികളില്‍ ചുനച്ചു നില്‍ക്കുന്ന മൂവാണ്ടന്‍ മാങ്ങയും വാളന്‍ പുളിയും,കൊടന്‍ പുളിയുടെ തളിരിലകളും നിറഞ്ഞിട്ടുണ്ടാകും.
വീട്ടിലേക്ക് ഫോണ്‍ വിളിക്കുമ്പോള്‍ അമ്മയുടെ പതിവു പരിഭവങ്ങള്‍,മകളെ മൂന്നു കൊല്ലമായിട്ടും കാണാത്തതിലുള്ള വേദനയിലുള്ള പതിഞ്ഞ ശബ്ദങ്ങള്‍...
'പണ്ടത്തെ പോലെ ഓണമൊന്നുമില്ല മോളേ'...
'അതെന്താ'
'എല്ലാവര്‍ക്കും തിരക്കാണ്.അമ്മയ്ക്ക് സ്ക്കൂളില്‍ 6 ദിവസം സ്പെഷല്‍ ക്ലാസ്സുണ്ട്.(അമ്മ ടീച്ചറാണ്)
ചേട്ടന് ഒട്ടും ഒഴിവില്ല,ആശുപത്രി അടച്ചിടാന്‍ പറ്റില്ലല്ലോ.അച്ഛന്റെ തിരക്ക് നിനക്കറിയാമല്ലൊ.
എന്റെ കുട്ടികാലത്തെ ഓണം ഞാനോര്‍ത്തു.തറവാട്ടില്‍ അച്ഛമ്മയുടെ അടുത്ത് എല്ലാ ആണ്മക്കളും ഒത്തു ചേരും.അമ്മമാരുടെ വക ഓണസദ്യ,അച്ഛന്മ്മാരുടെ ഓണകഥകള്‍,കുട്ടികളുടെ പൂക്കളം,ഊഞ്ഞാലാടല്‍,അടുക്കളയില്‍ നിന്നും സാമ്പാര്‍ തിളക്കുന്ന മണം കാറ്റില്‍ ഒഴുകിയെത്തുന്നുണ്ടാകും...
അത്തം തൊട്ടു തുടങ്ങും ഓണത്തിരക്കുകള്‍.അത്തത്തിനു മുമ്പ് ശാന്തമ്മായിക്ക് പട്ടാളത്തില്‍ നിന്ന്
മകനായ മുരളി ചേട്ടന്റെ കത്തും മണിയോഡറും വരും.ശാന്തമ്മായിയാണ് പറമ്പിലെ ചവറുകള്‍ അ
ടിച്ചു തീയിട്ടുകൊണ്ട് ഓണത്തിരക്കുകള്‍ ഉത്ഘാടനം ചെയ്യുന്നത്.പരീക്ഷകഴിഞ്ഞാല്‍ ഞാനും ഒരു ചെറിയ ചൂലെടുത്തുകൊണ്ട് ഒപ്പം നടക്കും.പണിയെടുത്തു തയമ്പുപിടിച്ച കയ്യുകൊണ്ട് അമ്മായിയെന്നെ മുറ്റമടിപ്പിക്കാന്‍ പഠിപ്പിച്ചു തരും.അപ്പോഴൊക്കെയവരുടെ ശരീരത്തില്‍ നിന്ന് വിയര്‍പ്പ് ചാലിട്ടൊഴുകുന്നുണ്ടായിരിക്കും.അവരുടെ വിയര്‍ക്കാത്ത മുഖം ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല.
വടക്കേതിലെ വിലാസിനിയമ്മായിയുടെ വീട്ടില്‍ നിന്ന് രാത്രി എട്ടുമണിയാകുമ്പോഴേക്കും കൂവലുക
ള്‍ ഉയരും.ഓണക്കളിക്ക് എന്നേയും ചേട്ടനേയും വിളിക്കുന്ന ശബ്ദമാണത്.ഞാനപ്പോഴേക്കും ചോറുണ്ട് കഴിഞ്ഞില്ലെങ്കില്‍ ചേട്ടനെന്നെ നോക്കി കണ്ണുരുട്ടും.മണ്ണുകൊണ്ട് കൂട്ടിയ കൂനക്കുമുകളില്‍ ഒരു ചിമ്മിണി വിളക്ക് കത്തിച്ചുവെച്ച് കുട്ടികളെല്ലാവരും ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരിക്കും.
അയ്യ അമ്മൂമയുടെ വകയാണ് ഓണക്കളിയുടെ പാട്ട്.പുത്തൂരം വീട്ടിലെകാഴ്ച്ചകള്‍,ഉണ്ണിയാര്‍ച്ചയുടെ
ഒരുക്കം,ഉണ്ണിയമ്മകൊടുത്ത ഓല കയ്യിലേന്തിയ തത്തയുടെ പറക്കല്‍ അവസാനം ഒന്നാമന്‍ പൂക്കളത്തി
ലിട്ട പൂക്കളും കുപ്പയില്‍ മുളച്ച കുമ്പളത്തിന്റെ പാട്ടും പാടി ഞങ്ങളെല്ലാവരും ക്ഷീണിക്കും.പിന്നെ വിലാസിനിയമ്മായിയുടെ വക പഞ്ചസാരവെള്ളം,വെള്ളത്തിന്റെ കുളിര്‍മ്മ കൂട്ടാനൊരു ഓണക്കാറ്റും.
അയ്യ അമ്മൂമ ഇന്നില്ല.നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ഓണക്കാലത്തുതന്നെയാണ് കിടപ്പിലായി മ
രിച്ചത്.
'ഉണ്ണിയാര്‍ച്ചയെപ്പോലെ ചുണയുള്ളോളാകണം പെണ്‍കുട്ട്യോളഹ്' എന്നെ കാണുമ്പോള്‍ എപ്പോഴും
പറയും.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ഓണക്കാല പരീക്ഷക്കിടയിലാണ് ശാന്തമ്മായി ആത്മഹത്യ ചെയ്തത്.പിന്നീടൊരിക്കലും മുരളിയേട്ടന്റെ മണിയോഡറും കത്തുമായും പോസ്റ്റുമേന്‍ ബെല്ലടിച്ചു വന്നില്ല.ഉണങ്ങാത്ത മുറിവുപോലെ അമ്മ ഓണക്കാലത്ത് ചിലത് ഓര്‍ത്ത് നെടുവീര്‍പ്പിടും.
മുരളിയേട്ടന്‍ പിന്നീട് രണ്ടു പ്രാവശ്യമേ നാട്ടില്‍ വന്നിട്ടുള്ളു.കൊണ്ടു വന്ന മിഠായിക്കും ബിസ്ക്കറ്റിനു
മൊന്നും പണ്ടത്തെ രുചിയുണ്ടായിരുന്നില്ല.പിന്നീടൊരുനാള്‍ ടെലിഗ്രാമായി ഞങ്ങളുടെ നാട്ടിലേക്കു
വന്നത് മുരളിയേട്ടന്റെ മരണമാണ്.ഹൃദയസ്തഭനമാണെന്നും ആത്മഹത്യയാണെന്നും പലരും പറഞ്ഞു.
പട്ടാളത്തില്‍ നിന്നും കുറച്ചു ഭസ്മം കിട്ടി.
ഇന്നും എന്റെ നാട്ടുകാര്‍ ആ മരണത്തെ അംഗീകരിച്ചിട്ടില്ല.പഴയതുപോലെ ഒരുദിവസം പട്ടാളക്കുപ്പായവും തുരുമ്പിച്ച ഒരു ട്രങ്കും അതില്‍'ടക്കാന്‍' മിഠായികളുമായി പാറുക്കുട്ടിക്ക് മിഠായി യെന്നു പറഞ്ഞ് മുരളിയേട്ടന്‍ എത്തുമെന്ന് ഞാനും പറയുകയും കാത്തിരിക്കുകയും ചെയ്യുന്നു.
അന്ന് എന്റെയൊപ്പം ഓണക്കളികളിച്ചിരുന്ന ചേട്ടന്മ്മാരൊക്കെയും വലുതായി കല്ല്യാണവും കുട്ടികളുമൊക്കെയായി കൂടുവിട്ടകന്നുപോയി.സംഘത്തിലെ ഏക പെണ്‍തരിയായ ഞാന്‍ ഇവിടേയും.
ഓണക്കാലത്ത് പട്ടം ഒട്ടിച്ചെടുക്കാനായി പശകിട്ടാറുണ്ടായിരുന്ന പനിച്ചിമരം കാറ്റ് എടുത്തു.മാലകോ
ര്‍ ക്കാന്‍ പൂക്കള്‍ പെറുക്കാറുണ്ടായിരുന്ന ഇലഞ്ഞിമരം ഏതോ അമ്പലത്തിന്റെ നടവാതിലായി.കെതപ്പൂമണം ഒഴുകിയെത്തിയിരുന്ന കാടുകള്‍ വെട്ടിതെളിച്ച് മതില്‍ കെട്ടി.
അച്ഛമ്മ മരിച്ചതില്‍ പിന്നെ മക്കളെല്ലാവരും ഓണം സ്വന്തം വീടുകളില്‍ തന്നെയാക്കി.മക്കളെല്ലാവരും
വിദേശത്തായിരുന്നതിനാല്‍ ഉറങ്ങി പോയ വീട്ടില്‍ പണ്ടത്തെ ബഹളത്തെയോത്ത് എല്ലാവരും തനിച്ചിരുന്നു.ഓണം ആശംസിച്ചുകൊണ്ട് അബുദാബിയില്‍ നിന്നും അമേരിക്കയില്‍ നിന്നുമൊക്കെ വരുന്ന ഫോണിന്റെ ശബ്ദത്തെ കാത്തുകൊണ്ട് അവര്‍ വീട്ടില്‍ തന്നെയിരുന്നു.ടെലിവിഷനില്‍ വരുന്ന ഓണ
സിനിമകളും ക്രിക്കറ്റും കണ്ട് സമയം പോക്കി.
നാട്ടില്‍ നിന്ന് അനിയത്തിയുടെ കത്തു വന്നു.'ചേച്ചിയില്ലാതെ ഒരു സുഖവുമില്ല.ഇവിടെ ഓണക്കാ
ലമാണ്.മുറ്റത്തെ ചെടികളൊക്കെ പൂത്തു.ചേച്ചിക്കവിടെ സുഖമാണെന്നറിയാം.ഓണം പുതിയ വീട്ടിലല്ലേ? എന്നാണു നാട്ടിലേക്കു വരുന്നത്?
അവളുടെ കത്ത് എന്റെ ദിവസത്തെ നനയിപ്പിച്ചു.സ്നേഹവും ഓര്‍മ്മയുമ്മില്ലാത്ത മനസ്സുതരണേയെന്നു പ്രാര്‍ത്ഥിച്ചു.
കുറച്ചുകഴിഞ്ഞപ്പോള്‍ ഭര്‍ത്താവിന്റെ ഫോണ്‍ വന്നു.
'കമ്പനിയില്‍ നിന്ന് പതിനെട്ടാളുകളെ ജോലിയില്‍ നിന്നെടുത്തുകളഞ്ഞു.എല്ലാ കമ്പനികളും ആളുക
ളെ കുറക്കുകയാണ്.
നാട്ടിലേക്ക് എന്നാണുപോകുന്നത് എന്ന എന്റെ ചോദ്യത്തെ ബോധപൂര്‍വ്വം കുഴിച്ചു മൂടി.എനിക്കു വേണമെങ്കിലൊറ്റക്കു നാട്ടില്‍ പോകാം.പക്ഷെ എന്നെപോലെത്തന്നെ അദ്ദേഹത്തിനും ബന്ധങ്ങളും,ഓമ്മകളും സ്നേഹവുമുണ്ടല്ലൊ.
ഫോണ്‍ താഴെവച്ച് ഞാന്‍ പുറത്തേക്കു നടന്നു.പൊള്ളുന്ന വെയിലില്‍ വിയര്‍ത്തു നനഞ്ഞു.വീടിനുള്ളില്‍ നിന്ന് യേശുദാസിന്റെ നേര്‍ത്ത ശബ്ദം ഒഴുകിവരുന്നുണ്ടായിരുന്നു.
മനോഹരമായി പാടിക്കൊണ്ട് അദ്ദേഹം എന്തിനാണ് എന്നെ കരയിപ്പിക്കുന്നത്?നമ്മുടെ കവികളെന്തി
നാണ് വേദന നിറഞ്ഞ പാട്ടുകളെഴുതി മനസ്സിനെ സങ്കടപ്പെടുത്തുന്നത്?
ക്രമേണ വെയില്‍ മങ്ങിത്തുടങ്ങി.
'പൂക്കളത്തെ നനക്കാനായി നശിച്ച മഴവരുന്നുണ്ട് ചേച്ചി' ആരോ പുറകില്‍ നിന്നും വിളിച്ചു പറയുന്നു?
എന്റെ മനസ്സിലപ്പോള്‍ വീണ്ടും പ്രിയപ്പെട്ടവരുടെ ഓര്‍മ്മ നിറഞ്ഞു.
കല്‍പ്പടവുകളിലിരുന്ന് ഞാന്‍ ഓരോന്ന് ഓര്‍ക്കുമ്പോള്‍ മഞ്ഞകിങ്ങിണിപ്പൂവ് എന്നെ നോക്കി കളി
യാക്കി ചിരിക്കുകയായിരുന്നു.
Sunday, November 19, 2006
Subscribe to:
Post Comments (Atom)
3 comments:
ഓണസ്മരണകള്‍ വായിക്കാനായതില്‍ സന്തോഷം. എനിക്കിന്ന് വരെ ഓണം അവധിക്കാലവും, വഴിയരികലെ വീടുകളിലെ പൂക്കളങ്ങളും, അയല്‍വീട്ടില്‍ നിന്നും വരുന്ന സദ്യയിലെ പുളിയിഞ്ചിയും മാത്രം.
കൊള്ളം അടുക്കും ചിട്ടയുമായിക്രമീകരിച്ചിരിക്കുന്നു.നല്ല കാമ്പുള്ളവരികളും.മുഴുവന്‍ വായിക്കാനായില്ലെങ്കിലും വായിച്ചത് നന്നായീ എന്ന് പറയാതിരിക്കാനാകില്ല.
really nice..you made me nostalgic
Post a Comment