Sunday, January 18, 2009

മാര്‍ത്താണ്ഡവര്‍മ്മ

അവളുടെ അമ്മയാണ്‌ ഉണ്ണിക്കായൊരു കോഴിക്കുഞ്ഞിനെക്കൊടുത്തത്‌.
ഓറഞ്ചു തൂവലും കറുത്ത അംഗവാലും വളര്‍ന്നുവരുന്ന ഒരു സുന്ദരന്‍ കോഴിക്കുഞ്ഞ്‌.

'കുരുപ്പിന്‌ ചള്ളുപ്രായത്തിലേ കുരുത്തംകെട്ട ശീലങ്ങളാ,മൂക്കുന്നതിനുമുമ്പ്‌ പിടിച്ച്‌ കൂട്ടാന്‍ വെച്ചാ'
അമ്മ ഉപദേശിച്ചു.

ഗോകുലം എന്ന അമ്മ വീട്ടില്‍ നിന്ന്‌ അവളുടെ വിട്ടിലേക്കുള്ള ദൂരം ഏകദേശം ഒരു മണിക്കൂര്‍ ബസ്സ്‌ യാത്രയാണ്‌. അതിനുള്ളില്‍ കാര്‍ബോഡുപെട്ടിയില്‍ കഴിയാവുന്നത്ര കാഷ്ഠിച്ചു
വെച്ചിരിക്കുന്ന അസത്തു സാധനത്തിനെ ഒരാന്തലോടെയാണെടുത്തു താഴെവെച്ചത്‌.

ഉണ്ണി 'എന്താ അമ്മേ അമ്മമ്മ കൊണ്ടുവന്നത്‌' എന്നു ചോദിച്ച്‌ അടുത്തു വന്നതും കോഴിക്കുഞ്ഞ്‌ മുമ്പോട്ട്‌ രണ്ടടിവെച്ച്‌ തൂവലുകള്‍ വിടര്‍ത്തി യുദ്ധക്കളത്തിലേക്കോടാന്‍ നില്‍ക്കുന്ന വീരനെപ്പോലെ നിന്ന് 'ഗ്രൂം' എന്ന് കുറുകിയതും ഒപ്പമായിരുന്നു.

ഈ പിശകു സാധനത്തിനെ 'ഗോകുലത്തില്‍' ത്തന്നെ മേഞ്ഞു നടക്കാന്‍ വിടാതെ അമ്മ ഉണ്ണിക്കു സമ്മാനിച്ചതിന്റെ ഔചിത്യം മനസ്സിലായില്ല. ഗോകുലത്തില്‍ പോകുമ്പോഴൊക്കെ കോഴിക്കുഞ്ഞുങ്ങളുടെ പിന്നാലെ കൗതുകത്തോടെ കളിച്ചു നടക്കുന്ന ഉണ്ണിയെനോക്കി

'പത്തു സെന്റില്‍ വളരുന്ന കുട്ടി ലോകം കണ്ടിട്ടില്ല' എന്ന് അമ്മ അടക്കം പറയാറുണ്ടായിരുന്നത്‌ ഇത്ര മനസ്സില്‍ തട്ടിയായിരുന്നുവോ?

ഭര്‍ത്താവ്‌ ഓഫീസു വിട്ടുവന്നപ്പോള്‍ ചായക്കൊപ്പം ആദ്യം വിളമ്പിയത്‌ കോഴിക്കുട്ടിയുടെ വിശേഷങ്ങളാണ്‌.കൊട്ടക്കടിയില്‍ മൂടിയിട്ടിരിക്കുന്ന വിദ്വാനെ ഒരു വിറയലോടെയാണ്‌ പുറത്തെടുത്തത്‌,എങ്ങാനും ആഞ്ഞു പറന്നുവന്ന് ഭര്‍ത്താവിന്റെ നെഞ്ചത്തേക്കിട്ടൊരു അസ്ത്രം തൊടുത്താലോ?

ഭാര്യവീട്ടുകാര്‍ തന്നെ തട്ടിക്കളയാല്‍ കരുതിക്കൂട്ടി ആളെ വിട്ടിരിക്കുകയാണെന്നും പറഞ്ഞ്‌ മൂപ്പര്‍ മീശപിരിക്കും.

ഒന്നും ഉണ്ടായില്ല.കോഴിക്കുഞ്ഞ്‌ ഭര്‍ത്താവിനെക്കണ്ടതും ഒന്ന് വലം വെച്ച്‌ പതുക്കെ പതുക്കെ തലയുയര്‍ത്തി നടന്നു.പണ്ട്‌ സ്കൂള്‍ നാടകത്തില്‍ മീശയും താടിയും തലയിലൊരു തൂവല്‍തലപ്പാവും വെച്ച്‌ രാജാവായ്‌ വേഷം കെട്ടിനടക്കാന്‍ ശീലിക്കുമ്പോള്‍ അവള്‍ നടന്ന അതേ താളത്തിലുള്ള നടത്തം.എന്തൊരു ഗാംഭീര്യത...


'രാജാവാന്നാ സാധനത്തിന്റെ ഭാവം കോഴിയുടെ യാതൊരു ലക്ഷണവുമില്ല'
അവള്‍ ഭര്‍ത്താവിനോടു പറഞ്ഞു.


'നല്ല തലയെടുപ്പുള്ള കോഴി,ഇവനെ നമുക്കു 'മാര്‍ത്താണ്ഡവര്‍മ്മ' യെന്നു വിളിക്കാം.
ചരിത്രത്തെ സ്നേഹിക്കുന്ന ഭര്‍ത്താവു പറഞ്ഞു.


എന്തു കുന്തമെങ്കിലും വിളിച്ചോ എന്ന മട്ടില്‍ അവള്‍ തലകുലുക്കി.അവള്‍ക്ക്‌ നായയേയും,പൂച്ചയേയും,പശുക്കുട്ടികളേയുമൊന്നും കൊഞ്ചിച്ചുവളര്‍ത്തുന്ന സ്വഭാവത്തോട്‌ വലിയ താത്പര്യമില്ല.പക്ഷെ ഭര്‍ത്താവും മകനും നേരെ തിരിച്ചാണ്‌.വല്ലാത്ത പ്രകൃതി സ്നേഹികളാണ്‌,എവിടെയെങ്കിലും ഒരു പട്ടിയേയോ പൂച്ചയേയോ കണ്ടാല്‍ മതി ചാടിക്കേറി ഒരു പേരിടും.പിന്നെ തലയിലുഴിഞ്ഞ്‌ കൊഞ്ചിക്കാന്‍ തുടങ്ങും,

ഭര്‍ത്താവ്‌ പതിഞ്ചു വയസ്സുവരെ വളര്‍ന്നത്‌ വടക്കേയിന്ത്യയിലെ ഒരു നഗരത്തിലാണ്‌.ഇടുങ്ങിയ ഫ്ലാറ്റും,ഇടുങ്ങിയ വഴികളും പരിമിതമായ സൗകര്യങ്ങളുമേ ഉണ്ടായിരുന്നുള്ളു.ഫ്ലാറ്റിലൂടെ കാണുന്ന പൊടിയും പുകയും പിടിച്ച്‌ ചാരനിറമായ മരങ്ങളും ,വായ്‌ വട്ടം കുറഞ്ഞ ചട്ടികളില്‍ ഓമനിച്ചു വളര്‍ത്തുന്ന പത്തുമണിപ്പൂക്കളുമല്ലാതെ വേറെയൊന്നും അയാള്‍ കുട്ടിക്കാലത്തു കണ്ടിട്ടില്ല.

പക്ഷെ അവളുടെ സ്ഥിതി മറിച്ചായിരുന്നു.നഗരത്തില്‍നിന്നുമകന്ന ഇടത്തരം ഗ്രാമത്തിലാണ്‌ അവള്‍ ജനിച്ചു വളര്‍ന്നത്‌. ഇഷ്ടം പോലെ സ്ഥലം,പുരയോടടുത്ത്‌ പുഴ,കയറൂരിമേയുന്ന പശുക്കളുടെ പുറത്ത്‌ വെയില്‍ കാഞ്ഞിരിക്കുന്ന ആനത്തുമ്പികളും അടയ്ക്കാരക്കിളികളും.

'നീയൊരു കവിയാകാതിരുന്നത്‌ ചരിത്രത്തിന്റെ ക്രൂരതയാണ്‌.'

വിവാഹപ്പിറ്റേന്ന് തെങ്ങിന്‍ വളപ്പിലൂടെ ചുറ്റി നടക്കുമ്പോള്‍ ഭര്‍ത്താവ്‌ സൂചിപ്പിച്ചു.

മലയാള പാഠപുസ്തകത്തിലെ കവിതകളല്ലാതെ ഒരു കവിതാപുസ്തകം പോലും നേരെ ചൊവ്വേ കണ്ടിട്ടില്ല.ചെറുശ്ശേരിയുടെ കൃഷ്ണഗാഥയിലെ ചില വരികളല്ലാതെ മനസ്സില്‍ ഒരൊറ്റ കവിതാ വരികള്‍പോലും തങ്ങി നിന്നിട്ടില്ല,അതും ഓര്‍ക്കുന്നതു തന്നെ ചില വിഡ്ഢി പെണ്‍കിടാങ്ങളുടെപോലെ കൃഷ്ണനോടുള്ള പ്രേമംകൊണ്ടല്ല. ഭഗവാനായതുകൊണ്ട്‌ അല്ലറ ചില്ലറ പേടിയുണ്ടായിരുന്നു.പിന്നെ മഞ്ചരി വൃത്തത്തിന്റെ ഒരു താളബോധവും.

അങ്ങിനെയുള്ള അവിളെയാണ്‌ ചരിത്രം വഞ്ചിച്ചത്‌!

'കോഴിയെ തൊടരുത്ട്ടോ,അത്‌ ഉണ്ണീടെ കണ്ണു കൊത്തിക്കൊണ്ടോടും..'

അവള്‍ ഉണ്ണിയെ പറഞ്ഞു പേടിപ്പിക്കുമ്പോഴേക്കും ഉണ്ണി മാര്‍ത്താണ്ഡവര്‍മ്മയുടെ തൂവലില്‍തൊട്ടുനോക്കാനും മാര്‍ത്താണ്ഡവര്‍മ്മ അതിഷ്ടപ്പെടുന്നുവെന്ന് മനസ്സിലായപ്പോള്‍ പതുക്കെ തലോടാനും തുടങ്ങി.

അന്നുമുതലാണ്‌ മാര്‍ത്താണ്ഡവര്‍മ്മ എന്ന കോഴിയുടേയും ഉണ്ണി എന്ന കുട്ടിയുടേയും സഞ്ചാരകഥ ആരംഭിക്കുന്നത്‌.

ഭര്‍ത്താവ്‌ ഓഫീസില്‍പ്പോയാല്‍ അവളും,ഉണ്ണിയും,മാര്‍ത്താണ്ഡവര്‍മ്മയും വീട്ടില്‍ തനിച്ചാകും. പതിമൂന്ന് സെന്റ്‌ സ്ഥലം വാങ്ങിയപ്പോള്‍ ബോണസായിക്കിട്ടിയ മല്‍ഗോവമാവിന്റെ പടര്‍ന്നുനില്‍ക്കുന്ന ചില്ലകള്‍ക്കുകീഴില്‍ മാര്‍ത്താണ്ഡവര്‍മ്മയും ഉണ്ണിയും കളിച്ചുകൊണ്ടിരിക്കും.

ഉണ്ണിയുടെ ഊഞ്ഞാലില്‍ മാര്‍ത്താണ്ഡവര്‍മ്മ ചാടിക്കയറും,ഉണ്ണി ഒരു വടിയെടുത്ത്‌ വന്ന് അവനെ നഴ്സറിപ്പാട്ടുകള്‍ പഠിപ്പിക്കാന്‍ കഠിനമായ്‌ പരിശ്രമിക്കും.ചിലപ്പോള്‍ ഉണ്ണി മാര്‍ത്താണ്ഡവര്‍മ്മയെ കുളിപ്പിക്കും,കൈയ്യില്‍ ചോറുരുളകളുരുട്ടിവെച്ച്‌ തീറ്റിപ്പിക്കും.

ഉണ്ണി - മാര്‍ത്താണ്ഡവര്‍മ്മ - മല്‍ഗോവമാവ്‌ എന്നിവയുടെ ലയനം പകല്‍സമയങ്ങളില്‍ അവളെ കുറച്ചൊന്നുമല്ല സഹായിച്ചത്‌.
കൂട്ടുകാരികള്‍ക്ക്‌ ഫോണ്‍ ചെയ്യുവാനും,ടി.വി പരിപാടികള്‍ ശല്യമില്ലാതെ കാണുവാനും,അടുക്കളപ്പണികള്‍ വേഗം ചെയ്തുതീര്‍ക്കുവാനും അവള്‍ ആ സമയം വിനിയോഗിച്ചു.
ഗോകുലത്തില്‍ നിന്ന് അമ്മയുടെ ഫോണ്‍ ഒന്നിടവിട്ട ദിവസങ്ങളിലിങ്ങോട്ടുവരും.അധികവും ഉപദേശങ്ങളായിരിക്കും.ഉണ്ണിയെ നന്നായി വളര്‍ത്തേണ്ടതുമുതല്‍ പണം കൃത്യമായി സമ്പാദിക്കേണ്ടതുവരെ ആ സദുദ്ദേശ ഫോണില്‍ ഉള്‍പ്പെടും .ഒന്നും പറയാനില്ലെങ്കില്‍ സീരിയലിലെ ഒരു കഥയോ പുതിയതായി ഇറങ്ങിയ സാരി ഡിസൈനെക്കുറിച്ചോ സംസാരിക്കും. മകളെ മാനസികമായി വേദനിപ്പിക്കുന്ന വാര്‍ത്തകളൊന്നും അമ്മ പറയില്ല .അടുത്ത ബന്ധുക്കളുടെ മരണ അറിയിപ്പുപോലും അമ്മ മകളെ വിളിച്ചു പറയാറില്ല. അശുഭ വാര്‍ത്തകലെല്ലാം സെന്‍സര്‍ ചെയ്യപ്പെടും എന്നര്‍ത്ഥം.

ഒരു ദിവസം അവിചാരിതമായി അമ്മ വിട്ടിലേക്കു കയറി വന്നു. അവള്‍ അടുക്കളപ്പണികളുടെ ലഹളയിലായിരുന്നു.ഉണ്ണിയിരുന്ന് ടി.വി കാണുന്നു.മാര്‍ത്താണ്ഡവര്‍മ്മ ഉണ്ണിയുടെ കാല്‍ക്കീഴില്‍ കിടന്നുറങ്ങുന്നു.

'അമ്പലത്തില്‍ കയറിപ്പോകുന്ന വഴി ഒന്നുകേറിപ്പോകാമെന്നു കരുതി'.
അമ്മ പറഞ്ഞു.

അമ്മമ്മ വന്ന സന്തോഷത്തില്‍ ഉണ്ണി ചാടിയെഴുന്നേറ്റു.മാര്‍ത്താണ്ഡവര്‍മ്മ ഉറക്കം മുറിഞ്ഞ ദേഷ്യത്തില്‍ ഒന്നു കുറുകിക്കൊണ്ട്‌ മുന്‍ വാതിലിലൂടെ സ്ഥലം വിട്ടു.
അവള്‍ അമ്മക്കായി നാരങ്ങാവെള്ളവും കുറച്ച്‌ ഉപ്പേരിയും മേശയിലെടുത്തുവെച്ചു.

അമ്മ വടക്കേപ്പുറത്തെ ചവിട്ടുപടിയില്‍ നിന്നുകൊണ്ട്‌ അവളുടെ കൊച്ചു പറമ്പ്‌ ഉഴിഞ്ഞുനോക്കി

'കറിവേപ്പിന്‌ മീന്‍ നന്നാക്കിയ വെള്ളം ഒഴിച്ചുകൊടുത്താല്‍ മതി,സപ്പോട്ടക്ക്‌ കുറച്ച്‌ ആട്ടിന്‍ കാട്ടവും..വാച്ചു പടയ്ക്കും'.
അമ്മ ഓര്‍മ്മിപ്പിച്ചു.

അവള്‍ ഓരോന്നായ്‌ വെച്ചുവരുന്നതേയുള്ളു.ഒറ്റനില ടെറസു വീടാണെങ്കിലും ആവശ്യത്തിലധികം സൗകര്യമുണ്ട്‌.ഫര്‍ണീച്ചറുകളൊക്കെ പതുക്കെ പതുക്കെ വാങ്ങിക്കുന്നതേയുള്ളു. ബാങ്കില്‍ നിന്നും കുറച്ചു തുക ലോണെടുത്തിരുന്നു.പണം തികയാത്തതിനാല്‍ പെയ്ന്റിനുപകരം വെറ്റ്‌ വാഷടിച്ചു,സോഫയ്ക്കുപകരം നാലു ചൂരല്‍ കസേരയും വാങ്ങിയിട്ടു.
അവളുടെ മനസ്സില്‍ ഭാവിയെക്കുറിച്ച്‌ ചില സുന്ദരന്‍ സ്വപ്നങ്ങളൊക്കെയുണ്ട്‌ .മുകളിലേക്ക്‌ ഒരു നില കൂടി ഉയര്‍ത്തിക്കെട്ടിയ വീട്‌,സാരിയുടുത്ത്‌ പുറത്തുപോകുമ്പോള്‍ സാരിയെ പപ്പടം വറുക്കുന്നതുപോലെ വീര്‍പ്പിക്കുന്ന സ്കൂട്ടറിനു പകരം ഒരു കാറ്‌,ഭര്‍ത്താവിന്‌ ഒരു പ്രൊമോഷന്‍.എല്ലാം ഇടത്തരം സ്വപനങ്ങളാണ്‌ അതിനുവേണ്ടി അവള്‍ ഭഗവാന്റെ തൃപ്പാദങ്ങളില്‍ വിനയപുരസ്സരം വിഴുന്നുണ്ട്‌.

'നിന്റെ കോഴി നല്ല ഒത്തവനായല്ലോ മൂക്കുന്നതിനുമുമ്പ്‌ പിടിച്ച്‌ കൂട്ടാന്‍ വെയ്ക്ക്‌ '.

അമ്മയുടെ സ്വരമാണ്‌ സ്വപ്നലോകത്തുനിന്നും മടക്കിവിളിച്ചത്‌.

ശരിയാണ്‌.കുഞ്ഞിച്ചിറകും കുഞ്ഞിക്കാലും വെച്ച്‌ പ്രാഞ്ചി,പ്രാഞ്ചി ഓടിയിരുന്ന മാര്‍ത്താണ്ഡവര്‍മ്മ ഒത്തവനായി വളര്‍ന്നിരിക്കുന്നു. ആരും കണ്ടാല്‍കൊതിക്കുന്ന ആകാരഭംഗി.അപ്പുറത്തെ പിടക്കോഴികള്‍ അവനെ സന്ദര്‍ശിക്കാന്‍ ഇങ്ങോട്ടെത്തുമെങ്കിലും അവരെ ഓടിച്ചിട്ട്‌ ഇക്കിളിപ്പെടുത്താനൊന്നും നില്‍ക്കാതെ അവന്‍ തലയുയര്‍ത്തി ചുറ്റും നോക്കി നീട്ടിക്കൂവും.ഉണ്ണി അവന്റെ പ്രിയ സേവകനാണ്‌ വിശക്കുമ്പോള്‍ അരിമണി ,ദാഹിക്കുമ്പോള്‍ വെള്ളം എന്നിവ സമയാസമയം ഉണ്ണി എത്തിച്ചുകൊടുക്കും.
ഞായറാഴ്ച്ച ദിവസങ്ങളില്‍ ഭര്‍ത്താവിന്‌ മല്‍ഗോവമാവിന്റെ ചുവട്ടില്‍ കസേരകൊണ്ടുവന്നിട്ട്‌ ചരിത്ര പുസ്തകവായനയുണ്ട്‌ അന്നേരം ഉണ്ണിയും മാര്‍ത്താണ്ഡവര്‍മ്മയും അവിടെ ഉഗ്രന്‍ കളികളിക്കും.ഇടക്കിടെ മാര്‍ത്താണ്ഡവര്‍മ്മ ഭര്‍ത്താവ്‌ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകത്തില്‍ എത്തിനോക്കിക്കൊണ്ട്‌ തലവെട്ടിക്കും.

'അടിയന്‍ ഗ്രന്ഥപാരായണത്തിലാണ്‌ തിരുമേനിക്ക്‌ എന്താണാവശ്യം'.

ഭര്‍ത്താവ്‌ ചിരിച്ചുകൊണ്ട്‌ ചോദിക്കും.മാര്‍ത്താണ്ഡവര്‍മ്മ പ്രൗഢിയോടെ തല ഒരു വശത്തേക്ക്‌ ചെരിച്ച്‌ മാവിന്‍ ചില്ലയിലേക്ക്‌ പറന്നിരിക്കും.ഉണ്ണി രാജാവിന്റെ കാലടികളെ പിന്തുടര്‍ന്നുകൊണ്ട്‌ മാവില്‍ വലിഞ്ഞുകേറി ചില്ലയിലിരുന്നാടും.

എല്ലാ ഞായറാഴ്ച്ചയും ഈ ദൃശ്യത്തിന്‌ പുനരാവിഷ്കാരം സംഭവിക്കും.അവളത്‌ കണ്ട്‌ ഊറിച്ചിരിക്കും.

'നാടന്‍ കോഴിയായതുകൊണ്ട്‌ രുചികൂടും..നല്ല നെയ്യുണ്ടാകും കൂട്ടാന്‌'..
അമ്മയുടെ ശബ്ദം സ്വപ്നകാലത്തുനിന്ന് വര്‍ത്തമാനകാലത്തിലേക്ക്‌ വീണ്ടുമെത്തിച്ചു.

അവള്‍ക്ക്‌ മാര്‍ത്താണ്ഡവര്‍മ്മയുടെ കാര്യത്തില്‍ ഒരുതീരുമാനം വേഗമെടുക്കണം.മൂക്കുന്നതിനുമുമ്പ്‌ പിടിച്ചു കൂട്ടാന്‍ വെച്ചില്ലെങ്കില്‍ ഇറച്ചി മരം പോലെയിരിക്കും.
അമ്മയെയാത്രയാക്കിക്കൊണ്ട്‌ ഇറച്ചിക്കൂട്ടാനുകളെപ്പറ്റി ഒരു അന്വേക്ഷണം നടത്തി. പരിചയക്കാര്‍ ആരും പരീക്ഷിക്കാത്ത അപൂര്‍വ്വപാചകകുറിപ്പ്‌ തപ്പിയെടുക്കണം. ഭര്‍ത്താവ്‌ അവളുടെ പാചക നൈപുണ്യത്തെപ്പറ്റി അഭിമാനം കൊള്ളണം.
ദൈവം അയാള്‍ക്കായ്‌ മാത്രം സമ്മാനിച്ച അമൂല്യ രത്നമാണ്‌ അവളെന്ന്' മനസ്സില്‍ കരുതുകയെങ്കിലും വേണം.
പക്ഷെ ഉണ്ണിയുടെ മനസ്സ്‌ വിഷമിപ്പിച്ചുകൂടാ. കുട്ടികളുടെ മനശാസ്ത്രത്തെക്കുറിച്ച്‌ അവള്‍ക്ക്‌ അത്യാവശ്യം ധാരണയൊക്കെയുണ്ട്‌. ആ നിലയിലൂടെ നീങ്ങണം.


പിറ്റേന്ന് അവള്‍ ഉണ്ണിക്കായി ഒരു കഥ പറയാനിരുന്നു.

'പണ്ടുപണ്ടൊരിടത്ത്‌ ഉണ്ണിയെന്നൊരു കുട്ടിയുണ്ടായിരുന്നു. ഉണ്ണിക്ക്‌ മാര്‍ത്താണ്ഡവര്‍മ്മ എന്നൊരു കോഴിയും.അവള്‍ മാര്‍ത്താണ്ഡവര്‍മ്മയുടേയും ഉണ്ണിയുടേയും കളികള്‍ വിവരിച്ചു.ഉണ്ണിക്ക്‌ രസം പിടിച്ചു.ആ തക്കത്തിന്‌ അവള്‍ രണ്ടു ചോറുരുളകള്‍ ഉണ്ണിയുടെ വായിലേക്ക്‌ തിരുകിവെച്ചു. കഥ കയറ്റയിറക്കങ്ങളിലൂടെ സഞ്ചരിച്ചു.വര്‍ഷങ്ങള്‍ക്കുമുമ്പ്‌ അവളുടെ അമ്മ അറുക്കാനായ്‌ കൊണ്ടുപോയ കുഞ്ഞാടിനെക്കുറിച്ചു പറഞ്ഞ അതേ കഥ.ഉണ്ണി അവളും മാര്‍ത്താണ്ഡവര്‍മ്മ കുഞ്ഞാടും എന്ന ഒരേയൊരു വ്യത്യാസം മാത്രം.

'ഒരു ദിവസം മാര്‍ത്താണ്ഡവര്‍മ്മ മല്‍ഗോവമാവിന്റെ മുകളിലെ കൊമ്പില്‍ നിന്ന് ആകാശത്തിലേക്ക്‌ കയറിപ്പോയി ഉണ്ണീ;..

'യ്യോ'. ഉണ്ണി കണ്ണു മിഴിച്ചു.

'വേണ്ട മാര്‍ത്താണ്ഡവര്‍മ്മേ..വേണ്ടയെന്ന് അമ്മ പറഞ്ഞു. മാര്‍ത്താണ്ഡവര്‍മ്മ കേട്ടില്ല.'

'എന്നിട്ട്‌?'

'ആകാശത്തുനിന്ന് മാര്‍ത്താണ്ഡവര്‍മ്മ നെലത്തോട്ട്‌ പെടേന്നൊരു ചാട്ടം കൊടുത്തു'.

'യ്യോ എന്നിട്ടോ?'

'എന്നിട്ടെന്താ..മാര്‍ത്താണ്ഡവര്‍മ്മ മരിച്ചുപോയി..മരിച്ചാല്‍ ആരും കണ്ണുതുറക്കില്ല പൊന്നുങ്കട്ടേ'..

'അപ്പോ എന്താവും പിന്നെ മാത്താണ്ടവമ്മ?'

'മരിച്ചാല്‍ എന്താചെയ്യ..മാര്‍ത്താണ്ഡവര്‍മ്മയെ കൂട്ടാന്‍ വെക്കേണ്ടതായ്‌ വരും തങ്കക്കട്ട്യേ'..

'മരിച്ചാല്‍ കൂട്ടാന്‍ വെയ്ക്കാ ചെയ്യ്യാ?'

അവള്‍ ദുഖഭാവത്തില്‍ അതേയെന്നു തലയാട്ടി.



കുറച്ചുകഴിഞ്ഞപ്പോള്‍ ഫോണ്‍ ബെല്ലടിച്ചു.അവള്‍ ഉണ്ണിയേയും മാര്‍ത്താണ്ഡവര്‍മ്മയേയും കളിക്കാനനുവദിച്ചുകൊണ്ട്‌ ഫോണിനടുത്തേക്കോടി.

അമ്മയാണ്‌. പലതരം വിശേഷങ്ങള്‍ അമ്മയ്ക്കു പറയാനുണ്ട്‌.

'നിന്റെ കോഴീടെ കാര്യം എന്തായി? നിനക്ക്‌ കോഴീനെക്കൊന്ന് പരിചയമില്ലല്ലോ ഞാന്‍ വരണോ?

'ആലോചിക്കുന്നുണ്ടമ്മേ..സമയമാകുമ്പോള്‍ അമ്മയെ വിളിക്കാം.' അവള്‍ പറഞ്ഞു.

'ഇറച്ചി മൂക്കാന്‍ നിലക്കണ്ടട്ടൊ ..പിന്നെ ഒന്നിനും കൊള്ളില്ല'

അവള്‍ ശരിയമ്മേയെന്നും പറഞ്ഞ്‌ ഫോണ്‍ വെച്ചു.

ഫോണ്‍ താഴെവെച്ച്‌ തിരിഞ്ഞു നോക്കിയത്‌ ഉണ്ണിയുടെ മുഖത്തേക്കാണ്‌.
'
'മാത്താണ്ടവമ്മ മരിച്ചാല്‍ ഉണ്ണീം മരിക്കും..ഉണ്ണിനേം കൂട്ടാന്‍ വെയ്ക്കേണ്ടതായിവരും'. ഉണ്ണി കണ്ണു നിറച്ചുകൊണ്ടു പറഞ്ഞു.

'മാത്താണ്ടവമ്മ ആകാശത്തേക്ക്‌ കയറിപ്പോകേം വേണ്ട ചാടി മരിക്കേം വേണ്ട.' ഉണ്ണി കരച്ചിലാരംഭിച്ചു.

ഒരു വിധത്തിലാണ്‌ ഉണ്ണിയെ സമാധാനിപ്പിച്ചത്‌. രാത്രിയായപ്പോള്‍ ഉണ്ണിക്ക്‌ കുറച്ച്‌ പനിക്കാന്‍ തുടങ്ങി. ഉറക്കത്തില്‍ 'മാത്താണ്ടവമ്മ മരിക്കേണ്ട' എന്നും പറഞ്ഞ്‌ ഉണ്ണി വീണ്ടും കരഞ്ഞു.

കുട്ടിയുടെ മനസ്സ്‌ വിഷമിപ്പിക്കുന്ന കഥ ഇനി മേലാല്‍ പറയരുതെന്ന് ഭര്‍ത്താവ്‌ അവളെ ഉപദേശിച്ചു. ശരിയാണ്‌ ആറ്റുനോറ്റുണ്ടായ കുട്ടിയാണ്‌.

'ആകോഴിയെ കൊല്ലുകയും വേണ്ട കൂട്ടാന്‍ വെയ്ക്കുകയും വേണ്ട.കോഴിയങ്ങ്‌ മൂക്കാവുന്നത്ര മൂത്ത്‌ മനുഷ്യന്മ്മാരെപ്പോലെ മരിച്ചോട്ടെ'

അവള്‍ കടുത്ത തീരുമാനമെടുത്ത്‌ ഉണ്ണിയെ കെട്ടിപ്പിടിച്ച്‌ കിടന്നുറങ്ങി.


ഇവിടെ വെച്ച്‌ മാര്‍ത്താണ്ഡവര്‍മ്മ എന്ന കോഴിയുടെ കഥ ശുഭകരമായി പര്യവസാനിക്കേണ്ടതായിരുന്നു. അപ്പോഴാണ്‌ ഈ കഥയുടെ പ്രധാന ഭാഗത്തേക്ക്‌ ഒരു ദുഷ്ടകഥാപാത്രം രംഗപ്രവേശം ചെയ്യുന്നത്‌.
ഗ്രാമത്തില്‍ ജനിച്ച്‌ നഗരത്തില്‍ ജീവിക്കേണ്ടിവന്ന ഒരു കുറുക്കന്‍. കുറുക്കനൊരു നല്ല കഥാകൃത്തും കൂടിയാണ്‌. ധാരാളം വായനക്കാരും ആരാധകരും കുറുക്കനുണ്ട്‌.

അമ്മയും കുട്ടിയും കെട്ടിപ്പിടിച്ചുറങ്ങുന്നു. കട്ടിലിന്റെ ഒരു മൂലയിലായി കോഴികിടന്നുറങ്ങുന്നു.കുറുക്കനത്‌ സഹിച്ചില്ല.

ലോകത്തിലെ ഒരു കോഴിയും രാജാവായി ഇങ്ങനെ രസിച്ചു നടന്നിട്ടില്ല.ഒരു കോഴിക്കും കുറുക്കനെപ്പറ്റിച്ച്‌ അധികകാലം ഉല്ലസിച്ച്‌ നടക്കാന്‍ ചരിത്രം ഇടകൊടുത്തിട്ടില്ല.കുറുക്കന്‌ അന്നു രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല. നാളെത്തന്നെ വേണ്ടത്‌ വേണ്ടതുപോലെ ചെയ്യണം.

പിറ്റേന്ന് കുറുക്കന്‍ മതിലിനടുത്ത്‌ പമ്മി നിന്നുകൊണ്ട്‌ ഭര്‍ത്താവിനെ നിരീക്ഷിച്ചു. ആദ്യം കുടുംബനാഥനെ കയ്യിലെടുക്കണം.

ഒരാഴ്ച്ചക്കുശേഷമാണ്‌ ഭര്‍ത്താവിനെ ഒറ്റയ്ക്കൊന്ന് കിട്ടിയത്‌. കുട്ടിയും,അമ്മയും,കോഴിയും അമ്മ വീട്ടില്‍ പാര്‍ക്കാന്‍ പോയിരിക്കുകയാണ്‌,ഒരാഴ്ച്ച ഭര്‍ത്താവ്‌ തനിച്ചേ വീട്ടിലുള്ളു.

'എനിക്കൊരു കാര്യം പറയാനുണ്ട്‌' കുറുക്കന്‍ പറഞ്ഞു.

'എന്തുകാര്യം' ഭര്‍ത്താവ്‌ വായനയില്‍ നിന്നും തലയുയര്‍ത്തി.

'നിങ്ങളിങ്ങനെ മറ്റൊരു പുരുഷനെ വിട്ടില്‍ കയറ്റി പാര്‍പ്പിക്കുന്നത്‌ ശരിയല്ല'.

'ആരെ'?

'മാര്‍ത്താണ്ഡവര്‍മ്മ എന്ന കോഴിയെത്തന്നെയാണ്‌ ഉദ്ദേശിച്ചത്‌. പെണ്ണിന്റെ മനസ്സാണ്‌ വെണ്ണപോലെ ഉരുകും..സൂക്ഷിക്കണം.'

ഭര്‍ത്താവ്‌ ചിരിച്ചു. പിന്നെ കണ്ണട ഒന്നെടുത്ത്‌ മുണ്ടിന്റെ കോന്തല കൊണ്ട്‌ തുടച്ച്‌ വീണ്ടും മൂക്കിനു മുകളിലേക്ക്‌ വച്ചു. അതിനര്‍ത്ഥം കുറുക്കന്‍ പറഞ്ഞത്‌ അയാള്‍ തള്ളിക്കളഞ്ഞിട്ടില്ലെന്നാണ്‌.

'ഞാന്‍ ആലോചിക്കാം'.


കുറുക്കനു സമാധാനമായി.സൂത്രം ഏറ്റിട്ടുണ്ട്‌. കോഴിയാണെങ്കിലും സ്വന്തം പെണ്ണിനെ മറ്റൊരു പുരുഷന്‍ നോക്കുന്നത്‌ ഒരാണിന്‌ സഹിക്കില്ല. ആണഭിമാനത്തിലിട്ടാണ്‌ താന്‍ കുത്തിയിരിക്കുന്നത്‌. കുറുക്കന്‍ സ്ഥലം വിട്ടു.

ഒരാഴ്ച്ച കുറുക്കന്‍ കാത്തിരുന്നു. ഇനി അമ്മയെ ശരിയാക്കണം. മനുഷ്യക്കുട്ടിയെ ഏറ്റവും അവസാനം പറ്റിക്കാം ..കുട്ടിയല്ലേ നിഷകളങ്കനാണ്‌ വേഗം വീഴും.

കുട്ടിയും അമ്മയും കോഴിയും അമ്മ വീട്ടില്‍ നിന്നും തിരിച്ചു വന്നു.

ഒരു ദിവസം ഉച്ചസമയം.മനുഷ്യക്കുട്ടിയും കോഴിയും കളിക്കുകയാണ്‌, അമ്മയിരുന്ന് പഴയ മാസിക മറിച്ച്‌ നോക്കുന്നു.കുറുക്കന്‍ പതുക്കെ അമ്മയുടെ അടുത്തു ചെന്നു.

'നല്ല ചൂട്‌' കുറുക്കന്‍ പറഞ്ഞു.

ശരിയാണെന്നമട്ടില്‍ അമ്മ തലയാട്ടി.

'ചൂടുകാലത്ത്‌ പകര്‍ച്ചവ്യാധികള്‍ കൂടും'

അമ്മവീണ്ടും തലയാട്ടി.

'ഇപ്പോള്‍ കോഴിപ്പനി നാട്ടിലെങ്ങും പടരുന്നുണ്ട്‌'.

'അയ്യോ' അമ്മയ്ക്ക്‌ ആധിയായി.

'നിങ്ങള്‍ക്കും ഒരു കോഴിയില്ലേ?'

അമ്മ ഉണ്ടെന്ന് തലയാട്ടി.

'കുട്ടിയുടെ കൂടെയല്ലേ എപ്പോഴും അതിന്റെ നടപ്പ്‌'.

അമ്മയ്ക്കത്‌ നിഷേധിക്കാനായില്ല.

'കോഴിയുടെ കൂടെ കുട്ടി കൂടുതല്‍ കളിച്ചാല്‍ കുട്ടിയെ വെള്ളപുതപ്പിച്ച്‌ കിടത്തേണ്ടിവരും'.

അമ്മ കുറുക്കനിട്ടൊരു ചവിട്ടുകൊടുത്തു. കുറുക്കന്‌ സമാധാനമായി. അമ്മ പ്രതികരിച്ചിരിക്കുന്നു.മാതൃത്വത്തിന്റെ ലോലഭാവത്തെയാണ്‌ പ്രകോപിപ്പിച്ചിരിക്കുന്നത്‌.അമ്മ മനസ്സ്‌ വേണ്ടതും വേണ്ടാത്തതുമൊക്കെ ചിന്തിച്ച്‌ കാടും മേടും കയറിയിറങ്ങും. കുറുക്കന്‍ ചിരിച്ചുകൊണ്ട്‌ പടിയിറങ്ങി.പോകുന്നവഴി മനുഷ്യക്കുട്ടിയുടെ അമ്മമ്മയുടെ അടുത്തും ഒന്ന് കയറണം.

പ്രായമായിവരുന്നവരാണ്‌.ജാതി,മതം,വിശ്വാസം എന്നിവയൊക്കെ കത്തിനില്‍ക്കുന്ന കാലമാണ്‌.പണ്ടത്തെ കുടുംബമഹിമയെപ്പറ്റി ഓര്‍ത്ത്‌ എപ്പോഴും നെടുവീര്‍പ്പിടുന്നവരാണ്‌.

'പറമ്പെല്ലാം ചിക്കിചികഞ്ഞ്‌ കണ്ട പുഴുവിനേയും പാറ്റയേയും തിന്നു നടക്കുന്ന അശുദ്ധജീവിയെ വീട്ടില്‍ കയറ്റി താമസിപ്പിക്കുക. വീട്ടിലെ മനുഷ്യക്കുട്ടി അതിനെ എടുത്തുകൊണ്ടു നടക്കുക..ഇതെല്ലാം നിങ്ങളെപ്പോലെയുള്ള നല്ല തറവാട്ടുകാര്‍ക്ക്‌ ചേര്‍ന്ന കാര്യങ്ങളാണോ?'

അമ്മമ്മ ഞെട്ടിത്തരിച്ച്‌ നിന്നു. എവിടെനിന്നോ വന്ന ഒരു കുറുക്കന്‍ തന്റെ കുടുംബമഹിമ തിരിച്ചറിഞ്ഞിരിക്കുന്നു. അത്ഭുതം.

'കുറുക്കാ ഇന്നാ പിടിച്ചോ' എന്നും പറഞ്ഞ്‌ അമ്മമ്മ ഒരു മീന്‍ വറുത്തത്‌ എറിഞ്ഞുകൊടുത്തു.
കുറുക്കന്‍ സന്തോഷത്തോടെ യാത്രയായി.

പിറ്റേദിവസം ഉറങ്ങുന്നതിനുമുമ്പ്‌ അമ്മ കിടക്ക കുടഞ്ഞ്‌ വിരിച്ചു.അച്ഛന്‍ പുസ്തകമടച്ചുവെച്ച്‌ കോട്ടുവായിട്ടു.

'നമ്മുടെ കോഴിയെ ഇങ്ങനെ നിര്‍ത്തിയാല്‍ ശരിയാവില്ല.ഉണ്ണിയുടെ കൂടെയുള്ള അതിന്റെ കളി കുറച്ച്‌ കൂടുന്നുണ്ട്‌.ഇപ്പോള്‍ നാട്ടിലെങ്ങും കോഴിപ്പനിയും പടരുന്നുണ്ട്‌'.

അച്ഛന്‍ തലയിണ ചുമരിനോട്‌ ചേത്തുവെച്ച്‌ കിടക്കയില്‍നിന്നും ചാരിയിരുന്നു.

'ശരിയാണ്‌.കോഴിയുടെ കാര്യത്തില്‍ നമുക്കുടനെ തീരുമാനമെടുക്കണം. പക്ഷെ ഉണ്ണിയെ വേദനിപ്പിക്കരുത്‌'.

ജനലിലൂടെ കുറുക്കന്‍ അച്ഛന്റേയും അമ്മയുടേയും സംസാരം കേള്‍ക്കുന്നുണ്ട്‌. പറഞ്ഞതെല്ലാം ശരിക്കും ഏറ്റിട്ടുണ്ട്‌.ഇനി നാളെ അമ്മമ്മയുടെ ഫോണ്‍ വരുകകൂടിയേ വേണ്ടു. സമാധാനത്തോടെ കുറുക്കന്‍ ദീര്‍ഘനിശ്വാസം വിട്ടു.

പിറ്റേദിവസം കാലത്തുതന്നെ അമ്മമ്മയുടെ ഫോണ്‍ വന്നു.കുറുക്കന്‍ ചുമരിന്റെ അരികുപറ്റി നിന്നു.

'അമ്മയല്ലേ ആ നശിച്ച കോഴിയെ ഉണ്ണിക്ക്‌ കൊടുത്തത്‌'. മനുഷ്യക്കുട്ടിയുടെ അമ്മ പറഞ്ഞു.

'നീയതിനെ തലേലുംതാഴത്തും വെയ്ക്കാണ്ട്‌ നോക്കുമ്ന്ന് ഞാനറിഞ്ഞോ'?

'ഉണ്ണിയാണതിനെ കൊഞ്ചിച്ചത്‌ ഞാനല്ല'

'നീയൊരു പൊട്ടിപ്പെണ്ണായല്ലോ ..വൃത്തികെട്ട ജന്തുക്കളെ മുഴുവന്‍ വീട്ടില്‍ കയറ്റി പാര്‍പ്പിക്കാന്‍'.

'അമ്മയൊന്ന് മിണ്ടാതിരിക്കുന്നുണ്ടോ'

മനുഷ്യക്കുട്ടിയുടെ അമ്മ ദേഷ്യത്തില്‍ വലിയ ശബ്ദത്തോടെ ഫോണ്‍ വെച്ചു.

അയ്യോ..ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല.കാര്യങ്ങളൊക്കെ പെട്ടന്ന് ശുഭമായി നടന്നു. ഇനി ഈ കഥയുടെ അവസാന ഭാഗമാണ്‌ .കുട്ടിയുമായുള്ള സംഭാഷണത്തോടെ കഥക്ക്‌ തിരശീല വിഴും. കോഴി രണ്ടു ദിവസത്തിനുള്ളില്‍ പ്രഷര്‍കുക്കറില്‍ കിടന്ന് ശീ.. വെയ്ക്കും.ഒരു വലിയ കഷ്ണം തനിക്കും കിട്ടും.

കുറുക്കന്‍ മനുഷ്യക്കുട്ടിയെ ലക്ഷ്യമാക്കി നടന്നു.

ഒരു ചോക്കളേറ്റ്‌ നീട്ടിക്കാണിച്ചുകൊണ്ട്‌ കുറുക്കന്‍ ഉണ്ണിയെ വിളിച്ചു. ഉണ്ണി ആദ്യം ഒന്ന് മടിച്ചു.പിന്നെ പതുക്കെ നടന്ന് വന്നു.

'കുറുക്കാ..കുറുക്കാ..എന്തുണ്ട്‌ കാര്യം'..

ഉണ്ണി നഴ്സറിപ്പാട്ടിന്റെ ഇണത്തില്‍ ചോദിച്ചു.

മോന്‌ ഞാനൊരു വലിയ സൂത്രം കാണിച്ചുതരട്ടെ?' കുറുക്കന്‍ ചോദിച്ചു.

'എന്ത്‌?'

കുറുക്കന്‌ ചില മാന്ത്രിക വിദ്യകളൊക്കെ അറിയാം.ആദ്യം വായുവില്‍നിന്നും ഒരു ചോക്കളേറ്റുകൂടി ഉണ്ണിക്കെടുത്തുകൊടുത്തു. പിന്നെ മല്‍ഗോവമാവിന്റെ ഒരു വലിയ പഴുത്ത മാങ്ങ.

ഉണ്ണിക്ക്‌ സന്തോഷമായി.

'മോന്റെ കോഴിയില്ലേ അതൊരു ഭൂതമാണ്‌.ഒരീസം ആ കോഴിയങ്ങ്‌ വലുതായിവന്ന് മോന്റെ കണ്ണും,മൂക്കും,നാക്കും കൊത്തിക്കൊണ്ടോടും'.

കുറുക്കന്‍ മനുഷ്യക്കുട്ടിയുടെ മുഖത്തേക്കുനോക്കി.ഒരു ഭാവഭേദവുമില്ല. മലപോലെ ഉറച്ച്‌ നില്‍ക്കുന്നു.

'ഉണ്ണിയുടെ കോഴിക്ക്‌ ഒരീസം ദാ..ഇത്രേം വലിയ പല്ലുമുളക്കും പിന്നെയാകോഴി ഉണ്ണിയെ കറുമുറും തിന്നും'.

'കഥയാണോ?'
ഉണ്ണി കുറുക്കന്റെ പുറത്തൊരു തട്ടുവെച്ചുകൊടുത്തു.

'അല്ലുണ്ണീ..സത്യം'

'മാത്താണ്ടവമ്മ കടിക്കില്ല..മാത്താണ്ടവമ്മ ഭൂതവുമല്ല'.
ഉണ്ണിക്ക്‌ ദേഷ്യം വന്നു.

ഇനിയിപ്പോ എന്തു ചെയ്യും. ഉണ്ണിക്ക്‌ കുറുക്കന്‍ ഒരു കഥ പറഞ്ഞുകൊടുത്തു.

വലിയ പല്ലും,കൂര്‍ത്ത നഖവും കൊണ്ട്‌ ഒരു കുട്ടിയുടെ അമ്മയെ പിടിച്ചു തിന്നുന്ന കോഴിയുടെ കഥ..കുട്ടിപിന്നെ അമ്മയില്ലാണ്ട്‌ അലയും പിന്നെ കരഞ്ഞ്‌ തടാകത്തിനടുത്ത്‌ തളര്‍ന്നിരിക്കും...

ആ കോഴി മാര്‍ത്താണ്ഡവര്‍മ്മയാണ്‌ കുട്ടി ഉണ്ണിയും.

ഉണ്ണിക്ക്‌ കുറുക്കനോട്‌ വീണ്ടും വീണ്ടും ദേഷ്യം വന്നു. ചെരുപ്പൂരി ഒരേറ്‌ വെച്ചുകൊടുത്തു അടുത്ത്‌ വല്ല കരിങ്കല്ലും കിടക്കുന്നുണ്ടോയെന്ന് തിരഞ്ഞു.

'വേറൊരു കഥ പറയട്ടേ?' കുറുക്കന്‍ സൗമ്യഭാവത്തില്‍ ചോദിച്ചു.

'കള്ളക്കുറുക്കന്‍ ഒന്ന് പോണുണ്ടോ?'
ഉണ്ണി ദേഷ്യത്തില്‍ അലറിക്കൊണ്ട്‌ ചോദിച്ചു.

മനുഷ്യക്കുട്ടിയെപ്പിടിച്ചൊരു കടികൊടുക്കുവാന്‍ തോന്നി കുറുക്കന്‌.ദേഷ്യം കൊണ്ട്‌ കുറുക്കന്റെ കണ്ണു ചുവന്നു നാക്ക്‌ പുറത്തേക്ക്‌ ചാടി.

'അമ്മേ ദേ..ഈ കുറുക്കനെന്നെ കടിക്കാന്‍ വരുന്നു'.. ഉണ്ണി അലറിക്കരഞ്ഞു.


'അച്ഛന്റെ മുറിയില്‍ ചുമരിനോട്‌ ചേര്‍ന്ന് പണ്ട്‌ മുത്തച്ഛന്‍ ഉപയോഗിച്ചിരുന്ന തോക്ക്‌ തൂങ്ങിക്കിടക്കുന്നുണ്ട്‌, അച്ഛന്‍ അതെടുത്ത്‌ വന്ന് നിന്നെ ടിഷ്യും വെയ്ക്കും കള്ളക്കുറുക്കാ'..

ഉണ്ണി കരച്ചിലിനിടയില്‍ കൂട്ടി ചേര്‍ത്തു.

ഇനി ഇവിടെ നില്‍ക്കുന്നത്‌ അബദ്ധമാണ്‌.കോഴിയുടെ കഥ ഇവിടെ അവസാനിപ്പിക്കുന്നതാണ്‌ ബുദ്ധി.കുറുക്കന്‍ വാല്‍ ചുരുട്ടിക്കൊണ്ട്‌ മതിലിന്‌ മുകളിലേക്കോടി.

'കോഴിയുടെ കഥയുടെ ക്ലെമാക്സ്‌ ശരിയായില്ല'. ഒരു വായനക്കാരന്‍ കുറുക്കനെഴുതി.

'ഉണ്ണിയെന്ന മനുഷ്യക്കുട്ടി വലുതാകുന്നതുവരെ കാത്തു നില്‍ക്കുകയേ നിവൃത്തിയുള്ളു അതുവരെ കഥ ഇങ്ങനെയിരിക്കട്ടെ. ഉണ്ണി വലുതായാല്‍ ക്ലെമാക്സ്‌ മാറ്റിയെഴുതാം'.

കുറുക്കന്‍ വായനക്കാരന്‌ മറുപടിയെഴുതി കത്ത്‌ രണ്ടായിമടക്കി മേശ്പ്പുറത്ത്‌ വെച്ചു,പിന്നീട്‌ അസ്വസ്ഥതയോടെ ആ കത്തെടുത്ത്‌ ഒന്നുകൂടിവായിച്ച്‌ കീറിക്കളയാനും ദേഷ്യത്തോടെ മുറിയില്‍ കിടന്ന് മുരളാനും, ഓളിയിടാനും തുടങ്ങി.

Tuesday, January 6, 2009

ഒരു പൂവ്‌ വിരിയുമ്പോള്‍

'Words differently arranged have a different meaning,and meanings differently arranged have a different effect'.
-Blaise Pascal.

വാക്കുകളുടേയും ആശയങ്ങളുടേയും കൂട്ടിവെക്കലാണ്‌ കവിത.വാക്കുകളും ചിന്തകളും പ്രത്യേക തരത്തില്‍ കവി അടുക്കിവെയ്ക്കുന്നു, സംതൃപ്തനാകാതെ അടുക്കിവെച്ച വാക്കുകള്‍ തട്ടിവീഴ്ത്തി അയാള്‍ വീണ്ടുമടുക്കുന്നു. മറ്റാരും കാണാത്ത വാക്കുകളേയും ആശയങ്ങളേയും തിരഞ്ഞെടുത്ത്‌ നിരത്തലാണ്‌ സൃഷ്ടിയുടെ വേളയില്‍ ഒരു കവിയെ ഏറ്റവും കൂടുതല്‍ അസ്വസ്ഥനാക്കുന്ന സംഗതി എന്നത്‌ കാവ്യലോകം അംഗീകരിക്കപ്പെട്ടകാര്യമാണ്‌.

ലാപ്പുട എന്നപേരില്‍ മലയാളം ബ്ലോഗില്‍ കവിതകളെഴുതുന്ന വിനോദിന്റെ കവിതകളെ കാണാത്തവരായും,ശ്രദ്ധിക്കപ്പെടാത്തവരായുമുള്ളവര്‍ നമുക്കിടയില്‍ കുറവാണ്‌.
മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പാണ്‌ വിനോദിന്റെ ബ്ലോഗ്‌ ഞാന്‍ ആദ്യമായിക്കണ്ടത്‌. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ 2006 ല്‍ പ്രസിദ്ധീകരിച്ച ബോറടിയുടെ ദൈവം എന്ന കവിതയാണ്‌ ഞാന്‍ ആദ്യമായി വായിച്ചത്‌. ഇത്രയും നിലവാരമുള്ള കവിതകള്‍ പ്രിന്റഡ്‌ മീഡിയയെ ആശ്രയിക്കാതെ വായിക്കാനുള്ള സൗകര്യം ഞാനാവോളം മുതലെടുത്തു.എന്നെങ്കിലും ഇയാള്‍ കേരളമെങ്ങുമറിയപ്പെടുന്ന ഒരു കവിയായ്ത്തീരും എന്ന് അന്ന് മനസ്സിലുറപ്പിച്ചിരുന്നു.
ലാപ്പുടയുടെ രണ്ട്‌ പ്രത്യേകതകളെയാണ്‌ ഞാന്‍ ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്നത്‌.

1. വാക്കുകളെയും ആശയങ്ങളേയും സംസ്കരിച്ചെടുത്ത്‌ അത്‌ കൃത്യമായി ഉപയോഗിക്കാന്‍ ലാപ്പുടക്കുള്ള കഴിവിനെ.
2. കൃത്രിമത്വവും,ദുര്‍ഗ്രഹതയുംകൊണ്ട്‌ കാവ്യഭംഗി നശിപ്പിക്കാതെ വിദഗ്ദമായുള്ള എഴുത്ത്‌.
മനസ്സില്‍ അജീര്‍ണ്ണത്തിന്റെ വിത്തിടാതെ,സുഗമമായ്‌ ആ കവിതകള്‍ മനസ്സില്‍ ഒരിടം നേടി.

ബ്ലോഗിനുള്ളില്‍ മാത്രം വിനോദിന്റെ കവിതകള്‍ ഒതുങ്ങി നില്‍ക്കാതെ പുറം ലോകത്തെ നല്ല വായനക്കാര്‍ക്കുകൂടി വിനോദിന്റെ കവിതകള്‍ ലഭ്യമാകുകയാണ്‌.



ജനുവരി 10 ന്‌ ചങ്ങമ്പുഴ പാര്‍ക്കില്‍ വെച്ച്‌ വിനോദിന്റെ കവിതകള്‍ ആദ്യമായ്‌ പുസ്തകരൂപത്തില്‍ പുറത്തിറങ്ങുന്നു.
ബ്ലോഗിലേയും പുറത്തേയും നല്ല രചനകള്‍ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യവുമായ്‌ ചില സുഹൃത്തുക്കള്‍ ചേര്‍ന്ന് രൂപപ്പെടുത്തിയ ബുക്ക്‌ റിപ്പബ്ലിക്ക്‌ എന്ന സമാന്തര പ്രസാധന/വിതരണ സംഘമാണ്‌ 'നിലവിളിയെക്കുറിച്ചുള്ള കടംകഥകള്‍' എന്ന വിനോദിന്റെ കവിതാ സമാഹാരം പുസ്തക രൂപത്തില്‍ പുറത്തിറക്കുന്നത്‌.
മലയാളം ബ്ലോഗിന്റെ ആദ്യ ചലച്ചിത്ര സംഭാവനയായ പരോള്‍ എന്ന സിനിമയുടെ പ്രദര്‍ശനവും ,ബ്ലോഗിനകത്തേയും പുറത്തേയും കവികളെ പരിചയപ്പെടുത്തിക്കൊണ്ടു നടത്തുന്ന കവിയരങ്ങും അന്നേ ദിവസം ഉണ്ടായിരിക്കും.
ചങ്ങമ്പുഴപാര്‍ക്കില്‍ വെച്ച്‌ ഉച്ചക്ക്‌ 4.30 നടക്കുന്ന ചടങ്ങിലേക്ക്‌ വാക്കുകളെ സ്നേഹിക്കുന്ന എല്ലാ സുഹൃത്തുക്കളുമെത്തിച്ചേരണമെന്നും പറ്റാവുന്നത്ര കൂട്ടുകാരെ പങ്കെടിപ്പിക്കണമെന്നും പരിപാടിയെ വിജയമാക്കണമെന്നും സ്നേഹത്തോടെ ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കട്ടെ.

വിനോദിന്റെ കവിതാ പുസ്തകം വാങ്ങിക്കണമെന്നാഗ്രഹിക്കുന്നവര്‍ക്ക്‌ അത്‌ ഇവിടെ നിന്നും ലഭ്യമാണ്‌.