Thursday, January 4, 2007

തോമസ്സുകുട്ടി വിട്ടോടാ

ഡയറിക്കുറിപ്പുകള്‍-2

കുറച്ചുനാളായി 'ഡയറിക്കുറിപ്പുകളില്‍' എന്തു പോസ്റ്റും എന്നുകരുതിയിരിക്കുന്നു.ഡയറിക്കുറുപ്പുകള്‍ എഴുതിത്തുടങ്ങുമ്പോള്‍ ഒരു പ്രശ്നം എപ്പോഴും വരും ആരെയും വിഷമിപ്പിക്കാതെ ഒന്നും എഴുതാന്‍ പറ്റില്ല അല്ലെങ്കില്‍ അതിനുള്ള ചങ്കൂറ്റം എനിക്കായിട്ടില്ല.അതുകൊണ്ട്‌ തമാശകള്‍ക്കാണിവിടെ മുന്‍ ഗണന കൊടുത്തിരിക്കുന്നത്‌.എഴുതിയത്‌ രണ്ടാമതും മൂന്നാമതുമൊന്നും വായിച്ചുനോക്കി തിരുത്താറുമില്ല. ഇതപ്പടി ജീവിതത്തില്‍ നിന്നും ചീന്തിയെടുത്ത ഒരേടാണെന്ന് ആരും വിശ്വസിക്കരുത്‌ മനോധര്‍മ്മത്തിനനുസരിച്ച്‌ കൂട്ടിച്ചേര്‍ക്കുന്ന പലതും ഇതിലുണ്ട്‌.
ബൂലോഗത്തില്‍ ഞാനിട്ട ചില കമന്റുകളില്‍നിന്ന് ഒരു ആരാധകന്‍ വന്നെന്റെ ഓട്ടോഗ്രാഫു ചോദിച്ചു,അപ്പോള്‍ പണ്ട്‌ സംഭവിച്ച രസകരമായ ഒരു സംഭവത്തെക്കുറിച്ച്‌ നിങ്ങളോട്‌ പങ്കുവെക്കണമെന്നുതോന്നി.
'ആരാധകരെന്നുകേട്ടാല്‍ പേടീ പൂരിതമാകുമെന്നന്തരംഗം' ബൂലോഗത്തില്‍ നിന്നുകിട്ടിയ പുതിയ ചൊല്ലുപോലെ 'ഞാനിവിടില്ല' എന്നു പറയും. ആ കഥ ഇതാ ഇങ്ങനെയാണ്‌.

തൃശൂര്‍ത്തെ പഠിപ്പൊക്കെക്കഴിഞ്ഞ്‌ നാട്ടിക എസ്‌.എന്‍ കോളേജില്‍ മലയാളം ബി.എ ക്കു പഠിക്കുന്ന കാലം.ആരെങ്കിലും ഏതു വിഷയമാണ്‌ പഠിക്കുന്നതെന്നു ചോദിച്ചാല്‍ മലയാളമെന്നു പറയാനൊരു കുറച്ചിലാണ്‌ അതുകൊണ്ട്‌ 'ലിറ്ററേച്ചര്‍' എന്നു പറഞ്ഞ്‌ നാലാളുകൂടുന്നിടത്തുനിന്നൊക്കെ തടിതപ്പും.
കോളേജിലെ സാഹിത്യ പ്രവര്‍ത്തനങ്ങളിലും സാസ്കാരിക പ്രവര്‍ത്തനങ്ങളിലുമൊക്കെ സജീവം.ഒരുറുപ്യക്കു വില്‍ക്കുന്ന കയ്യെഴുത്തു മാസികയുടെ സബ്‌ എഡിറ്ററായി കോളേജിന്റെ മുക്കിലും മൂലയിലും കയറിയിറങ്ങുന്ന കാലം.
അങ്ങനെയിരിക്കേ കേരളത്തിലെ പ്രമുഖ വനിതാമാസിക നടത്തിയ കഥാമത്സരത്തിലേക്ക്‌ ഞാനെന്റെയൊരു കഥ അയച്ചുകൊടുത്തു.കാര്യം നേടാന്‍ മാത്രം ദൈവത്തെ വിളിക്കാറുള്ള ഞാന്‍ കഥയെഴുതി ഒരു എന്‍ വൊലപ്പിലാക്കി ഒരുദിവസം സ്വാമീ ചിത്രത്തിന്റെ മുമ്പില്‍ പൂജവെച്ചതിനു ശേഷമാണ്‌ അയച്ചു കൊടുത്തത്‌. പ്രശസ്തയാകാന്‍ അതീവ മോഹം..
എന്തായാലും എന്റെ കുടുംബത്തെയും നാട്ടുകാരെയും ഞെട്ടിച്ചുകൊണ്ട്‌ കഥയ്ക്ക്‌ സമ്മാനമടിച്ചു.പത്രവാര്‍ത്തയറിഞ്ഞതുമുതല്‍ 'എന്റെ അമ്മായീടെ ചേട്ടന്റെ മകളുടെ മകളാണീകുട്ടി' 'അതുപിന്നെ അവളെന്റെ മോളുടെ അനിയന്റെ അളിയന്റെ മോളല്ലെ' എന്നൊക്കെ എല്ലാവരും ബന്ധം പറഞ്ഞു. എന്തായാലും മകളെ മലയാളം ബി.എ എടുപ്പിച്ചതില്‍ എന്റെ കുടുംബമഭിമാനിച്ചു.ഡോക്ടര്‍മ്മാരെക്കൊണ്ടും എഞ്ചിനീയര്‍മ്മാരെക്കൊണ്ടുമൊക്കെ വഴിതടഞ്ഞു നടന്നിരുന്ന കുടുംബത്തില്‍ ഒരു കഥാകാരി ജനിച്ചു.
സമ്മാനം കിട്ടിയ അന്നു തന്നെ മലയാളത്തിലെ പ്രമുഖപത്രത്തില്‍ പേരും അഡ്രസ്സും അച്ചടിച്ചു വന്നു. അവിടന്നല്ലേ പൂരം തുടങ്ങുന്നത്‌.ലോകര്‍ക്കെല്ലാം ഒരു പെണ്‍കുട്ടീടെ പേരും അഡ്രസ്സും ഫ്രീയായി കിട്ടിയിരിക്കുകയാണ്‌.എന്റെ കഥ ഇതുവരേയും അച്ചടിച്ചു വന്നിട്ടില്ല അതിനു മുമ്പേ തന്നെ പോസ്റ്റുമേന്‍ മണിയടിച്ചുകൊണ്ട്‌ ഒരു ചുമടു കത്തുകളുമായി വീട്ടിലേക്കു വന്നു തുടങ്ങി.ഒക്കെ 'ആരാധകരുടേതാണ്‌'...

'പ്രിയപ്പെട്ട സിജി നിങ്ങളുടെ ആരാധകനാണു ഞാന്‍, സമ്മാനം കിട്ടിയതില്‍ അഭിനന്ദനങ്ങള്‍'..
ഒരൊറ്റ പെണ്ണുങ്ങളുടെ കത്തും അതിലില്ല ഒക്കെ ആരാധകന്മ്മാരുടെ മാത്രം.എനിക്ക്‌ സന്തോഷമായി ഏതോ ഒരോണംകേറാ മൂലയില്‍ കിടന്നിരുന്ന പെണ്ണിന്‌ ലോകം മുഴുവന്‍ ആരാധകരായിയെന്നു പറഞ്ഞാല്‍ ആരാ ഇതിലൊക്കെ സന്തോഷിക്കയ്യ്യാണ്ടിരിക്ക്യാ.
കുറച്ചു ദിവസത്തിനുള്ളില്‍ മാസികയുടെ പത്രാധിപരുടെ കത്തു വന്നു.
'സിജി നിങ്ങളുടെ ഒരു ഫോട്ടോവേണം,കഥയോടൊപ്പം പ്രസിദ്ധീകരിക്കാനാണ്‌.
ഈ കത്ത്‌ ഞാന്‍ മുമ്പേ പ്രതീക്ഷിച്ചതാണ്‌,അതിനു മുമ്പേ തന്നെ ഞാന്‍ പടം പിടിക്കല്‍ തുടങ്ങിക്കഴിഞ്ഞിരുന്നു.കണ്ടാല്‍ ആരും കുറ്റം പറയാത്ത സൗ ന്ദര്യമേ എനിക്കുള്ളു. അച്ഛന്‍ വകയും അമ്മവകയും ഒരു ഏവറേജ്‌ സൗ ന്ദര്യ ഫാമിലിയില്‍ ജനനം.ഫെയര്‍ ഏന്റ്‌ ലൗവ്‌ ലിയും മഞ്ഞളും സമമായി അരപ്പിച്ചു തേപ്പിച്ച്‌ അമ്മയെന്റെ ഭംഗികൂട്ടിക്കാന്‍ ശ്രമിക്കാറുണ്ട്‌,പക്ഷെ ഒന്നും അങ്ങട്ട്‌ ഫലിക്കുന്നില്ല.എടമുട്ടത്തെ സ്റ്റുഡിയോയില്‍ പോയിയെടുത്ത ഫോട്ടോയൊന്നുമെനിക്ക്‌ പിടിച്ചില്ല അതിനെ ഞാന്‍ ജൂഹി ചൗളയുടെ ഫോട്ടോയോട്‌ താരതമ്യം ചെയ്തു നോക്കി വലിച്ചെറിഞ്ഞു.അവസാനം ഫാമിലി ഫോട്ടോ ആല്‍ബത്തില്‍ നിന്നും വെട്ടിയെടുത്ത സാമാന്യം തരക്കേടില്ലാത്ത,ഭംഗിയുണ്ടെന്നു മറ്റുള്ളവര്‍ക്കുതോന്നിക്കുന്ന ഒരു ഫോട്ടോ വെട്ടിയെടുത്ത്‌ പത്രാധിപര്‍ക്ക്‌ അയച്ചുകൊടുത്തു.
കേരളത്തില്‍ ഏറ്റവുമധികം വിറ്റുവരവുള്ള മാസികയാണേ എത്രയാളുകള്‍ കാണുന്നതാ.അതൊക്കെക്കഴിഞ്ഞപ്പോളാണ്‌ മറ്റൊരുകാര്യം ഞാനോര്‍ത്തത്‌. സമ്മാനമടിച്ച കഥ കണ്ടംവെച്ചകോട്ടുപോലെ തട്ടിക്കൂട്ടിയ ഒന്നാണ്‌,ഗുണ നിലവാരം വളരെ കുറവ്‌.അച്ചടി മഷി പുരളുമ്പോള്‍ എല്ലാ ജനങ്ങളുമത്‌ വായിക്കില്ലേ? വിധികര്‍ത്താക്കള്‍ തന്നെ പറയുന്നുണ്ട്‌ 'കാമ്പുള്ള കഥകളൊന്നും മത്സരത്തിനായി വന്നില്ലെന്ന്. എന്തായാലും വരുന്നതുപോലെ വരട്ടെ.അങ്ങിനെ ആദ്യമായി എന്റെയൊരു കഥ അച്ചടി മഷിപുരണ്ടു. കടകളുടെ മുന്നില്‍ കഥയടിച്ചുകിടക്കുന്ന മാസികകള്‍ കാണുമ്പോള്‍ സന്തോഷംകൊണ്ടെന്റെ ഹൃദയം നിറഞ്ഞു. കാണുന്നവരൊക്കെ ഫോട്ടോ കണ്ടുവെന്ന് കുശലം പറഞ്ഞു.

ആരാധകരെക്കൊണ്ടൊരു രക്ഷയുമില്ല.സത്യം പറയട്ടെ ഗള്‍ഫില്‍ നിന്ന് അവിവാഹിതരായ ചെറുപ്പക്കാരുടെ അമ്പതുകത്തെങ്കിലും വന്നു.ഇന്ത്യയില്‍ നിന്നും വന്നവയ്ക്ക്‌ കണക്കില്ല.
'സിജി നിങ്ങളുടെ ഒപ്പുവെച്ച ഒരു ഫോട്ടോയെനിക്കയച്ചു തരുമോ'?
'സിജി കഥ പോലെ സുന്ദരിയാണ്‌ നിങ്ങളും'
എന്നുതുടങ്ങുന്ന പല കത്തുകളും അതിലുണ്ടായിരുന്നു.കഥയെ പറ്റിയോ അതിന്റെ ഗുണ നിലവാരത്തെ പറ്റിയോ പരാമര്‍ശിക്കുന്ന ഒരൊറ്റകത്തും അതിലില്ല.എങ്കിലുമെന്ത്‌ ഇതൊക്കെക്കണ്ട്‌ എന്റെ മനം കുളിര്‍ത്തു.
സമ്മാനമായിക്കിട്ടിയ ആയിരത്തിയഞ്ഞൂറുറുപ്യ അപ്പുറത്തെ മാമനും,ഇപ്പുറത്തെ അമ്മായിയും,എന്റെ അമ്മയും കടം വാങ്ങി മുടിച്ചെങ്കിലും ഈ കത്തുവരല്‍ എനിക്കു രോമാഞ്ചം തന്നുകൊണ്ടേയിരുന്നു.
അങ്ങിനെയിരിക്കെ ഒരു കത്തു വന്നു എഴുതിയിരിക്കുന്ന ആള്‍ അല്ലെങ്കില്‍ നമ്മുടെ കഥാനായകന്റെ പേര്‌ 'തേജസ്സ്‌ ത്യാഗി' ആ കത്തില്‍ എന്റെ കണ്ണുടക്കി രണ്ടേ രണ്ടു വരികള്‍ മാത്രം അദ്ദേഹം എഴുതിവിട്ടിരിക്കുന്നു.
'കഥ അത്ര നിലവാരം പുലര്‍ത്തുന്നില്ല എങ്കിലും നിങ്ങളുടെ പ്രായത്തിനനുസരിച്ച്‌ കുഴപ്പമില്ല.കുറച്ചുകൂടി ഗൗരവമായ വിഷയങ്ങളെ കൈകാര്യം ചെയ്യൂ.അഭിനന്ദനങ്ങള്‍..'
സുഖിപ്പിക്കാതെ,പുകഴ്ത്താതെയെഴുതിയ ഒരാണിനോട്‌ എനിക്ക്‌ നന്ദി പറയണമെന്നു തോന്നി,പിന്നെ അദ്ദേഹത്തിന്റെ പേരില്‍ തന്നെയുണ്ടൊരിത്‌..'തേജസ്സ്‌ ത്യാഗി'
കഥയെപറ്റിയുള്ള അഭിപ്രായമറിയിച്ചതില്‍ നന്ദി പറഞ്ഞ്‌ ഞാന്‍ മറുകുറിയയച്ചു.കിട്ടേണ്ട താമസം കൊല്ലത്തുനിന്ന് മൂപ്പരുടെ മറുപടി വന്നു.
'സിജി മറുപടിക്കു നന്ദി, എന്റെയീ വേദനകളില്‍ നിങ്ങളുടെ കത്തൊരു നനവായി'.

എന്തുവേദന സ്നേഹിതാ, എന്താണു കുഞ്ഞാടെ നിന്നെ ഇത്രയധികം അകറ്റുന്ന വേദനയെന്നുചോദിച്ച്‌ ഞാനങ്ങോട്ടൊരു കത്തു പൂശി.
'കശുവണ്ടിത്തൊഴിലാളിയും കള്ളുകുടിയനുമായ അച്ഛന്‍,പാറ ഉടച്ചും കയര്‍ പിരിച്ചും കുടുംബം പുലര്‍ത്തുന്ന അമ്മ,ഇതിനിടയില്‍ എന്തെങ്കിലും കൂലിവേലകള്‍ ചെയ്ത്‌ ഞാന്‍ എഞ്ചിനീയറിങ്ങു പഠനം നടത്തുന്നു.
അയ്യോ പാവം.എന്തൊക്കെ ജീവിതാനുഭവങ്ങളുള്ള മനുഷ്യനാണിയാള്‍. അയാളുടെ അനുഭവങ്ങളുടെ ചൂടുള്ള വാക്കുകള്‍ എന്റെ ഹൃദയം പൊള്ളിച്ചു.
എനിക്കാണെങ്കില്‍ അങ്ങിനത്തെ തിക്താനുഭവങ്ങള്‍ വളരെ കുറവ്‌.എങ്കിലും പത്താം ക്ലാസ്സില്‍ മാര്‍ക്കുകുറഞ്ഞ്‌ കൈത്തണ്ട പിച്ചിനീലം വെപ്പിച്ച അമ്മയുടെ ക്രൂരതയും,പടിഞ്ഞാറയിലെ ചേട്ടന്‍ ചക്ക വെട്ടാന്‍ മുകളില്‍ കയറിയപ്പോള്‍ വീണ്‌കാലൊടിഞ്ഞ്‌ ആശുപത്രിയിലാക്കിയതും,കഴിമ്പ്രത്ത്‌ ജനങ്ങള്‍ക്കിടയില്‍ നിന്ന് പോകുന്ന സ്നേഹവും,സാഹോദര്യവുമൊക്കെയടങ്ങുന്ന വേദനാക്കുറിപ്പുകള്‍ ഒരു ഗുളിക പരുവത്തില്‍ ഞാനും തയ്യാറാക്കി.ഇതിനടിയില്‍ ഞാന്‍ കയ്യെഴുത്തു മാസികയില്‍ എഴുതുന്ന ചില കവിതകളും അതിലുള്‍പ്പെടുത്തി.അങ്ങിനെയൊരു നാലു കത്ത്‌ ഞാനുമയച്ചു.

'സിജി നിങ്ങളുടെ കത്തുകളില്ലാത്ത ലോകം എത്ര വ്യര്‍ത്ഥമാണ്‌,ഞാന്‍ എന്നും പോസ്റ്റുമേനെ കാത്തിരിക്കും,മഴപെയ്യാന്‍ കാത്തിരിക്കുന്ന വേഴാമ്പലുപോലെയാണപ്പോള്‍ എന്റെ മനസ്സ്‌'.
അയാളുടെ ഇങ്ങനെയെഴുതിയ കത്തുവന്നതും ഈ മാഷുടെ പോക്കത്ര ശരിയല്ലയെന്നെനിക്കുതോന്നി.
കഴിമ്പ്രത്തെ പ്രകൃതി ഭംഗി വര്‍ണ്ണിച്ചെഴുതുന്ന കത്ത്‌ കാത്തിരിക്കുന്ന ഈ വേഴാമ്പലിന്‌ വേറെ പണിയൊന്നുമില്ലേ?ഇയാളെഴുതുന്ന കാര്യങ്ങള്‍ എത്ര ശരിയുണ്ട്‌?
അയാളെന്നെ വിടാന്‍ ഭാവമില്ല.വികാരനിര്‍ഭരമായ കത്തുകള്‍ വീണ്ടും,വീണ്ടും വന്നു.കൊത്താത്ത ഇരയെ കൊത്തിപ്പിച്ചെടുക്കാനുള്ള പല നമ്പറുകളും അതിലുണ്ടായിരുന്നു.
ഇതെങ്ങാന്‍ അച്ഛനുമമ്മയും പൊട്ടിച്ചു വായിച്ചാല്‍ എന്റെ കഥ തീര്‍ന്നതുതന്നെ.വേലീമ്മല്‍ കിടന്ന പാമ്പിനെ തലയിലെടുത്തു വച്ച എന്റെ പൊട്ട സമയത്തെ ഞാന്‍ പഴിച്ചു.പത്തിരുപതു വയസ്സുപ്രായത്തില്‍ ഏതു പെണ്‍കുട്ടിയാ ഈയൊരവസ്ഥ വരുമ്പോള്‍ പേടിക്യാണ്ടിരിക്ക്യാ.

അങ്ങിനെയൊരു ദിവസം ഞാന്‍ എന്റെ പരീക്ഷാഫലമറിഞ്ഞ്‌ കോളേജില്‍ നില്‍ക്കുകയാണ്‌.എന്തോ ചില ഭാഗ്യത്താല്‍ ചില വിഷയങ്ങളിലൊക്കെ നല്ല മാര്‍ക്കുണ്ട്‌.എനിക്കു സന്തോഷം സഹിക്കാന്‍ വയ്യ.
അതിനിടയില്‍ ഒരു കുട്ടി സഖാവെന്നോടു വന്നു പറഞ്ഞു. 'സിജിയെന്തൂട്ടാ ഇവിടെ നില്‍ക്കുന്നത്‌ കൊല്ലത്തു നിന്നൊരാള്‍ കാണാനായി വന്ന് കൊടി മരത്തിനു താഴെ നില്‍ക്കുന്നുണ്ട്‌'.

ആരടാ ഈ കൊല്ലത്തു നിന്നൊരാള്‍? ഞാന്‍ ആകാംക്ഷയോടെ കൊടിമരത്തിനടിയിലേക്കുപോയി.
സാക്ഷാല്‍ തേജസ്സ്‌ ത്യാഗി !
ഇരു നിറത്തില്‍ ആറടിപൊക്കത്തില്‍,വണ്ണം കുറഞ്ഞ്‌ എന്റെ ആരാധകരിലൊരാള്‍ നേരിട്ടു പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
ഞാന്‍ നിന്ന നില്‍പ്പില്‍ തന്നെ ഫ്യൂസായിപ്പോകുമെന്നു തോന്നി.
'ഞാന്‍ കോളേജിലെ ഒരു സമ്മേളനത്തിനായി തൃശൂര്‍ക്ക്‌ വന്നതാ കൂട്ടത്തില്‍ സിജിയെ ഒന്നു കാണാമെന്നു കരുതി'
അതെയോ ഞാന്‍ ചിരിച്ചു.
എന്താ സിജിയുടെ മുഖത്തൊരു വിഷാദം?
ഒന്നുമില്ല .പരീകഷയുടെ റിസള്‍ട്ടു വന്നു മാര്‍ക്കൊക്കെ കുറവ്‌.
'നമുക്ക്‌ നിങ്ങളുടെ കാന്റിനില്‍ പോയിരുന്നു സംസാരിക്കാം,എനിക്ക്‌ സിജിയോട്‌ എന്റെ മനസ്സ്‌ തുറന്നൊന്നു സംസാരിക്കണം.'
സംഗതി പുലിവാലാണെന്നു തോന്നിയ ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി.
'ഇവിടെ നിന്നു സംസാരിക്കാം ഞാന്‍ കാന്റിനില്‍ പോകാറില്ല' ഞാന്‍ നുണകള്‍ കാച്ചിവിടുകയാണ്‌.
'അതെന്താ കാന്റിനില്‍ പോയാല്‍ നിന്റെ കയ്യിലെ വളയൂരിപ്പോകുമോ? നീയെന്താ എനിക്കു കത്തെഴുതാത്തത്‌?
ആരാധകന്റെ ഭാഷ മാറിൂത്തുടങ്ങുകയാണ്‌.പ്രണയാഭ്യര്‍ത്ഥന നടത്തി പരാജയപ്പെട്ട്‌ നടുറോട്ടിലിട്ടു കാമുകിയെ കുത്തി മലര്‍ത്തുന്ന കാമുകന്മ്മാരെപറ്റി ഞാന്‍ വായിച്ചിട്ടുണ്ട്‌.എന്റെ പെരിങ്ങോട്ടുകര ചാത്തന്മ്മാരെ എന്റെ കഥയിന്നു കഴിഞ്ഞതു തന്നെ.തലകറങ്ങി വീഴാതിരിക്കാന്‍ ഞാന്‍ കൊടി മരത്തില്‍ പിടിച്ചു.എന്തോ ഒരു മഹാ ഭാഗ്യത്തിന്‌ എന്റെ കൂട്ടുകാരി ആ വഴിവന്ന് നാലേ അമ്പതിന്‌ കഴിമ്പ്രത്തേക്കുപോകുവാനുള്ള അവസാന ബസ്സ്‌ പോകുമെന്നോര്‍മ്മിപ്പിച്ചു.

'തേജസ്സ്‌,എന്റെ ബസ്സു പോകാറായി ഇവിടെ വന്ന് എന്നെകണ്ടതില്‍ വളരെ സന്തോഷം'
ഞാന്‍ ചിരി വരുത്തിക്കൊണ്ടു പറഞ്ഞു.
'ബസ്സ്‌ സ്റ്റോപ്പ്‌ വരെ ഞാനും വരാം' അയാള്‍ പറഞ്ഞു.

'അയ്യോ വേണ്ട പോകുന്ന വഴിയില്‍ ഞങ്ങള്‍ക്കൊരു പുസ്തകം വാങ്ങാനുണ്ട്‌.ഞങ്ങള്‍പ്പോട്ടെ ഇപ്പോപോയില്ലെങ്കില്‍ കഴിമ്പ്രം വരെ നടക്കണം.'.
'നീയൊന്നു വേഗം വരുന്നുണ്ടോയെന്ന് കൂട്ടുകാരി എന്നെ രക്ഷിക്കാനായൊരു ഡയലോഗുമിട്ടു.
അതുകേള്‍ക്കേണ്ട്‌ താമസം ഗേറ്റിനു പുറത്തു കണ്ട ആദ്യത്തെ ഓട്ടോറിക്ഷയില്‍ കയറി ഞങ്ങള്‍ തൃപ്രയാര്‍ സെന്ററിലേക്കു വിട്ടു.
ഇയാള്‍ ഇനിയും എന്നെക്കാണാന്‍ കോളേജിലേക്കു വരുമോ?ഞാനയച്ച കത്തുകള്‍കൊണ്ടെന്നെ ഭീഷണിപ്പെടുത്തുമോയെന്നൊക്കെയോര്‍ത്ത്‌ എനിക്കന്നു രാത്രി ഉറക്കമേ വന്നില്ല.ഇതെല്ലാമൊന്നൊഴിഞ്ഞു പോയാല്‍ എന്നെക്കൊണ്ടാകുന്നതുപോലെ ചെയ്യാന്‍ പറ്റുന്നൊരു വഴിപാട്‌ ഞാന്‍ ദൈവത്തിനു നേര്‍ന്നു.

രണ്ട്‌ ദിവസത്തിനു ശേഷം തേജസ്സ്‌ ത്യാഗിയുടെ കത്ത്‌ വീണ്ടും വന്നു.
'എടി ചെറ്റേ,
നീയെന്തു വിചാരിച്ചു എന്നെ പറ്റി.നിന്റെ സൗ ന്ദര്യം കണ്ട്‌ ഞാന്‍ മയങ്ങിയെന്നോ, ഫോട്ടോയില്‍ കാണുന്നതിന്റെ പകുതി ഭംഗി പോലുമില്ലെടിനിനക്ക്‌.നിന്റെ എലിവാലു പോലത്തെ മുടിയും,പാറപ്പുറത്ത്‌ ഒച്ചിരിക്കുന്നതുപോലത്തെ മൂക്കും,തുറിച്ച കണ്ണും കണ്ടെനിക്ക്‌ ശര്‍ദ്ദിക്കാന്‍ വന്നെടി.
'മനുക്കുട്ടന്‍ ദേ അപ്പിയിട്ടു' എന്നുപറഞ്ഞ്‌ ഓടിവന്ന് എന്റെ കുട്ടിയെ പെറ്റുനോക്കി വളര്‍ത്തുന്ന ഒരു ഭാര്യയുണ്ടെടി എനിക്ക്‌ .ബിന്ദു വെന്നാണവളുടെ പേര്‌.

ആ കത്തിലെ ഒരു ഭാഗവും എഡിറ്റു ചെയ്യാതെ യാണ്‌ ഞാന്‍ മുകളിലിട്ടിരിക്കുന്നത്‌.
കൃഷ്ണാ..ഗുരുവായൂരപ്പാ.ഇയാള്‍ക്കൊരു ഭാര്യയുണ്ടെന്നു പറഞ്ഞ്‌ എന്നെ ഒഴിവാക്കി തന്നാല്‍ മതിയായിരുന്നു.
ഞാന്‍ ഉള്ള തടിയും നോക്കി മിണ്ടാതെയിരുന്നു.കുറച്ചു നാളുകള്‍ക്കു ശേഷം എന്റെ വീട്ടിലേക്ക്‌ ഒരു വലിയ എന്‍ വൊലപ്പ്‌ എന്നെത്തേടി വന്നു. അതില്‍ ഞാനയച്ച കത്തുകളും' ഇന്നടി പുല്ലേ നിന്റെ കത്തുകള്‍' എന്നൊരു വരിയും.
ഞാനന്ന് എല്ലാ കത്തുകളും ആകാശത്തിലേക്ക്‌ ചീന്തിയെറിഞ്ഞ്‌ സ്വാതന്ത്യം കിട്ടിയ സന്തോഷത്തോടെ അന്നത്തെ ദിവസമാഘോഷിച്ചു.ഇഷ്ടമുള്ള പാട്ടുകേട്ട്‌ സുഖമായുറങ്ങി. പിന്നീട്‌ ആരാധകരെന്ന പേരുകേള്‍ക്കുമ്പോള്‍ ഒരൊറ്റവാചകമേ ഞാന്‍ പറയൂ.
'തോമസ്സുകുട്ടീ..വിട്ടോട..'

44 comments:

Siji vyloppilly said...

'ദൂരത്തില്‍' ഞാന്‍ എന്റെ ജീവിതത്തിലെ ഒരു അനുഭവത്തെക്കുറിച്ച്‌ ഒരു കുറിപ്പ്‌ പോസ്റ്റിയിട്ടുണ്ട്‌. സമയം കിട്ടുമ്പോള്‍ വരുക.

രാജ് said...

ഹാഹാ. ആ കഥയൊക്കെ ഒന്ന് പോസ്റ്റിയാല്‍ ഞാന്‍ വിശ്വസിക്കും. ഇനി ഇഞ്ചിപ്പെണ്ണിന്റെ പോലെ അപ്പന്‍ ഒരൂസം പോലീസ് പിന്നെ ഇഞ്ചിനീയര്‍ പിന്നെ സീയൈഡി എന്നീ പുളുകള്‍ പോലെയാണോ കാര്യം ;)

myexperimentsandme said...

നല്ല വിവരണം.

തേജസ് ത്യാഗിയെപ്പറ്റി പറഞ്ഞപ്പോള്‍ ക്ലാസ്സ്‌മേറ്റ്സ് സിനിമയില്‍ നരനെക്കൊണ്ട് പ്രാണസഖി പത്തുപ്രാവശ്യം പാഠിപ്പിച്ച ആ ലോലസ് ത്യാഗിയെയാ ഓര്‍മ്മ വന്നത്.

ദിവാസ്വപ്നം said...

സിജീ,

രസമായിട്ടുണ്ട്

:)

പാപ്പാന്‍‌/mahout said...

നല്ല തമാശ, നല്ല വിവരണം :-) തേജസ് ത്യാഗിയെന്നത് അങ്ങേരുടെ ശരിപ്പേരോ, അതോ കഥയ്ക്കുവേണ്ടിമാറ്റിയതോ?

Siji vyloppilly said...

പെരിങ്ങൂസെ(ഹാ,,ഹാ) എന്റെ കെട്ടിയോന്‍ ഇതൊന്നും വിശ്വസിച്ചിട്ടില്ല.ഇതൊക്കെ മുത്തന്‍ പുളുവടിയെന്നുതന്നെയാണ്‌ പറയുന്നത്‌.അങ്ങേര്‍ക്കാണെങ്കില്‍ മലയാളം വായിക്കാനുമറിയില്ല. പെരിങ്ങ്സ്‌ ഇപ്പോ എന്താണ്‌ മനസ്സില്‍ വിചാരിക്കുന്നതെന്നറിയാം ( അങ്ങേരുടെ ഫാഗ്യം!).
വക്കാരി, ദിവാ നന്ദി.
പാപ്പാനെ തേജസ്സ്‌ ത്യാഗിയെന്നത്‌ യഥാര്‍ത്ഥ പേരല്ല .ജീവന്‍ എന്നായിരുന്നു പേര്‌ പിന്നിലായി ത്യാഗിയുണ്ടായിരുന്നു.അയ്യോ എവിടെങ്കിലുമുണ്ടോ മൂപ്പര്‌.

reshma said...

അടിപൊളി!
ഇങ്ങളാളുഷാറാന്ന് കോഴിക്കോടന്‍ ഭാഷയില്‍ പറയും:)

ബിന്ദു said...

സിജി ഏതായാലും ഭാഗ്യവതി തന്നെ, ജീവന്‍ അയാളു തിരിച്ചു തന്നല്ലൊ.ശരിക്കും ജീവന്‍ ത്യാഗി തന്നെ.:)
ദേ.. അങ്ങേരു നില്‍ക്കുന്നു...

അനംഗാരി said...

ഹ!ബൂലോഗത്തും തോമസുകുട്ടി മാരുണ്ടെന്ന് സിജിയുടെ ഡയറികുറിപ്പില്‍..അതാരപ്പാ...?

കുറിപ്പ് രസകരം.

പ്രിയംവദ-priyamvada said...

നല്ല വിവരണം..തൂലികമിത്രം ശത്രുവായ്യി മാറിയ
കഥ കൊള്ളം.

Siji vyloppilly said...

എല്ലാവര്‍ക്കും നന്ദി. അനംഗാരി മാഷെ ബൂലോഗത്ത്‌ അതുണ്ടാകില്ല എല്ലാര്‍ക്കും കെട്ട്യോളും കുട്ട്യോളുമൊക്കെയുള്ളതല്ലെ.പിന്നെ ഇവിടത്തെ പെണ്‍കുട്ട്യോളാണെങ്കില്‍ ഫോട്ടോയും ബ്ലോഗിലിടുന്നില്ല.

കരീം മാഷ്‌ said...

നന്നായി, രസിച്ചു വായിച്ചു.
ആരാധകര്‍ക്കു ഇപ്പോഴും മറുപടിയെഴുതാറുണ്ടോ?

ചന്ത്രക്കാറന്‍ said...

ഇത്‌ കേരളവര്‍മ്മയില്‍ പഠിച്ചിരുന്ന സിജിയാണോ? ചെന്ത്രാപ്പിന്നിയിലോ മറ്റോ ആയിരുന്നില്ലേ വീട്‌?

Kuttyedathi said...

ശോ... എന്നാലുമെന്റെ സിജിക്കുട്ടിയേ, വെര്‍തെ ആ പാവം തേജസ് ത്യാഗിക്കാശ കൊടുത്തിട്ടു പറ്റിച്ചു കളഞ്ഞല്ലോ :) ഹ ഹാ.. തേജസ് ത്യാഗി ! യെന്താ ഒരു പേര് ? ആ വിദ്വാനിതു പോലെ യെന്തരെല്ലാം പേരുകളില്‍ ആര്‍ക്കൊക്കെ അയച്ചിട്ടുണ്ടാവും ?

ഡാലി എന്റെ ക്ലാസ് മേയറ്റായിരുന്നെന്നറിഞ്ഞു കഴിഞപ്പോ, ഇത്രയും കഴിവുകളുള്ള ഡാലിയോടൊപ്പം ഒരേ ക്ലാസ്സില്‍ രണ്ടു വര്‍ഷം പഠിച്ചിട്ടും ഡാലിയിലെ ജീനിയസ്സിനെ ഞാനറിഞ്ഞില്ലല്ലോ എന്ന നഷ്ടബോധം ഇതുവരെ തീര്‍ന്നില്ല. ഇപ്പോ ദാ, ഒരേ ഹോസ്റ്റലില്‍ ആയിരുന്നിട്ടും, സിജിയിലെ കലാകാരിയെ ഒന്നു പരിചയപ്പെട്ടില്ലല്ലോന്ന സങ്കടം :(

ഇതിനിടയില്‍, സിജിയാണിപ്പോള്‍ ലേയ്റ്റസ്റ്റ് ‘ബ്ലോഗനാര്‍ക്കാവിലമ്മ’ യെന്നും , ബ്ലോഗിലിപ്പോ സിജിക്കു നെറയെ ഫാന്‍സാണെന്നുമൊക്കെ മനു അപ്പൊളപ്പോള്‍ അപ്ഡേറ്റ് തരുന്നുണ്ടാരുന്നൂട്ടോ. :) ഇവിടെ സുഖം സിജിയേ. ഹാനയും ഹാരിയും സുഖായിരിക്കുന്നു. എനിക്കു suja.manjith അറ്റ് ജിമെയിലില്‍ ഒരു മെയില്‍ അയക്കുമോ. പിച്ചയെടുത്തു നടക്കുന്ന ഒരമ്മയ്ക്ക്, രണ്ടേമുക്കാല്‍ വര്‍ഷം എക്സ്പീരിയന്‍സുള്ള ഒരമ്മയോടൊന്നു രണ്ടു സംശയങ്ങള്‍ ചോദിക്കാനാണേ. :)

ആഷ | Asha said...

വായിക്കാന്‍ നല്ല രസമുള്ള വിവരണം

വേണു venu said...

കൊല്ലത്തും തോമസ്സുകുട്ടിയോ.?
സിജീ രസാവഹമായ വിവരണം.

Sathees Makkoth said...

ഹ ഹ ഹ കൊള്ളാല്ലോ സിജിയേ.നല്ല ശേലായിട്ടുണ്ട്.

Kiranz..!! said...

സിജിക്ക്,

കഥ വായിച്ചു ,തകര്‍പ്പന്‍,

ഒരു ആരാധകന്‍ :))

തമനു said...

പാവം അയാളൊരു പൊട്ടനാ .. അല്ലെങ്കില്‍ ആ കത്തുകളെല്ലാം തിരിച്ചു തരുമായിരുന്നോ .. (അല്ലെങ്കില്‍ അങ്ങേരെ തപ്പിപ്പിടിച്ച്‌ ആ കത്തുകളെല്ലാം എഡിറ്റ്‌ ചെയ്യാതെ ബ്ലോഗില്‍ പോസ്റ്റിക്കാമായിരുന്നു. എല്ലാം കൊണ്ട്‌ കളഞ്ഞില്ലേ ...)

നല്ലവിവരണം ... അഭിനന്ദനങ്ങള്‍..

റീനി said...

സിജി, രസം പിടിച്ച്‌ വായിച്ചു. നന്നായിരിക്കുന്നു.

ബൂലോഗത്ത്‌ തേജസ്സ്‌ ത്യാഗിമാരില്ലാത്തത്‌ സിജിയുടെ ഭാഗ്യം.

Unknown said...

സിജിച്ചേച്ചീ,
നല്ല രസികന്‍ എഴുത്ത്. ഈ ടൈപ്പ് ആരാധകന്മാര്‍ക്ക് പട്ടും വളയും ‘ചാര്‍ത്തി’ കൊടുക്കണം.അതാ വേണ്ടത്.

ഞാനെന്തായാലും ഈ പോസ്റ്റ് വായിച്ച് ചേച്ചിയുടെ ആരാധകനായി.:-)

വിഷ്ണു പ്രസാദ് said...

സിജീ,
കഥ അത്ര നിലവാരം പുലര്‍ത്തുന്നില്ല എങ്കിലും നിങ്ങളുടെ പ്രായത്തിനനുസരിച്ച്‌ കുഴപ്പമില്ല.കുറച്ചുകൂടി ഗൗരവമായ വിഷയങ്ങളെ കൈകാര്യം ചെയ്യൂ.അഭിനന്ദനങ്ങള്‍...:)
അപ്പോള്‍ മറുപടി പ്രതീക്ഷിക്കാമല്ലോ അല്ലേ...:)

Kaithamullu said...

നമ്മടെ നാടിന്നടുത്താ വീട്, അല്ലേ?
അപ്പോ, ഇപ്പോ എവ്ടെയാ‘സാമസം’,അല്ല, ഒന്നു കാണാന്‍ വരാനാണേയ്....ബസ് കൂലി ലാഭാക്കാമോ എന്നറിയാനാ.

അല്ലെങ്കി വേണ്ടാ, കത്തിലൂടെയാ‍കാം, ആദ്യം!
ന്താ, തൊടങ്ങല്ലേ?

-ഒരു ആരാധകന്‍!

chithrakaran ചിത്രകാരന്‍ said...

സിജി,
അസ്സലായിരിക്കുന്നു. നിങ്ങള്‍ ജീവിതം കഥയിലൂടെയും ആഘോഷിക്കുന്നു. ആഘോഷത്തിന്റെ ഒരു കഥ- കേക്ക്‌ കഴിച്ച പ്രതീതി !!!

എന്നാലും
വിഷ്ണുപ്രസാദെ കലക്കി..!!
സിജിയുടെ കഥക്ക്‌
യുക്തമായ തങ്കളുടെ കമന്റ്‌ രസായി !!!!

ദേവന്‍ said...
This comment has been removed by a blog administrator.
ദേവന്‍ said...
This comment has been removed by a blog administrator.
ദേവന്‍ said...

അവിടെ നിക്കട്ട്‌. ഇമ്മാതിരി കത്തെഴുതുന്ന ആളാണേല്‍ കറങ്ങി തിരിഞ്ഞു ബൂലോഗത്തു വരാതിരിക്കില്ല. ഇവിടേം രഹസ്യമായി എഴുതിപ്പയറ്റുകയായിരിക്കും. കോണ്‍സ്റ്റബിള്‍സ്‌, ആ ലോജിക്കല്‍ തിങ്ക്‌ ടാക്നുകളുടെ ടാപ്പു തുറക്കൂ.

പേരും വിവരവുമൊക്കെ തീര്‍ച്ചയായും കള്ളമായിരിക്കും എന്തരു ത്യാഗി, വല്ല പരമുവെന്നോ ഉണ്ണൂണ്ണിയെന്നോ ഇട്ടിയെന്നോ ആയിരിക്കും.
ഓ. കെ. സ്റ്റാര്‍ട്ട്‌>
കൊല്ലത്തുകാരന്‍ (10 പേര്‍ ഇന്‍) ആറടിപ്പൊക്കം.(എനിക്ക്‌ ആകെ അറിയാവുന്ന പൊക്കം എന്റെയാ, ഞാന്‍ ഔട്ട്‌- ബാക്കി 9 ) ഭാര്യയുണ്ട്‌ കുട്ടിയുണ്ട്‌ കാളിയംബി ഔട്ട്‌. (8 ആള്‍ മിച്ചം)

എഞ്ചിനീയര്‍ (ശിശു, വേണുമാഷ്‌ ,മൈനാഗന്‍, പരാജിതന്‍ ഔട്ട്‌, ബാക്കി 4) പ്രതിക്ക്‌ മകളല്ല, മകന്‍ ആണ്‌ അപ്പോ പോള്‍ ഔട്ട്‌ -( 3)

മെലിഞ്ഞിട്ടാണ്‌, സോ അലീഫും നളനും ഔട്ട്‌.

ഒരാള്‍ ബാക്കി. ങേ? 6 അടി, മെലിഞ്ഞിട്ട്‌ താടി വച്ച ഒരു മകന്‍ ഉള്ള, കൊല്ലത്തുകാരന്‍. കാഴ്ച്ചക്ക്‌ സുന്ദരന്‍, ദളിതകളേബരന്‍, ചാരുഭാഷി, സുഭഗന്‍, സുഗതന്‍, സുസ്മേരവദന്‍, സുസ്മിതാസെന്‍. പക്ഷേ ലുക്കിലൊന്നും ഒരു ചുക്കുമില്ല, ചാള്‍സ്‌ ശോഭരാജ്‌ സുന്ദരനല്ലായിരുന്നോ. പിന്നെ സ്വഭാവം, അത്‌ അടവായിരിക്കും നമ്മളെ പറ്റിക്കാന്‍. അങ്ങേരു തന്നേ? ആണോ? അല്ലേ? വിളിച്ചു ഭീഷണിപ്പെടുത്തിയാലോ? സത്യം പറയുവാരിക്കും അല്യോ?

myexperimentsandme said...

ഡിറ്റക്ടീവ് റെഡി സാര്‍.

സംശയമുള്ളവരെ ഓരോരുത്തരായി ഇവിടെത്തന്നെ ഹാജരാക്കാം.

സാരംഗി said...

സിജീ...വളരെ നന്നായിട്ടുണ്ട്‌. പിന്നീട്‌ കഥയെഴുത്ത്‌ തുടര്‍ന്നില്ലേ, അതോ ആരാധകരെ പേടിച്ച്‌ നിര്‍ത്തിക്കളഞ്ഞോ? 'തേജസ്‌ ത്യാഗി' ആ പേരു കേട്ടാല്‍ത്തന്നെ ഒരട്രാക്ഷന്‍ ഉണ്ട്‌.

രാജ് said...

ഹാഹാ ഉമേഷണ്ണന്‍ വക്കാരിയെ ഓടിപ്പിടിച്ചു തല്ലും. എന്നാലും ആ പടം ഒരു ഒന്നൊന്നരപ്പടം തന്നെ. ഇത് ദാസന്റെ പടമോ വിജയന്റെ പടമോ?

കാളിയമ്പി said...

ദേവേട്ടാ പണ്ടേ ഞാന്‍ പറഞ്ഞിട്ടുണ്ട് നാലുപേരുടേ മുന്നില്‍ വച്ച് കോണ്‍സ്റ്റബിള്‍ എന്നു വിളിച്ച് കളിയാക്കരുതെന്ന്..പ്രീ ഡിഗ്രീ അത്ര മോശം ഡിഗ്രിയൊന്നുമല്ല:)

എന്തായാലും കൊല്ലംകാരനെന്ന് പറഞ്ഞ് കൊല്ലംകാരെ അധിക്ഷേപിച്ചതില്‍ ചിന്നക്കട പ്രസ്സ്ക്ലബ്ബ് മൈതാനിയില്‍ പ്രതിഷേധയോഗമുണ്ടായിരിയ്ക്കുന്നതാണ്..

Siji vyloppilly said...

വക്കാരി ..ചിരിപ്പിച്ച്‌ കണ്ണു നിറയിപ്പിച്ച്‌.
പെരിങ്ങോടരുടെ ചോദ്യം തന്നെയാ എനിക്ക്‌ ഇതാരപ്പാ ദാസനോ,വിജയനോ?
ദേവേട്ടാ ബൂലോഗത്തിലെ പെണ്‍കുട്ട്യേള്‍ക്കുവേണ്ടി ഒരു സി ഐ ഡി മൂസയെ വെക്കണമെന്നുണ്ടോ? പക്ഷെ പെണ്‍കിടാത്തികള്‍ നേരത്തെ ഇതൊക്കെ അറിഞ്ഞിട്ടാണെന്നുതോന്നുന്നു പടം പോസ്റ്റുന്നില്ല.
അമ്പി, ചിന്നക്കടയിലു നടത്തുന്ന പ്രതിക്ഷേധയോഗത്തിന്റെ ഫോട്ടോ പോസ്റ്റണേ ചേച്ചിക്ക്‌ തേജസ്‌ ത്യാഗിയെ ഒന്നു തിരയാനാ.

കുറുമാന്‍ said...

ഹാ ഹാ, അടിപൊളി വിവരണം. ഇയാള്‍ ത്യാഗിയല്ല, രോഗിയാണ് :)

അതുശരി, എടമുട്ടം, ചെന്ത്രാപിന്നി, നാട്ടിക എസ് എന്‍, അപ്പോ നമ്മളു നാട്ടുകാരാ അല്ലെ?

Visala Manaskan said...

ഹഹഹ.. ഇഷ്ടപ്പെട്ടു.

'മനുക്കുട്ടന്‍ ദേ അപ്പിയിട്ടു' എന്നുപറഞ്ഞ്‌ ഓടിവന്ന് എന്റെ കുട്ടിയെ പെറ്റുനോക്കി വളര്‍ത്തുന്ന ഒരു ഭാര്യയുണ്ടെടി എനിക്ക്! തേജു ഗഡിയുടെ ആ ലൈന്‍ തകര്‍ത്തു.

ഗള്‍ഫില്‍ നിന്നും അവിവാഹിതരായ ഒരമ്പതോളം പേരുടെ കത്തെനിക്ക് വന്നു!! (ഞാനയച്ചിട്ടില്ല. സത്യം)

തേജപ്പന്‍ കത്ത് തിരിച്ചയച്ചൂന്ന് പറഞ്ഞാല്‍ അത്..അതങ്ങട്...

Visala Manaskan said...

ഹഹഹ.. ഇഷ്ടപ്പെട്ടു.

'മനുക്കുട്ടന്‍ ദേ അപ്പിയിട്ടു' എന്നുപറഞ്ഞ്‌ ഓടിവന്ന് എന്റെ കുട്ടിയെ പെറ്റുനോക്കി വളര്‍ത്തുന്ന ഒരു ഭാര്യയുണ്ടെടി എനിക്ക്! തേജു ഗഡിയുടെ ആ ലൈന്‍ തകര്‍ത്തു.

ഗള്‍ഫില്‍ നിന്നും അവിവാഹിതരായ ഒരമ്പതോളം പേരുടെ കത്തെനിക്ക് വന്നു!! (ഞാനയച്ചിട്ടില്ല. സത്യം)

തേജപ്പന്‍ കത്ത് തിരിച്ചയച്ചൂന്ന് പറഞ്ഞാല്‍ അത്..അതങ്ങട്...

വിന്‍സ് said...

ഹഹഹ അപ്പോള്‍ ഇങ്ങനെയും ആളുകളുണ്ഡല്ലെ?? ഞാന്‍ കരുതി ഇതൊക്കെ ചുമ്മ സിനിമാ നടികളു പൊങ്ങി അടിക്കാന്‍ വേണ്ഡി പറയുന്നാതാണെന്നാണു കരുതിയിരുന്നത്.

Siji vyloppilly said...

കമന്റിയ എല്ലാവര്‍ക്കും നന്ദി.
കുറുമാന്‍ ജി നമ്മള്‍ ഒരേ നാട്ടുകാര്‍ തന്നെ,ഇരിങ്ങാലക്കുടയിലൊക്കെ നമ്മള്‍ എപ്പോഴും വരാറുള്ളതല്ലെ.
പിന്നെ വിശാല്‍ ജി 'ഗള്‍ഫില്‍ നിന്നും വന്ന അവിവാഹിതരുടെ കത്തില്‍...ഞാനയച്ചില്ല എന്ന കുമ്പസാരം..എനിക്കതങ്ങ്‌ വിശ്വസിക്കാന്‍ പറ്റുന്നില്ലല്ലോ..ഞാന്‍ ബ്ലോഗിങ്ങു തുടങ്ങിയതില്‍ പിന്നയല്ലെ പഴയ ഫോട്ടോ മാറ്റി മുഖം മറച്ച്‌ നാണിച്ചിരിക്കുന്ന ഫോട്ടോ വെച്ച്‌ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്‌.
ആരവിടെ സി.ഐ.ഡി യെ വിളിക്കൂ...

വാളൂരാന്‍ said...

sarikkum aasvadichu....

Siju | സിജു said...

ഈ ആരാധകരെ കൊണ്ടുള്ള ഓരോ പ്രോബ്ലംസേയ്

രാജേഷ് ആർ. വർമ്മ said...

സിജി,


"അയാളുടെ അനുഭവങ്ങളുടെ ചൂടുള്ള വാക്കുകള്‍ എന്റെ ഹൃദയം പൊള്ളിച്ചു.
എനിക്കാണെങ്കില്‍ അങ്ങിനത്തെ തിക്താനുഭവങ്ങള്‍ വളരെ കുറവ്‌.എങ്കിലും പത്താം ക്ലാസ്സില്‍ മാര്‍ക്കുകുറഞ്ഞ്‌ കൈത്തണ്ട പിച്ചിനീലം വെപ്പിച്ച അമ്മയുടെ ക്രൂരതയും,പടിഞ്ഞാറയിലെ ചേട്ടന്‍ ചക്ക വെട്ടാന്‍ മുകളില്‍ കയറിയപ്പോള്‍ വീണ്‌കാലൊടിഞ്ഞ്‌ ആശുപത്രിയിലാക്കിയതും,കഴിമ്പ്രത്ത്‌ ജനങ്ങള്‍ക്കിടയില്‍ നിന്ന് പോകുന്ന സ്നേഹവും,സാഹോദര്യവുമൊക്കെയടങ്ങുന്ന വേദനാക്കുറിപ്പുകള്‍ ഒരു ഗുളിക പരുവത്തില്‍ ഞാനും തയ്യാറാക്കി."


ഇതു വളരെ സത്യമാണ്‌. ചിലരെ നേരില്‍ക്കാണുമ്പോഴും കത്തെഴുതുമ്പോഴുമെല്ലാം സുഖജീവിതത്തിന്‌ വിനിമയമൂല്യം വളരെക്കുറവാണ്‌. ഒരു പത്തോളം വയലിനുകളുടെ അകമ്പടിയോടെ സദാ ചുറ്റിത്തിരിയുന്ന ചിലരെ അറിയാം. ഇവരുടെ മുമ്പില്‍ മോശക്കാരനാകാതിരിക്കാന്‍ ജോലിയെക്കുറിച്ചും കുടുംബക്കാരെക്കുറിച്ചും സമൂഹത്തെക്കുറിച്ചുമൊക്കെ ചില ശോകകഥകള്‍ ഇറക്കേണ്ടിവന്നിട്ടുണ്ട്‌.

ഒരു ഉദാ:

"ഞാനും അച്ഛനും തമ്മില്‍ ഇന്നും തെറ്റി." (വയലിന്‍)
"എന്തുപറ്റി?"
"പാലക്കാട്ടേക്കു ട്രെയിനില്‍പ്പോകുന്നതാണു നല്ലതെന്നു ഞാന്‍. അതല്ല ബസ്സിലാണെന്ന് അച്ഛനും." (വയലിന്‍ മുറുകുന്നു)

അല്ല. ഇവിടെ എന്തോ അന്വേഷണം നടക്കുന്നു എന്നു കേട്ടു? തുമ്പോ തുമ്പിയോ മറ്റോ കിട്ടിയിട്ടുണ്ടോ വല്ലവര്‍ക്കും? കൊല്ലത്ത്‌ എഞ്ചിനിയറിങ്ങിനു പഠിച്ചിരുന്നു. അമിതമായ അഴക്‌. അഞ്ചടി പത്തിഞ്ച്‌ ഉയരം. ശോകകഥകളെഴുതാന്‍ സമര്‍ത്ഥന്‍. ഒരാണ്‍കുട്ടി. ഭാര്യയുടെ പേര്‌ ബിന്ദു. ങേ?

തോമസുകുട്ടീ....

Siji vyloppilly said...

അമ്പമ്പോ..അപ്പോ എന്നെ പിന്തുടര്‍ന്ന് ഇവിടേയും എത്തിയോ.ദേവേട്ടന്‍ സ്ഥലത്തില്ല, ഇത്‌ വിസ്തരിപ്പിക്കേണ്ട കേസുതന്നെ.ഞാന്‍ ഇന്നു തന്നെ ബ്ലോഗുപൂട്ടി സ്ഥലം വിടുന്നു അല്ല ഒന്നു പറന്നാല്‍ എത്താന്‍ പറ്റുന്ന ദൂരമല്ലെയുള്ളു സിന്‍സിനാറ്റിയിലേക്ക്‌..

ബിന്ദു said...

ആളു തന്നെ നേരിട്ടു വന്നു ഹാജരായ സ്ഥിതിക്ക് തലപുകയ്ക്കല്‍ നിര്‍ത്താ‍ല്ലൊ. ഞാന്‍ അപ്പോഴേ പറഞ്ഞില്ലെ സിജീ ദേ നില്‍ക്കുന്നു എന്ന്.:)

Siji vyloppilly said...

പറയാന്‍ പറ്റൂല ബിന്ദ്യുട്ട്യേ.ഇംഗ്ലീഷ്‌ സിനിമേലെ ചില ബുദ്ധിമാന്മ്മാരായ വില്ലമ്മാരെ കണ്ടിട്ടില്ലേ,ആളു വടിയായെന്ന് നമ്മള്‍ വിചാരിക്കും കുറെക്കഴിഞ്ഞ്‌ ചുണ്ടുകോട്ടി ചിരിച്ചോണ്ട്‌ എവിടെങ്കിലും പൊങ്ങും. ഈ പുള്ളി സാധാരണക്കാരനല്ല.
പണ്ട്‌ ഞാന്‍ ഒറ്റാന്‍ തടിയായിരുന്നു.ഇപ്പ്പോ അങ്ങിനെയല്ല,എന്റെ കുട്ട്യോള്‍ക്ക്‌ അമ്മയില്ലാതാക്കരുത്‌.
ഞാന്‍ തട്ടിപ്പോയെന്നെങ്ങാന്‍ കേട്ടാല്‍ ഇത്‌ തെളിവാക്കണം.

സിജി (ഒപ്പ്‌)

ഗുപ്തന്‍ said...

ഇങ്ങനെയെഴുതിയാല്‍ ആരാധകശലല്യം ഇനിയും കൂടും..ട്ടോ.. തേജസ്ത്യാഗി ലൈനില്‍ ആകാതെയിരിക്കട്ടെയെന്ന് ആശിക്കാം ...

കഥകളില്‍ നോവും കുറിപ്പുകളില്‍ നര്‍മ്മവും... ഈ എഴുത്തുകാരുടെ ഒരു കാര്യമേ... വെറുതെയാണൂട്ടോ... എന്നും അങ്ങനെ തന്നെആയിരിക്കട്ടെ... കുറിപ്പുകളില്‍ നോവുപടരാതെ ചിരിക്കാനാവട്ടെ.