Sunday, July 29, 2012

മരണം എന്ന മൂന്നക്ഷരം

ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്‌ ശാന്തമ്മായി ആത്മഹത്യ ചെയ്തത്.ദിവസവും വീട്ടിൽ മുറ്റമടിക്കാൻ വന്നിരുന്നത് ശാന്തമ്മായിയായിരുന്നു.മുറ്റമടിച്ചുകൂട്ടുന്ന കൂനക്കുള്ളിൽ നിന്ന് നിധികളെ പരതിയെടുക്കുക എന്റെ ശീലമായിരുന്നു.ചിലപ്പോൾ ഞാൻ പരതാതെ തന്നെ ഭംഗിയുള്ള വളപ്പൊട്ടുകളും,കോഴിത്തൂവലുകളും,കത്തിപ്പാറകളും അമ്മായി എനിക്കുവേണ്ടി പരതിയെടുത്തുവെക്കും. അന്ന് ഞങ്ങളുടെ ഹിന്ദി പരീക്ഷയായിരുന്നു.രാവിലെ വന്ന് അമ്മായി മുറ്റമടിച്ചു,അമ്മയോട് സംസാരിച്ചു,കിണറ്റിൽനിന്നും ഒരു കുടം വെള്ളം കോരിയെടുത്താണ്‌ വീട്ടിലേക്കു പോയത്.എന്റെ ഹിന്ദി പരീക്ഷകഴിഞ്ഞ് ഞാൻ വീട്ടിലെത്തുമ്പോഴേക്കും അമ്മായി മരിച്ചിരുന്നു. കത്തുന്ന ചൂടായിരുന്നു അന്ന്.ചെറ്റപുരയുടെ ഓലകൾ തീപിടിക്കും വിധം ചുട്ടു പൊള്ളിയിരുന്നു.

ഞാൻ,ജിബി,സാബിറ,ഷമീർ. ഞങ്ങൾ നാലുപേർ വലിയൊരു പ്ലാവിൻ ചില്ലയിൽ കയറിയിരുന്നാണ്‌ മരണം കണ്ടത്.

അഴയിൽ വരിയായ് വെയിൽ കാഞ്ഞിരിക്കുന്ന ആനതുമ്പികളും,വാഴയിലയിലിരുന്നു കരയുന്ന ഒറ്റപ്പെട്ടകാക്കയും,മരണ വീട്ടിലേക്ക് ഇഴഞ്ഞു വരുന്ന വാടിയ മുഖമുള്ള മനുഷ്യരും ചേർന്ന വലിയൊരു വല്ലായ്മയായിരുന്നു അന്നത്തെ മരണം. ദിശ തെറ്റി വന്ന കാറ്റുപോലെ ജീവിച്ചിരിക്കുന്ന മനസുകളെ അത് സങ്കടത്താൽ വിറപ്പിച്ചു ആകസ്മികതയാൽ വിഭ്രമിപ്പിച്ചു.

എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ നോട്ടു ബുക്കിന്റെ താളിൽ ‘മരണമേ..നീയെന്നുമെൻ ഹൃത്തിൽ നിവസിക്കും’ എന്ന് ചങ്ങമ്പുഴ ശെലിയിൽ കോറിയിട്ടത് ആ മരണത്തെ ഓർത്തിട്ടല്ല.ഞാൻ ജനിച്ചയുടൻ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഞങ്ങളുടെ ഇളയച്ഛൻ വാവു ദിവസങ്ങളിൽ വീട്ടിൽ വന്ന് പാൽ ചായ കുടിക്കുകയും ശർക്കര അധികം ഇട്ട അട കഴിക്കുമെന്നും ഞാൻ ഉറച്ചു വിശ്വസിച്ചിരുന്നു.ഇളയച്ഛനെ മറവു ചെയ്ത സമയത്ത് കാലിലും നെറുകയിലുമായ് രണ്ടു ചെമ്പരത്തി ചെടികൾ നട്ടിരുന്നു.കടും ചുവപ്പു നിറത്തിൽ കട്ടിയുള്ള ദലങ്ങളായിരുന്നു പൂക്കൾക്ക്.വേനൽ കാലത്ത് അവ നിറയെ പൂക്കും.ആ പൂക്കൾ പറിക്കാൻ ഞങ്ങൾ ആരും ധെര്യപ്പെട്ടിരുന്നില്ല.വലിയൊരു പുളിമരം അവിടെ ചില്ലകൾ താഴ്ത്തി ചാഞ്ഞു നിന്നിരുന്നു. ചെമ്പരത്തികൾക്കു നടുവിൽ പൊഴിഞ്ഞു വീഴുന്ന പഴുത്ത പുളികളെ ഞങ്ങളാരും ഓടിച്ചെന്നെടുത്തിരുന്നില്ല. സമർത്ഥനും ഫുട്ബോളുകളെ സ്നേഹിച്ചിരുന്നവനുമായിരുന്ന ഇളയച്ഛൻ കാറ്റുള്ള ദിവസങ്ങളിൽ ബോളിനെ ആഞ്ഞടിക്കുമെന്നും രാത്രികാലങ്ങളിൽ അച്ഛന്റെ സൈക്കിൽ പെഡൽ തിരിച്ചുകളിക്കുമെന്നുമുള്ള വായ്മൊഴികളെ ഞാൻ തെളിവുകളൊന്നുമില്ലാതെ തന്നെ വിശ്വസിച്ചു. അകാല മരണങ്ങൾ ഊഹിക്കുന്നതിലുമപ്പുറം ഭീകരങ്ങളായിരുന്നു.അതിനെ കുറിച്ചുള്ള ഓർമ്മകളാകട്ടെ ദുരൂഹവും പേടിപ്പെടുത്തുന്നതുമായിരുന്നു.


  നവീന്റെ മരണത്തെ അക്ഷരങ്ങളാൽ എങ്ങിനെയാണ്‌ അടയാളപ്പെടുത്തേണ്ടതെന്നറിയില്ല.അനുസ്മരിച്ചും,എഴുതി മലിനമാക്കിയും മറന്നു കളയാനുള്ള ഉപാധിയല്ല അവനെനിക്ക്. അധികം സുഹൃത്തുക്കളില്ലാത്ത എനിക്ക് എങ്ങിനെയോ കിട്ടിയ ഒരു സുഹൃത്ത്.ചേച്ചീ എന്ന് മധുരമായ് വിളിച്ച് മെയിലുകളയക്കുന്ന,ഇതുവരെ കണ്ടിട്ടില്ലെങ്കിലും വിശ്വാസവും സ്നേഹവും ആർജിച്ചെടുത്ത സൗമ്യമായ യൗവനം. വർഷങ്ങൾക്കു മുമ്പ് ‘പുഴ മാഗസിനിൽ’ നവീൻ ജോർജ് എഴുതിയ കവിത വായിച്ച് അഭിനന്ദന മറിയിച്ചതിലൂടെയായിരുന്നു തുടക്കം. അതിനു മറുപടിയായ് ഒരു ചെറിയ മെയിൽ എനിക്കു വന്നു. സന്തോഷവും,ആത്മവിശ്വാസവും,നന്ദിയും അറിയിക്കുന്ന കുറിപ്പ്. നവീനന്ന് സ്വന്തമായി മെയിൽ ഐ.ഡി ഉണ്ടായിരുന്നില്ല.മറ്റാരുടേയോ ഐ.ഡിയിൽ നിന്നായിരുന്നു മെയിലയച്ചത്.അന്ന് ഞാൻ ബ്ലോഗ് തുടങ്ങിയിട്ട് കുറച്ച് മാസങ്ങളേ ആയിട്ടുണ്ടായിരുന്നുള്ളു. എന്റെ ബ്ലോഗിന്റെ ലിങ്കിനൊപ്പം ‘ഇതുപോലൊന്നു തുടങ്ങൂ’ എന്നു പറഞ്ഞ് ഞാൻ പിന്നേയും മെയിൽ അയച്ചു. കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിയില്ലെന്നും പഠിച്ചു വരുന്നതേയുള്ളുവെന്നുമായിരുന്നു മറുപടി.പിന്നേയും പുഴയിൽ കവിതകൾ വന്നു ഇടക്ക് കഥകളും.സ്ഥിരമായ് നവീൻ എനിക്ക് ലിങ്ക് അയച്ചു തന്നു.ഞാൻ എല്ലാം വായിച്ച് സ്ഥിരമായ് മറുപടി അയച്ചു.പിന്നീട് കുറെക്കാലം അനക്കമില്ലായിരുന്നു.

അങ്ങിനെയൊരിക്കൽ എന്റെ കഥയുടെ താഴെ ‘ജ്യോനവൻ’ എന്ന പേരിൽ ‘പൊട്ടക്കലം’ എന്ന ബ്ലോഗുടമയുടെ കമന്റു വന്നു.അതിനു പിന്നാലെ വലിയൊരു മെയിലും.ജ്യോനവൻ എന്നത് താനാണെന്നും ബ്ലോഗിങ്ങ് തുടങ്ങിയെന്നും ഇനി കവിതകൾ കൂടുതൽ എഴുതുമെന്നും സൂചിപ്പിച്ചുകൊണ്ടായിരുന്നു മെയിൽ.

 ‘നവീൻ എന്ന പേര്‌ വെളിപ്പെടുത്തുന്നില്ല.ചേച്ചി അതാരൊടും പറയരുത്’. നിന്റെ പേര്‌ ഇപ്പോൾ വെളിപ്പെടുത്തുമെന്ന് പറഞ്ഞ് ഞാനവനെ ഇടക്ക് ഭീഷണിപ്പെടുത്തും.

ഇരുപതുകളിലെത്തിയ ചെറുപ്പക്കാരനാണെന്ന് അവനെന്ന് ഒരിക്കലും തോന്നിയിരുന്നില്ല. കൌംആരത്തിലെത്തിയ കുറച്ചൊരു ഉൾവലിഞ്ഞ,കുതൂഹലതയും,പ്രതീക്ഷകളുമുള്ള ഒരു ചെറിയ നക്ഷത്രം.അതുകൊണ്ടു തന്നെ അവന്റെ മെയിലുകളിൽ ആതമനൊമ്പരങ്ങൾ ഒട്ടും തന്നെ ഉണ്ടായിരുന്നില്ല വേദനകൾ ഉണ്ടെങ്കിൽ തന്നെ അത് മറ്റുള്ളവരോട് പങ്കുവെച്ച് അവരെ അസ്വസ്ഥരാക്കാൻ അവനിഷ്ടപ്പെട്ടിരുന്നില്ല. പൊട്ടക്കലം കവിതകൾകൊണ്ട് നിറഞ്ഞു.കവിതകളിലെ പക്വത വായക്കാരെ കൊണ്ടു വന്നു. ‘എനിക്ക് നല്ല കവിതകൾ തിരിച്ചറിയാനാവില്ലെന്നും അതുകൊണ്ട് കമന്റുകൾ പ്രതീക്ഷിക്കരുതെന്നും ഞാൻ മുമ്പേ പറഞ്ഞിരുന്നു.

’നിനക്ക് കുറച്ചു കൂടി ലളിതമായ് എഴുതിക്കൂടെ.പൂക്കൾ,മഴ,നൊസ്റ്റാൾജിയ..എന്നെപ്പോലുള്ള വായനക്കാർക്ക് എളുപ്പത്തിൽ മനസിലാകുന്ന ഭാഷയിൽ‘ അതു ചേച്ചി തന്നെ കുത്തിപ്പിടിച്ചിരുന്നെഴുതിയാൽ മതി’ എന്നായിരുന്നു ഒരുപാട് സ്മെയ്‌ലികൾ ഇട്ട ആ മറുപടി.

‘ഞാൻ നിന്നെ എത്രമാത്രം കളിയാക്കുന്നു. നിനക്ക് പ്രതിരോധിച്ചുകൂടെ ആൺകുട്ടികളായാൽ ഇത്ര പാവങ്ങളാകരുത്’ ഒരിക്കൽ ഞാനെഴുതി.

  ‘ഞാനെന്തെങ്കിലും എഴുതിയാ ചേച്ചിക്ക് വിഷമമായെങ്കിലോ? ചേച്ചിയുടെ സൗഹൃദം എന്നെന്നേക്കുമായ് എനിക്ക് നഷ്ടപ്പെടും എനിക്കത് പേടിയാണ്‌.

ആ മറുപടി എന്നെ ഏറെ സന്തോഷിപ്പിച്ചു.കാണാതെയും കേൾക്കാതെയും സ്നേഹത്തെ പ്രസരിപ്പിക്കുന്ന അത്ഭുതമാണ്‌ അക്ഷരങ്ങൾ എന്ന് എനിക്ക് ബോദ്ധ്യപ്പെട്ടു.

  ഒരിക്കൽ അവനെഴുതി ’എനിക്കിപ്പോൾ ഓവർ ടൈം പണിയാണു ചേച്ചി.പുരപണി നടക്കുന്നു അതിനു ശേഷം കല്ല്യാണം നടത്തണമെന്ന് വീട്ടുകാർ പറയുന്നു.പൈസക്കും ആവശ്യമുണ്ട്.അതുകൊണ്ട് കൂടുതൽ പണികൾ ചെയ്യുന്നു.

‘കല്ല്യാണമുണ്ടെങ്കിൽ ചേച്ചി വരണം’
  ‘വരാം’
‘ഉറപ്പാണോ’?

‘ഉറപ്പ്.
 എനിക്ക് നിന്നെ കാണണം എന്നുണ്ട്.കല്ല്യാണം വെക്കേഷൻ സമയത്ത് വെക്കണം. ’ശ്രമിക്കാം ചേച്ചി‘ ’എടാ ഒരു കവി പ്രണയിക്കുകയോ -വിവാഹം കഴിക്കുകയോ പ്രണയിക്കുകയോ - നിരാശരാകുകയോ ഒക്കെയാണ്‌ പതിവ്. ഞങ്ങൾ വായനക്കാർക്ക് അതൊക്കെ ഒരു മുതല്ക്കൂട്ടാണ്‌. നിനക്കിതെന്തുപറ്റി? വീണ്ടും ചിരിയായിരുന്നു മറുപടി.

  ‘നീയെനിക്ക് ഫോട്ടോ അയച്ചുതരാമെന്നു പറഞ്ഞിട്ട് ഒന്നും കണ്ടില്ലല്ലോ? എനിക്ക് നിന്റെ മുഖമൊന്നു കാണണമെന്നുണ്ട്. പിറ്റേന്നുതന്നെ ഫോട്ടോ വന്നു.

  ’ഇതു നിന്റെ ഫോട്ടോയല്ല.കപ്പടാമീശ നിനക്ക് ഒട്ടും ചേരുന്നില്ല.എന്റെ മനസിൽ നീയൊരു കൊച്ചു പയ്യനാണ്‌.

‘എന്നാൽ അങ്ങിനെ’.

പിന്നെ കുറെക്കാലം അവന്റെ വിശേഷമൊന്നുമുണ്ടായിരുന്നില്ല. പണിത്തിരക്കിലായിരിക്കുമെന്ന് ഞാനൂഹിച്ചു. കുടുംബകാര്യങ്ങളുമായ് ഞാനും തിരക്കിലായിരുന്നു.2009 ലെ ബൂലോക കവിത ഓണപ്പതിപ്പിൽ ‘പ്രണയം എന്ന മൂന്നക്ഷരം’ എന്നപേരിൽ ഞാനൊരു കഥ എഴുതിയിരുന്നു. കഥ പബ്ലീഷായാൽ അഭിപ്രായങ്ങൾ വരുക പതിവാണ്‌.ആദ്യം വന്നത് അവന്റെ മെയിലായിരുന്നു. ‘ചേച്ചീ കഥ ഒത്തിരി ഇഷ്ടപ്പെട്ടു.പ്രത്യേകിച്ച് കഥയുടെ പേര്‌. പക്ഷെ ഒരു പാട് അക്ഷരത്തെറ്റുകളുണ്ട് ഞാനതൊക്കെ നോട്ട് ചെയ്ത് തിരുത്തി അയക്കുന്നു.പറ്റുമെങ്കിൽ തിരുത്തൂ’ അടിയിലായി ഇരുപതില്ലധികം അക്ഷരത്തെറ്റുകൾ അവൻ തിരുത്തി അയച്ചിരുന്നു. ഞാൻ വലിയൊരു നന്ദി പറഞ്ഞു. ‘നന്ദിയൊന്നും വേണ്ട ചേച്ചി ഇനിയും എഴുതിയാൽ മതി’. രണ്ടു ദിവസത്തിനു ശേഷം അവിചാരിതമായ് അവനെ ജി ചാറ്റിൽ കണ്ടു.സമയനഷ്ടം പരിഗണിച്ച്‌ ചാറ്റു ചെയ്യാൻ എനിക്ക് മടിയാണ്‌.. നവീനെ കണ്ടപ്പോൾ വിശേഷം തിരക്കണമെന്നുതോന്നി. എന്റെ കയ്യിൽ ആകെ പത്തു മിനുട്ടേ ഉണ്ടായിരുന്നുള്ളു. ഇളയമകനെ സ്കൂളിൽ നിന്നും വിളിച്ചുകൊണ്ടുവരേണ്ട സമയം അടുത്തുകൊണ്ടേയിരിക്കുന്നു.

 ഞാൻ കല്ല്യാണത്തെപ്പറ്റിയും വീടുപണിയെപ്പറ്റിയും ചോദിച്ചു.അവൻ എന്റെ വീട്ടുവിശേഷങ്ങളും.

‘അപ്പൂനെ സ്കൂളിൽ നിന്നും വിളിച്ചോണ്ടു വരണം എനിക്ക് പോകാൻ സമയമായി’.

‘കുറെ നാളായില്ലേ ചേച്ചിയെ കണ്ടിട്ട്.ഇനിയും വിശേഷങ്ങൾ ചോദിക്കാനുണ്ടായിരുന്നു’.

  ‘ലേറ്റായടാ..ഇനി പറന്നാലെ സ്കൂളിൽ സമയത്തിനെത്തൂ’.

‘ജാഗ്രത ചേച്ചീ’

  ‘ഞാൻ വണ്ടിയിടിച്ചു തട്ടിപോകുമെന്നാണോ’?

  ‘അയ്യോ..അതിനുള്ള സമയമൊന്നും നമുക്കായിട്ടില്ല ചേച്ചീ’

  അതായിരുന്നു അവന്റെ അവസാനത്തെ വരികൾ.പിന്നീട് ഞങ്ങൾ മിണ്ടിയിട്ടില്ല.

  ജ്യോനവന്‌ ആക്സിഡണ്ട് പറ്റിയെന്നും വളരെ സീരിയസാണെന്നും പറഞ്ഞ് നാട്ടിൽ നിന്നും ഒരു സുഹൃത്ത് ഫോൺ ചെയ്യുമ്പോൾ ഞാനൊരു വലിയ തണ്ണിമത്തങ്ങയെ നെടുകെ മുറിക്കുകയായിരുന്നു. പ്രകൃതിയുടെ സുന്ദരമായ സൃഷ്ടിയുടെ സുന്ദമായ മരണം!

‘അത്രക്കും പേടിക്കേണ്ടതുണ്ടോ’? ഞാൻ സുഹൃത്തിനോടു ചോദിച്ചു.

  ‘അറിയില്ല.’
‘അത്രക്കും സീരിയസാണോ’?

  ‘അറിയില്ല’.

  അന്നത്തെ ദിവസം ചൂടും തണുപ്പും അധികമില്ലാതെ കൃത്യമായ അനുപാതത്തിലുള്ളതായിരുന്നു. നല്ല ദിവസത്തെ അഘോഷിക്കാൻ അയൽ വാസികൾ പുറത്ത് വെയിൽ കാൻജ്ഞിരുന്നു് ബിയറുകൾ കുടിച്ചു.ചിലർ പുല്ലുവെട്ടി നിരപ്പാക്കി.മറ്റുചിലർ ചെടിക്ക് തടമെടുത്തു.

പരിഭ്രാന്തിവരുമ്പോൾ എനിക്ക് ഛർദ്ദിക്കാനായ് വരും. കാഴ്ച്ചകൾ മങ്ങും. ഭൂമിപെട്ടന്ന് വിരൂപയായതുപോലെ. പച്ച മഞ്ഞയായതുപോലെ വെളുപ്പ് കറുപ്പായതുപോലെ .മത്തുപിടിച്ചതുപോലെ അന്നു മുഴുവൻ ഞാൻ കിടന്നുറങ്ങി. നവീൻ തിരിച്ചു വരുമെന്ന് എന്റെ മനസ്സ് ഉറപ്പുതന്നു. ചില്ലകളിൽ കവിതകൾ പൂക്കും. കണ്ണുകൾ വീണ്ടും നക്ഷത്രങ്ങളാകും. ഇതൊരു ചെറിയ വരൾച്ച മാത്രമാണ്‌.

 ‘തിരിച്ചൂ വരൂ കുട്ടീ..ചേച്ചിക്കു വല്ലാതെ പേടിയാകുന്നുവെന്നും പറഞ്ഞ് അവന്‌ ഞാനൊരു മെയിലയച്ചു.പ്രിയപ്പെട്ടവരുടെ വാക്കുകൾ,പ്രാർത്ഥനകൾ,അക്ഷരങ്ങൾ ജീവിതകോശങ്ങളെ തിരിച്ചുറപ്പിക്കുമെന്ന എന്റെ അയഞ്ഞ വിശ്വാസം. ’മരിക്കാനുള്ള സമയം നമുക്കായില്ല ചേച്ചീ‘ എന്ന് എന്നെ ബോദ്ധ്യപ്പെടുത്തിയവൻ സ്വയം മരണത്തിലേക്ക് ആഴ്ന്നുപോയെന്ന് ഞാനെങ്ങനെ വിശ്വസിക്കാനാണ്‌.

ഒക്ടോബർ 4 -2009 മരണം സ്ഥിതീകരിച്ചു. ഒരു കവിയെ,മകനെ,സുഹൃത്തിനെ ജീവിതത്തിൽ നിന്നും അടർത്തിയെടുത്ത് മരണം കൃതാർത്ഥനായി. ശ്വാസത്തിനും മരണത്തിനും ഇടയിൽ കിടന്നു പിടഞ്ഞ് വേദനിക്കാതെ സംഭവിക്കേണ്ടത് സംഭവിച്ചതിൽ ആശ്വാസംകൊണ്ട് മുന്നോട്ടുപോകാനായ് ജീവിതം എന്നോടു പറഞ്ഞു.ആദ്യമായി മരണത്തിനോട് ഞാൻ നന്ദി പറഞ്ഞു. നവീനയച്ച മെയിലുകൾ ഇപ്പോഴും ഞാൻ തുറന്നു നോക്കാറുണ്ട്.ജീവിതാസക്തിയുള്ള അക്ഷരങ്ങൾ.ഇനിയും പൊടിച്ചു തളിർക്കേണ്ടിയിരുന്ന കവിതകൾ. ’ചേച്ചി എന്റെ കല്ല്യാണത്തിനു വരില്ലേ?‘ എന്ന ചോദ്യം നിരാശയുടെ കൊളുത്തിടാനായ് മനസ്സിൽ ഇപ്പോഴും കയറിയിറങ്ങാറുണ്ട്. പരസ്പരം കാണണമെന്നാഗ്രഹിച്ചിരുന്നവർ.പക്ഷേ ഒരിക്കലും കാണാതിരുന്നവർ. ജീവിതമേ നിന്റെ വിചിത്രയിൽ മനുഷ്യരെന്നും അത്ഭുതപ്പെട്ടിട്ടേയുള്ളു.

  നവീന്റെ ജീവിതത്തെപ്പറ്റിയോർക്കുന്നതുപോലെ തന്നെ മരണത്തെപ്പറ്റിയും ഞാനോർക്കാറുണ്ട്.ഞാനന്നു വായിച്ചു തീർത്ത ചേതൻ ഭഗതിന്റെ പുസ്തകം,മകൻ പാടിയ നേഴ്സറിപ്പാട്ട്,സ്റ്റോപ്പ് സിഗനലിൽ നിർത്താതെ കടന്നുപോയ ഹോണ്ട സി.ആർ.വി, മരണത്തിന്റെ നിഴലുള്ള എന്യ യുടെ പാട്ടുൾ,അരിമണിയെ ചുമന്നുകൊണ്ടുള്ള ഉറുമ്പുകളുടെ ഘോഷയാത്ര. ചില ഓർമ്മകളെ ഞാൻ അങ്ങിനെയാണ്‌ സംസ്കരിച്ചുവെക്കുക.ചിലരുടെ മരണത്തെപ്പറ്റിയോർക്കുമ്പോൾ ജീവിതത്തെപ്പറ്റിയോർമ്മവരും,ജീവിതത്തെപ്പറ്റിയോക്കുമ്പോൾ മരണത്തെയും.

7 comments:

Siji vyloppilly said...

നവീന്റെ ഓർമ്മക്കായ് ‘നാട്ടു പച്ചയിൽ’ എഴുതിയത്. ബുക്ക് റിപ്പബ്ലിക്ക് പുറത്തിറക്കിയ ‘പൊട്ടക്കലം’ എന്ന നവീന്റെ (ജ്യോനവന്റെ) പുസ്തകം എല്ലാവരും വായിക്കപ്പെടട്ടെ.

റിനി ശബരി said...

ഒന്നും പറയാനില്ല ...
നോന്തു , നല്ലൊണം ...
എത്ര ഭംഗിയായ് വികാരങ്ങളേ
വരച്ചിടുന്നു , അല്ലെങ്കില്‍ തുറന്ന് വിടുന്നു
വരികളൂടെ .....!
ചിലത് മഴ പൊലെ വരും ...
പിന്നീട് ഒരു വേനല്‍ ക്കാലം മുഴുവന്‍ നല്‍കാന്‍

Neelima said...

വല്ലാത്തൊരു വേദന തോന്നി വായിച്ചപ്പോള്‍. ആ സഹോദരന്റെ ആത്മാവിന്റെ നിത്യ ശാന്തിക്കായി പ്രര്ധിക്കുന്നു.
വളരെ നന്നായി ഹൃദയ സ്പര്‍ശിയായി എഴുതീരിക്കുന്നു.

പ്രിയംവദ-priyamvada said...

:(

muttayitheru.blogspot.com said...

നല്ല ഭാഷ..
ഹൃദയത്തില്‍ തട്ടുന്ന രീതിയില്‍ തന്നെ എഴുതി.
അഭിനന്ദനങ്ങള്‍..!

സുസ്മേഷ് ചന്ത്രോത്ത് said...

ഓര്‍മകളുടെ ഇലകളെ ഇത്ര മനോഹരമായി കൂട്ടുത്തുന്നുന്ന ആളാണോ വാക്കുകള്‍ മുടന്തിപ്പോകുമോ എന്നു ഭയപ്പെടുന്നത്..?
കുറിപ്പ് നന്നായിരിക്കുന്നു. സമയം പോലെ മറ്റുള്ളവയും വായിക്കാം.

Ashtamoorthi said...

വല്ലാതെ വേദനിച്ചു പോയി വായിച്ചിട്ട്.