Sunday, January 14, 2007

ഇര

ഇളം നീലയില്‍ വെളുത്ത കുത്തുകളുള്ള ചുരിദാറാണ്‌ പെണ്‍കുട്ടി ധരിച്ചിരുന്നത്‌.തുടുത്ത കവിളുകള്‍,മെലിഞ്ഞ കൈകള്‍,വെളുത്തുനീണ്ട പാദങ്ങള്‍.
ആകാശത്ത്‌ ഉറങ്ങിക്കിടക്കുന്ന മേഘത്തുണ്ടുപോലെ ശാന്തമായ ഉറക്കം.
മരിച്ചവീട്ടില്‍ വരുന്നവരൊക്കെ എന്തൊക്കയോ പിറുപിറുക്കുന്നു.ചിലര്‍ ഏങ്ങിക്കരയുന്നു,നിസ്സംഗരാകുന്നു.
അലി തുടരെതുടരെ കുറേ ഫോട്ടോകളെടുത്തു.
'ഇനി എന്താ ചേച്ചി അടുത്ത പ്ലാന്‍'? ഓഫീസിലേക്ക്‌?
'ഇന്നു ഞാനില്ല,സുഖം തോന്നുന്നില്ല.'
'എന്നാല്‍ ചേച്ചി അടുത്ത വണ്ടിക്ക്‌ വീട്ടിലേക്കുവിട്ടോ..ഓരോന്നുങ്ങള്‍ പിന്നെ ചേച്ചിക്ക്‌ എഴുതാനായിട്ട്‌ കുറെ കഥകളുണ്ടാക്കിത്തരും'.
മരണവീട്ടിലേക്ക്‌ നോക്കിക്കൊണ്ട്‌ അവന്‍ പറഞ്ഞു.
അവള്‍ അവനെയൊന്നു തുറിച്ചുനോക്കി.

അകലെനിന്ന് ഒരു ബസ്സ്‌ പാഞ്ഞുവരുന്നു.കണ്ണുകള്‍ മഞ്ഞളിച്ചതായും കാല്‌ തളരുന്നതായും തോന്നിയവള്‍ക്ക്‌.
'എവിടേക്കുള്ള ബസ്സാ അലി അത്‌?'
'പട്ടാമ്പിക്കുതന്നെ'.
അവള്‍ ബസ്സിനു കൈകാണിച്ചു.ബസ്സില്‍ കയറുന്നതിനു മുമ്പ്‌ അലിയോടായിപറഞ്ഞു.
'റാഷിദ കോളേജു വിട്ടു വന്നോന്ന് ഒന്ന് ഫോണ്‍ ചൈയ്തു ചോദിച്ചോളു അലി..കുട്ടികള്‍..'
അലിയുടെ മുഖം വിളറിയതായും പിന്നീട്‌ ആ വിളര്‍ച്ച കണ്ണുകളിലേക്കു പടര്‍ന്നതായും തോന്നി.
ബസ്സില്‍ കയറി സീറ്റിലിരുന്ന ഉടന്‍ അവള്‍ ടവ്വലെടുത്ത്‌ മുഖമാകെ അമര്‍ത്തിത്തുടച്ചു.കുറച്ചുകഴിഞ്ഞപ്പോള്‍ തനിയേ കണ്ണുകള്‍ അടഞ്ഞുപോയി.
ചുറ്റും നീല നിറം വ്യാപിച്ചു.

വെളുത്ത പെറ്റിക്കോട്ടിട്ട്‌,ചപ്രത്തലമുടിയുമായി അമ്പസ്ഥാനികളിച്ചിരുന്ന എട്ടുവയസ്സുകാരിയെനോക്കി അയാള്‍ ചിരിച്ചു.

'മാമന്‍ മോള്‍ക്ക്‌ ചോന്ന മുട്ടായി വാങ്ങിവെച്ചിട്ടുണ്ട്‌'.

അവള്‍ ഉല്ലാസത്തോടെ ചാടിക്കൊണ്ട്‌ അയാള്‍ക്കു പിറകേപോയി.വാതിലുകള്‍ അടഞ്ഞു.കുറച്ചുകഴിഞ്ഞ്‌ പെറ്റിക്കോട്ടില്‍ കറപ്പാടുകളുമായി അവള്‍ തിരിച്ചു നടന്നു.അവളുടെ മുത്തുമാല പൊട്ടിവീണു ചിതറിയ മണികള്‍ പെറുക്കിയെടുത്ത്‌ അയാള്‍ വേലിയ്ക്കുമുകളിലൂടെ അടുത്ത പറമ്പിലേക്കെറിഞ്ഞു.പിന്നീട്‌ വെള്ളരി പ്രാവിന്റെ നിറമുള്ള ഷര്‍ട്ടെടുത്തിട്ട്‌ പുറത്തേയ്ക്കുനടന്നു. അവള്‍ മൗനിയായി വീടിന്റെ മൂലയില്‍ കുറെനാള്‍ ചടഞ്ഞിരുന്നു.പിന്നീടവള്‍ അമ്പസ്ഥാനികളിക്കുകയോ നൃത്തം ചവിട്ടുകയോ ചെയ്തില്ല...

ആരോ സീറ്റിനടുത്ത്‌ വന്നിരുന്നപ്പോള്‍ അവള്‍ ഞെട്ടിയെഴുന്നേറ്റു. പെറ്റിക്കോട്ടിട്ട പെണ്‍കുട്ടി ഉണര്‍ച്ചയിലും അവളെ വിടാതെ പിടികൂടി.

2

വാരികയുടെ ഓഫീസിലെത്തിയപ്പോള്‍ത്തന്നെ തങ്കമ്മയെകണ്ടു,ഫയലില്‍ കുറെ കടലാസുമായി എതിരേ നടന്നു വരുന്നു.
'എന്താ സുനി ഇന്നലെ പോയ കേസെന്തായി'.?
അവള്‍ ഒന്നു ചിരിക്കുക മാത്രം ചൈയ്തു.
'പെങ്കൊച്ചിനു വയറ്റിലുണ്ടായിരുന്നോ'?
അവള്‍ ഒന്നും മിണ്ടിയില്ല.
'പെങ്കൊച്ചുങ്ങള്‍ക്കൊക്കെ ആത്മഹത്യ ഒരു ഫാഷനല്ലെ. സുനിയെഴുതുന്ന ലേഖനത്തിലേക്ക്‌ മാറ്ററിനൊരു പഞ്ഞോമുണ്ടാകില്ല'

അവള്‍ക്ക്‌ വീണ്ടും തലകറങ്ങുന്നതുപോലെതോന്നി.തങ്കമ്മ പറഞ്ഞതൊന്നും പിന്നീടവള്‍ കേട്ടില്ല.കുറച്ചുനേരം മിണ്ടാതെ അവിടെക്കണ്ടചവിട്ടുപടിയില്‍ കുനിഞ്ഞിരുന്നു.വരാന്തയിലൂടെ കടന്നുപോയ ഓരോ രൂപവുമവളെ ഭയപ്പെടുത്തി.
പകലിനിത്ര ഇരുട്ടാണോ?
സമയമറിയാനായി അവള്‍ വാച്ചില്‍ നോക്കി.

സുനി വരൂ..എഡിറ്റര്‍ മുറിയിലേക്കു വിളിച്ചു.
'എഴുതിയതൊക്കെ നന്നായിട്ടുണ്ട്‌'.
ചത്തപെണ്ണിനെ പറ്റി കൂടുതല്‍ വിവരിക്കാമായിരുന്നില്ലേ? സുന്ദരിയായൊരു പെണ്‍കുട്ടിയെന്നുമാത്രമെഴുതാതെ കുറച്ചുകൂടിയെഴുതിചേര്‍ക്കൂ..
അവള്‍ ഒന്നും മിണ്ടിയില്ല.

സുനിയെന്താണൊന്നും മിണ്ടാത്തത്‌?
---
പെണ്ണ്‍ എങ്ങിനെയുണ്ടായിരുന്നു കാണാന്‍?
---
എന്തെഴുതിവച്ചിട്ടാ തൂങ്ങിയത്‌? പ്രെഗ്നന്റായിരുന്നോ?
----
സുനിയെന്താ ഒന്നും മിണ്ടാത്തത്‌?
എഡിറ്ററുടെ മുഖം അക്ഷമയാല്‍ ചുളിഞ്ഞു.കുറച്ചുനേരം അവര്‍ ഒന്നും മിണ്ടിയില്ല. ചുവരില്‍ തൂങ്ങിക്കിടന്നിരുന്ന ക്ലോക്ക്‌ നാലുമണിയായപ്പോള്‍ മണിയടിച്ച്‌ അവര്‍ക്കിടയിലെ നിശബ്ദതയെ പൂരിപ്പിച്ചു.
സുനിക്കെന്നോടൊന്നും പറയാനില്ലേ? അവര്‍ ദേഷ്യം കൊണ്ട്‌ ചുവന്ന മുഖവുമായി പാഞ്ഞടുത്തു.വീണ്ടും വീണ്ടും ചോദ്യങ്ങള്‍ ചോദിക്കുന്നതിനു മുമ്പ്‌ അവള്‍ ഉത്തരം പറഞ്ഞുതുടങ്ങി.

'നല്ല സുന്ദരിക്കുട്ടിയായിരുന്നു മാഡം. മാഡത്തിന്റെ ശ്രുതിക്കുട്ടീടെ അതേ മുഖം, കുറച്ചു നീലച്ചിരുന്നെങ്കിലും അതേ ചുണ്ട്‌,അതേ കണ്ണുകള്‍ അവളിട്ടുവരാറുള്ളപോലത്തെ നീല ചുരിദാര്‍ ചത്തുമലച്ചുകിടക്കുന്നത്‌ മാഡത്തിന്റെ ശ്രുതിക്കുട്ടിയാണെന്നേ തോന്നൂ'..

പിന്നില്‍ നിന്നും കേള്‍ക്കുന്ന വികൃത ശബ്ദങ്ങളില്‍ പ്രതികരിക്കാതെ ഫയല്‍ കയ്യിലെടുത്ത്‌ വാതില്‍ ചാരി.
പുറത്ത്‌ ഇത്രയും ഇരുട്ടാണോ? മൂന്നാമത്തെ തവണയാണ്‌ സമയമറിയാനായി വാച്ചില്‍ നോക്കുന്നത്‌.ഇരുട്ടിനെ കൂടുതല്‍ കനപ്പിക്കാനായി മഴ ആര്‍ത്തലച്ചു വന്നു.പ്രളയം കാത്തിരുന്ന കന്യകയെപ്പോലെ ഭൂമി അവള്‍ക്കുചുറ്റും വെള്ളത്തിന്റെ ചുഴികള്‍ സൃഷ്ടിച്ചു.തൂണുകളില്‍ നിന്ന് തൂണുകളിലേക്ക്‌ കൈവച്ച്‌ പിന്തിരിഞ്ഞുനോക്കാതെ,ദൂരങ്ങള്‍ താണ്ടി അവള്‍ നടന്നു.പ്രളയ ജലം അവള്‍ക്കായ്‌ വഴിപകുത്ത്‌ ചെളിവെള്ളത്തെ ദിശമാറ്റിയൊഴുക്കി.

Thursday, January 4, 2007

തോമസ്സുകുട്ടി വിട്ടോടാ

ഡയറിക്കുറിപ്പുകള്‍-2

കുറച്ചുനാളായി 'ഡയറിക്കുറിപ്പുകളില്‍' എന്തു പോസ്റ്റും എന്നുകരുതിയിരിക്കുന്നു.ഡയറിക്കുറുപ്പുകള്‍ എഴുതിത്തുടങ്ങുമ്പോള്‍ ഒരു പ്രശ്നം എപ്പോഴും വരും ആരെയും വിഷമിപ്പിക്കാതെ ഒന്നും എഴുതാന്‍ പറ്റില്ല അല്ലെങ്കില്‍ അതിനുള്ള ചങ്കൂറ്റം എനിക്കായിട്ടില്ല.അതുകൊണ്ട്‌ തമാശകള്‍ക്കാണിവിടെ മുന്‍ ഗണന കൊടുത്തിരിക്കുന്നത്‌.എഴുതിയത്‌ രണ്ടാമതും മൂന്നാമതുമൊന്നും വായിച്ചുനോക്കി തിരുത്താറുമില്ല. ഇതപ്പടി ജീവിതത്തില്‍ നിന്നും ചീന്തിയെടുത്ത ഒരേടാണെന്ന് ആരും വിശ്വസിക്കരുത്‌ മനോധര്‍മ്മത്തിനനുസരിച്ച്‌ കൂട്ടിച്ചേര്‍ക്കുന്ന പലതും ഇതിലുണ്ട്‌.
ബൂലോഗത്തില്‍ ഞാനിട്ട ചില കമന്റുകളില്‍നിന്ന് ഒരു ആരാധകന്‍ വന്നെന്റെ ഓട്ടോഗ്രാഫു ചോദിച്ചു,അപ്പോള്‍ പണ്ട്‌ സംഭവിച്ച രസകരമായ ഒരു സംഭവത്തെക്കുറിച്ച്‌ നിങ്ങളോട്‌ പങ്കുവെക്കണമെന്നുതോന്നി.
'ആരാധകരെന്നുകേട്ടാല്‍ പേടീ പൂരിതമാകുമെന്നന്തരംഗം' ബൂലോഗത്തില്‍ നിന്നുകിട്ടിയ പുതിയ ചൊല്ലുപോലെ 'ഞാനിവിടില്ല' എന്നു പറയും. ആ കഥ ഇതാ ഇങ്ങനെയാണ്‌.

തൃശൂര്‍ത്തെ പഠിപ്പൊക്കെക്കഴിഞ്ഞ്‌ നാട്ടിക എസ്‌.എന്‍ കോളേജില്‍ മലയാളം ബി.എ ക്കു പഠിക്കുന്ന കാലം.ആരെങ്കിലും ഏതു വിഷയമാണ്‌ പഠിക്കുന്നതെന്നു ചോദിച്ചാല്‍ മലയാളമെന്നു പറയാനൊരു കുറച്ചിലാണ്‌ അതുകൊണ്ട്‌ 'ലിറ്ററേച്ചര്‍' എന്നു പറഞ്ഞ്‌ നാലാളുകൂടുന്നിടത്തുനിന്നൊക്കെ തടിതപ്പും.
കോളേജിലെ സാഹിത്യ പ്രവര്‍ത്തനങ്ങളിലും സാസ്കാരിക പ്രവര്‍ത്തനങ്ങളിലുമൊക്കെ സജീവം.ഒരുറുപ്യക്കു വില്‍ക്കുന്ന കയ്യെഴുത്തു മാസികയുടെ സബ്‌ എഡിറ്ററായി കോളേജിന്റെ മുക്കിലും മൂലയിലും കയറിയിറങ്ങുന്ന കാലം.
അങ്ങനെയിരിക്കേ കേരളത്തിലെ പ്രമുഖ വനിതാമാസിക നടത്തിയ കഥാമത്സരത്തിലേക്ക്‌ ഞാനെന്റെയൊരു കഥ അയച്ചുകൊടുത്തു.കാര്യം നേടാന്‍ മാത്രം ദൈവത്തെ വിളിക്കാറുള്ള ഞാന്‍ കഥയെഴുതി ഒരു എന്‍ വൊലപ്പിലാക്കി ഒരുദിവസം സ്വാമീ ചിത്രത്തിന്റെ മുമ്പില്‍ പൂജവെച്ചതിനു ശേഷമാണ്‌ അയച്ചു കൊടുത്തത്‌. പ്രശസ്തയാകാന്‍ അതീവ മോഹം..
എന്തായാലും എന്റെ കുടുംബത്തെയും നാട്ടുകാരെയും ഞെട്ടിച്ചുകൊണ്ട്‌ കഥയ്ക്ക്‌ സമ്മാനമടിച്ചു.പത്രവാര്‍ത്തയറിഞ്ഞതുമുതല്‍ 'എന്റെ അമ്മായീടെ ചേട്ടന്റെ മകളുടെ മകളാണീകുട്ടി' 'അതുപിന്നെ അവളെന്റെ മോളുടെ അനിയന്റെ അളിയന്റെ മോളല്ലെ' എന്നൊക്കെ എല്ലാവരും ബന്ധം പറഞ്ഞു. എന്തായാലും മകളെ മലയാളം ബി.എ എടുപ്പിച്ചതില്‍ എന്റെ കുടുംബമഭിമാനിച്ചു.ഡോക്ടര്‍മ്മാരെക്കൊണ്ടും എഞ്ചിനീയര്‍മ്മാരെക്കൊണ്ടുമൊക്കെ വഴിതടഞ്ഞു നടന്നിരുന്ന കുടുംബത്തില്‍ ഒരു കഥാകാരി ജനിച്ചു.
സമ്മാനം കിട്ടിയ അന്നു തന്നെ മലയാളത്തിലെ പ്രമുഖപത്രത്തില്‍ പേരും അഡ്രസ്സും അച്ചടിച്ചു വന്നു. അവിടന്നല്ലേ പൂരം തുടങ്ങുന്നത്‌.ലോകര്‍ക്കെല്ലാം ഒരു പെണ്‍കുട്ടീടെ പേരും അഡ്രസ്സും ഫ്രീയായി കിട്ടിയിരിക്കുകയാണ്‌.എന്റെ കഥ ഇതുവരേയും അച്ചടിച്ചു വന്നിട്ടില്ല അതിനു മുമ്പേ തന്നെ പോസ്റ്റുമേന്‍ മണിയടിച്ചുകൊണ്ട്‌ ഒരു ചുമടു കത്തുകളുമായി വീട്ടിലേക്കു വന്നു തുടങ്ങി.ഒക്കെ 'ആരാധകരുടേതാണ്‌'...

'പ്രിയപ്പെട്ട സിജി നിങ്ങളുടെ ആരാധകനാണു ഞാന്‍, സമ്മാനം കിട്ടിയതില്‍ അഭിനന്ദനങ്ങള്‍'..
ഒരൊറ്റ പെണ്ണുങ്ങളുടെ കത്തും അതിലില്ല ഒക്കെ ആരാധകന്മ്മാരുടെ മാത്രം.എനിക്ക്‌ സന്തോഷമായി ഏതോ ഒരോണംകേറാ മൂലയില്‍ കിടന്നിരുന്ന പെണ്ണിന്‌ ലോകം മുഴുവന്‍ ആരാധകരായിയെന്നു പറഞ്ഞാല്‍ ആരാ ഇതിലൊക്കെ സന്തോഷിക്കയ്യ്യാണ്ടിരിക്ക്യാ.
കുറച്ചു ദിവസത്തിനുള്ളില്‍ മാസികയുടെ പത്രാധിപരുടെ കത്തു വന്നു.
'സിജി നിങ്ങളുടെ ഒരു ഫോട്ടോവേണം,കഥയോടൊപ്പം പ്രസിദ്ധീകരിക്കാനാണ്‌.
ഈ കത്ത്‌ ഞാന്‍ മുമ്പേ പ്രതീക്ഷിച്ചതാണ്‌,അതിനു മുമ്പേ തന്നെ ഞാന്‍ പടം പിടിക്കല്‍ തുടങ്ങിക്കഴിഞ്ഞിരുന്നു.കണ്ടാല്‍ ആരും കുറ്റം പറയാത്ത സൗ ന്ദര്യമേ എനിക്കുള്ളു. അച്ഛന്‍ വകയും അമ്മവകയും ഒരു ഏവറേജ്‌ സൗ ന്ദര്യ ഫാമിലിയില്‍ ജനനം.ഫെയര്‍ ഏന്റ്‌ ലൗവ്‌ ലിയും മഞ്ഞളും സമമായി അരപ്പിച്ചു തേപ്പിച്ച്‌ അമ്മയെന്റെ ഭംഗികൂട്ടിക്കാന്‍ ശ്രമിക്കാറുണ്ട്‌,പക്ഷെ ഒന്നും അങ്ങട്ട്‌ ഫലിക്കുന്നില്ല.എടമുട്ടത്തെ സ്റ്റുഡിയോയില്‍ പോയിയെടുത്ത ഫോട്ടോയൊന്നുമെനിക്ക്‌ പിടിച്ചില്ല അതിനെ ഞാന്‍ ജൂഹി ചൗളയുടെ ഫോട്ടോയോട്‌ താരതമ്യം ചെയ്തു നോക്കി വലിച്ചെറിഞ്ഞു.അവസാനം ഫാമിലി ഫോട്ടോ ആല്‍ബത്തില്‍ നിന്നും വെട്ടിയെടുത്ത സാമാന്യം തരക്കേടില്ലാത്ത,ഭംഗിയുണ്ടെന്നു മറ്റുള്ളവര്‍ക്കുതോന്നിക്കുന്ന ഒരു ഫോട്ടോ വെട്ടിയെടുത്ത്‌ പത്രാധിപര്‍ക്ക്‌ അയച്ചുകൊടുത്തു.
കേരളത്തില്‍ ഏറ്റവുമധികം വിറ്റുവരവുള്ള മാസികയാണേ എത്രയാളുകള്‍ കാണുന്നതാ.അതൊക്കെക്കഴിഞ്ഞപ്പോളാണ്‌ മറ്റൊരുകാര്യം ഞാനോര്‍ത്തത്‌. സമ്മാനമടിച്ച കഥ കണ്ടംവെച്ചകോട്ടുപോലെ തട്ടിക്കൂട്ടിയ ഒന്നാണ്‌,ഗുണ നിലവാരം വളരെ കുറവ്‌.അച്ചടി മഷി പുരളുമ്പോള്‍ എല്ലാ ജനങ്ങളുമത്‌ വായിക്കില്ലേ? വിധികര്‍ത്താക്കള്‍ തന്നെ പറയുന്നുണ്ട്‌ 'കാമ്പുള്ള കഥകളൊന്നും മത്സരത്തിനായി വന്നില്ലെന്ന്. എന്തായാലും വരുന്നതുപോലെ വരട്ടെ.അങ്ങിനെ ആദ്യമായി എന്റെയൊരു കഥ അച്ചടി മഷിപുരണ്ടു. കടകളുടെ മുന്നില്‍ കഥയടിച്ചുകിടക്കുന്ന മാസികകള്‍ കാണുമ്പോള്‍ സന്തോഷംകൊണ്ടെന്റെ ഹൃദയം നിറഞ്ഞു. കാണുന്നവരൊക്കെ ഫോട്ടോ കണ്ടുവെന്ന് കുശലം പറഞ്ഞു.

ആരാധകരെക്കൊണ്ടൊരു രക്ഷയുമില്ല.സത്യം പറയട്ടെ ഗള്‍ഫില്‍ നിന്ന് അവിവാഹിതരായ ചെറുപ്പക്കാരുടെ അമ്പതുകത്തെങ്കിലും വന്നു.ഇന്ത്യയില്‍ നിന്നും വന്നവയ്ക്ക്‌ കണക്കില്ല.
'സിജി നിങ്ങളുടെ ഒപ്പുവെച്ച ഒരു ഫോട്ടോയെനിക്കയച്ചു തരുമോ'?
'സിജി കഥ പോലെ സുന്ദരിയാണ്‌ നിങ്ങളും'
എന്നുതുടങ്ങുന്ന പല കത്തുകളും അതിലുണ്ടായിരുന്നു.കഥയെ പറ്റിയോ അതിന്റെ ഗുണ നിലവാരത്തെ പറ്റിയോ പരാമര്‍ശിക്കുന്ന ഒരൊറ്റകത്തും അതിലില്ല.എങ്കിലുമെന്ത്‌ ഇതൊക്കെക്കണ്ട്‌ എന്റെ മനം കുളിര്‍ത്തു.
സമ്മാനമായിക്കിട്ടിയ ആയിരത്തിയഞ്ഞൂറുറുപ്യ അപ്പുറത്തെ മാമനും,ഇപ്പുറത്തെ അമ്മായിയും,എന്റെ അമ്മയും കടം വാങ്ങി മുടിച്ചെങ്കിലും ഈ കത്തുവരല്‍ എനിക്കു രോമാഞ്ചം തന്നുകൊണ്ടേയിരുന്നു.
അങ്ങിനെയിരിക്കെ ഒരു കത്തു വന്നു എഴുതിയിരിക്കുന്ന ആള്‍ അല്ലെങ്കില്‍ നമ്മുടെ കഥാനായകന്റെ പേര്‌ 'തേജസ്സ്‌ ത്യാഗി' ആ കത്തില്‍ എന്റെ കണ്ണുടക്കി രണ്ടേ രണ്ടു വരികള്‍ മാത്രം അദ്ദേഹം എഴുതിവിട്ടിരിക്കുന്നു.
'കഥ അത്ര നിലവാരം പുലര്‍ത്തുന്നില്ല എങ്കിലും നിങ്ങളുടെ പ്രായത്തിനനുസരിച്ച്‌ കുഴപ്പമില്ല.കുറച്ചുകൂടി ഗൗരവമായ വിഷയങ്ങളെ കൈകാര്യം ചെയ്യൂ.അഭിനന്ദനങ്ങള്‍..'
സുഖിപ്പിക്കാതെ,പുകഴ്ത്താതെയെഴുതിയ ഒരാണിനോട്‌ എനിക്ക്‌ നന്ദി പറയണമെന്നു തോന്നി,പിന്നെ അദ്ദേഹത്തിന്റെ പേരില്‍ തന്നെയുണ്ടൊരിത്‌..'തേജസ്സ്‌ ത്യാഗി'
കഥയെപറ്റിയുള്ള അഭിപ്രായമറിയിച്ചതില്‍ നന്ദി പറഞ്ഞ്‌ ഞാന്‍ മറുകുറിയയച്ചു.കിട്ടേണ്ട താമസം കൊല്ലത്തുനിന്ന് മൂപ്പരുടെ മറുപടി വന്നു.
'സിജി മറുപടിക്കു നന്ദി, എന്റെയീ വേദനകളില്‍ നിങ്ങളുടെ കത്തൊരു നനവായി'.

എന്തുവേദന സ്നേഹിതാ, എന്താണു കുഞ്ഞാടെ നിന്നെ ഇത്രയധികം അകറ്റുന്ന വേദനയെന്നുചോദിച്ച്‌ ഞാനങ്ങോട്ടൊരു കത്തു പൂശി.
'കശുവണ്ടിത്തൊഴിലാളിയും കള്ളുകുടിയനുമായ അച്ഛന്‍,പാറ ഉടച്ചും കയര്‍ പിരിച്ചും കുടുംബം പുലര്‍ത്തുന്ന അമ്മ,ഇതിനിടയില്‍ എന്തെങ്കിലും കൂലിവേലകള്‍ ചെയ്ത്‌ ഞാന്‍ എഞ്ചിനീയറിങ്ങു പഠനം നടത്തുന്നു.
അയ്യോ പാവം.എന്തൊക്കെ ജീവിതാനുഭവങ്ങളുള്ള മനുഷ്യനാണിയാള്‍. അയാളുടെ അനുഭവങ്ങളുടെ ചൂടുള്ള വാക്കുകള്‍ എന്റെ ഹൃദയം പൊള്ളിച്ചു.
എനിക്കാണെങ്കില്‍ അങ്ങിനത്തെ തിക്താനുഭവങ്ങള്‍ വളരെ കുറവ്‌.എങ്കിലും പത്താം ക്ലാസ്സില്‍ മാര്‍ക്കുകുറഞ്ഞ്‌ കൈത്തണ്ട പിച്ചിനീലം വെപ്പിച്ച അമ്മയുടെ ക്രൂരതയും,പടിഞ്ഞാറയിലെ ചേട്ടന്‍ ചക്ക വെട്ടാന്‍ മുകളില്‍ കയറിയപ്പോള്‍ വീണ്‌കാലൊടിഞ്ഞ്‌ ആശുപത്രിയിലാക്കിയതും,കഴിമ്പ്രത്ത്‌ ജനങ്ങള്‍ക്കിടയില്‍ നിന്ന് പോകുന്ന സ്നേഹവും,സാഹോദര്യവുമൊക്കെയടങ്ങുന്ന വേദനാക്കുറിപ്പുകള്‍ ഒരു ഗുളിക പരുവത്തില്‍ ഞാനും തയ്യാറാക്കി.ഇതിനടിയില്‍ ഞാന്‍ കയ്യെഴുത്തു മാസികയില്‍ എഴുതുന്ന ചില കവിതകളും അതിലുള്‍പ്പെടുത്തി.അങ്ങിനെയൊരു നാലു കത്ത്‌ ഞാനുമയച്ചു.

'സിജി നിങ്ങളുടെ കത്തുകളില്ലാത്ത ലോകം എത്ര വ്യര്‍ത്ഥമാണ്‌,ഞാന്‍ എന്നും പോസ്റ്റുമേനെ കാത്തിരിക്കും,മഴപെയ്യാന്‍ കാത്തിരിക്കുന്ന വേഴാമ്പലുപോലെയാണപ്പോള്‍ എന്റെ മനസ്സ്‌'.
അയാളുടെ ഇങ്ങനെയെഴുതിയ കത്തുവന്നതും ഈ മാഷുടെ പോക്കത്ര ശരിയല്ലയെന്നെനിക്കുതോന്നി.
കഴിമ്പ്രത്തെ പ്രകൃതി ഭംഗി വര്‍ണ്ണിച്ചെഴുതുന്ന കത്ത്‌ കാത്തിരിക്കുന്ന ഈ വേഴാമ്പലിന്‌ വേറെ പണിയൊന്നുമില്ലേ?ഇയാളെഴുതുന്ന കാര്യങ്ങള്‍ എത്ര ശരിയുണ്ട്‌?
അയാളെന്നെ വിടാന്‍ ഭാവമില്ല.വികാരനിര്‍ഭരമായ കത്തുകള്‍ വീണ്ടും,വീണ്ടും വന്നു.കൊത്താത്ത ഇരയെ കൊത്തിപ്പിച്ചെടുക്കാനുള്ള പല നമ്പറുകളും അതിലുണ്ടായിരുന്നു.
ഇതെങ്ങാന്‍ അച്ഛനുമമ്മയും പൊട്ടിച്ചു വായിച്ചാല്‍ എന്റെ കഥ തീര്‍ന്നതുതന്നെ.വേലീമ്മല്‍ കിടന്ന പാമ്പിനെ തലയിലെടുത്തു വച്ച എന്റെ പൊട്ട സമയത്തെ ഞാന്‍ പഴിച്ചു.പത്തിരുപതു വയസ്സുപ്രായത്തില്‍ ഏതു പെണ്‍കുട്ടിയാ ഈയൊരവസ്ഥ വരുമ്പോള്‍ പേടിക്യാണ്ടിരിക്ക്യാ.

അങ്ങിനെയൊരു ദിവസം ഞാന്‍ എന്റെ പരീക്ഷാഫലമറിഞ്ഞ്‌ കോളേജില്‍ നില്‍ക്കുകയാണ്‌.എന്തോ ചില ഭാഗ്യത്താല്‍ ചില വിഷയങ്ങളിലൊക്കെ നല്ല മാര്‍ക്കുണ്ട്‌.എനിക്കു സന്തോഷം സഹിക്കാന്‍ വയ്യ.
അതിനിടയില്‍ ഒരു കുട്ടി സഖാവെന്നോടു വന്നു പറഞ്ഞു. 'സിജിയെന്തൂട്ടാ ഇവിടെ നില്‍ക്കുന്നത്‌ കൊല്ലത്തു നിന്നൊരാള്‍ കാണാനായി വന്ന് കൊടി മരത്തിനു താഴെ നില്‍ക്കുന്നുണ്ട്‌'.

ആരടാ ഈ കൊല്ലത്തു നിന്നൊരാള്‍? ഞാന്‍ ആകാംക്ഷയോടെ കൊടിമരത്തിനടിയിലേക്കുപോയി.
സാക്ഷാല്‍ തേജസ്സ്‌ ത്യാഗി !
ഇരു നിറത്തില്‍ ആറടിപൊക്കത്തില്‍,വണ്ണം കുറഞ്ഞ്‌ എന്റെ ആരാധകരിലൊരാള്‍ നേരിട്ടു പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
ഞാന്‍ നിന്ന നില്‍പ്പില്‍ തന്നെ ഫ്യൂസായിപ്പോകുമെന്നു തോന്നി.
'ഞാന്‍ കോളേജിലെ ഒരു സമ്മേളനത്തിനായി തൃശൂര്‍ക്ക്‌ വന്നതാ കൂട്ടത്തില്‍ സിജിയെ ഒന്നു കാണാമെന്നു കരുതി'
അതെയോ ഞാന്‍ ചിരിച്ചു.
എന്താ സിജിയുടെ മുഖത്തൊരു വിഷാദം?
ഒന്നുമില്ല .പരീകഷയുടെ റിസള്‍ട്ടു വന്നു മാര്‍ക്കൊക്കെ കുറവ്‌.
'നമുക്ക്‌ നിങ്ങളുടെ കാന്റിനില്‍ പോയിരുന്നു സംസാരിക്കാം,എനിക്ക്‌ സിജിയോട്‌ എന്റെ മനസ്സ്‌ തുറന്നൊന്നു സംസാരിക്കണം.'
സംഗതി പുലിവാലാണെന്നു തോന്നിയ ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി.
'ഇവിടെ നിന്നു സംസാരിക്കാം ഞാന്‍ കാന്റിനില്‍ പോകാറില്ല' ഞാന്‍ നുണകള്‍ കാച്ചിവിടുകയാണ്‌.
'അതെന്താ കാന്റിനില്‍ പോയാല്‍ നിന്റെ കയ്യിലെ വളയൂരിപ്പോകുമോ? നീയെന്താ എനിക്കു കത്തെഴുതാത്തത്‌?
ആരാധകന്റെ ഭാഷ മാറിൂത്തുടങ്ങുകയാണ്‌.പ്രണയാഭ്യര്‍ത്ഥന നടത്തി പരാജയപ്പെട്ട്‌ നടുറോട്ടിലിട്ടു കാമുകിയെ കുത്തി മലര്‍ത്തുന്ന കാമുകന്മ്മാരെപറ്റി ഞാന്‍ വായിച്ചിട്ടുണ്ട്‌.എന്റെ പെരിങ്ങോട്ടുകര ചാത്തന്മ്മാരെ എന്റെ കഥയിന്നു കഴിഞ്ഞതു തന്നെ.തലകറങ്ങി വീഴാതിരിക്കാന്‍ ഞാന്‍ കൊടി മരത്തില്‍ പിടിച്ചു.എന്തോ ഒരു മഹാ ഭാഗ്യത്തിന്‌ എന്റെ കൂട്ടുകാരി ആ വഴിവന്ന് നാലേ അമ്പതിന്‌ കഴിമ്പ്രത്തേക്കുപോകുവാനുള്ള അവസാന ബസ്സ്‌ പോകുമെന്നോര്‍മ്മിപ്പിച്ചു.

'തേജസ്സ്‌,എന്റെ ബസ്സു പോകാറായി ഇവിടെ വന്ന് എന്നെകണ്ടതില്‍ വളരെ സന്തോഷം'
ഞാന്‍ ചിരി വരുത്തിക്കൊണ്ടു പറഞ്ഞു.
'ബസ്സ്‌ സ്റ്റോപ്പ്‌ വരെ ഞാനും വരാം' അയാള്‍ പറഞ്ഞു.

'അയ്യോ വേണ്ട പോകുന്ന വഴിയില്‍ ഞങ്ങള്‍ക്കൊരു പുസ്തകം വാങ്ങാനുണ്ട്‌.ഞങ്ങള്‍പ്പോട്ടെ ഇപ്പോപോയില്ലെങ്കില്‍ കഴിമ്പ്രം വരെ നടക്കണം.'.
'നീയൊന്നു വേഗം വരുന്നുണ്ടോയെന്ന് കൂട്ടുകാരി എന്നെ രക്ഷിക്കാനായൊരു ഡയലോഗുമിട്ടു.
അതുകേള്‍ക്കേണ്ട്‌ താമസം ഗേറ്റിനു പുറത്തു കണ്ട ആദ്യത്തെ ഓട്ടോറിക്ഷയില്‍ കയറി ഞങ്ങള്‍ തൃപ്രയാര്‍ സെന്ററിലേക്കു വിട്ടു.
ഇയാള്‍ ഇനിയും എന്നെക്കാണാന്‍ കോളേജിലേക്കു വരുമോ?ഞാനയച്ച കത്തുകള്‍കൊണ്ടെന്നെ ഭീഷണിപ്പെടുത്തുമോയെന്നൊക്കെയോര്‍ത്ത്‌ എനിക്കന്നു രാത്രി ഉറക്കമേ വന്നില്ല.ഇതെല്ലാമൊന്നൊഴിഞ്ഞു പോയാല്‍ എന്നെക്കൊണ്ടാകുന്നതുപോലെ ചെയ്യാന്‍ പറ്റുന്നൊരു വഴിപാട്‌ ഞാന്‍ ദൈവത്തിനു നേര്‍ന്നു.

രണ്ട്‌ ദിവസത്തിനു ശേഷം തേജസ്സ്‌ ത്യാഗിയുടെ കത്ത്‌ വീണ്ടും വന്നു.
'എടി ചെറ്റേ,
നീയെന്തു വിചാരിച്ചു എന്നെ പറ്റി.നിന്റെ സൗ ന്ദര്യം കണ്ട്‌ ഞാന്‍ മയങ്ങിയെന്നോ, ഫോട്ടോയില്‍ കാണുന്നതിന്റെ പകുതി ഭംഗി പോലുമില്ലെടിനിനക്ക്‌.നിന്റെ എലിവാലു പോലത്തെ മുടിയും,പാറപ്പുറത്ത്‌ ഒച്ചിരിക്കുന്നതുപോലത്തെ മൂക്കും,തുറിച്ച കണ്ണും കണ്ടെനിക്ക്‌ ശര്‍ദ്ദിക്കാന്‍ വന്നെടി.
'മനുക്കുട്ടന്‍ ദേ അപ്പിയിട്ടു' എന്നുപറഞ്ഞ്‌ ഓടിവന്ന് എന്റെ കുട്ടിയെ പെറ്റുനോക്കി വളര്‍ത്തുന്ന ഒരു ഭാര്യയുണ്ടെടി എനിക്ക്‌ .ബിന്ദു വെന്നാണവളുടെ പേര്‌.

ആ കത്തിലെ ഒരു ഭാഗവും എഡിറ്റു ചെയ്യാതെ യാണ്‌ ഞാന്‍ മുകളിലിട്ടിരിക്കുന്നത്‌.
കൃഷ്ണാ..ഗുരുവായൂരപ്പാ.ഇയാള്‍ക്കൊരു ഭാര്യയുണ്ടെന്നു പറഞ്ഞ്‌ എന്നെ ഒഴിവാക്കി തന്നാല്‍ മതിയായിരുന്നു.
ഞാന്‍ ഉള്ള തടിയും നോക്കി മിണ്ടാതെയിരുന്നു.കുറച്ചു നാളുകള്‍ക്കു ശേഷം എന്റെ വീട്ടിലേക്ക്‌ ഒരു വലിയ എന്‍ വൊലപ്പ്‌ എന്നെത്തേടി വന്നു. അതില്‍ ഞാനയച്ച കത്തുകളും' ഇന്നടി പുല്ലേ നിന്റെ കത്തുകള്‍' എന്നൊരു വരിയും.
ഞാനന്ന് എല്ലാ കത്തുകളും ആകാശത്തിലേക്ക്‌ ചീന്തിയെറിഞ്ഞ്‌ സ്വാതന്ത്യം കിട്ടിയ സന്തോഷത്തോടെ അന്നത്തെ ദിവസമാഘോഷിച്ചു.ഇഷ്ടമുള്ള പാട്ടുകേട്ട്‌ സുഖമായുറങ്ങി. പിന്നീട്‌ ആരാധകരെന്ന പേരുകേള്‍ക്കുമ്പോള്‍ ഒരൊറ്റവാചകമേ ഞാന്‍ പറയൂ.
'തോമസ്സുകുട്ടീ..വിട്ടോട..'