Sunday, March 23, 2008

ഗംഗയുടെ കുട്ടികള്‍

അന്തകാലത്ത്‌ അങ്ങിനെയായിരുന്നു. ഇന്നുള്ളതുപോലെ കാലിഫോര്‍ണിയ,മെരിഗോള്‍ഡ്‌,ഡാഫഡില്‍സ്‌ എന്നുള്ള പേരുകളൊന്നും ഫ്ലാറ്റുകള്‍ക്കില്ല. കാവേരി,ഗംഗ,ബ്രഹ്മപുത്ര എന്നൊക്കെയാണ്‌ ഫ്ലാറ്റുകള്‍ക്ക്‌ പേരിട്ടിരുന്നത്‌. ഇന്നുള്ളതുപോലെ പേരുകളുടെ ഔചിത്യത്തെക്കുറിച്ച്‌ ആരും വേവലാതിപ്പെട്ടിരുന്നില്ല.അതിനുള്ള സമയവും ആര്‍ക്കും ഉണ്ടായിരുന്നില്ല.കൃസ്ത്യാനികളും,മുസ്ലീങ്ങളും,ഹിന്ദുക്കളും അതില്‍ പാര്‍ക്കുന്നതില്‍ ഒരു വിരോധവും കാണിച്ചിരുന്നില്ല.

ഗംഗയും കവേരിയും അന്തകാലത്താണ്‌ പണിതുയര്‍ന്നത്‌. നല്ല ഉറപ്പുള്ള ഇഷ്ടികകള്‍,അടര്‍ന്നുപോകുകയോ വിള്ളലേല്‍ക്കുകയോ ചെയ്യാത്ത ചുമരുകള്‍ അന്ന് സിമന്റില്‍ ആരും മായം ചേര്‍ത്തിട്ടില്ലായിരുന്നിരിക്കാം,മണല്‍ സൂക്ഷ്മതയോടെ അരിച്ചെടുത്ത്‌ ഭിത്തി തേച്ചെടുക്കുന്നതിലും,കമ്പികള്‍ പിടിപ്പിക്കുന്നതിലും,മരങ്ങള്‍കൂട്ടിയടിക്കുന്നതിലും വാര്‍ക്കപ്പണിക്കാര്‍ കൂടുതല്‍ ശ്രദ്ധകൊടുത്തിരുന്നിരിക്കാം.

രംഗന്‍ വാടിയുടെ സമീപത്തുള്ള അറുപത്തിയഞ്ചു സെന്റ്‌ സ്ഥലത്താണ്‌ ഗംഗ നില്‍ക്കുന്നത്‌ .ഇന്നത്തെക്കാലത്ത്‌ അറുപത്തിയഞ്ചുസെന്റു സ്ഥലത്ത്‌ പന്ത്രണ്ടു കുടുംബങ്ങളടങ്ങുന്ന ഒരു ഫ്ലാറ്റ്‌ നില്‍ക്കുക എന്നത്‌ അസാദ്ധ്യം. പക്ഷെ അക്കാലത്ത്‌ അങ്ങിനെയായിരുന്നു.
വളക്കൂറുള്ള മണ്ണ്‍. വിത്തിട്ടതും മുളച്ചു വന്ന് വാച്ചു പടച്ച മരങ്ങള്‍. ഗുല്‍മോഹര്‍,മാവ്‌,മുരിങ്ങ,ബോറ,ചിക്കു എന്നിങ്ങനെ കിളികളേയും അണ്ണാനേയും,വാവലിനേയും,കുട്ടികളേയും തൃപ്തിപ്പെടുത്തുന്ന ഭയങ്കരന്മ്മാരായ മരങ്ങള്‍..ആകാശത്തേക്കുയര്‍ന്ന കൊമ്പുകള്‍. മനുഷ്യരുടെ തിരക്കുകളില്‍നിന്നകന്ന് ഒരു ചില്ലയില്‍ നിന്ന് മറ്റൊന്നിലേക്ക്‌ ചാടിയോടുന്ന അണ്ണാന്മ്മാര്‍. മനുഷ്യരെ വെകിളിപിടിപ്പിക്കും വിധം തിന്നും കുടിച്ചും ധൂര്‍ത്തടിച്ചും ജീവിക്കുന്ന പക്ഷികള്‍.

ഗംഗയിലേയും കാവേരിയിലേയും കുട്ടികള്‍ - അവരായിരുന്നു ഞെരമ്പുകള്‍ പടം വിരിച്ചതുപോലെ പ്രകൃതിയേയും മനുഷ്യരേയും കൂട്ടിയിണക്കി മനുഷ്യരുടെ സന്തോഷങ്ങളെ ഊര്‍ജിതപ്പെടുത്തിയത്‌.അന്നുകാലത്തെ കുട്ടികള്‍ ഇന്നത്തെ കുട്ടികളെപ്പോലെ മുറിയടച്ചിരിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരുന്നില്ല . കേബിളില്ല, മനസ്സില്‍ കൊതിയുണര്‍ത്തുന്ന പരസ്യങ്ങളില്ല . പുറത്ത്‌ വിശാലമായ കളിമുറ്റങ്ങളില്‍ ചിതറിക്കിടക്കുന്ന കൂട്ടുകാരുടെ സംഘം.
മുമ്പു പറഞ്ഞതുപോലെ സമയം പോക്കിനുവേണ്ടി ധാരാളികളായ പക്ഷികളും ,അണ്ണാന്മ്മാരും ഒരു കൊത്തുമതി,ഒരുകടിമതി എന്നു മനസ്സുറച്ച്‌ ചില്ലകളില്‍ നിന്നും നിലത്തേക്കെറിയുന്ന മാങ്ങകളെ ഓടിയെടുക്കുവാനായി അവര്‍ മത്സരിച്ചു.
കളികളുടെ കാര്യത്തില്‍ ഗ്രാമത്തിലെ കുട്ടികള്‍ നഗരത്തിലെ കുട്ടികള്‍ എന്നിങ്ങനെ കുട്ടികള്‍ക്കിടയില്‍ ഒരു തരംതിരിവുവേണോ? മതിലിന്റെ മൂലയില്‍ ചാലെടുത്തു വിശ്രമിച്ചിരുന്ന നായ്ക്കളെ അവര്‍ ഒരുമിച്ചു കല്ലെടുത്തെറിഞ്ഞു,കവണയെടുത്ത്‌ ഉന്നം നോക്കി അഞ്ചാറു ചില്ലുകള്‍ പൊട്ടിച്ചു. ഏപ്രിലിന്റെ ആരംഭത്തില്‍ നോട്ടുകെട്ടുകളെന്നു തോന്നിക്കും വിധം
പൊതികളുണ്ടാക്കി റോട്ടിലിട്ട്‌ പശുക്കളെ മേയ്ക്കുന്ന ഭയ്യമാരേയും,കാല്‍നടക്കാരേയും പറ്റിച്ചു കൂക്കിവിളിച്ചു.
ഇതിനിടയില്‍ അവര്‍ പല നല്ല ചെയ്ത്തുക്കളും ചെയ്തിരുന്നു. ദീപാവലിയടുക്കുമ്പോള്‍ എല്ലാവീടുകളിലേയും ജനലുകളും വാതിലുകളും അവര്‍ കഴുകിവെടുപ്പാക്കിക്കൊടുത്തിരുന്നു,മണ്‍ ചെരാതുകളില്‍ തിരിയിട്ടു വിളക്കു കത്തിച്ചു,എല്ലാവീടുകളിലും മധുര പലഹാരങ്ങള്‍ കൈമാറി ഉത്സവങ്ങളെ ഒന്നുകൂടി ചമയിപ്പിച്ചു. 'ഒരു മാതൃകാ ബാല്യം' അല്ലേ?

ഫ്ലാറ്റുകളിലെ കൗമാരത്തിന്‌ ഒരുപ്രത്യേക മധുരമുണ്ട്‌ .തോരണമിട്ടതുപോലെ സിമന്റു ബെഞ്ചില്‍ കുനിഞ്ഞിരുന്ന് കഥ പറയുന്ന ആണ്‍കുട്ടികള്‍,പൂമ്പാറ്റകളെപ്പോലെ അവര്‍ക്കു ചുറ്റും ഉയര്‍ന്നും താണും ചിരിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടികള്‍. നഗരത്തിലെ മാതാപിതാക്കള്‍ മക്കളുടെ സ്വകാര്യതകളില്‍ അപൂര്‍വ്വമായേ ഉത്കണ്ഠ കാണിച്ചിരുന്നുവെന്നുള്ളത്‌ അവരുടെയിടയിലെ സൗഹൃദങ്ങളുടേയും പ്രണയങ്ങളുടേയും ആഴങ്ങള്‍ കൂട്ടി. അവരില്‍ പലരും പിന്‍ കാലത്തും നല്ല സുഹൃത്തുക്കളായും,നല്ല ദമ്പതികളായും പരിണമിച്ചു.

ഞാനും കിഷോറും 'ഗംഗയിലെ' താമസക്കാരായി അവിടെ എത്തുമ്പോള്‍ ഇതൊന്നു മായിരുന്നില്ല അവിടത്തെ സ്ഥിതി. 'പരംജീത്ത്‌' എന്ന എന്റെ അറുപതു വയസ്സിലധികം പ്രായമുള്ള അയല്‍ വാസിയില്‍ നിന്നാണ്‌ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഗംഗയേയും കാവേരിയേയും ഞാന്‍ സങ്കല്‍പ്പിച്ചെടുത്തത്‌.

'ഞങ്ങളോടൊപ്പം ഞങ്ങളുടെ മരങ്ങള്‍ക്കും പ്രായമായി ബേഡാ..നീയതു ശ്രദ്ധിച്ചോ' ?
പരംജീത്തിലെ കവയിത്രി എന്നോടു പറഞ്ഞു.

ഞാനാദ്യമായാന്‌ വൃദ്ധരായ മരങ്ങളെ ശ്രദ്ധിക്കുന്നത്‌. ചില്ലകളില്‍ പടര്‍ന്നിറങ്ങിയ ഇത്തിക്കണ്ണികളും,ശോഷിച്ച ഇലകളിലൂടെ അരിച്ചിറങ്ങുന്ന സൂര്യ പ്രകാശവും,അടര്‍ന്നു വീഴുന്ന പൊറ്റകളും.

'അവര്‍ക്കിനിയൊരു തണല്‍മരമാകാനെ പറ്റില്ല.പൂക്കാനോ കായ്ക്കാനോ പറ്റില്ല'.. നിരാശാജനകം അല്ലേ?

'എത്രകാലമായി ഇവര്‍ ഇങ്ങനെയാകാന്‍ തുടങ്ങീട്ട്‌'? ഞാന്‍ ചോദിച്ചു.

'കുട്ടികള്‍'..അവരില്ലെങ്കില്‍ മരങ്ങള്‍ എങ്ങി നെ പൂക്കാനാണ്‌,കിളികള്‍ എങ്ങി നെ പാടാനാണ്‌?

അവര്‍ ഒരു പൂന്തോട്ടത്തെപ്പറ്റിയും അവിടെ വിരിഞ്ഞുനില്‍ക്കുന്ന പൂക്കളെപ്പറ്റിയും,മരങ്ങളില്‍ കുലച്ചു നില്‍ക്കുന്ന കായ്ക്കളെപ്പറ്റിയും അതിനിടയില്‍ കളിച്ചു നില്‍ക്കുന്ന കുട്ടികളെക്കുറിച്ചും പ്രാസത്തില്‍ ഒരു കവിത ചൊല്ലി.

'ഞങ്ങളുടെ കുട്ടികളെല്ലാം ഇവിടെ നിന്നും പോയി,ചിലര്‍ അന്യദേശങ്ങളില്‍,ചിലര്‍ അടുത്തുണ്ടെങ്കിലും വരാതെയായി. വാര്‍ദ്ധക്യത്തിനു മാത്രമേ തിരക്കുകളില്ലാതെയുള്ളു. ലോകം തിരക്കുകളില്‍പ്പെട്ട്‌ ഇളകി മറിയുകയാണ്‌'

ഇനിയും അവര്‍ ഒരു കവിത ചൊല്ലിയേക്കുമോയെന്ന് ഞാന്‍ ഭയന്നു. സാഹിത്യക്ലാസ്സുകളില്‍ കൊട്ടുവായ്‌ ഇട്ടും കണ്ണുകള്‍ അടയാതെ ആഞ്ഞു പിടിച്ചുമാണ്‌ ഇരുന്നിരുന്നത്‌. എന്നിലെ അരസികതയെ വീണ്ടുമുണര്‍ത്താന്‍ ഒരു അയല്‍ വാസിയെക്കൂടി സൃഷ്ടിച്ചിരിക്കുന്നു!

'പരംജീത്ത്‌ എന്ന നമ്മുടെ അയല്‍ വാസിയായ കവയിത്രിയെ സഹിക്കാനേ വയ്യ'
ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഞാന്‍ കിഷോറിനോടു പറഞ്ഞു.
ഞങ്ങളുടെ ആറു വര്‍ഷത്തെ വിവാഹജീവിതാനുഭവത്തിന്റെ കനത്തില്‍നിന്ന് കിഷോര്‍ പൊട്ടിപൊട്ടിച്ചിരിച്ചു.

'നിന്നെക്കാണുമ്പോള്‍ അവര്‍ കവിതകള്‍ മാത്രമേ ചൊല്ലാറുള്ളൂ? ഒന്നും പറയാറില്ലേ?

മരങ്ങളെപ്പറ്റിയും,കുട്ടികളെപ്പറ്റിയുമൊക്കെ പറയാറുണ്ടെന്ന് അയാളോട്‌ പറയാനാകാതെ ഒന്നു പരുങ്ങി.വേഗം ശുഭരാത്രി പറഞ്ഞ്‌ ലെറ്റണച്ച്‌ പുതപ്പെടുത്ത്‌ തലവഴി മൂടി.

പിറ്റേന്ന് പരംജീത്തെന്ന കവയിത്രിയെ വീണ്ടും കണ്ടു.

'ഇന്ന് ഇവിടെയൊരു മീറ്റിങ്ങുണ്ട്‌'

എന്തിന്‌ എന്ന അര്‍ത്ഥത്തില്‍ ഞാന്‍ പുരികമുയര്‍ത്തി.

മടുത്തു ബേഡാ..ഞങ്ങളില്‍ പലര്‍ക്കും മരിക്കാനുള്ള പ്രായമായിട്ടില്ലെങ്കിലും മനസ്സ്‌ മരണമടഞ്ഞു കഴിഞ്ഞു. ശൂന്യതയില്‍ വല്ലാത്ത തളര്‍ച്ച.

അവര്‍ വിണ്ടും എന്റെ കണ്ണുകളിലേക്കു നോക്കി,ഞാന്‍ അവരുടേയും കുറച്ചു നേരത്തെ മൗനം പോലും എന്നെ വല്ലാതെ അസ്വസ്ഥയാക്കി.

'കുട്ടികള്‍ വരണം..കുട്ടികള്‍ക്കു മാത്രമേ ഈ വരണ്ട ഭൂമിയെ തളിര്‍പ്പിക്കാനാകൂ.ഇവിടത്തെ മരങ്ങളെ പുഷ്പിപ്പിക്കുവാനും,പക്ഷികളെ കൂകിപ്പിക്കാനും, ഞങ്ങളിലെ വിഷാദത്തെ അകറ്റുവാനുമാകൂ..
(വീണ്ടും കവിത ചൊല്ലിയേക്കുമോ ഞാന്‍ ഭയന്നു.ഏയ്‌..അതുണ്ടായില്ല.അവരുടെ കണ്ണുകളില്‍ അന്ന് ഒട്ടും പ്രകാശമുണ്ടായിരുന്നില്ല.)

'അതിനു വേണ്ടി എന്തിനാണു മീറ്റിങ്ങ്‌' ? ഞാന്‍ ചോദിച്ചു.

'അടുത്തുള്ള ബാലവിഹാറിലെ കുട്ടികളെ ഇവിടെ കുറച്ചു നേരം കളിപ്പിക്കാന്‍ വിടണമെന്ന് അധികൃതരോട്‌ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്‌'.

'ശരിയാകും അല്ലേ ബേഡാ'

'ഉം..ശരിയാകും'

അടുത്ത മൂന്നു ദിവസങ്ങളില്‍ ഞാന്‍ പരംജീത്തിനെ അവിടെയെങ്ങും കണ്ടില്ല. വല്ല അസുഖവും പിടിച്ചുവോ? ഇടയ്ക്ക്‌ അവരുടെ വാതിലൊന്നു മുട്ടുവാന്‍ തോന്നിയെങ്കിലും എന്തിന്‌ എന്ന ചിന്ത എന്നെ പിന്തിരിപ്പിച്ചു.

'ബേഡാ'..

നാലാം ദിവസം അവരുടെ വിളി എന്റെ പിന്നില്‍ നിന്നുമുയര്‍ന്നു.

'ചര്‍ച്ച അലസിപ്പിരിഞ്ഞു.കുട്ടികളുടെ മാതാപിതാക്കള്‍ക്ക്‌ സമ്മതമല്ല. കുട്ടികള്‍ ബാലവിഹാര്‍ മുറ്റത്തു കളിക്കട്ടെ എന്തിനാണ്‌ അവരെ ബുദ്ധിമുട്ടിക്കുന്നത്‌ എന്നാണ്‌ ചോദിക്കുന്നത്‌. സത്യം തന്നെ.'

ഞാന്‍ എന്തു പറയണം എന്നറിയാതെ ചെരുപ്പ്‌ വെറുതെ നിലത്തുരച്ചു'.

'മണ്ണു കുഴച്ച്‌ കുറച്ച്‌ ഉണ്ണികളെയുണ്ടാക്കിയാലോ'.

പഞ്ചാബില്‍ ഒരു നാടോടിക്കഥയുണ്ട്‌ കുട്ടികളില്ലാത്ത ഒരു ഗ്രാമത്തെ രക്ഷിക്കാനായി ഒരു സന്യാസി കുറച്ച്‌ കളിമണ്ണെടുത്ത്‌ കുഴച്ച്‌ മന്ത്രം ചൊല്ലി ജീവന്‍ വെപ്പിച്ചത്‌. ഗോതമ്പു വിളവെടുക്കാന്‍ കാലത്ത്‌ കടുകിലയില്‍ ഇഞ്ചി ചേര്‍ത്ത്‌ മയത്തില്‍ അരച്ച്‌ 'സര്‍സംക്ക സാഗും' ചോളപ്പൊടി കുഴച്ച്‌ കൈപ്പത്തിയില്‍ അമര്‍ത്തിയെടുത്ത റൊട്ടിയുമുണ്ടാക്കി വയലിലേക്കു നടക്കുമ്പോള്‍ ബഡീദാദി ചൊല്ലിത്തന്നിരുന്ന നാടോടിപ്പാട്ടിലും അതുണ്ടായിരുന്നു.

എനിക്ക്‌ എന്തു പറയണം എന്നുണ്ടായില്ല. മനസ്സിനെ വ്രണപ്പെടുത്തുന്ന വര്‍ത്തമാനങ്ങളില്‍ നിന്ന് സൂത്രശാലിയെപ്പോലെ ഊരിപ്പോരുക എന്നതായിരുന്നു എന്റെ മതം.

'ബേഡാ. ഞാനൊരു കാര്യം ചോദിക്കട്ടെ'?

ഞാന്‍ ചോദിക്കൂ എന്ന അര്‍ത്ഥത്തില്‍ തലയാട്ടി.

'നിനക്ക്‌ ഒരു ഉണ്ണിയെ പ്രസവിച്ചുകൂടെ. ഒന്നെങ്കില്‍ ഒന്ന് അത്‌ ഗംഗയിലെ ദിവസങ്ങളെ തൃപ്തിപ്പെടുത്തട്ടെ'.

'എനിക്ക്‌ കുട്ടികളെ ഇഷ്ടമല്ല'

'നീയെന്താണു പറയുന്നത്‌! നാക്കുവളച്ച്‌ അങ്ങിനെയൊന്നും പറയരുത്‌,ബ്രഹ്മാവു കേട്ടാല്‍ 'തഥാസ്ഥു' വെന്നു പറയും.

'തഥാസ്ഥു പറഞ്ഞാലും എനിക്കൊരു ചുക്കുമില്ല'.

'ഇന്നത്തെ തലമുറയ്ക്ക്‌ വകതിരിവില്ലെന്നുണ്ടോ?'

അവശ്വസനീയമാം വിധം എന്നെ നോക്കിക്കൊണ്ട്‌ അവര്‍ പിന്തിരിഞ്ഞു നടന്നു.

അടുത്ത കുറച്ചു ദിവസങ്ങളില്‍ വല്ലാത്ത മഴയായിരുന്നു. ഒഴുകിപ്പോകുവാനായി നല്ല രീതിയിലുള്ള ചാലുകളില്ലാത്തതിനാല്‍ മഴവെള്ളം റോഡിലും ,മുറ്റത്തും കെട്ടി നിന്നു.മനുഷ്യരും,മൃഗങ്ങളും ഒന്നിച്ച്‌ അഴുക്കു വെള്ളത്തിലൂടെ നീന്തി.
ഓഫീസിലേക്കും,മെഡിക്കല്‍ ഷോപ്പിലേക്കും,പച്ചക്കറിക്കടയിലേക്കുമൊന്നും പോകാതിരിക്കാന്‍ എനിക്കും സാധ്യമല്ല. വല്ല വിധവും റോഡുമുറിച്ച്‌ മറുവശത്തേക്ക്‌ കടക്കണം എന്ന ചിന്തയുമായി നില്‍ക്കുമ്പോഴാണ്‌ ഒരു കുട്ടി വന്ന് എന്റെ ബാഗില്‍പ്പിടിച്ചു നിന്നത്‌.

'റോഡ്‌ ക്രോസ്സ്‌ ചെയ്യാന്‍ ഞാനും ഒപ്പം നില്‍ക്കട്ടേ ആന്റീ'

ജാഥപോലെ വരുന്ന വാഹനങ്ങളെ ഒന്നൊന്നായ്‌ കടന്ന് അപ്പുറത്തെത്തിയപ്പോഴേക്കും മുറിക്കിപ്പിടിച്ചിരുന്ന ഞങ്ങളുടെ കൈകള്‍ വിയര്‍ത്തിരുന്നു. ചെളിവെള്ളത്തെ ചാടിക്കടന്ന് ചെന്നെത്തിയത്‌ പരംജീത്തിന്റെ അടുത്തേക്കാണ്‌.

'ഇക്കൊല്ലം വര്‍ഷം തകര്‍ക്കും' .. പരംജീത്ത്‌ പറഞ്ഞു.

ഞാന്‍ എന്റെ ഉടുപ്പിലെ വെള്ളമെല്ലാം പിഴിഞ്ഞു കളഞ്ഞ്‌ ഒന്നു കുടഞ്ഞു.

'ഇവിടെ എന്റെ പ്രിയപ്പെട്ട ചായക്കടയുണ്ട്‌. ഏലക്കയും ചുക്കുമിട്ട്‌ തിളപ്പിച്ചെടുക്കുന്ന ഗരം ഗരം ചായ തണുപ്പില്‍ കുടിക്കുവാന്‍ നല്ലതാണ്‌. വരൂ എന്നോടൊപ്പം'..

ഞാന്‍ അനുസരണയോടെ അവരെ പിന്തുടര്‍ന്നു.

രണ്ടു മസാലചായക്ക്‌ ഓര്‍ഡര്‍ കൊടുത്ത്‌ ഞങ്ങള്‍ ഒരു മൂലയിലിരുന്നു.

'ഞങ്ങളുടെ ഗ്രാമത്തെ മുഴുവന്‍ മുക്കിയിട്ട്‌ ഞങ്ങളെ പ്രവാസികളാക്കി എന്നിട്ടും ഒരു മഴയെ വെറുക്കാന്‍ എന്നിലെ കവിക്കാകുന്നില്ല...വിചിത്രം അല്ലേ..'

'പ്രകൃതിയെ വെറുക്കാന്‍ കവിക്കെന്നല്ല ആര്‍ക്കുമാകില്ല'

'നിനക്കാവും'

അവര്‍ എന്നെ നോക്കി ചിരിച്ചു. പാടകെട്ടിത്തുടങ്ങിയ മസാല ചായയെ ഊതിക്കുടിച്ചുകൊണ്ട്‌, ഞാന്‍ ഞെരമ്പുകള്‍ പൊങ്ങിയ അവരുടെ കൈകളെ മൃദുവായിപ്പിടിച്ചു.

കിഷോറില്‍ നിന്ന് തന്ത്രപൂര്‍വ്വം ഏകാന്തതയിലേക്കൊരു പാലം പണിത്‌ ഞാന്‍ രണ്ടു മൂന്നു ദിവസം മൗനിയും ഏകാകിയുമായി ചടഞ്ഞിരുന്നു.

'നിനക്കെന്താണു പറ്റിയത്‌'.

എന്റെ മുടിയിഴകളെ ഒതുക്കിവെച്ചുകൊണ്ട്‌ ഒരു ദിവസം കിഷോര്‍ എന്നോടു ചോദിച്ചു.

'ഫ്ലാറ്റുകള്‍ക്കും, മരങ്ങള്‍ക്കുമൊന്നും വയസ്സാകുന്നത്‌ നമ്മള്‍ അറിയുന്നില്ല'

'പരംജീത്തിന്റെ സഹവാസം നിനക്ക്‌ ഗുണം ചെയ്യുന്നുണ്ട്‌' കിഷോര്‍ പൊട്ടിച്ചിരിച്ചു.

'ഇവിടത്തെ മരങ്ങള്‍ പൂക്കാത്തതും,കിളികള്‍ പാടാത്തതും കുട്ടികള്‍ ഇല്ലാത്തതിനാലാണ്‌'

'പരംജീത്തിന്റെ കവിതയാണോ'?

'ശരിക്കും അതാണ്‌ സത്യം'.

'എന്നോട്‌ ഒരു കുട്ടിയെ പ്രസവിക്കുവാന്‍ പറഞ്ഞു..പരംജീത്ത്‌'


കിഷോര്‍ നിലത്തു കിടന്നിരുന്ന ഒഴിഞ്ഞ സിഗരറ്റുകൂടിനെ തട്ടിത്തെറുപ്പിച്ചു.

'പറഞ്ഞില്ലേ നമുക്കതിനുള്ള സാധ്യതകള്‍ കുറവാണെന്ന്'

'പറഞ്ഞില്ല'.

കണ്ണുകളില്‍ കണ്ണുനീര്‍ പൊടിയുന്നുണ്ടോയെന്ന് ഭയന്ന് ഞാന്‍ പുറത്തേക്കു നടന്നു.കിഷോര്‍ റിമോട്ടെടുത്ത്‌ ടി.വി ഓണ്‍ ചെയ്ത്‌ ഒരു പുസ്തകമെടുത്ത്‌ വെറുതെ നിവര്‍ത്തി.

ഫ്ലാറ്റിനു പിന്‍ വശത്തുള്ള ഒഴിഞ്ഞുകിടക്കുന്ന കളിസ്ഥലത്തെ മാവിനു ചുറ്റും കെട്ടിയിരുന്ന സിമന്റു തറയില്‍ കാലുകള്‍ പിണച്ച്‌ കുറച്ചു സമയം ഇരിക്കുവാന്‍ തോന്നി.
ഈ മാവില്‍ തലയമര്‍ത്തി നിന്നുകൊണ്ടായിരുന്നിരിക്കണം പരംജീത്തിന്റെ കുട്ടികള്‍ ആദ്യമായി അമ്പസ്ഥാനി കളിക്കാന്‍ പഠിച്ചത്‌.
ഒരു മാവിലയെടുത്ത്‌ തുടച്ച്‌ ആകാശത്തിലേക്കു വലിച്ചെറിയുവാനായി സിമന്റു തറയില്‍ ഒരു പക്ഷിക്കാഷ്ഠം പോലുമില്ലായെന്നത്‌ എന്നെ നിരാശപ്പെടുത്തി. മെലിഞ്ഞ പഴുത്തിലകളെ മാത്രം വീഴ്ത്തി നില്‍ക്കുന്ന മാവിന്‌ കാറ്റിന്റെ ഒരിതളിനെപ്പോലും എന്നിലേക്കെത്തിക്കാനായില്ല.

ഫ്ലാറ്റിലേക്ക്‌ തിരിച്ചു വന്ന് തണുത്ത വെള്ളം കോരിയൊഴിച്ച്‌ നന്നായി കുളിച്ചു. മുടികള്‍ നിവര്‍ത്തിയിട്ട്‌ ചെറിയൊരു പൊട്ട്‌ നെറ്റിയിലൊട്ടിച്ചു. ഇഷ്ടപ്പെട്ട ഉടുപ്പെടുത്തിട്ട്‌ കിടക്ക ഒന്നു കൂടി കുടഞ്ഞു വിരിച്ചു.

കിഷോറിനടുത്തേക്ക്‌ ചെന്ന് ഞാന്‍ തന്നെ ടി.വി ഓഫ്‌ ചെയ്തു. വായിക്കാതെ തുറന്നു വെച്ചിരുന്ന പുസ്തകം ഞാന്‍ തന്നെ അടച്ചുവെച്ചു.

ഗംഗയിലെ പൂക്കളെ വിരിയിപ്പിക്കാതിരിക്കാനും,കിളികളെ പാടിപ്പിക്കാതിരിക്കാനും, പരംജീത്തിനെ അകാലവാര്‍ദ്ധക്യത്തിലേക്കിടാനും എനിക്കാകുമായിരുന്നില്ല.
കിഷോറിന്റെ ചുണ്ടുകളില്‍ എന്റെ നനവുള്ള ചുണ്ടുകള്‍ ഞാനമര്‍ത്തി.ഉടുപ്പ്‌ മുറിയുടെ ഒരു മൂലയിലേക്ക്‌ വലിച്ചെറിഞ്ഞു കൊണ്ട്‌ എന്റെ നഗ്നതയിലേക്ക്‌ കിഷോറിനെ ഞാനെടുത്തെറിഞ്ഞു.

എന്റെ നഗ്നമായ പൊക്കിള്‍ ചുഴി, നിഗൂഢമായ അതിന്റെ ഉള്‍പ്പിരിവുകള്‍ ..അതിനടിയിലായ്‌ ഒരുകായ്‌ വിരിഞ്ഞു..കറുപ്പില്‍ നിന്നും വെളുപ്പിലേക്ക്‌ ഞാനിഴയുമ്പോള്‍ ആ കായ്ക്ക്‌ വലുപ്പം വെച്ചു വരുകയും അത്‌ എന്നെ നോക്കി 'അമ്മേയെന്ന്' വിളിക്കാനും തുടങ്ങി.

പൊറ്റകളടര്‍ന്നുതുടങ്ങിയ ഒരു തടിമരമായ്‌ ഞാനപ്പോഴേക്കും മാറിയിരുന്നു.കൈവിരലുകളുടേയും കാല്‍ വിരലുകളുടേയും സ്ഥാനത്ത്‌ അനേകം തളിരിലകള്‍ പൊട്ടി മുളക്കുവാനും,മുലകളില്‍ പൂക്കള്‍ വിടരുവാനും തുടങ്ങിയിരുന്നു.കാറ്റില്‍ പടര്‍ന്ന പൂക്കളുടെ മണംതേടി അനേകം കുഞ്ഞിക്കിളികള്‍ എന്നിലേക്ക്‌ പറന്നു വരികയും തുടകളില്‍ കൊക്കുരച്ച്‌ യോനീമുഖത്തേക്ക്‌ ചെരിഞ്ഞുനോക്കുവാനും തുടങ്ങി. എനിക്കും മുകളില്‍ പരന്നു കിടന്നിരുന്ന ആകാശത്തിന്റെ തുണ്ടുകള്‍ എന്റെ ഇലകളില്‍തെളിഞ്ഞുകാണുന്നത്‌ എന്നെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്‌. ആ ആകാശത്തിലേക്ക്‌ ഒരു ചില്ലയെ പടര്‍ത്താന്‍ ഞാന്‍ എന്റെ കൈകളെ മുകളിലേക്കുയര്‍ത്തി. ശക്തമായ കാറ്റില്‍ ആ ചില്ലകള്‍ ആടുവാനും ,നടുപിളര്‍ന്ന് താഴോട്ട്‌ വീഴുവാനും തുടങ്ങിയപ്പോള്‍ ഞാന്‍ വേദനയാല്‍ കരയുവാന്‍ തുടങ്ങി.

'മരങ്ങള്‍ കരയുമോ'?

സന്തോഷത്താല്‍ ചിരിക്കുവാനും സങ്കടത്താല്‍ കരയുവാനും മരങ്ങള്‍ക്കു കഴിയും എന്ന സത്യത്തെ കിളികളോട്‌ ഉറക്കെ വിളിച്ചു പറയാന്‍ തൊണ്ട നനച്ചപ്പോഴാണ്‌ 'മരങ്ങള്‍ക്ക്‌ മിണ്ടാനേ കഴിയില്ലല്ലോ' എന്ന ചിന്തയാല്‍ ഞാന്‍ എന്നിലെ ഇലകളെ കൊഴിക്കുവാനും തേങ്ങിക്കരയാനും തുടങ്ങിയത്‌.