Sunday, September 16, 2007

അഭയം

അന്നയുടെ സ്നേഹം മെഴുകുതിരിവെളിച്ചം പോലെയായിരുന്നുവെനിക്ക്‌.അധികം ആളിക്കത്താതെ ഒരു മെലിഞ്ഞ നൂലില്‍ നിന്നുകൊണ്ട്‌ ദിശതെളിയിക്കുന്ന പ്രകാശം.

ഒരിക്കല്‍ അന്ന എന്നെക്കുറിച്ച്‌ ഇങ്ങനെയൊരു കവിതയെഴുതി.

'നറും മല്ലി ചോട്ടില്‍ തളിര്‍ത്ത സ്നേഹം -
ചാഞ്ഞ ചില്ലതന്‍ തണലുപോല്‍
നിന്നിളയ സൗഹൃദം'.

എന്നെക്കുറിച്ച്‌ എനിക്കുതന്നെ മതിപ്പില്ലാത്ത കാലമായിരുന്നുവത്‌.ഹോസ്റ്റലില്‍ നിശബ്ദദതക്കായ്‌ പ്രത്യേകമായൊരിടമില്ലായിരുന്നു.പെണ്‍ ശബ്ദത്തെ പേടിച്ചായിരിക്കണം ഒരു പല്ലിപോലും ചുമരിലൂടെ ഇഴഞ്ഞുനടന്നിരുന്നില്ല,ഒരു എട്ടുകാലി പോലും ഇഴയടുപ്പിക്കാന്‍ തുനിഞ്ഞതുമില്ല.

എങ്കിലും എനിക്കായ്‌ ഞാന്‍ പ്രത്യേകമായൊരിടം കണ്ടെത്തി.ചെറിയ കമ്പിയിഴകള്‍ കൊണ്ട്‌ വരാന്തയാകെ മറച്ചിരുന്ന ഒരു പഴയകെട്ടിടമായിരുന്നു ഞങ്ങളുടെ ഹോസ്റ്റല്‍.അതിലെ ആറാം നമ്പര്‍ മുറി കാലൊടിഞ്ഞ കട്ടിലുകളും,കയ്യും കാലും വേര്‍പെട്ട കസാരകളും,ഉണങ്ങി ദ്രവിച്ച അടിവസ്ത്രങ്ങളും കൊണ്ട്‌ ശുഷ്കിച്ച്‌ കിടന്നിരുന്നു.എന്നെ സംബന്ധിച്ചിടത്തോളം അതൊരു ഒളിത്താവളമായിരുന്നു. എല്ലാ സന്ധ്യകളിലും ഞാന്‍ അവിടെച്ചെന്ന് വിദൂരമായ ആകാശത്തെനോക്കിയിരിക്കും.ആവി പറക്കുന്ന ചുമരുകളില്‍ പറന്നിരിക്കുന്ന ആനത്തുമ്പികളുടെ ചെറിയമൂളല്‍ മാത്രമായിരിക്കും ഞാനപ്പോള്‍ കേള്‍ക്കുക. അടുത്തുള്ള അമ്പലത്തില്‍ നിന്നും ഉച്ചത്തില്‍ കേള്‍ക്കുന്ന ദേവീ സ്തോത്രവും,കാടുകളില്‍ നിന്നും വരുന്ന പല ജാതി പക്ഷികളുടെ കരച്ചിലും കേള്‍ക്കുമ്പോള്‍ പതുക്കെ മുറിയിലേക്കു വരും. എന്റെ സഹമുറിയര്‍ എന്നെ സ്നേഹിക്കുകയോ വെറുക്കുകയോ ചെയ്തിരുന്നില്ല അവരെ സംബന്ധിച്ചിടത്തോളം ഞാനൊരു നിരുപദ്രവകാരിയായ ജീവിയായിരുന്നു.

അങ്ങനെയിരിക്കേയാണ്‌ അന്ന ഹോസ്റ്റലിലേക്കുവന്നത്‌. ചെറുകയറില്‍ തൂക്കിയിട്ട ഒരു പഴയ കോസടിയും,ചെറിയൊരു ബാഗില്‍ കുത്തി നിറച്ചുവെച്ച രണ്ടോമൂന്നോ ഡ്രസ്സുകളുമായി ഒട്ടൊരു ദുരൂഹതയോടെയാണ്‌ അന്ന കിരുകിരാ ശബ്ദമുണ്ടാക്കുന്ന മര ഗോവണി ചവിട്ടിക്കേറി വന്ന് ഞങ്ങളുടെ വാതില്‍ മുട്ടിയത്‌.

മുടിഞ്ഞ ഉഷ്ണക്കാലമായിരുന്നുവത്‌. എല്ലാവരും ഉഷ്ണത്തെ കുറ്റം പറഞ്ഞു കൊണ്ട്‌ എണ്ണ തേച്ചു കുളിക്കുകയും സൗദ്ധര്യവര്‍ദ്ധനക്കായി ദിവസത്തിലെ വലിയൊരു ഭാഗം മുഴുവന്‍ മാറ്റി വെക്കുകയും ചെയ്ത്തിരുന്നു. ഹോസ്റ്റലിലെ മുറികളെല്ലാം കാലിയായ എണ്ണക്കുപ്പികള്‍,മഞ്ഞളിന്റെ നിറം പുരണ്ട തോര്‍ത്തുമുണ്ടുകള്‍,വാസനാസോപ്പിന്റെ തങ്ങി നില്‍ക്കുന്ന മണം എന്നിവകൊണ്ട്‌ സമ്പന്നമായി.


ഞങ്ങളുടെ മുറിയില്‍ ഉഷ്ണത്തെ സ്നേഹിക്കുന്ന ഒരേയൊരാള്‍ അന്ന മാത്രമായിരുന്നു. കോസടിക്കുമേല്‍ വെന്തുരുകി കിടക്കുമ്പോഴും ഫാനിന്റെ സ്വിച്ച്‌ ഒരിക്കല്‍ പോലും അന്ന തിരഞ്ഞു പിടിച്ചിരുന്നില്ല. ഞാന്‍ സമയം കിട്ടുമ്പോഴൊക്കെ ചൂടിനെക്കുറിച്ച്‌ മുറുമുറുത്തിരുന്നെങ്കിലും ഒരു ചിരിയല്ലാതെ അന്നയുടെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണമൊന്നും എനിക്കു കിട്ടാറുണ്ടായിരുന്നില്ല.

ഒരിക്കല്‍ അന്നയുടെ പുസ്തകത്തില്‍ നിന്ന് എനിക്കൊരു കവിത കണ്ടുകിട്ടി. സത്യത്തില്‍ ആ കവിതയാണ്‌ എന്നെ അന്നയോട്‌ കൂടുതല്‍ അടുപ്പിച്ചത്‌. ഒരു സാഹിത്യ വിദ്യാര്‍ഥിയായിരുന്നതിനാലായിരിക്കണം കവിതയിലെ ആഴങ്ങളേയും,കവിയിലെ നിഗൂഡതയേയും ഞാന്‍ സ്നേഹിച്ചിരുന്നു. അതുകൊണ്ടു തന്നെ അന്നയിലൊരു കവിയുണ്ടെന്നു കണ്ടെത്തിയപ്പോള്‍ ഞാന്‍ അത്ഭുതപ്പെടുകയും സന്തോഷിക്കുകയും ചെയ്തു. പ്രസിദ്ധപ്പെടുത്താനിഷ്ടമില്ലാതെ,ഗണിതശാസ്ത്ര പുസ്തകങ്ങളുടെ ഏതെങ്കിലും അരികിലായി കുറിച്ചിടുന്ന അന്നയുടെ കവിത കണ്ടെടുക്കുക എന്ന ദൗത്യം അന്നുമുതല്‍ ഞാന്‍ സ്വയം ഏറ്റെടുക്കുകയായിരുന്നു.

' ഗണിതം പഠിക്കുന്നവര്‍ക്ക്‌ കവിതയെഴുതാന്‍ പാടില്ലെന്നുണ്ടോ'?
ആരും കണ്ടെത്താതെ അകാല ചരമമടയുന്ന കവിതകളെ നോക്കി ഞാനൊരിക്കില്‍ പറഞ്ഞു.

അന്ന അതുകേട്ടുകൊണ്ട്‌ പുസ്തകത്തില്‍ രണ്ടു കുത്തിവരകളിട്ടു.

'ഗണിതം പഠിച്ച കവിയായിരിക്കും ഒരു ഉത്തമ കവി.അളന്നും തൂക്കിയുമെടുക്കുന്ന വാക്കുകളുടെ കൃത്യത ഒരാളെ ഉത്തമ കവിയാക്കുന്നു.'

ഈസ്റ്റേണ്‍ ക്രി റ്റിസിസ ക്ലാസുകളിലെ തിയറികളെ ഓര്‍ത്തുകൊണ്ട്‌ ഞാന്‍ പറഞ്ഞു.

'ഒരു കവിയും,ഒരു വിമര്‍ശകയും മൂന്നാം നമ്പര്‍ മുറിയില്‍ ഉദയം കൊണ്ടിരിക്കുന്നു'.

അന്ന ചിരിച്ചുകൊണ്ട്‌ എന്റെ തോളില്‍ തട്ടി.


അന്നയുടെ സൗഹൃദം ആസ്വദിക്കാന്‍ തുടങ്ങിയതോടെ ഞാന്‍ ഏകാന്തതയെ മറന്നു തുടങ്ങിയിരുന്നു. ശരിക്കും പറഞ്ഞാല്‍ ഏകാന്തവും,സ്വാര്‍ഥവും,മ്ലാനവുമായ എന്റെ ഹോസ്റ്റല്‍ ജീവിതത്തെ ആ സൗഹൃദം മാറ്റി മറിച്ചു എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി.

ഹോസ്റ്റലിനു പിന്നാമ്പുറത്തായി ചെറുതായി പായല്‍ മൂടിക്കിടക്കുന്ന ഒരു കുളമുണ്ട്‌.ഞങ്ങളുടെ കോളേജ്‌ ഒരു രാജകൊട്ടാരത്തിന്റെ ഭാഗമായിരുന്നതിനാല്‍ വലിയ കുളപ്പുരയോട്‌ കൂടിയ കൂറ്റന്‍ വാതിലും അറ്റം വരെ ഇറങ്ങിചെല്ലുന്ന പടികളും അതിനുണ്ടായിരുന്നു.കുളപ്പുരയുടെ ഭാഗം പൊട്ടിപ്പൊളിഞ്ഞ്‌ ഇപ്പോള്‍ നിലം പൊത്തുന്ന രീതിയിലാണ്‌ നില്‍ക്കുന്നത്‌.മുകള്‍ ഭാഗം ഓടുകളടര്‍ന്ന് കഴുക്കോലുകള്‍ മാത്രം കാണുന്ന സ്ഥിതിയിലായിരുന്നു,അതിലാകട്ടെ നിറയെ കടന്നലുകളും വേട്ടാളന്മ്മാരും കൂടുകൂട്ടിയിരുന്നു.കൂട്ടിനായി അല്ലറ ചില്ലറ പാമ്പുകളും ഇഴഞ്ഞു നടക്കും. രണ്ടുമൂന്നു ദാസിപ്പെണ്ണുങ്ങള്‍ വീണു ചത്ത കുളമാണെന്ന് വാര്‍ഡന്‍ എപ്പോഴും ഞങ്ങളെ ഓര്‍മ്മിപ്പിക്കുന്നതിനാല്‍ സ്വവര്‍ഗരതിക്കാരായ ചില പെണ്‍കുട്ടികളല്ലാതെ മറ്റാരേയും ഞാന്‍ ആ ഭാഗത്തു കണ്ടിട്ടില്ല.


ഞാനും അന്നയും ബഹളങ്ങളില്‍ നിന്നൊഴിഞ്ഞുമാറിയിരിക്കാന്‍ കണ്ടെത്തിയ സ്ഥലം ആ കുളക്കടവായിരുന്നു.

അന്നയുടെ അപ്പന്‍ ഒരു നാടക നടനായിരുന്നു. 'കുഞ്ഞാലി മരക്കാര്‍' എന്ന നാടകം കേരളത്തിലങ്ങോളമിങ്ങോളം കളിച്ച്‌ പ്രശസ്തി നേടിയതിനാല്‍ 'കുഞ്ഞാലി' എന്ന പേര്‌ ജനങ്ങള്‍ അപ്പനു ചാര്‍ത്തിക്കൊടുത്തു.

'കിട്ടുന്ന കാശൊക്കെ അപ്പന്‌ ബാറില്‍ തൊലക്കാനെ തികയൂ'

കല്‍പ്പടവുകളില്‍ ഞെരമ്പുകള്‍ പോലെ വേരുകള്‍ പടര്‍ത്തിയ ഒരു കാട്ടു ചെടിയുടെ തലപ്പൊടിച്ച്‌ കുളത്തിലേക്കിട്ടുകൊണ്ട്‌ അന്ന ഒരിക്കല്‍ പറഞ്ഞു.

'അമ്മച്ചി പുറമ്പണിക്കു പോകും,അനിയന്‍ നന്നായി പഠിക്കുന്നുണ്ട്‌'.

ഞാന്‍ ഒരു കേള്‍വിക്കാരി മാത്രമായിരുന്നു.രാജുവുമായുള്ള പ്രണയത്തിലെ ചില മുറുക്കങ്ങളും അയവുകളുമൊഴിച്ച്‌ എനിക്ക്‌ കാര്യമായി ഒന്നും പറയാനില്ല.

'രാജു ഒരു അഹങ്കാരിയാണ്‌. നിനക്കവനെ സഹിക്കേണ്ടി വരും.' ഒരിക്കല്‍ അന്ന പറഞ്ഞു.

കിളുന്തു പ്രായം കഴിഞ്ഞ്‌ വേരുറച്ചു തുടങ്ങിയ പ്രണയമായിരുന്നു ഞങ്ങളുടേത്‌. രാജുവില്‍ അഹങ്കാരിയായ ഒരു കവിയും ആദര്‍ശവാനായ ഒരു മനുഷ്യനുമുണ്ടെന്നു തിരിച്ചറിഞ്ഞിരുന്നതിനാല്‍ അന്നയുടെ വാക്കുകള്‍ നിരാകരിക്കാനോ,വികാരമതിയായ പ്രണയിനിയായി രാജുവിന്റെ മഹത്വത്തെ പ്രകീര്‍ത്തിക്കുവാനോ ശ്രമിച്ചില്ല.
സത്യത്തില്‍ രാജുവിനെ പറ്റിയുള്ള ചിന്തകള്‍ എന്നെ മിക്കപ്പോഴും അസ്വസ്ഥയാക്കിയിരുന്നു. തെളിയുകയും ഇരുളുകയും ചെയ്യുന്ന ഒരു ബന്ധം എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി. എങ്കിലും രാജുവിന്റെ സ്നേഹം സ്വച്ഛമാണെന്ന് ഞാന്‍ വിശ്വസിച്ചു, ഇടക്ക്‌ ഇരുള്‍ നിറയുമെങ്കില്‍ കൂടിയും ഒരു യഥാര്‍ഥ പ്രണയിനിയായി ഞാന്‍ നല്ലതിനെ പറ്റി മാത്രം ചിന്തിച്ചു.

അന്നയുടെ വാക്കുകളെ കേട്ടില്ലെന്നു നടിച്ച്‌ , തല കുമ്പിട്ട്‌ താഴെയുള്ള കല്ലുകളെ പെറുക്കിയെടുത്ത്‌ അസ്വസ്ഥയായിരിക്കുന്ന എന്നെ നോക്കി അന്ന് അന്നയൊരു കവിതയെറിഞ്ഞു.

'മൗനം ഒരു മാറാലയാണ്‌
തട്ടിനീക്കിയില്ലെങ്കില്‍ -
തന്നെതന്നെ തിന്നൊടുക്കുന്ന
ജീര്‍ണ്ണിച്ച വാക്കുകളിഴ പിരിഞ്ഞ മാറാല'..

ഞാന്‍ അതുകേട്ട്‌ ചിരിച്ചു അതുകണ്ട്‌ അന്നയും. ഞങ്ങള്‍ക്കിടയിലെ മൗനം ഒരു നിമിഷേന ബാഷ്പീപകരിച്ചു .


11





1991 ആഗസ്റ്റ്‌ പതിനഞ്ചിനായിരുന്നു അന്ന വെള്ള നിറത്തിനുമുകളില്‍ ഇളം നീല പക്ഷികള്‍ ആകാശത്തെ ഉന്നം വെച്ചു പറക്കുന്ന പുറം ചട്ടയുള്ള പുസ്തകം കയ്യിലമര്‍ത്തി കല്‍പ്പടവുകളിറങ്ങി വന്നത്‌.
സ്വാതന്ത്ര്യ ദിനമായതിനാല്‍ അന്ന് കോളേജിന്‌ അവധിയായിരുന്നു. ഇടക്കിടെ വെള്ളത്തിനു മുകളിലേക്കു വന്നു വെട്ടിമാറുന്ന വരാലുകളുടെ ഇളക്കമല്ലാതെ പ്രകൃതിയില്‍ അന്ന് ഇലയനക്കങ്ങള്‍ കുറവായിരുന്നു.

ഞങ്ങളന്ന് ഇരുട്ടുവോളം അവിടെയിരുന്ന് കഥകള്‍ വായിച്ചു.
മീരയുടെ കഥയായിരുന്നു ഞങ്ങള്‍ക്ക്‌ ഏറെ ഇഷ്ടപ്പെട്ടത്‌. മീര ഒരു സന്യാസിനിയായിരുന്നു. വാക്കുകളെ നിയന്ത്രിക്കാനറിയാത്ത, ആദര്‍ശവതിയായ ഒരു സന്യാസിനി.
തന്റെ കണ്ണില്‍പ്പെടുന്ന അഴുക്കുകളെയൊക്കെ മീര കഴുകിവെടുപ്പാക്കിക്കൊണ്ടിരുന്നു. അകലെനിന്ന് അലയലയായി ചളിവെള്ളത്തിന്റെ സുനാമി പടുത്തുയരുന്നതു കണ്ടിട്ടും അവസാന തുള്ളി അഴുക്കിനേയും തുടച്ചുമാറ്റി മീര ചിരിച്ചു.പിന്നീട്‌ കറുത്ത വെള്ളത്തെ മാത്രം വഹിച്ചുകൊണ്ട്‌ ഒരു വമ്പന്‍ തിര ആഞ്ഞടിച്ചു വന്നു .അത്‌ മീരയെ മാത്രം എടുത്തു. മീര രണ്ടു കൈകളും നീട്ടി അതിനെ തന്നിലേക്കു സ്വീകരിച്ചു. മീരയുടെ ജീവന്‍ ഒരു തിരയില്‍ നിന്ന് മറ്റൊരു തിരയിലേക്കുപോയി അവയെയൊക്കെ വെളുപ്പിച്ചു. അവസാനം നിശ്ചലയായി തീരത്ത്‌ അടിഞ്ഞു വന്നു.

മീരയുടെ കഥവായിച്ചു കഴിഞ്ഞപ്പോഴേക്കും അന്നയുടെ ശബ്ദം കുതിര്‍ന്നിരുന്നു.

'മീര ശരിക്കും മരിച്ചിരുന്നോ?'
ഞാന്‍ അന്നയോട്‌ ചോദിച്ചു.

'ചിലരുടെ മരണം മരണമേയല്ല.നമ്മളാണ്‌ മരിക്കുന്നതും ജനിക്കുന്നതും.നമ്മള്‍ വര്‍ഷങ്ങളോളമെടുത്ത്‌ അവസാനിപ്പിക്കുന്ന ജീവിതത്തെ ചിലര്‍ ഒരു മരണത്തിലൂടെ ഒറ്റവാക്കില്‍ പൂരിപ്പിക്കുന്നു.
അന്ന പറഞ്ഞു.
ഞാന്‍ ശരിയാണെന്നമട്ടില്‍ തലയാട്ടി. അന്നേരം ഞങ്ങളുടെ ഇടയിലേക്ക്‌ വലിയൊരു മഴ തുള്ളിയിട്ടു കടന്നു വന്നു.വരാലുകള്‍ മഴയില്‍ ആനന്ദിച്ചുകൊണ്ട്‌ ഉച്ചത്തില്‍ മുകളിലേക്കുവന്നു പുളഞ്ഞു.മഴവെള്ളം കുളത്തിലേക്ക്‌ ചാലിട്ടൊഴുകുന്നതു നോക്കി ഞങ്ങള്‍ മിണ്ടാതെയിരുന്നു. അന്നത്തെ മഴ എന്നേയും അന്നയേയും നനയിപ്പിക്കുകയോ, തണുപ്പിക്കുകയോ ചെയ്തില്ല. ഞങ്ങള്‍ മീരയുടെ ആത്മാവിനൊത്ത്‌ ഒരു തിരമാലയില്‍ നിന്ന് മറ്റൊരു തിരമാലയിലേക്ക്‌ നിശബ്ധമായ്‌ ആഴ്‌ന്നിറങ്ങുകയായിരുന്നു...


111


1993 മെയ്‌ 23 നാണ്‌ ഞാന്‍ അന്നയെ അവസാനമായ്ക്കാണുന്നത്‌


അന്നത്തെ എന്റെ ഡയറിക്കുറിപ്പ്‌ ഇങ്ങനെയായിരുന്നു തുടങ്ങിയതും അവസാനിച്ചതും.

'അവസാനത്തെ പരീക്ഷയും കഴിഞ്ഞ്‌ ഞാനും അന്നയും പതിവുപോലെ കല്‍പ്പടവുകളില്‍ ചെന്നിരുന്നു. മെയ്‌ മാസത്തിലെ ചൂടേറ്റ്‌ കല്‍പ്പടവുകളില്‍ വേരമര്‍ത്തി നിന്നിരുന്ന കാട്ടു ചെടികള്‍ ചിലത്‌ വാടിയിരുന്നു.
ചിലത്‌ വിരിയിക്കാത്ത മൊട്ടുകളെ കുളത്തിലെ വെള്ളത്തിലേക്ക്‌ കൊഴിച്ചിട്ടു. പള്ളത്തികളും,വരാലുകളും ആ പൂമൊട്ടിനെ ലക്ഷ്യമാക്കി വെട്ടിയമര്‍ന്നു.

അന്ന പതിവുപോലെ ഒരു കാട്ടു ചെടിയുടെ തുമ്പൊടിച്ച്‌ വെള്ളത്തെ ലക്ഷ്യമാക്കിയെറിഞ്ഞു.കാറ്റ്‌ അതിനെ ലക്ഷ്യത്തിലെത്തിക്കാതെ ഞങ്ങളിലേക്കു തന്നെ തിരിച്ചു കൊണ്ടു വന്നു.

ഞാനന്ന് ഹോസ്റ്റല്‍ മുറി ഒഴിഞ്ഞ്‌ രാജുവിന്റെ കൂടെ ജീവിക്കാനായി തയ്യാറെടുത്ത്‌ ഇറങ്ങാനിരിക്കയായിരുന്നു.അന്ന എന്റെ പുതിയ ജീവിതത്തിന്‌ എല്ലാ മംഗളങ്ങളും നേര്‍ന്നു,ഞങ്ങള്‍ കൈകള്‍ കൂട്ടിപ്പിടിച്ചുകൊണ്ട്‌ കല്‍പ്പടവിനു താഴെയിറങ്ങി കുളത്തിലെ വെള്ളത്തിനെ ആദ്യമായിതൊട്ടു. എന്റെ കണ്ണില്‍ നിന്ന് കുളത്തിലെ വെള്ളത്തിലേക്ക്‌ കണ്ണുനീര്‍ ഇറ്റു വീഴുന്നുണ്ടായിരുന്നു. അന്ന കരഞ്ഞതേയില്ല. മുകളില്‍ രാജു എന്നേയും കാത്തു നില്‍പ്പുണ്ടായിരുന്നു.
ഞാന്‍ കണ്ണു നീര്‍ തുടച്ചുകൊണ്ട്‌ രാജുവിനൊപ്പം ചെന്നു. അന്ന ചിരിച്ചുകൊണ്ട്‌ കൈകള്‍ വീശി ഒരു പൊട്ടു പോലെ എന്റെ ജീവിതത്തില്‍ നിന്ന് നടന്നകന്നു.'


1111



പതിനഞ്ചു വര്‍ഷത്തിനു ശേഷം ഇന്ന് ഞാന്‍ അന്നയെ വീണ്ടും കാണാന്‍ ഒരുങ്ങുകയാണ്‌. കഴിഞ്ഞ മാസമാണ്‌ അവളുടെ കത്ത്‌ എനിക്കു വന്നത്‌. കാണാന്‍ വരുന്ന തിയതി മാത്രം കുറിച്ചുകൊണ്ട്‌ നാലഞ്ചു വരികള്‍ മാത്രം കുറിച്ച ചെറിയൊരു കുറിപ്പ്‌.

രാജുവുമായുള്ള ബന്ധം ഞാന്‍ ഉപേക്ഷിച്ചിട്ട്‌ ആറുമാസത്തിലേറെയായെങ്കിലും,രാജുവിന്റെ പഴയ ചെരുപ്പുകളും,മുഴുമിപ്പിക്കാതെ മേശയുടെ അടിയിലേക്ക്‌ വലിച്ചെറിഞ്ഞ കവിതകളും മുറിയുടെ ഒരു ഭാഗത്ത്‌ കുമിഞ്ഞു കിടന്നിരുന്നു.
രാജുവിനെ ഞാന്‍ വെറുത്തിരുന്നെങ്കിലും അയാളുമൊത്തുള്ള ജീവിതം വളരെയധികം ശീലിച്ചു പോയിരുന്നതിനാല്‍ ചായയുണ്ടാക്കുമ്പോള്‍ അറിയാതെ രണ്ടു കപ്പി ലേക്കു പകര്‍ന്ന ചായ തണുത്തുറഞ്ഞ്‌ ,ഈച്ചകള്‍ വീണ്‌ സിങ്കിലേക്ക്‌ മിക്കപ്പോഴും ഒഴുകിപ്പോയ്ക്കൊണ്ടിരുന്നു.

രാജു പോയതിനു ശേഷമുള്ള എന്റെ ജീവിതം ഏറ്റങ്ങളും ഇറക്കങ്ങളുമില്ലാതെ തടം കെട്ടി നില്‍ക്കുന്ന ഒരു പൊയ്കയായി മാറിയിരുന്നു.മഴയും വേനലും ആ പൊയ്കയെ തീണ്ടാതെ കടന്നു പോയി.നിശബ്ദത എന്റെ മുറികളില്‍ എപ്പോഴും നങ്കൂരമിട്ടു.

അന്നയുടെ കത്ത്‌ കിട്ടിയതോടെ എന്റെ പകലുകള്‍ക്ക്‌ കുറച്ച്‌ നിറം വെക്കാന്‍ തുടങ്ങി.വര്‍ഷങ്ങള്‍ അന്നയില്‍ എത്ര മാറ്റം വരുത്തിയിരിക്കും എന്നത്‌ എന്നെ സംബന്ധിച്ചിടത്തോളം വല്ലാത്ത കൗതുകമായിരുന്നു.വിവാഹിതയും രണ്ടുകുട്ടികളുടെ അമ്മയുമായ അന്ന എന്നെ തേടിവരുന്നതും കാത്ത്‌ ഞാനിരുന്നു.


11111


ഇന്ന് അന്നയെത്തുന്ന ദിവസമാണ്‌. ഞാന്‍ വാടകയ്ക്കു താമസിക്കുന്ന വീടിനു താഴെ എന്റെ വീട്ടുടമസ്ഥയാണ്‌ താമസിക്കുന്നത്‌. അല്‍പം തടിച്ചുരുണ്ട പ്രകൃതമാണെങ്കിലും അവര്‍ എല്ലായിടത്തും ഓടിയെത്തുമായിരുന്നു.അല്‍പം സംശയത്തോടെയല്ലാതെ അവര്‍ ഇന്നുവരെ ഒന്നിനേയും നോക്കിക്കണ്ടിരുന്നില്ല..

'എന്റെ ഒരു സുഹൃത്തുവരും ഞാന്‍ കോളേജില്‍ നിന്നും വരും വരെ ഇവിടെയിരുത്തണം'.
ഞാന്‍ പറഞ്ഞു.

'ആണോ പെണ്ണോ'?
അവര്‍ സംശയത്തിന്റെ കുന്തമെറിഞ്ഞു.
'പെണ്ണ്‍'

ഞാന്‍ തിരിഞ്ഞു നോക്കാതെ കോണിപ്പടികള്‍ ചാടിയിറങ്ങി കോളേജിലേക്കു നടന്നു. അന്ന് എന്റെ എല്ലാ ക്ലാസ്സുകള്‍ക്കും ഞാന്‍ അവധി നല്‍കി പഴയ ഓരോ ചിന്തകളിലമര്‍ന്ന് നേരം തള്ളി നീക്കി.
നാലുമണിയായപ്പോഴേക്കും ബെല്ലടിക്കുന്നതു കാത്തു നില്‍ക്കാതെ ഞാന്‍ വീട്ടിലേക്കു നടന്നു.

അന്ന എന്നേയും കാത്ത്‌ വീട്ടിലിരിക്കുന്നുണ്ടായിരുന്നു. പഴയതുപോലെ അവിടെയിവിടെയായി ചിതറിക്കിടക്കുന്ന കോലന്‍ മുടി,ചെറിയ തിളക്കമുള്ള കണ്ണില്‍ സന്തോഷം നിറഞ്ഞ ചിരി.
ഞാന്‍ ചായയുണ്ടാക്കി രണ്ടു ഗ്ലാസിലേക്കു പകര്‍ന്നു.
അന്ന അന്നേരം എന്റെ വീട്‌ നോക്കി നടന്നു കാണുകയായിരുന്നു.

'ഇവിടെയെല്ലാം ഒരു സ്വേച്ഛാധിപതിയുടെ മണം തങ്ങി നില്‍പ്പുണ്ട്‌..രാജു എവിടെ പോയിരിക്കുന്നു?'
അന്ന ചെറു ചിരിയോടെ ചോദിച്ചു.
'ഞങ്ങള്‍ പിരിഞ്ഞു'

അന്ന വിശ്വസിക്കാത്ത മട്ടില്‍ എന്നെ ആകെയൊന്നുഴിഞ്ഞു നോക്കി.

'നിന്റെ ഭര്‍ത്താവും കുട്ടികളും?' ഞാന്‍ ചോദിച്ചു.

'അതിനു ഞാന്‍ കല്ല്യാണമേ കഴിച്ചില്ലല്ലോ' അന്ന ചിരിച്ചു.

'അമ്മച്ചി മരിച്ചു,അനിയന്‍ അപ്പനെപ്പോലെ മറ്റൊരു കുടിയനായി' അന്നയുടെ ശബ്ദം കനത്തു.

'നിനക്ക്‌ കല്ല്യാണം കഴിക്കാമായിരുന്നു.'

'അതിനു പണമെവിടെ'..അന്ന വീണ്ടും ചിരിച്ചു.

അന്ന കൊണ്ടു വന്ന ബാഗ്‌ കട്ടിലിലേക്കിട്ടുകൊണ്ട്‌ കിടക്കയില്‍ കയറി ചമ്രം പടിഞ്ഞിരുന്ന് ഓരോ വിശേഷങ്ങള്‍ പറയാന്‍ തുടങ്ങി.ഞാന്‍ അന്നയുടെ മടിയില്‍ തലവെച്ച്‌ കുറച്ചു നേരം കിടന്നു. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ വാക്കുകള്‍ നിയന്ത്രിക്കാനാകാതെ എന്റെ ശബ്ദം പതറുവാനും ഉള്ളില്‍ വളരെക്കാലമായി ചലം കെട്ടിക്കിടന്നിരുന്ന ഉഷ്ണജലപ്രവാഹം ഞാനറിയാതെ പുറത്തേക്കൊഴുകുവാനും തുടങ്ങി.
എന്റെ മുടിയിഴകളില്‍ കൈകളമര്‍ത്തി അന്ന എന്നെ സ്വന്തം ശരീരത്തോട്‌ ചേര്‍ത്തു കിടത്തി. എന്റെ ഉപ്പുരസം കലര്‍ന്ന ചുണ്ടില്‍ അന്ന മൃദുവായി ചുംബിച്ചു. എന്റെ വേദനകളെല്ലാം കഴുകി വെടുപ്പാക്കാന്‍ പോന്ന വലിയ തിരമാലയായി അന്ന എന്നിലൂടെ കയറിയിറങ്ങി. നഗ്നയായ്‌ ഒരു തിരമാലയില്‍ നിന്ന് മറ്റൊരു തിരമാലയിലേക്ക്‌ ക്രമമായ്‌ ഞാന്‍ പ്രവേശിക്കവെ ഒരു ജലാശയം ഞങ്ങളു മുന്നില്‍ ഉയര്‍ന്നു വന്നു.

നിലമ്പൊത്താറായ കുളപ്പുരകളും അടര്‍ന്നു വീണ കഴുക്കോലുകള്‍ക്കിടയിലൂടെ തെളിയുന്ന മാനവും പൊഴിഞ്ഞുവീണ കമ്യൂണിസ്റ്റു പച്ചയുടെ പൂക്കളെ വെട്ടിത്തിന്നാനെത്തുന്ന പള്ളത്തികളും ,വരാലുകളും പുളഞ്ഞു മറിയുന്ന ,പകുതി മാത്രം പായല്‍ മൂടിയ ഒരു ജലാശയം അതിന്റെ കരയിലിരുന്ന് ഞാനും അന്നയും ഉള്ളില്‍ തളം കെട്ടിയ നിലവിളികളെ ഉള്ളിലേക്കു തന്നെയമര്‍ത്തി പതുക്കെ ചിരിക്കുവാന്‍ തുടങ്ങി. ഞങ്ങളെ നനയിക്കാനായി ആകാശത്ത്‌ കാര്‍മേഘങ്ങളെ പടര്‍ത്തി വിഷാദിച്ചു നിന്നിരുന്ന മഴ മനം മാറി, കാറ്റിനൊത്ത്‌ താളമിട്ട്‌ ചിരിച്ച്‌ അകന്നൊഴിഞ്ഞു.