Sunday, January 18, 2009

മാര്‍ത്താണ്ഡവര്‍മ്മ

അവളുടെ അമ്മയാണ്‌ ഉണ്ണിക്കായൊരു കോഴിക്കുഞ്ഞിനെക്കൊടുത്തത്‌.
ഓറഞ്ചു തൂവലും കറുത്ത അംഗവാലും വളര്‍ന്നുവരുന്ന ഒരു സുന്ദരന്‍ കോഴിക്കുഞ്ഞ്‌.

'കുരുപ്പിന്‌ ചള്ളുപ്രായത്തിലേ കുരുത്തംകെട്ട ശീലങ്ങളാ,മൂക്കുന്നതിനുമുമ്പ്‌ പിടിച്ച്‌ കൂട്ടാന്‍ വെച്ചാ'
അമ്മ ഉപദേശിച്ചു.

ഗോകുലം എന്ന അമ്മ വീട്ടില്‍ നിന്ന്‌ അവളുടെ വിട്ടിലേക്കുള്ള ദൂരം ഏകദേശം ഒരു മണിക്കൂര്‍ ബസ്സ്‌ യാത്രയാണ്‌. അതിനുള്ളില്‍ കാര്‍ബോഡുപെട്ടിയില്‍ കഴിയാവുന്നത്ര കാഷ്ഠിച്ചു
വെച്ചിരിക്കുന്ന അസത്തു സാധനത്തിനെ ഒരാന്തലോടെയാണെടുത്തു താഴെവെച്ചത്‌.

ഉണ്ണി 'എന്താ അമ്മേ അമ്മമ്മ കൊണ്ടുവന്നത്‌' എന്നു ചോദിച്ച്‌ അടുത്തു വന്നതും കോഴിക്കുഞ്ഞ്‌ മുമ്പോട്ട്‌ രണ്ടടിവെച്ച്‌ തൂവലുകള്‍ വിടര്‍ത്തി യുദ്ധക്കളത്തിലേക്കോടാന്‍ നില്‍ക്കുന്ന വീരനെപ്പോലെ നിന്ന് 'ഗ്രൂം' എന്ന് കുറുകിയതും ഒപ്പമായിരുന്നു.

ഈ പിശകു സാധനത്തിനെ 'ഗോകുലത്തില്‍' ത്തന്നെ മേഞ്ഞു നടക്കാന്‍ വിടാതെ അമ്മ ഉണ്ണിക്കു സമ്മാനിച്ചതിന്റെ ഔചിത്യം മനസ്സിലായില്ല. ഗോകുലത്തില്‍ പോകുമ്പോഴൊക്കെ കോഴിക്കുഞ്ഞുങ്ങളുടെ പിന്നാലെ കൗതുകത്തോടെ കളിച്ചു നടക്കുന്ന ഉണ്ണിയെനോക്കി

'പത്തു സെന്റില്‍ വളരുന്ന കുട്ടി ലോകം കണ്ടിട്ടില്ല' എന്ന് അമ്മ അടക്കം പറയാറുണ്ടായിരുന്നത്‌ ഇത്ര മനസ്സില്‍ തട്ടിയായിരുന്നുവോ?

ഭര്‍ത്താവ്‌ ഓഫീസു വിട്ടുവന്നപ്പോള്‍ ചായക്കൊപ്പം ആദ്യം വിളമ്പിയത്‌ കോഴിക്കുട്ടിയുടെ വിശേഷങ്ങളാണ്‌.കൊട്ടക്കടിയില്‍ മൂടിയിട്ടിരിക്കുന്ന വിദ്വാനെ ഒരു വിറയലോടെയാണ്‌ പുറത്തെടുത്തത്‌,എങ്ങാനും ആഞ്ഞു പറന്നുവന്ന് ഭര്‍ത്താവിന്റെ നെഞ്ചത്തേക്കിട്ടൊരു അസ്ത്രം തൊടുത്താലോ?

ഭാര്യവീട്ടുകാര്‍ തന്നെ തട്ടിക്കളയാല്‍ കരുതിക്കൂട്ടി ആളെ വിട്ടിരിക്കുകയാണെന്നും പറഞ്ഞ്‌ മൂപ്പര്‍ മീശപിരിക്കും.

ഒന്നും ഉണ്ടായില്ല.കോഴിക്കുഞ്ഞ്‌ ഭര്‍ത്താവിനെക്കണ്ടതും ഒന്ന് വലം വെച്ച്‌ പതുക്കെ പതുക്കെ തലയുയര്‍ത്തി നടന്നു.പണ്ട്‌ സ്കൂള്‍ നാടകത്തില്‍ മീശയും താടിയും തലയിലൊരു തൂവല്‍തലപ്പാവും വെച്ച്‌ രാജാവായ്‌ വേഷം കെട്ടിനടക്കാന്‍ ശീലിക്കുമ്പോള്‍ അവള്‍ നടന്ന അതേ താളത്തിലുള്ള നടത്തം.എന്തൊരു ഗാംഭീര്യത...


'രാജാവാന്നാ സാധനത്തിന്റെ ഭാവം കോഴിയുടെ യാതൊരു ലക്ഷണവുമില്ല'
അവള്‍ ഭര്‍ത്താവിനോടു പറഞ്ഞു.


'നല്ല തലയെടുപ്പുള്ള കോഴി,ഇവനെ നമുക്കു 'മാര്‍ത്താണ്ഡവര്‍മ്മ' യെന്നു വിളിക്കാം.
ചരിത്രത്തെ സ്നേഹിക്കുന്ന ഭര്‍ത്താവു പറഞ്ഞു.


എന്തു കുന്തമെങ്കിലും വിളിച്ചോ എന്ന മട്ടില്‍ അവള്‍ തലകുലുക്കി.അവള്‍ക്ക്‌ നായയേയും,പൂച്ചയേയും,പശുക്കുട്ടികളേയുമൊന്നും കൊഞ്ചിച്ചുവളര്‍ത്തുന്ന സ്വഭാവത്തോട്‌ വലിയ താത്പര്യമില്ല.പക്ഷെ ഭര്‍ത്താവും മകനും നേരെ തിരിച്ചാണ്‌.വല്ലാത്ത പ്രകൃതി സ്നേഹികളാണ്‌,എവിടെയെങ്കിലും ഒരു പട്ടിയേയോ പൂച്ചയേയോ കണ്ടാല്‍ മതി ചാടിക്കേറി ഒരു പേരിടും.പിന്നെ തലയിലുഴിഞ്ഞ്‌ കൊഞ്ചിക്കാന്‍ തുടങ്ങും,

ഭര്‍ത്താവ്‌ പതിഞ്ചു വയസ്സുവരെ വളര്‍ന്നത്‌ വടക്കേയിന്ത്യയിലെ ഒരു നഗരത്തിലാണ്‌.ഇടുങ്ങിയ ഫ്ലാറ്റും,ഇടുങ്ങിയ വഴികളും പരിമിതമായ സൗകര്യങ്ങളുമേ ഉണ്ടായിരുന്നുള്ളു.ഫ്ലാറ്റിലൂടെ കാണുന്ന പൊടിയും പുകയും പിടിച്ച്‌ ചാരനിറമായ മരങ്ങളും ,വായ്‌ വട്ടം കുറഞ്ഞ ചട്ടികളില്‍ ഓമനിച്ചു വളര്‍ത്തുന്ന പത്തുമണിപ്പൂക്കളുമല്ലാതെ വേറെയൊന്നും അയാള്‍ കുട്ടിക്കാലത്തു കണ്ടിട്ടില്ല.

പക്ഷെ അവളുടെ സ്ഥിതി മറിച്ചായിരുന്നു.നഗരത്തില്‍നിന്നുമകന്ന ഇടത്തരം ഗ്രാമത്തിലാണ്‌ അവള്‍ ജനിച്ചു വളര്‍ന്നത്‌. ഇഷ്ടം പോലെ സ്ഥലം,പുരയോടടുത്ത്‌ പുഴ,കയറൂരിമേയുന്ന പശുക്കളുടെ പുറത്ത്‌ വെയില്‍ കാഞ്ഞിരിക്കുന്ന ആനത്തുമ്പികളും അടയ്ക്കാരക്കിളികളും.

'നീയൊരു കവിയാകാതിരുന്നത്‌ ചരിത്രത്തിന്റെ ക്രൂരതയാണ്‌.'

വിവാഹപ്പിറ്റേന്ന് തെങ്ങിന്‍ വളപ്പിലൂടെ ചുറ്റി നടക്കുമ്പോള്‍ ഭര്‍ത്താവ്‌ സൂചിപ്പിച്ചു.

മലയാള പാഠപുസ്തകത്തിലെ കവിതകളല്ലാതെ ഒരു കവിതാപുസ്തകം പോലും നേരെ ചൊവ്വേ കണ്ടിട്ടില്ല.ചെറുശ്ശേരിയുടെ കൃഷ്ണഗാഥയിലെ ചില വരികളല്ലാതെ മനസ്സില്‍ ഒരൊറ്റ കവിതാ വരികള്‍പോലും തങ്ങി നിന്നിട്ടില്ല,അതും ഓര്‍ക്കുന്നതു തന്നെ ചില വിഡ്ഢി പെണ്‍കിടാങ്ങളുടെപോലെ കൃഷ്ണനോടുള്ള പ്രേമംകൊണ്ടല്ല. ഭഗവാനായതുകൊണ്ട്‌ അല്ലറ ചില്ലറ പേടിയുണ്ടായിരുന്നു.പിന്നെ മഞ്ചരി വൃത്തത്തിന്റെ ഒരു താളബോധവും.

അങ്ങിനെയുള്ള അവിളെയാണ്‌ ചരിത്രം വഞ്ചിച്ചത്‌!

'കോഴിയെ തൊടരുത്ട്ടോ,അത്‌ ഉണ്ണീടെ കണ്ണു കൊത്തിക്കൊണ്ടോടും..'

അവള്‍ ഉണ്ണിയെ പറഞ്ഞു പേടിപ്പിക്കുമ്പോഴേക്കും ഉണ്ണി മാര്‍ത്താണ്ഡവര്‍മ്മയുടെ തൂവലില്‍തൊട്ടുനോക്കാനും മാര്‍ത്താണ്ഡവര്‍മ്മ അതിഷ്ടപ്പെടുന്നുവെന്ന് മനസ്സിലായപ്പോള്‍ പതുക്കെ തലോടാനും തുടങ്ങി.

അന്നുമുതലാണ്‌ മാര്‍ത്താണ്ഡവര്‍മ്മ എന്ന കോഴിയുടേയും ഉണ്ണി എന്ന കുട്ടിയുടേയും സഞ്ചാരകഥ ആരംഭിക്കുന്നത്‌.

ഭര്‍ത്താവ്‌ ഓഫീസില്‍പ്പോയാല്‍ അവളും,ഉണ്ണിയും,മാര്‍ത്താണ്ഡവര്‍മ്മയും വീട്ടില്‍ തനിച്ചാകും. പതിമൂന്ന് സെന്റ്‌ സ്ഥലം വാങ്ങിയപ്പോള്‍ ബോണസായിക്കിട്ടിയ മല്‍ഗോവമാവിന്റെ പടര്‍ന്നുനില്‍ക്കുന്ന ചില്ലകള്‍ക്കുകീഴില്‍ മാര്‍ത്താണ്ഡവര്‍മ്മയും ഉണ്ണിയും കളിച്ചുകൊണ്ടിരിക്കും.

ഉണ്ണിയുടെ ഊഞ്ഞാലില്‍ മാര്‍ത്താണ്ഡവര്‍മ്മ ചാടിക്കയറും,ഉണ്ണി ഒരു വടിയെടുത്ത്‌ വന്ന് അവനെ നഴ്സറിപ്പാട്ടുകള്‍ പഠിപ്പിക്കാന്‍ കഠിനമായ്‌ പരിശ്രമിക്കും.ചിലപ്പോള്‍ ഉണ്ണി മാര്‍ത്താണ്ഡവര്‍മ്മയെ കുളിപ്പിക്കും,കൈയ്യില്‍ ചോറുരുളകളുരുട്ടിവെച്ച്‌ തീറ്റിപ്പിക്കും.

ഉണ്ണി - മാര്‍ത്താണ്ഡവര്‍മ്മ - മല്‍ഗോവമാവ്‌ എന്നിവയുടെ ലയനം പകല്‍സമയങ്ങളില്‍ അവളെ കുറച്ചൊന്നുമല്ല സഹായിച്ചത്‌.
കൂട്ടുകാരികള്‍ക്ക്‌ ഫോണ്‍ ചെയ്യുവാനും,ടി.വി പരിപാടികള്‍ ശല്യമില്ലാതെ കാണുവാനും,അടുക്കളപ്പണികള്‍ വേഗം ചെയ്തുതീര്‍ക്കുവാനും അവള്‍ ആ സമയം വിനിയോഗിച്ചു.
ഗോകുലത്തില്‍ നിന്ന് അമ്മയുടെ ഫോണ്‍ ഒന്നിടവിട്ട ദിവസങ്ങളിലിങ്ങോട്ടുവരും.അധികവും ഉപദേശങ്ങളായിരിക്കും.ഉണ്ണിയെ നന്നായി വളര്‍ത്തേണ്ടതുമുതല്‍ പണം കൃത്യമായി സമ്പാദിക്കേണ്ടതുവരെ ആ സദുദ്ദേശ ഫോണില്‍ ഉള്‍പ്പെടും .ഒന്നും പറയാനില്ലെങ്കില്‍ സീരിയലിലെ ഒരു കഥയോ പുതിയതായി ഇറങ്ങിയ സാരി ഡിസൈനെക്കുറിച്ചോ സംസാരിക്കും. മകളെ മാനസികമായി വേദനിപ്പിക്കുന്ന വാര്‍ത്തകളൊന്നും അമ്മ പറയില്ല .അടുത്ത ബന്ധുക്കളുടെ മരണ അറിയിപ്പുപോലും അമ്മ മകളെ വിളിച്ചു പറയാറില്ല. അശുഭ വാര്‍ത്തകലെല്ലാം സെന്‍സര്‍ ചെയ്യപ്പെടും എന്നര്‍ത്ഥം.

ഒരു ദിവസം അവിചാരിതമായി അമ്മ വിട്ടിലേക്കു കയറി വന്നു. അവള്‍ അടുക്കളപ്പണികളുടെ ലഹളയിലായിരുന്നു.ഉണ്ണിയിരുന്ന് ടി.വി കാണുന്നു.മാര്‍ത്താണ്ഡവര്‍മ്മ ഉണ്ണിയുടെ കാല്‍ക്കീഴില്‍ കിടന്നുറങ്ങുന്നു.

'അമ്പലത്തില്‍ കയറിപ്പോകുന്ന വഴി ഒന്നുകേറിപ്പോകാമെന്നു കരുതി'.
അമ്മ പറഞ്ഞു.

അമ്മമ്മ വന്ന സന്തോഷത്തില്‍ ഉണ്ണി ചാടിയെഴുന്നേറ്റു.മാര്‍ത്താണ്ഡവര്‍മ്മ ഉറക്കം മുറിഞ്ഞ ദേഷ്യത്തില്‍ ഒന്നു കുറുകിക്കൊണ്ട്‌ മുന്‍ വാതിലിലൂടെ സ്ഥലം വിട്ടു.
അവള്‍ അമ്മക്കായി നാരങ്ങാവെള്ളവും കുറച്ച്‌ ഉപ്പേരിയും മേശയിലെടുത്തുവെച്ചു.

അമ്മ വടക്കേപ്പുറത്തെ ചവിട്ടുപടിയില്‍ നിന്നുകൊണ്ട്‌ അവളുടെ കൊച്ചു പറമ്പ്‌ ഉഴിഞ്ഞുനോക്കി

'കറിവേപ്പിന്‌ മീന്‍ നന്നാക്കിയ വെള്ളം ഒഴിച്ചുകൊടുത്താല്‍ മതി,സപ്പോട്ടക്ക്‌ കുറച്ച്‌ ആട്ടിന്‍ കാട്ടവും..വാച്ചു പടയ്ക്കും'.
അമ്മ ഓര്‍മ്മിപ്പിച്ചു.

അവള്‍ ഓരോന്നായ്‌ വെച്ചുവരുന്നതേയുള്ളു.ഒറ്റനില ടെറസു വീടാണെങ്കിലും ആവശ്യത്തിലധികം സൗകര്യമുണ്ട്‌.ഫര്‍ണീച്ചറുകളൊക്കെ പതുക്കെ പതുക്കെ വാങ്ങിക്കുന്നതേയുള്ളു. ബാങ്കില്‍ നിന്നും കുറച്ചു തുക ലോണെടുത്തിരുന്നു.പണം തികയാത്തതിനാല്‍ പെയ്ന്റിനുപകരം വെറ്റ്‌ വാഷടിച്ചു,സോഫയ്ക്കുപകരം നാലു ചൂരല്‍ കസേരയും വാങ്ങിയിട്ടു.
അവളുടെ മനസ്സില്‍ ഭാവിയെക്കുറിച്ച്‌ ചില സുന്ദരന്‍ സ്വപ്നങ്ങളൊക്കെയുണ്ട്‌ .മുകളിലേക്ക്‌ ഒരു നില കൂടി ഉയര്‍ത്തിക്കെട്ടിയ വീട്‌,സാരിയുടുത്ത്‌ പുറത്തുപോകുമ്പോള്‍ സാരിയെ പപ്പടം വറുക്കുന്നതുപോലെ വീര്‍പ്പിക്കുന്ന സ്കൂട്ടറിനു പകരം ഒരു കാറ്‌,ഭര്‍ത്താവിന്‌ ഒരു പ്രൊമോഷന്‍.എല്ലാം ഇടത്തരം സ്വപനങ്ങളാണ്‌ അതിനുവേണ്ടി അവള്‍ ഭഗവാന്റെ തൃപ്പാദങ്ങളില്‍ വിനയപുരസ്സരം വിഴുന്നുണ്ട്‌.

'നിന്റെ കോഴി നല്ല ഒത്തവനായല്ലോ മൂക്കുന്നതിനുമുമ്പ്‌ പിടിച്ച്‌ കൂട്ടാന്‍ വെയ്ക്ക്‌ '.

അമ്മയുടെ സ്വരമാണ്‌ സ്വപ്നലോകത്തുനിന്നും മടക്കിവിളിച്ചത്‌.

ശരിയാണ്‌.കുഞ്ഞിച്ചിറകും കുഞ്ഞിക്കാലും വെച്ച്‌ പ്രാഞ്ചി,പ്രാഞ്ചി ഓടിയിരുന്ന മാര്‍ത്താണ്ഡവര്‍മ്മ ഒത്തവനായി വളര്‍ന്നിരിക്കുന്നു. ആരും കണ്ടാല്‍കൊതിക്കുന്ന ആകാരഭംഗി.അപ്പുറത്തെ പിടക്കോഴികള്‍ അവനെ സന്ദര്‍ശിക്കാന്‍ ഇങ്ങോട്ടെത്തുമെങ്കിലും അവരെ ഓടിച്ചിട്ട്‌ ഇക്കിളിപ്പെടുത്താനൊന്നും നില്‍ക്കാതെ അവന്‍ തലയുയര്‍ത്തി ചുറ്റും നോക്കി നീട്ടിക്കൂവും.ഉണ്ണി അവന്റെ പ്രിയ സേവകനാണ്‌ വിശക്കുമ്പോള്‍ അരിമണി ,ദാഹിക്കുമ്പോള്‍ വെള്ളം എന്നിവ സമയാസമയം ഉണ്ണി എത്തിച്ചുകൊടുക്കും.
ഞായറാഴ്ച്ച ദിവസങ്ങളില്‍ ഭര്‍ത്താവിന്‌ മല്‍ഗോവമാവിന്റെ ചുവട്ടില്‍ കസേരകൊണ്ടുവന്നിട്ട്‌ ചരിത്ര പുസ്തകവായനയുണ്ട്‌ അന്നേരം ഉണ്ണിയും മാര്‍ത്താണ്ഡവര്‍മ്മയും അവിടെ ഉഗ്രന്‍ കളികളിക്കും.ഇടക്കിടെ മാര്‍ത്താണ്ഡവര്‍മ്മ ഭര്‍ത്താവ്‌ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകത്തില്‍ എത്തിനോക്കിക്കൊണ്ട്‌ തലവെട്ടിക്കും.

'അടിയന്‍ ഗ്രന്ഥപാരായണത്തിലാണ്‌ തിരുമേനിക്ക്‌ എന്താണാവശ്യം'.

ഭര്‍ത്താവ്‌ ചിരിച്ചുകൊണ്ട്‌ ചോദിക്കും.മാര്‍ത്താണ്ഡവര്‍മ്മ പ്രൗഢിയോടെ തല ഒരു വശത്തേക്ക്‌ ചെരിച്ച്‌ മാവിന്‍ ചില്ലയിലേക്ക്‌ പറന്നിരിക്കും.ഉണ്ണി രാജാവിന്റെ കാലടികളെ പിന്തുടര്‍ന്നുകൊണ്ട്‌ മാവില്‍ വലിഞ്ഞുകേറി ചില്ലയിലിരുന്നാടും.

എല്ലാ ഞായറാഴ്ച്ചയും ഈ ദൃശ്യത്തിന്‌ പുനരാവിഷ്കാരം സംഭവിക്കും.അവളത്‌ കണ്ട്‌ ഊറിച്ചിരിക്കും.

'നാടന്‍ കോഴിയായതുകൊണ്ട്‌ രുചികൂടും..നല്ല നെയ്യുണ്ടാകും കൂട്ടാന്‌'..
അമ്മയുടെ ശബ്ദം സ്വപ്നകാലത്തുനിന്ന് വര്‍ത്തമാനകാലത്തിലേക്ക്‌ വീണ്ടുമെത്തിച്ചു.

അവള്‍ക്ക്‌ മാര്‍ത്താണ്ഡവര്‍മ്മയുടെ കാര്യത്തില്‍ ഒരുതീരുമാനം വേഗമെടുക്കണം.മൂക്കുന്നതിനുമുമ്പ്‌ പിടിച്ചു കൂട്ടാന്‍ വെച്ചില്ലെങ്കില്‍ ഇറച്ചി മരം പോലെയിരിക്കും.
അമ്മയെയാത്രയാക്കിക്കൊണ്ട്‌ ഇറച്ചിക്കൂട്ടാനുകളെപ്പറ്റി ഒരു അന്വേക്ഷണം നടത്തി. പരിചയക്കാര്‍ ആരും പരീക്ഷിക്കാത്ത അപൂര്‍വ്വപാചകകുറിപ്പ്‌ തപ്പിയെടുക്കണം. ഭര്‍ത്താവ്‌ അവളുടെ പാചക നൈപുണ്യത്തെപ്പറ്റി അഭിമാനം കൊള്ളണം.
ദൈവം അയാള്‍ക്കായ്‌ മാത്രം സമ്മാനിച്ച അമൂല്യ രത്നമാണ്‌ അവളെന്ന്' മനസ്സില്‍ കരുതുകയെങ്കിലും വേണം.
പക്ഷെ ഉണ്ണിയുടെ മനസ്സ്‌ വിഷമിപ്പിച്ചുകൂടാ. കുട്ടികളുടെ മനശാസ്ത്രത്തെക്കുറിച്ച്‌ അവള്‍ക്ക്‌ അത്യാവശ്യം ധാരണയൊക്കെയുണ്ട്‌. ആ നിലയിലൂടെ നീങ്ങണം.


പിറ്റേന്ന് അവള്‍ ഉണ്ണിക്കായി ഒരു കഥ പറയാനിരുന്നു.

'പണ്ടുപണ്ടൊരിടത്ത്‌ ഉണ്ണിയെന്നൊരു കുട്ടിയുണ്ടായിരുന്നു. ഉണ്ണിക്ക്‌ മാര്‍ത്താണ്ഡവര്‍മ്മ എന്നൊരു കോഴിയും.അവള്‍ മാര്‍ത്താണ്ഡവര്‍മ്മയുടേയും ഉണ്ണിയുടേയും കളികള്‍ വിവരിച്ചു.ഉണ്ണിക്ക്‌ രസം പിടിച്ചു.ആ തക്കത്തിന്‌ അവള്‍ രണ്ടു ചോറുരുളകള്‍ ഉണ്ണിയുടെ വായിലേക്ക്‌ തിരുകിവെച്ചു. കഥ കയറ്റയിറക്കങ്ങളിലൂടെ സഞ്ചരിച്ചു.വര്‍ഷങ്ങള്‍ക്കുമുമ്പ്‌ അവളുടെ അമ്മ അറുക്കാനായ്‌ കൊണ്ടുപോയ കുഞ്ഞാടിനെക്കുറിച്ചു പറഞ്ഞ അതേ കഥ.ഉണ്ണി അവളും മാര്‍ത്താണ്ഡവര്‍മ്മ കുഞ്ഞാടും എന്ന ഒരേയൊരു വ്യത്യാസം മാത്രം.

'ഒരു ദിവസം മാര്‍ത്താണ്ഡവര്‍മ്മ മല്‍ഗോവമാവിന്റെ മുകളിലെ കൊമ്പില്‍ നിന്ന് ആകാശത്തിലേക്ക്‌ കയറിപ്പോയി ഉണ്ണീ;..

'യ്യോ'. ഉണ്ണി കണ്ണു മിഴിച്ചു.

'വേണ്ട മാര്‍ത്താണ്ഡവര്‍മ്മേ..വേണ്ടയെന്ന് അമ്മ പറഞ്ഞു. മാര്‍ത്താണ്ഡവര്‍മ്മ കേട്ടില്ല.'

'എന്നിട്ട്‌?'

'ആകാശത്തുനിന്ന് മാര്‍ത്താണ്ഡവര്‍മ്മ നെലത്തോട്ട്‌ പെടേന്നൊരു ചാട്ടം കൊടുത്തു'.

'യ്യോ എന്നിട്ടോ?'

'എന്നിട്ടെന്താ..മാര്‍ത്താണ്ഡവര്‍മ്മ മരിച്ചുപോയി..മരിച്ചാല്‍ ആരും കണ്ണുതുറക്കില്ല പൊന്നുങ്കട്ടേ'..

'അപ്പോ എന്താവും പിന്നെ മാത്താണ്ടവമ്മ?'

'മരിച്ചാല്‍ എന്താചെയ്യ..മാര്‍ത്താണ്ഡവര്‍മ്മയെ കൂട്ടാന്‍ വെക്കേണ്ടതായ്‌ വരും തങ്കക്കട്ട്യേ'..

'മരിച്ചാല്‍ കൂട്ടാന്‍ വെയ്ക്കാ ചെയ്യ്യാ?'

അവള്‍ ദുഖഭാവത്തില്‍ അതേയെന്നു തലയാട്ടി.



കുറച്ചുകഴിഞ്ഞപ്പോള്‍ ഫോണ്‍ ബെല്ലടിച്ചു.അവള്‍ ഉണ്ണിയേയും മാര്‍ത്താണ്ഡവര്‍മ്മയേയും കളിക്കാനനുവദിച്ചുകൊണ്ട്‌ ഫോണിനടുത്തേക്കോടി.

അമ്മയാണ്‌. പലതരം വിശേഷങ്ങള്‍ അമ്മയ്ക്കു പറയാനുണ്ട്‌.

'നിന്റെ കോഴീടെ കാര്യം എന്തായി? നിനക്ക്‌ കോഴീനെക്കൊന്ന് പരിചയമില്ലല്ലോ ഞാന്‍ വരണോ?

'ആലോചിക്കുന്നുണ്ടമ്മേ..സമയമാകുമ്പോള്‍ അമ്മയെ വിളിക്കാം.' അവള്‍ പറഞ്ഞു.

'ഇറച്ചി മൂക്കാന്‍ നിലക്കണ്ടട്ടൊ ..പിന്നെ ഒന്നിനും കൊള്ളില്ല'

അവള്‍ ശരിയമ്മേയെന്നും പറഞ്ഞ്‌ ഫോണ്‍ വെച്ചു.

ഫോണ്‍ താഴെവെച്ച്‌ തിരിഞ്ഞു നോക്കിയത്‌ ഉണ്ണിയുടെ മുഖത്തേക്കാണ്‌.
'
'മാത്താണ്ടവമ്മ മരിച്ചാല്‍ ഉണ്ണീം മരിക്കും..ഉണ്ണിനേം കൂട്ടാന്‍ വെയ്ക്കേണ്ടതായിവരും'. ഉണ്ണി കണ്ണു നിറച്ചുകൊണ്ടു പറഞ്ഞു.

'മാത്താണ്ടവമ്മ ആകാശത്തേക്ക്‌ കയറിപ്പോകേം വേണ്ട ചാടി മരിക്കേം വേണ്ട.' ഉണ്ണി കരച്ചിലാരംഭിച്ചു.

ഒരു വിധത്തിലാണ്‌ ഉണ്ണിയെ സമാധാനിപ്പിച്ചത്‌. രാത്രിയായപ്പോള്‍ ഉണ്ണിക്ക്‌ കുറച്ച്‌ പനിക്കാന്‍ തുടങ്ങി. ഉറക്കത്തില്‍ 'മാത്താണ്ടവമ്മ മരിക്കേണ്ട' എന്നും പറഞ്ഞ്‌ ഉണ്ണി വീണ്ടും കരഞ്ഞു.

കുട്ടിയുടെ മനസ്സ്‌ വിഷമിപ്പിക്കുന്ന കഥ ഇനി മേലാല്‍ പറയരുതെന്ന് ഭര്‍ത്താവ്‌ അവളെ ഉപദേശിച്ചു. ശരിയാണ്‌ ആറ്റുനോറ്റുണ്ടായ കുട്ടിയാണ്‌.

'ആകോഴിയെ കൊല്ലുകയും വേണ്ട കൂട്ടാന്‍ വെയ്ക്കുകയും വേണ്ട.കോഴിയങ്ങ്‌ മൂക്കാവുന്നത്ര മൂത്ത്‌ മനുഷ്യന്മ്മാരെപ്പോലെ മരിച്ചോട്ടെ'

അവള്‍ കടുത്ത തീരുമാനമെടുത്ത്‌ ഉണ്ണിയെ കെട്ടിപ്പിടിച്ച്‌ കിടന്നുറങ്ങി.


ഇവിടെ വെച്ച്‌ മാര്‍ത്താണ്ഡവര്‍മ്മ എന്ന കോഴിയുടെ കഥ ശുഭകരമായി പര്യവസാനിക്കേണ്ടതായിരുന്നു. അപ്പോഴാണ്‌ ഈ കഥയുടെ പ്രധാന ഭാഗത്തേക്ക്‌ ഒരു ദുഷ്ടകഥാപാത്രം രംഗപ്രവേശം ചെയ്യുന്നത്‌.
ഗ്രാമത്തില്‍ ജനിച്ച്‌ നഗരത്തില്‍ ജീവിക്കേണ്ടിവന്ന ഒരു കുറുക്കന്‍. കുറുക്കനൊരു നല്ല കഥാകൃത്തും കൂടിയാണ്‌. ധാരാളം വായനക്കാരും ആരാധകരും കുറുക്കനുണ്ട്‌.

അമ്മയും കുട്ടിയും കെട്ടിപ്പിടിച്ചുറങ്ങുന്നു. കട്ടിലിന്റെ ഒരു മൂലയിലായി കോഴികിടന്നുറങ്ങുന്നു.കുറുക്കനത്‌ സഹിച്ചില്ല.

ലോകത്തിലെ ഒരു കോഴിയും രാജാവായി ഇങ്ങനെ രസിച്ചു നടന്നിട്ടില്ല.ഒരു കോഴിക്കും കുറുക്കനെപ്പറ്റിച്ച്‌ അധികകാലം ഉല്ലസിച്ച്‌ നടക്കാന്‍ ചരിത്രം ഇടകൊടുത്തിട്ടില്ല.കുറുക്കന്‌ അന്നു രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല. നാളെത്തന്നെ വേണ്ടത്‌ വേണ്ടതുപോലെ ചെയ്യണം.

പിറ്റേന്ന് കുറുക്കന്‍ മതിലിനടുത്ത്‌ പമ്മി നിന്നുകൊണ്ട്‌ ഭര്‍ത്താവിനെ നിരീക്ഷിച്ചു. ആദ്യം കുടുംബനാഥനെ കയ്യിലെടുക്കണം.

ഒരാഴ്ച്ചക്കുശേഷമാണ്‌ ഭര്‍ത്താവിനെ ഒറ്റയ്ക്കൊന്ന് കിട്ടിയത്‌. കുട്ടിയും,അമ്മയും,കോഴിയും അമ്മ വീട്ടില്‍ പാര്‍ക്കാന്‍ പോയിരിക്കുകയാണ്‌,ഒരാഴ്ച്ച ഭര്‍ത്താവ്‌ തനിച്ചേ വീട്ടിലുള്ളു.

'എനിക്കൊരു കാര്യം പറയാനുണ്ട്‌' കുറുക്കന്‍ പറഞ്ഞു.

'എന്തുകാര്യം' ഭര്‍ത്താവ്‌ വായനയില്‍ നിന്നും തലയുയര്‍ത്തി.

'നിങ്ങളിങ്ങനെ മറ്റൊരു പുരുഷനെ വിട്ടില്‍ കയറ്റി പാര്‍പ്പിക്കുന്നത്‌ ശരിയല്ല'.

'ആരെ'?

'മാര്‍ത്താണ്ഡവര്‍മ്മ എന്ന കോഴിയെത്തന്നെയാണ്‌ ഉദ്ദേശിച്ചത്‌. പെണ്ണിന്റെ മനസ്സാണ്‌ വെണ്ണപോലെ ഉരുകും..സൂക്ഷിക്കണം.'

ഭര്‍ത്താവ്‌ ചിരിച്ചു. പിന്നെ കണ്ണട ഒന്നെടുത്ത്‌ മുണ്ടിന്റെ കോന്തല കൊണ്ട്‌ തുടച്ച്‌ വീണ്ടും മൂക്കിനു മുകളിലേക്ക്‌ വച്ചു. അതിനര്‍ത്ഥം കുറുക്കന്‍ പറഞ്ഞത്‌ അയാള്‍ തള്ളിക്കളഞ്ഞിട്ടില്ലെന്നാണ്‌.

'ഞാന്‍ ആലോചിക്കാം'.


കുറുക്കനു സമാധാനമായി.സൂത്രം ഏറ്റിട്ടുണ്ട്‌. കോഴിയാണെങ്കിലും സ്വന്തം പെണ്ണിനെ മറ്റൊരു പുരുഷന്‍ നോക്കുന്നത്‌ ഒരാണിന്‌ സഹിക്കില്ല. ആണഭിമാനത്തിലിട്ടാണ്‌ താന്‍ കുത്തിയിരിക്കുന്നത്‌. കുറുക്കന്‍ സ്ഥലം വിട്ടു.

ഒരാഴ്ച്ച കുറുക്കന്‍ കാത്തിരുന്നു. ഇനി അമ്മയെ ശരിയാക്കണം. മനുഷ്യക്കുട്ടിയെ ഏറ്റവും അവസാനം പറ്റിക്കാം ..കുട്ടിയല്ലേ നിഷകളങ്കനാണ്‌ വേഗം വീഴും.

കുട്ടിയും അമ്മയും കോഴിയും അമ്മ വീട്ടില്‍ നിന്നും തിരിച്ചു വന്നു.

ഒരു ദിവസം ഉച്ചസമയം.മനുഷ്യക്കുട്ടിയും കോഴിയും കളിക്കുകയാണ്‌, അമ്മയിരുന്ന് പഴയ മാസിക മറിച്ച്‌ നോക്കുന്നു.കുറുക്കന്‍ പതുക്കെ അമ്മയുടെ അടുത്തു ചെന്നു.

'നല്ല ചൂട്‌' കുറുക്കന്‍ പറഞ്ഞു.

ശരിയാണെന്നമട്ടില്‍ അമ്മ തലയാട്ടി.

'ചൂടുകാലത്ത്‌ പകര്‍ച്ചവ്യാധികള്‍ കൂടും'

അമ്മവീണ്ടും തലയാട്ടി.

'ഇപ്പോള്‍ കോഴിപ്പനി നാട്ടിലെങ്ങും പടരുന്നുണ്ട്‌'.

'അയ്യോ' അമ്മയ്ക്ക്‌ ആധിയായി.

'നിങ്ങള്‍ക്കും ഒരു കോഴിയില്ലേ?'

അമ്മ ഉണ്ടെന്ന് തലയാട്ടി.

'കുട്ടിയുടെ കൂടെയല്ലേ എപ്പോഴും അതിന്റെ നടപ്പ്‌'.

അമ്മയ്ക്കത്‌ നിഷേധിക്കാനായില്ല.

'കോഴിയുടെ കൂടെ കുട്ടി കൂടുതല്‍ കളിച്ചാല്‍ കുട്ടിയെ വെള്ളപുതപ്പിച്ച്‌ കിടത്തേണ്ടിവരും'.

അമ്മ കുറുക്കനിട്ടൊരു ചവിട്ടുകൊടുത്തു. കുറുക്കന്‌ സമാധാനമായി. അമ്മ പ്രതികരിച്ചിരിക്കുന്നു.മാതൃത്വത്തിന്റെ ലോലഭാവത്തെയാണ്‌ പ്രകോപിപ്പിച്ചിരിക്കുന്നത്‌.അമ്മ മനസ്സ്‌ വേണ്ടതും വേണ്ടാത്തതുമൊക്കെ ചിന്തിച്ച്‌ കാടും മേടും കയറിയിറങ്ങും. കുറുക്കന്‍ ചിരിച്ചുകൊണ്ട്‌ പടിയിറങ്ങി.പോകുന്നവഴി മനുഷ്യക്കുട്ടിയുടെ അമ്മമ്മയുടെ അടുത്തും ഒന്ന് കയറണം.

പ്രായമായിവരുന്നവരാണ്‌.ജാതി,മതം,വിശ്വാസം എന്നിവയൊക്കെ കത്തിനില്‍ക്കുന്ന കാലമാണ്‌.പണ്ടത്തെ കുടുംബമഹിമയെപ്പറ്റി ഓര്‍ത്ത്‌ എപ്പോഴും നെടുവീര്‍പ്പിടുന്നവരാണ്‌.

'പറമ്പെല്ലാം ചിക്കിചികഞ്ഞ്‌ കണ്ട പുഴുവിനേയും പാറ്റയേയും തിന്നു നടക്കുന്ന അശുദ്ധജീവിയെ വീട്ടില്‍ കയറ്റി താമസിപ്പിക്കുക. വീട്ടിലെ മനുഷ്യക്കുട്ടി അതിനെ എടുത്തുകൊണ്ടു നടക്കുക..ഇതെല്ലാം നിങ്ങളെപ്പോലെയുള്ള നല്ല തറവാട്ടുകാര്‍ക്ക്‌ ചേര്‍ന്ന കാര്യങ്ങളാണോ?'

അമ്മമ്മ ഞെട്ടിത്തരിച്ച്‌ നിന്നു. എവിടെനിന്നോ വന്ന ഒരു കുറുക്കന്‍ തന്റെ കുടുംബമഹിമ തിരിച്ചറിഞ്ഞിരിക്കുന്നു. അത്ഭുതം.

'കുറുക്കാ ഇന്നാ പിടിച്ചോ' എന്നും പറഞ്ഞ്‌ അമ്മമ്മ ഒരു മീന്‍ വറുത്തത്‌ എറിഞ്ഞുകൊടുത്തു.
കുറുക്കന്‍ സന്തോഷത്തോടെ യാത്രയായി.

പിറ്റേദിവസം ഉറങ്ങുന്നതിനുമുമ്പ്‌ അമ്മ കിടക്ക കുടഞ്ഞ്‌ വിരിച്ചു.അച്ഛന്‍ പുസ്തകമടച്ചുവെച്ച്‌ കോട്ടുവായിട്ടു.

'നമ്മുടെ കോഴിയെ ഇങ്ങനെ നിര്‍ത്തിയാല്‍ ശരിയാവില്ല.ഉണ്ണിയുടെ കൂടെയുള്ള അതിന്റെ കളി കുറച്ച്‌ കൂടുന്നുണ്ട്‌.ഇപ്പോള്‍ നാട്ടിലെങ്ങും കോഴിപ്പനിയും പടരുന്നുണ്ട്‌'.

അച്ഛന്‍ തലയിണ ചുമരിനോട്‌ ചേത്തുവെച്ച്‌ കിടക്കയില്‍നിന്നും ചാരിയിരുന്നു.

'ശരിയാണ്‌.കോഴിയുടെ കാര്യത്തില്‍ നമുക്കുടനെ തീരുമാനമെടുക്കണം. പക്ഷെ ഉണ്ണിയെ വേദനിപ്പിക്കരുത്‌'.

ജനലിലൂടെ കുറുക്കന്‍ അച്ഛന്റേയും അമ്മയുടേയും സംസാരം കേള്‍ക്കുന്നുണ്ട്‌. പറഞ്ഞതെല്ലാം ശരിക്കും ഏറ്റിട്ടുണ്ട്‌.ഇനി നാളെ അമ്മമ്മയുടെ ഫോണ്‍ വരുകകൂടിയേ വേണ്ടു. സമാധാനത്തോടെ കുറുക്കന്‍ ദീര്‍ഘനിശ്വാസം വിട്ടു.

പിറ്റേദിവസം കാലത്തുതന്നെ അമ്മമ്മയുടെ ഫോണ്‍ വന്നു.കുറുക്കന്‍ ചുമരിന്റെ അരികുപറ്റി നിന്നു.

'അമ്മയല്ലേ ആ നശിച്ച കോഴിയെ ഉണ്ണിക്ക്‌ കൊടുത്തത്‌'. മനുഷ്യക്കുട്ടിയുടെ അമ്മ പറഞ്ഞു.

'നീയതിനെ തലേലുംതാഴത്തും വെയ്ക്കാണ്ട്‌ നോക്കുമ്ന്ന് ഞാനറിഞ്ഞോ'?

'ഉണ്ണിയാണതിനെ കൊഞ്ചിച്ചത്‌ ഞാനല്ല'

'നീയൊരു പൊട്ടിപ്പെണ്ണായല്ലോ ..വൃത്തികെട്ട ജന്തുക്കളെ മുഴുവന്‍ വീട്ടില്‍ കയറ്റി പാര്‍പ്പിക്കാന്‍'.

'അമ്മയൊന്ന് മിണ്ടാതിരിക്കുന്നുണ്ടോ'

മനുഷ്യക്കുട്ടിയുടെ അമ്മ ദേഷ്യത്തില്‍ വലിയ ശബ്ദത്തോടെ ഫോണ്‍ വെച്ചു.

അയ്യോ..ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല.കാര്യങ്ങളൊക്കെ പെട്ടന്ന് ശുഭമായി നടന്നു. ഇനി ഈ കഥയുടെ അവസാന ഭാഗമാണ്‌ .കുട്ടിയുമായുള്ള സംഭാഷണത്തോടെ കഥക്ക്‌ തിരശീല വിഴും. കോഴി രണ്ടു ദിവസത്തിനുള്ളില്‍ പ്രഷര്‍കുക്കറില്‍ കിടന്ന് ശീ.. വെയ്ക്കും.ഒരു വലിയ കഷ്ണം തനിക്കും കിട്ടും.

കുറുക്കന്‍ മനുഷ്യക്കുട്ടിയെ ലക്ഷ്യമാക്കി നടന്നു.

ഒരു ചോക്കളേറ്റ്‌ നീട്ടിക്കാണിച്ചുകൊണ്ട്‌ കുറുക്കന്‍ ഉണ്ണിയെ വിളിച്ചു. ഉണ്ണി ആദ്യം ഒന്ന് മടിച്ചു.പിന്നെ പതുക്കെ നടന്ന് വന്നു.

'കുറുക്കാ..കുറുക്കാ..എന്തുണ്ട്‌ കാര്യം'..

ഉണ്ണി നഴ്സറിപ്പാട്ടിന്റെ ഇണത്തില്‍ ചോദിച്ചു.

മോന്‌ ഞാനൊരു വലിയ സൂത്രം കാണിച്ചുതരട്ടെ?' കുറുക്കന്‍ ചോദിച്ചു.

'എന്ത്‌?'

കുറുക്കന്‌ ചില മാന്ത്രിക വിദ്യകളൊക്കെ അറിയാം.ആദ്യം വായുവില്‍നിന്നും ഒരു ചോക്കളേറ്റുകൂടി ഉണ്ണിക്കെടുത്തുകൊടുത്തു. പിന്നെ മല്‍ഗോവമാവിന്റെ ഒരു വലിയ പഴുത്ത മാങ്ങ.

ഉണ്ണിക്ക്‌ സന്തോഷമായി.

'മോന്റെ കോഴിയില്ലേ അതൊരു ഭൂതമാണ്‌.ഒരീസം ആ കോഴിയങ്ങ്‌ വലുതായിവന്ന് മോന്റെ കണ്ണും,മൂക്കും,നാക്കും കൊത്തിക്കൊണ്ടോടും'.

കുറുക്കന്‍ മനുഷ്യക്കുട്ടിയുടെ മുഖത്തേക്കുനോക്കി.ഒരു ഭാവഭേദവുമില്ല. മലപോലെ ഉറച്ച്‌ നില്‍ക്കുന്നു.

'ഉണ്ണിയുടെ കോഴിക്ക്‌ ഒരീസം ദാ..ഇത്രേം വലിയ പല്ലുമുളക്കും പിന്നെയാകോഴി ഉണ്ണിയെ കറുമുറും തിന്നും'.

'കഥയാണോ?'
ഉണ്ണി കുറുക്കന്റെ പുറത്തൊരു തട്ടുവെച്ചുകൊടുത്തു.

'അല്ലുണ്ണീ..സത്യം'

'മാത്താണ്ടവമ്മ കടിക്കില്ല..മാത്താണ്ടവമ്മ ഭൂതവുമല്ല'.
ഉണ്ണിക്ക്‌ ദേഷ്യം വന്നു.

ഇനിയിപ്പോ എന്തു ചെയ്യും. ഉണ്ണിക്ക്‌ കുറുക്കന്‍ ഒരു കഥ പറഞ്ഞുകൊടുത്തു.

വലിയ പല്ലും,കൂര്‍ത്ത നഖവും കൊണ്ട്‌ ഒരു കുട്ടിയുടെ അമ്മയെ പിടിച്ചു തിന്നുന്ന കോഴിയുടെ കഥ..കുട്ടിപിന്നെ അമ്മയില്ലാണ്ട്‌ അലയും പിന്നെ കരഞ്ഞ്‌ തടാകത്തിനടുത്ത്‌ തളര്‍ന്നിരിക്കും...

ആ കോഴി മാര്‍ത്താണ്ഡവര്‍മ്മയാണ്‌ കുട്ടി ഉണ്ണിയും.

ഉണ്ണിക്ക്‌ കുറുക്കനോട്‌ വീണ്ടും വീണ്ടും ദേഷ്യം വന്നു. ചെരുപ്പൂരി ഒരേറ്‌ വെച്ചുകൊടുത്തു അടുത്ത്‌ വല്ല കരിങ്കല്ലും കിടക്കുന്നുണ്ടോയെന്ന് തിരഞ്ഞു.

'വേറൊരു കഥ പറയട്ടേ?' കുറുക്കന്‍ സൗമ്യഭാവത്തില്‍ ചോദിച്ചു.

'കള്ളക്കുറുക്കന്‍ ഒന്ന് പോണുണ്ടോ?'
ഉണ്ണി ദേഷ്യത്തില്‍ അലറിക്കൊണ്ട്‌ ചോദിച്ചു.

മനുഷ്യക്കുട്ടിയെപ്പിടിച്ചൊരു കടികൊടുക്കുവാന്‍ തോന്നി കുറുക്കന്‌.ദേഷ്യം കൊണ്ട്‌ കുറുക്കന്റെ കണ്ണു ചുവന്നു നാക്ക്‌ പുറത്തേക്ക്‌ ചാടി.

'അമ്മേ ദേ..ഈ കുറുക്കനെന്നെ കടിക്കാന്‍ വരുന്നു'.. ഉണ്ണി അലറിക്കരഞ്ഞു.


'അച്ഛന്റെ മുറിയില്‍ ചുമരിനോട്‌ ചേര്‍ന്ന് പണ്ട്‌ മുത്തച്ഛന്‍ ഉപയോഗിച്ചിരുന്ന തോക്ക്‌ തൂങ്ങിക്കിടക്കുന്നുണ്ട്‌, അച്ഛന്‍ അതെടുത്ത്‌ വന്ന് നിന്നെ ടിഷ്യും വെയ്ക്കും കള്ളക്കുറുക്കാ'..

ഉണ്ണി കരച്ചിലിനിടയില്‍ കൂട്ടി ചേര്‍ത്തു.

ഇനി ഇവിടെ നില്‍ക്കുന്നത്‌ അബദ്ധമാണ്‌.കോഴിയുടെ കഥ ഇവിടെ അവസാനിപ്പിക്കുന്നതാണ്‌ ബുദ്ധി.കുറുക്കന്‍ വാല്‍ ചുരുട്ടിക്കൊണ്ട്‌ മതിലിന്‌ മുകളിലേക്കോടി.

'കോഴിയുടെ കഥയുടെ ക്ലെമാക്സ്‌ ശരിയായില്ല'. ഒരു വായനക്കാരന്‍ കുറുക്കനെഴുതി.

'ഉണ്ണിയെന്ന മനുഷ്യക്കുട്ടി വലുതാകുന്നതുവരെ കാത്തു നില്‍ക്കുകയേ നിവൃത്തിയുള്ളു അതുവരെ കഥ ഇങ്ങനെയിരിക്കട്ടെ. ഉണ്ണി വലുതായാല്‍ ക്ലെമാക്സ്‌ മാറ്റിയെഴുതാം'.

കുറുക്കന്‍ വായനക്കാരന്‌ മറുപടിയെഴുതി കത്ത്‌ രണ്ടായിമടക്കി മേശ്പ്പുറത്ത്‌ വെച്ചു,പിന്നീട്‌ അസ്വസ്ഥതയോടെ ആ കത്തെടുത്ത്‌ ഒന്നുകൂടിവായിച്ച്‌ കീറിക്കളയാനും ദേഷ്യത്തോടെ മുറിയില്‍ കിടന്ന് മുരളാനും, ഓളിയിടാനും തുടങ്ങി.

Tuesday, January 6, 2009

ഒരു പൂവ്‌ വിരിയുമ്പോള്‍

'Words differently arranged have a different meaning,and meanings differently arranged have a different effect'.
-Blaise Pascal.

വാക്കുകളുടേയും ആശയങ്ങളുടേയും കൂട്ടിവെക്കലാണ്‌ കവിത.വാക്കുകളും ചിന്തകളും പ്രത്യേക തരത്തില്‍ കവി അടുക്കിവെയ്ക്കുന്നു, സംതൃപ്തനാകാതെ അടുക്കിവെച്ച വാക്കുകള്‍ തട്ടിവീഴ്ത്തി അയാള്‍ വീണ്ടുമടുക്കുന്നു. മറ്റാരും കാണാത്ത വാക്കുകളേയും ആശയങ്ങളേയും തിരഞ്ഞെടുത്ത്‌ നിരത്തലാണ്‌ സൃഷ്ടിയുടെ വേളയില്‍ ഒരു കവിയെ ഏറ്റവും കൂടുതല്‍ അസ്വസ്ഥനാക്കുന്ന സംഗതി എന്നത്‌ കാവ്യലോകം അംഗീകരിക്കപ്പെട്ടകാര്യമാണ്‌.

ലാപ്പുട എന്നപേരില്‍ മലയാളം ബ്ലോഗില്‍ കവിതകളെഴുതുന്ന വിനോദിന്റെ കവിതകളെ കാണാത്തവരായും,ശ്രദ്ധിക്കപ്പെടാത്തവരായുമുള്ളവര്‍ നമുക്കിടയില്‍ കുറവാണ്‌.
മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പാണ്‌ വിനോദിന്റെ ബ്ലോഗ്‌ ഞാന്‍ ആദ്യമായിക്കണ്ടത്‌. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ 2006 ല്‍ പ്രസിദ്ധീകരിച്ച ബോറടിയുടെ ദൈവം എന്ന കവിതയാണ്‌ ഞാന്‍ ആദ്യമായി വായിച്ചത്‌. ഇത്രയും നിലവാരമുള്ള കവിതകള്‍ പ്രിന്റഡ്‌ മീഡിയയെ ആശ്രയിക്കാതെ വായിക്കാനുള്ള സൗകര്യം ഞാനാവോളം മുതലെടുത്തു.എന്നെങ്കിലും ഇയാള്‍ കേരളമെങ്ങുമറിയപ്പെടുന്ന ഒരു കവിയായ്ത്തീരും എന്ന് അന്ന് മനസ്സിലുറപ്പിച്ചിരുന്നു.
ലാപ്പുടയുടെ രണ്ട്‌ പ്രത്യേകതകളെയാണ്‌ ഞാന്‍ ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്നത്‌.

1. വാക്കുകളെയും ആശയങ്ങളേയും സംസ്കരിച്ചെടുത്ത്‌ അത്‌ കൃത്യമായി ഉപയോഗിക്കാന്‍ ലാപ്പുടക്കുള്ള കഴിവിനെ.
2. കൃത്രിമത്വവും,ദുര്‍ഗ്രഹതയുംകൊണ്ട്‌ കാവ്യഭംഗി നശിപ്പിക്കാതെ വിദഗ്ദമായുള്ള എഴുത്ത്‌.
മനസ്സില്‍ അജീര്‍ണ്ണത്തിന്റെ വിത്തിടാതെ,സുഗമമായ്‌ ആ കവിതകള്‍ മനസ്സില്‍ ഒരിടം നേടി.

ബ്ലോഗിനുള്ളില്‍ മാത്രം വിനോദിന്റെ കവിതകള്‍ ഒതുങ്ങി നില്‍ക്കാതെ പുറം ലോകത്തെ നല്ല വായനക്കാര്‍ക്കുകൂടി വിനോദിന്റെ കവിതകള്‍ ലഭ്യമാകുകയാണ്‌.



ജനുവരി 10 ന്‌ ചങ്ങമ്പുഴ പാര്‍ക്കില്‍ വെച്ച്‌ വിനോദിന്റെ കവിതകള്‍ ആദ്യമായ്‌ പുസ്തകരൂപത്തില്‍ പുറത്തിറങ്ങുന്നു.
ബ്ലോഗിലേയും പുറത്തേയും നല്ല രചനകള്‍ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യവുമായ്‌ ചില സുഹൃത്തുക്കള്‍ ചേര്‍ന്ന് രൂപപ്പെടുത്തിയ ബുക്ക്‌ റിപ്പബ്ലിക്ക്‌ എന്ന സമാന്തര പ്രസാധന/വിതരണ സംഘമാണ്‌ 'നിലവിളിയെക്കുറിച്ചുള്ള കടംകഥകള്‍' എന്ന വിനോദിന്റെ കവിതാ സമാഹാരം പുസ്തക രൂപത്തില്‍ പുറത്തിറക്കുന്നത്‌.
മലയാളം ബ്ലോഗിന്റെ ആദ്യ ചലച്ചിത്ര സംഭാവനയായ പരോള്‍ എന്ന സിനിമയുടെ പ്രദര്‍ശനവും ,ബ്ലോഗിനകത്തേയും പുറത്തേയും കവികളെ പരിചയപ്പെടുത്തിക്കൊണ്ടു നടത്തുന്ന കവിയരങ്ങും അന്നേ ദിവസം ഉണ്ടായിരിക്കും.
ചങ്ങമ്പുഴപാര്‍ക്കില്‍ വെച്ച്‌ ഉച്ചക്ക്‌ 4.30 നടക്കുന്ന ചടങ്ങിലേക്ക്‌ വാക്കുകളെ സ്നേഹിക്കുന്ന എല്ലാ സുഹൃത്തുക്കളുമെത്തിച്ചേരണമെന്നും പറ്റാവുന്നത്ര കൂട്ടുകാരെ പങ്കെടിപ്പിക്കണമെന്നും പരിപാടിയെ വിജയമാക്കണമെന്നും സ്നേഹത്തോടെ ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കട്ടെ.

വിനോദിന്റെ കവിതാ പുസ്തകം വാങ്ങിക്കണമെന്നാഗ്രഹിക്കുന്നവര്‍ക്ക്‌ അത്‌ ഇവിടെ നിന്നും ലഭ്യമാണ്‌.

Monday, May 5, 2008

കൂര്‍ക്ക

കൂര്‍ക്കത്തടത്തിനുതാഴെ മണലില്‍ മയങ്ങിക്കിടക്കുന്ന അണലി പാമ്പുകളെപ്പറ്റി കാര്‍ത്തുവാണ്‌ എന്നോടു പറഞ്ഞത്‌.

പടിഞ്ഞാറോട്ട്‌ ക്രമമായ്‌ ഒഴുകുന്ന തോട്ടുവെള്ളത്തെ മുകളിലോട്ട്‌ തെറിപ്പിച്ച്‌ കുളിക്കുകയായിരുന്നു ഞങ്ങളപ്പോള്‍. പാമ്പിനെപ്പോലെ നീണ്ടു ചുരുണ്ടുകിടക്കുന്ന പായലുകളേയും,ഒരു ഞെട്ട്‌ മുകളിലേക്കു നിവര്‍ത്തി പത്തി നിവര്‍ത്തി നില്‍ക്കുന്നതു പോലുള്ള വീര്‍പ്പത്തികളേയും കണ്ട്‌ ഞെട്ടലോടെ ഞാന്‍ തോട്ടിന്‍ കരയിലേക്ക്‌ ഓടിക്കയറി.
കാര്‍ത്തുവപ്പോള്‍ എന്നെ നോക്കി ഒന്നു പുഞ്ചിരിക്കുകയും വലിയൊരു തിമിംഗലമാണ്‌ അവളെന്ന ഭാവത്തില്‍ തോട്ടില്‍ മലര്‍ന്നു കിടന്ന് വായില്‍ കുറെ വെള്ളമെടുത്ത്‌ മുകളിലേക്കു തൂറ്റിക്കുകയും ചെയ്തു.
അവളുടെ പരിഹാസ ഭാവത്തേയും,വെള്ളത്തില്‍ അവള്‍ക്കുള്ള ആധിപത്യത്തേയും കണ്ട്‌ സഹിക്ക വയ്യാതെ ഞാന്‍ നനഞ്ഞ മണ്ണ്‌ ഉരുളയാക്കി അവളുടെ മേലേക്ക്‌ എറിഞ്ഞു, അവളുടെ തോര്‍ത്തു മുണ്ടില്‍ തുപ്പിവെച്ചു.

വെള്ളം കണ്ടാല്‍ കാര്‍ത്തു ഒരു മീനാകും കൈകള്‍ പരത്തി വെയ്ക്കുകയും,കാല്‍ അടുപ്പിച്ചു വെയ്ക്കുകയും ചെയ്ത്‌ വളഞ്ഞ്‌ പുളഞ്ഞ്‌ വെള്ളത്തിന്നടിയിലൂടെ ഊളിയിടും. ചിലപ്പോള്‍ മലര്‍ന്നു കിടന്ന് ആകാശത്തെ നോക്കി തോട്ടിലെ ഒഴുക്കിനൊത്ത്‌ അവള്‍ ഒഴുകി നടക്കും. അവളുടെ വെളുത്ത ഷിമ്മീസിനു മുകളില്‍ പായലുകളും,തെങ്ങിന്‍ പൂക്കുലയുടെ ഉണങ്ങിയ കഷ്ണങ്ങളും,മച്ചിങ്ങകളും,കുളവാഴകളും ചേര്‍ന്നടിഞ്ഞു നില്‍ക്കും.
ഒരു കുഞ്ഞില പോലെ അവള്‍ തോട്ടില്‍ ഒഴുകി നടക്കുന്ന കാഴ്ച്ച എന്നെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തിയത്‌. തോട്ടുവക്കത്തെ കാട്ടു ചെടികളുടെ ഇലകളും കായകളും എന്റെ ദേഷ്യത്തിനും നിരാശയ്ക്കും വിധേയരായി തോട്ടിലൂടെ എന്നും ഒഴുകി പോയ്ക്കൊണ്ടിരുന്നു.

ഞങ്ങളുടെ ഗ്രാമത്തില്‍ ഇന്നുള്ളതുപോലെ മതിലുകളോ എന്തിന്‌ ഒരു വേലിയോ പോലും അയല്‍പക്കത്തെ തമ്മില്‍ വേര്‍തിരിച്ചിരുന്നില്ല.ചിലര്‍ കൈതകള്‍ നിരനിരയായ്‌ വെച്ചു പിടിപ്പിച്ചു മറ്റു ചിലര്‍ ശീമക്കൊന്നകൊണ്ട്‌ ഒരു അതിര്‍ വരമ്പുവരച്ചു. 'റോഡ്‌' എന്നുള്ള സങ്കല്‍പം പോലും അന്ന് ഉണ്ടായിരുന്നില്ല ഒഴിഞ്ഞു കിടക്കുന്ന പറമ്പുകളും,മരങ്ങളും ചെടികളും ഇല്ലാത്ത മുറ്റങ്ങളും റോഡായ്‌ പരിണമിച്ചു.കക്കൂസുകളോ,കുളിമുറികളോ അന്ന് ആര്‍ക്കും വേണ്ടിയിരുന്നിരുന്നില്ല. കുളങ്ങളും,റോഡുകളും ഇഷ്ടം പോലെ നാലുവശത്തും പരന്നു കിടന്നിരുന്നു. ഒഴിഞ്ഞു കിടന്നിരുന്ന പറമ്പുകളില്‍ തൂറിയിടാനും ഇലകളെടുത്ത്‌ ചന്തി തുടയ്ക്കുവാനും ഞങ്ങളുടെ നശിച്ച നാട്ടുകാര്‍ അമാന്തം കാണിച്ചിരുന്നില്ല.പരിഷ്കൃതരായ ആളുകള്‍ ഇതൊക്കെക്കണ്ട്‌ നെറ്റി ചുളിക്കുകയും,ഛര്‍ദ്ദിച്ചുവെയ്ക്കുകയും ചെയ്യുമെന്ന് അവരോട്‌ ആരെങ്കിലും പറഞ്ഞാല്‍ തന്നെ 'ഞങ്ങള്‍ക്കതിനെന്തു ചേതം' എന്ന മട്ടില്‍ അവര്‍ മുഖം തിരിക്കും.

എന്റെയും കാര്‍ത്തുവിന്റേയും വീടിനെ വേര്‍തിരിച്ചിരുന്നത്‌ ചെറിയൊരു മുളങ്കാടായിരുന്നു. ആളുകള്‍ ഉടഞ്ഞ കുപ്പികളും,കേടായ വീട്ടു സാമാനങ്ങളും എടുത്തെറിഞ്ഞിരുന്ന ഈ മുളങ്കാട്ടില്‍ കുട്ടികകള്‍ ആരും പ്രവേശിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു,എങ്കിലും അമൂല്യങ്ങളായ കുപ്പിച്ചില്ലുകളും,വളപ്പൊട്ടുകളും,മറ്റു വല്ല നിധികളും കിട്ടുമെന്നുള്ള ആകര്‍ഷണം ഗ്രാമം മുഴുവന്‍ മയങ്ങിക്കിടക്കുന്ന നട്ടുച്ച സമയങ്ങളില്‍ എന്നേയും കാര്‍ത്തുവിനേയും അവിടേയ്ക്ക്‌ ഒളിച്ചോടിപ്പിച്ചു.

കൂര്‍ക്കയെപ്പറ്റിയെഴുതാതെ ഞങ്ങളുടെയാരുടേയും കഥ പൂര്‍ണ്ണമല്ല. അമ്മിയില്‍ വെച്ച്‌ ചതച്ചെടുത്ത ചെറിയുള്ളി വെളിച്ചെണ്ണയില്‍ക്കിടന്ന് മൊരിയുമ്പോള്‍ അതിലേക്ക്‌ വീഴുന്ന വെന്തകൂര്‍ക്കയുടെ മണം, വറ്റിച്ചെടുത്ത ചെറു നത്തോലിയില്‍ക്കിടന്ന് തിളയ്ക്കുന്ന കൂര്‍ക്കയുടെ അപൂര്‍വ്വമണം എന്നിങ്ങനെ നാക്കിനെ മാത്രം കൊതിപ്പിക്കുന്ന ഗന്ധങ്ങളിലൂടെയുള്ള ഒരു യാത്രമാത്രമായിരുന്നില്ല ഞങ്ങള്‍ക്ക്‌ കൂര്‍ക്ക.

ഉമ്മറത്ത്‌ കുത്തിയിരുന്ന് നാട്ടുവര്‍ത്തമാനം പറയുകയും,തലയിലെ പേനേയും ഈരിനേയും തള്ള നഖങ്ങള്‍ക്കിടയിവെച്ച്‌ പൊട്ടിക്കുകയും ചെയ്യുന്ന സമയങ്ങളില്‍ 'അക്കൊല്ലം നട്ട കൂര്‍ക്ക' യുടെ ഗുണവും ദോഷവും വലിയൊരു വിഷയമായ്‌ ഞങ്ങള്‍ക്കിടയിലേക്ക്‌ കടന്നു വരുമായിരുന്നു.
ദൂരദേശങ്ങളില്‍ നിന്ന് ഞങ്ങളുടെ നാട്ടിലേക്ക്‌ കൂര്‍ക്ക വാങ്ങാനെത്തുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ദിച്ചുകൊണ്ടിരുന്നു.ഉരുണ്ട്‌ മിനുത്ത ഇടത്തരം മണികള്‍ക്ക്‌ ഞങ്ങളുടെ ഗ്രാമത്തിലെ പൂഴിമണ്ണിന്റെ മണവുമായ്‌ ചേര്‍ന്ന് പ്രത്യേകവും,ഭ്രമിപ്പിക്കുന്നതും,കൊതിപ്പിക്കുന്നതുമായൊരു മണം വന്നു ചേര്‍ന്നു

2

കാര്‍ത്തുവിന്റെ പുരയ്ക്ക്‌ രണ്ടേ രണ്ടു വാതിലേ ഉണ്ടായിരുന്നുള്ളു.അവളുടെ അച്ഛന്‍ മരിക്കുന്നതിനു മുമ്പ്‌ മുളന്തൂണുകളും,ചിതല്‍തിന്ന കുറച്ചു മരക്കഷ്ണങ്ങളും സങ്കടിപ്പിച്ചു വെച്ചിരുന്നു.അച്ഛന്റെ മരണശേഷം അമ്മ തട്ടിക്കൂട്ടിയ ചെറിയ ഓലപ്പുരയില്‍ വെപ്പിനും കിടപ്പിനുമെല്ലാം കൂടി ഒരേയൊരു മുറിയേ ഉണ്ടായിരുന്നുള്ളു.അതിന്റെ ഒരു വാതില്‍ കിഴക്കേപ്പുറത്തേയ്ക്കും മറ്റൊന്ന് വടക്കേപ്പുറത്തേയ്ക്കും തുറക്കും.
ചുട്ടുപൊള്ളുന്ന വേനലില്‍ ഓലകള്‍ക്കിടയിലൂടെ കുഴല്‍പോലുള്ള പ്രകാശങ്ങളെ കൊണ്ടു വരുന്ന ഓട്ടകളെ ഞങ്ങള്‍ എണ്ണിക്കളിച്ചു,ചെറ്റപിടിച്ചു കുലുക്കി ദ്രവിച്ചു തുടങ്ങിയ ഓലകളെ ചെറുമഴപോലെ നിലത്തേയ്ക്ക്‌ തൂളിച്ചു.

ഞങ്ങളുടെ ഗ്രാമത്തിലെ ഏറ്റവും മോശം നിലയിലുള്ള വീടുകളിലൊന്നാണ്‌ കാര്‍ത്തുവിന്റെ വീടെങ്കിലും ആ വീട്ടുമുറ്റത്താണ്‌ ഏറ്റവും മിനുപ്പും,മണവും,രുചിയുമുള്ള കൂര്‍ക്കകള്‍ വിളഞ്ഞിരുന്നത്‌.
വീടിന്റെ തെക്കേപ്പുറത്തും പടിഞ്ഞാപ്പുറത്തുമായ്‌ നിറഞ്ഞു കിടന്നിരുന്ന കൂര്‍ക്കത്തടങ്ങളെ കാര്‍ത്തുവിന്റെ അമ്മ രണ്ടു നേരവും നനയ്ക്കും .ആ സമയത്ത്‌ കൂര്‍ക്കയിലകള്‍ തണുപ്പുള്ള വെള്ളത്തെ ഉള്ളിലേക്കാവാഹിച്ച്‌ ഇളം പച്ച നിറത്തെ കുറേക്കൂടി കോശങ്ങളില്‍ പടര്‍ത്തും
നനഞ്ഞ മണ്ണിന്റെ മണവും,കൂര്‍ക്കയിലയുടെ നേര്‍ത്ത മണവും ചേര്‍ന്ന കാറ്റ്‌ എന്റെ ഗൃഹാതുരതയുടെ ഓര്‍മ്മകളില്‍ ഏറ്റവും മുന്നില്‍ സ്ഥാനം പിടിച്ചതും,പൂഴിമണ്ണില്‍ മാറാല ചുറ്റിയതുപോലുള്ള വേരുകള്‍ സ്വപ്നത്തില്‍ കയറിയിറങ്ങിയതും ഒരു പക്ഷേ കാര്‍ത്തുവിന്റെ വിടിന്റെ ചവിട്ടു പടിയില്‍ ദിവസത്തിന്റെ മുക്കാല്‍ ഭാഗവും ചിലവഴിച്ചതിന്റെ ഓര്‍മ്മകളില്‍ നിന്നാവണം.

'കൂര്‍ക്കത്തടത്തിനു താഴെ മയങ്ങിക്കിടക്കുന്ന അണലിപാമ്പുകളെപ്പറ്റി' കാര്‍ത്തു പറഞ്ഞ അന്നു മുതലാണ്‌ എന്റെ സ്വപനങ്ങളില്‍ പറിച്ചെടുക്കുന്ന കൂര്‍ക്കയുടെ വേരുകള്‍ക്കുപകരം പാമ്പുകളും വേരിന്റെ ഇടയിലും തുമ്പിലും പറ്റിയിരിക്കുന്ന കൂര്‍ക്കമണികള്‍ക്കു പകരം പാമ്പിന്‍ മുട്ടകളും കടന്നു വരാന്‍ തുടങ്ങിയത്‌. ചില സ്വപ്നങ്ങളില്‍ പാമ്പിന്‍ മുട്ടകള്‍ അസമയത്തു വിരിഞ്ഞ്‌ വലിയ പാമ്പുകളായ്‌ മാറി എന്റെ കണ്ണിലേക്ക്‌ കൊത്താനായുകയും ഞെട്ടലോടെ ഞാന്‍ ഉറക്കത്തില്‍ നിന്നും ചാടിയെഴുന്നേറ്റ്‌ പിച്ചും പേയും പറയുകയും ചെയ്തു.

'നീ കണ്ടിട്ടുണ്ടാ പാമ്പുകളെ'?
തലേന്നത്തെ ദുസ്വപ്നത്തിന്റെ ചടവുമാറാതെ ഞാന്‍ കാര്‍ത്തുവിനോടു ചോദിക്കും.

'ഞാന്‍ കണ്ടിട്ടുണ്ട്‌,എന്റെ അമ്മേം കണ്ടിട്ടുണ്ട്‌,നിനക്കും ഞാന്‍ കാട്ടിത്തരാം.'

കാര്‍ത്തു അവളുടെ ഉരുണ്ട കണ്ണുകള്‍ കുറേക്കൂടി തുറുപ്പിച്ച്‌ എന്നോട്‌ പാമ്പുകളെപ്പറ്റി വ്യക്തമായി വിവരിക്കും.

'മണ്ണിരയെപ്പോലെ ചേര്‍ന്നും,പിരിഞ്ഞും,ഉണ്ടയായും ഒക്കെ കിടക്കാണോ ചെയ്യാ'?

'എങ്ങനെ വേണമെങ്കിലും കിടക്കാം.പതുക്കെപ്പറ അവറ്റകേള്‍ക്കും'.

വ്യവസ്ഥകള്‍ ഇല്ലാത്തതാണ്‌ പാമ്പുകളുടെ ജീവിതം. എങ്ങി നെ വേണമെങ്കിലും കിടക്കാം..മയങ്ങാം,ഉറങ്ങാം. മനുഷ്യന്മ്മാരുടെ കാലടികളെ അവയ്ക്ക്‌ പിന്തുടരാം. 'എന്റമ്മേ'..ഞാന്‍ കാലുകള്‍ മണ്ണില്‍ നിന്ന് പുരയിലേക്ക്‌ ആന്തലോടെ എടുത്തു വെയ്ക്കും.

3

ഒരു വേനലവധിക്കാലത്താണ്‌ കാര്‍ത്തുവുമായുള്ള കൂട്ടുകെട്ട്‌ അവസാനിപ്പിക്കണമെന്ന് എന്റമ്മ എന്നോട്‌ പറഞ്ഞത്‌.അന്ന് ഞാന്‍ ഞങ്ങളുടെ വീടിന്റെ ഇറയത്തുകിടന്ന് ഉരുണ്ടുകരയുകയും എന്റെ മുടി വലിച്ചു പറിച്ച്‌ കളയാനായ്‌ ശ്രമിക്കുകയും ചെയ്തു.

'കണ്ട അലവലാതികള്‍ കയറിയിറങ്ങുന്ന സ്ഥലത്ത്‌ ഇനിപോയ്ക്കളിച്ചാല്‍ നിന്റെ തുടയിലെ തൊലി വലിച്ചൂരുമെന്ന്' കാല്‌ നിലത്തു രണ്ടു പ്രാവശ്യം ചവിട്ടി അമ്മ ഭീഷണി മുഴക്കി.കാര്‍ത്തുവിന്റെ വീട്ടില്‍ കയറിയിറങ്ങുന്ന അലവലാതികള്‍ ആരൊക്കെയാണെന്ന് അവളോട്‌ തന്നെ ചോദിക്കണമെന്ന് ഞാനുറച്ചു. രണ്ടു പ്രാവശ്യം രഹസ്യമായ്‌ ഞാന്‍ കാര്‍ത്തുവിന്റെ വീട്ടിലേക്ക്‌ ഓടിപ്പോയപ്പോഴൊക്കെയും അവള്‍ അവിടെ ഉണ്ടായിരുന്നില്ല. കാര്‍ത്തുവിന്റെ അമ്മ ഏതോവീട്ടിലെ അലക്കുകഴിഞ്ഞു വന്ന് കയ്യില്‍ വെളിച്ചണ്ണ പുരട്ടി തടവുകയായിരുന്നു. ഞാന്‍ ചവിട്ടു പടിയിലിരുന്ന് മുറ്റത്ത്‌ ത്രികോണങ്ങളും വൃത്തങ്ങളും വരച്ച്‌ കാര്‍ത്തുവിന്റെ വരവും കാത്തിരുന്നു.

കുറച്ചുകഴിഞ്ഞ്‌ കാര്‍ത്തുവിന്റെ അമ്മ കൂര്‍ക്ക നനയ്ക്കാനായ്‌ രണ്ടുകുടങ്ങള്‍ കയ്യിലെടുത്ത്‌ എന്നെ നോക്കി ചിരിച്ചു. ഗ്രാമത്തിലെ ഏറ്റവും നല്ല കൂര്‍ക്കയുടെ അധിപയുടെ കണ്ണുകള്‍ക്ക്‌ ആ സമയം പ്രകാശം ഏറുന്നതിനെ കുറ്റം പറയാന്‍ ആര്‍ക്കുമാകില്ല. ഞാന്‍ അവരുടെ പിറകേ അല്‍പം പേടിയോടെ കൂര്‍ക്കത്തടങ്ങളെ ലക്ഷ്യമാക്കി നടന്നു.

'ഈ കൂര്‍ക്കച്ചെടികള്‍ക്കിടയില്‍ നെറയെ പാമ്പുകള്‍ ചുറ്റുപിണഞ്ഞ്‌ കിടക്കുന്നുണ്ടോ?'

'ആരു പറഞ്ഞു'?

'കാര്‍ത്തു'.
പേടിയും അത്ഭുതവും കൊണ്ട്‌ എന്റെ സ്വരം വിറച്ചിരുന്നു.
അവര്‍ ഒന്നു ചിരിച്ചു. കുറച്ചുകഴിഞ്ഞ്‌ കാര്‍ത്തുവിന്റെ അമ്മ കൂര്‍ക്കത്തടത്തിലേക്ക്‌ വിരല്‍ ചൂണ്ടി. അതിനിടയിലായ്‌ പതിഞ്ഞു കിടക്കുന്ന ചെരിപ്പടയാളങ്ങളെ അപ്പോഴാണ്‌ ഞാന്‍ ശ്രദ്ധിക്കുന്നത്‌ .

വലുതും ചെറുതുമായ കുറെ മനുഷ്യന്മ്മാര്‍ കൂര്‍ക്കത്തടങ്ങളെ ചവിട്ടിമെതിച്ചു കടന്നുപോയതിന്റെ അടയാളങ്ങള്‍ കൂര്‍ക്കത്തലപ്പുകളെ ഒടിച്ചും ചതച്ചും രേഖപ്പെടുത്തിയിരിക്കുന്നു.

'ജീവിതത്തിനു മേലെ കെട്ടുപിണഞ്ഞ പാമ്പുകള്‍ ചെയ്തുവെച്ച നാശങ്ങാളാണിതൊക്കെ'.

അവര്‍ ചതഞ്ഞൊടിഞ്ഞ കൂര്‍ക്കത്തലപ്പുകള്‍ക്കുമുകളില്‍ കുറച്ചു മണ്ണിട്ടുകൊടുത്ത്‌ നേരെയാക്കി.ചെരുപ്പടയാളങ്ങള്‍ക്കുമുകളില്‍ അവ അപ്രത്യക്ഷമാകുന്നതുവരെ കൈകൊണ്ട്‌ മാന്തി.മുഴുപ്പും,മിനുസവുമുള്ള കൂര്‍ക്കയിലകളെ അവര്‍ കൈപ്പത്തിയില്‍ വെച്ച്‌ തലോടുന്നതും,വേദനിപ്പിക്കാതെ കുടത്തിന്റെ വായ്ക്കുമുകളില്‍ കൈവെച്ച്‌ പടര്‍ത്തിനനയ്ക്കുന്നതും കണ്ട്‌ ഞാന്‍ എന്റെ വീട്ടിലേക്ക്‌ തിരിഞ്ഞു നടന്നു.

4
ജീവിതത്തിന്റെ ദിശയെത്തന്നെ മാറ്റുവാന്‍ പോന്ന ആകസ്മികതകളുമായാണ്‌ ഓരോ മരണവും കടന്നു വരുന്നത്‌.
ഒരു പനിയിലൂടെ കാര്‍ത്തു ഈ ലോകത്തുനിന്നുതന്നെ അപ്രത്യക്ഷയാകുക എന്നതിലെ അസ്വഭാവികത എന്നെ കടുത്ത വിഷാദ രോഗത്തിലേക്കും കാര്‍ത്തുവിന്റെ അമ്മയെ മുഴു ഭ്രാന്തിലേക്കും തള്ളിയിട്ടു.

തലേ ആഴ്ച്ച തോട്ടിലെ വെള്ളത്തില്‍ പരലിനെപ്പോലെ പിടയുകയും,കാലുകള്‍ അകത്തിവെച്ച്‌ അവള്‍ ഒരു കോട്ടയാനെന്നും ഈ കാണുന്നതൊക്കെയും കോട്ടയിലേക്കു പോകുന്ന ജീവികളാണെന്നും പറഞ്ഞ്‌ കുഞ്ഞിമീനുകളേയും,തവളപ്പൊട്ടുകളേയും കാല്‍ക്കീഴിലൂടെ കടത്തിവിടുകയും ചിരിക്കുകയും ചെയ്ത അവള്‍ പിറ്റേ ആഴ്ച്ച പനിച്ചുകിടക്കുകയും,മേലാകെ ചുട്ടു വിങ്ങുന്നു എന്നുപറഞ്ഞ്‌ കരയുകയും ചെയ്തത്‌ എന്നെ കുറച്ചൊന്നുമല്ല അമ്പരപ്പിച്ചത്‌.

'അമ്പിയുടെ മകളുടെ തലച്ചോറിലേക്ക്‌ പനി കയറി' എന്ന വാര്‍ത്ത ഞങ്ങളുടെ ഗ്രാമത്തില്‍ പടരുമ്പോഴേക്കും ചുണ്ടുകള്‍ കരിഞ്ഞ്‌ ,കൈകള്‍ തണുത്ത്‌ ഒരിറക്കുവെള്ളം പോലും കുടിക്കാന്‍ ശക്തിയില്ലാതെ കാര്‍ത്തു തളര്‍ന്നു വിണുകഴിഞ്ഞിരുന്നു.

കണ്ണുകള്‍ അടയുന്ന സമയത്ത്‌ ഒരു പരലായിട്ടാണോ,വലിയൊരു തിമിംഗലമായിട്ടാണോ അവള്‍ സ്വയം സങ്കല്‍പ്പിച്ചുകാണുക?
വെള്ളത്തില്‍ ഉതിര്‍ന്നു വീണ കുഞ്ഞിലപോലെ ഒരു തോട്ടില്‍നിന്ന് മറ്റൊന്നിലേക്ക്‌ മരണത്തിലും അവള്‍ തീര്‍ച്ചയായും യാത്ര ചെയ്തിരുന്നിരിക്കണം.

'കുട്ടിയുടെ ശവമല്ലെ..കാത്തു വെയ്ക്കണോ?'

കൂര്‍ക്കത്തടത്തില്‍ ചവിട്ടി നിന്നുകൊണ്ട്‌ വര്‍ത്തമാനം പറയുകയും,ബീഡിവലിക്കുകയും,കാര്‍ക്കിച്ചു തുപ്പുകയും ചെയ്യുന്ന നാട്ടുകാരിലൊരാള്‍ വിളിച്ചു ചോദിച്ചു.

'എവിടെയാണ്‌ കുഴിയെടുക്കേണ്ടത്‌'?

എല്ലാവരും ചുറ്റും ഒന്നു പരതി.ഒടിഞ്ഞും ചതഞ്ഞും കിറ്റന്നിരുന്ന കൂര്‍ക്കത്തലപ്പുകള്‍ക്കുമേലെ എല്ലാ കണ്ണുകളും ചെന്നുനിന്നു. തെക്കേ മുറ്റത്ത്‌ നിരയും വരിയുമൊത്ത്‌ വെച്ചിരുന്ന കൂര്‍ക്കതൈകള്‍ക്കിടയിലേക്ക്‌ കൈക്കോട്ടുമായ്‌ ആളുകള്‍ വന്നു. കിളച്ചുതുടങ്ങിയതും ഉരുണ്ടതും മിനുമിനുത്തതും,മണ്ണിന്റെ മണം ഉറഞ്ഞതുമായ കൂര്‍ക്കമണികള്‍ അടര്‍ന്ന മണ്ണിലൂടെ പുറം ലോകത്തിന്റെ കാഴ്ച്ചകളിലേക്ക്‌ തലനീട്ടി.

'ആര്‍ക്കെങ്കിലും വേണെങ്കില്‍ പൊതിഞ്ഞെടുത്താ'.

നാട്ടുകാരിലൊരാള്‍ വിളിച്ചു പറഞ്ഞു.

ആരും മുന്നോട്ടു വന്നില്ല.ഞങ്ങളുടെ ഗ്രാമത്തിലെ നല്ല ജ നുസ്സില്‍
പ്പെടുന്ന കൂര്‍ക്കമണികളെ സ്വീകരിക്കാനായ്‌ ആരും മുന്നോട്ടു വരാഞ്ഞതിനാല്‍ കുഴിവെട്ടുകാര്‍ അതിനെ തെങ്ങിന്‍ തടത്തിലേക്ക്‌ കുത്തിയെറിഞ്ഞുകളഞ്ഞു.
അപമാനഭാരത്താല്‍ അവ തെങ്ങിന്‍ പൊല്ലയില്‍ തട്ടി ചിന്നിച്ചിതറി.

കാര്‍ത്തുവിന്റെ ചെറിയ ശരീരം കുഴിയില്‍ വെച്ച്‌ അതിനുമേല്‍ മണ്ണിടുമ്പോള്‍ അവള്‍ ശ്വാസം മുട്ടി പിടയുകയില്ലേയെന്നോര്‍ത്ത്‌ ഞാന്‍ അമ്മയെകെട്ടിപ്പിടിച്ചുകരയുകയും കാര്‍ത്തുവിന്റെ അമ്മയെ കുലുക്കിയുണര്‍ത്തുവാന്‍ പുരയിലേക്ക്‌ ഓടുകയും ചെയ്തു.

കാര്‍ത്തുവിനുമുകളില്‍ മണ്ണിട്ട്‌ കുഴിവെട്ടുകാര്‍ മൂന്നുനാലു പച്ചോല ചീന്തുകള്‍ അതിനുമുകളിലേക്കു വലിച്ചിട്ടു.അവിടെയാകെ പരന്നു കിടന്നിരുന്ന കൂര്‍ക്കമണികള്‍ക്കു മുകളിലൂടെ മരണത്തെ നേരിട്ടു കാണുവാനെത്തിയവരുടെ കാലുകളമര്‍ന്നു.അവയില്‍ ചിലത്‌ ഞെരിഞ്ഞു ചതഞ്ഞു, ചിലത്‌ മണ്ണിലേക്കു തന്നെ ആഴ്‌ന്നിറങ്ങി.
അമ്മ എന്നെ താങ്ങിയെടുത്ത്‌ വീട്ടിലേക്കു നടക്കുമ്പോള്‍ വഴിയിലാകെ പരന്നു കിടന്നിരുന്ന കൂര്‍ക്കമണികളെ ഞാന്‍ ഭയത്തോടെ പിന്തിരിഞ്ഞുനോക്കി.

രണ്ടു ദിവസത്തിനു ശേഷം ചെറുമഴ തുള്ളിയിട്ടു.ഉഷ്ണത്തെ കുറക്കാന്‍ തണുത്തകാറ്റ്‌ വരുകയും ചെയ്തു.
കരിഞ്ഞ ഓലചീന്തുകള്‍ക്കിടയില്‍ മൂവിലകള്‍ തളിരിട്ടു.സൂര്യനു നേരെ തണ്ടുകള്‍നീട്ടി ആവേശത്തോടെ അവയുടെ ഇലകള്‍ തമ്മില്‍ ഗുണനം ചെയ്തു.

കാര്‍ത്തുവിന്റെ മരണശേഷം വിഷാദത്തിന്റെ ചുഴിയിലേക്ക്‌ സ്വമേധയാ ഞാന്‍ ചെന്നടിഞ്ഞു.ജടപിടിക്കുകയും,പേന്‍ പെരുകയും ചെയ്ത എന്റെ തലമുടി അമ്മ മൊട്ടയടിച്ചുകളഞ്ഞു.ചളി പിടിച്ച്‌ കൂര്‍ത്തു നിന്ന നഖങ്ങളും,പീളയടിഞ്ഞ കണ്ണുകളും 'രാക്ഷസി' എന്ന വിളിപ്പേരിന്‌ എന്നെ അര്‍ഹയാക്കി.കുട്ടികള്‍ എന്നെ മണ്ണു വാരിയെറിയുകയും,ചുള്ളിക്കമ്പുകളെടുത്ത്‌ കുത്തുകയും ചെയ്തു.

തോടുകളും, പാലങ്ങളും, മുളങ്കാടുകളും കാണുമ്പോള്‍ കാര്‍ത്തുവിനെപ്പറ്റി വീണ്ടുംവീണ്ടും ഞാനോര്‍ത്തു.മരണത്തിന്റെ സമവാക്യത്തെ ഏകാന്തത,മൗനം,വിഷാദം എന്നീ വാക്കുകളാല്‍ ഞാന്‍ പൂരിപ്പിച്ചു.

ഒരിക്കല്‍ കാര്‍ത്തുവിന്റെ അമ്മ എന്നെ കാണണമെന്ന് ആവശ്യപ്പെട്ടു.

കുറെക്കാലത്തിനു ശേഷം മുളങ്കാടിനെ മുറിച്ചുകടന്ന് കാര്‍ത്തുവിന്റെ മണ്ണിലേക്ക്‌ ഞാന്‍ പ്രവേശിച്ചു.അവളുടെ കുഴിമാടത്തിനു മുകളില്‍ നനയ്ക്കാതെയും,വളമിടാതെയും തഴച്ചുവളരുന്ന കൂര്‍ക്കത്തലപ്പുകളെ ഒളികണ്ണാല്‍ ഞാന്‍ നോക്കി. കൂര്‍ക്കത്തടത്തിനു താഴെ അണലിപാമ്പുകളാല്‍ ചുറ്റിവരിഞ്ഞ്‌ കിടക്കുന്ന അവളുടെ ശരീരത്തെപ്പറ്റി ആലോചിച്ച്‌ ഞാന്‍ കാര്‍ത്തുവിന്റെ അമ്മയുടെ മടിയില്‍ തളര്‍ന്നിരുന്നു.അവളുടെ അമ്മയുടെ കണ്ണുനീര്‍ ഉറവയായ്‌ എന്നിലേക്ക്‌ ഒഴുകുമ്പോള്‍ കൂര്‍ക്കകളെ ഞാന്‍ അഗാധമായ്‌ വെറുത്തു .ഇനി അവയെ തിന്നില്ലെന്ന് ശപഥംചെയ്തു.
ദേഷ്യത്താലും വേദനയാലും പിന്തിരിഞ്ഞുനോക്കാതെ ഞാന്‍ കാര്‍ത്തുവിന്റെ പുരയില്‍ നിന്ന് ഇറങ്ങിനടന്നു.
പിന്നീട്‌ കൂര്‍ക്കകളെ കാണുമ്പോള്‍ ഞാന്‍ കാര്‍ത്തുവിനെപ്പറ്റിയോര്‍ക്കും,അവളെ ചുറ്റുപിണഞ്ഞു കിടക്കുന്ന അണലി പാമ്പുകളേയും .അപ്പോള്‍ കൂര്‍ക്കയുടെ മണം ഛര്‍ദ്ദിയായ്‌ എന്നില്‍ നിന്നും പുറത്തേക്കു വരുകയും ഒഴിഞ്ഞ സ്ഥലം ലക്ഷ്യമാക്കി ഞാന്‍ ഓടുകയും ചെയ്യും.

Sunday, March 23, 2008

ഗംഗയുടെ കുട്ടികള്‍

അന്തകാലത്ത്‌ അങ്ങിനെയായിരുന്നു. ഇന്നുള്ളതുപോലെ കാലിഫോര്‍ണിയ,മെരിഗോള്‍ഡ്‌,ഡാഫഡില്‍സ്‌ എന്നുള്ള പേരുകളൊന്നും ഫ്ലാറ്റുകള്‍ക്കില്ല. കാവേരി,ഗംഗ,ബ്രഹ്മപുത്ര എന്നൊക്കെയാണ്‌ ഫ്ലാറ്റുകള്‍ക്ക്‌ പേരിട്ടിരുന്നത്‌. ഇന്നുള്ളതുപോലെ പേരുകളുടെ ഔചിത്യത്തെക്കുറിച്ച്‌ ആരും വേവലാതിപ്പെട്ടിരുന്നില്ല.അതിനുള്ള സമയവും ആര്‍ക്കും ഉണ്ടായിരുന്നില്ല.കൃസ്ത്യാനികളും,മുസ്ലീങ്ങളും,ഹിന്ദുക്കളും അതില്‍ പാര്‍ക്കുന്നതില്‍ ഒരു വിരോധവും കാണിച്ചിരുന്നില്ല.

ഗംഗയും കവേരിയും അന്തകാലത്താണ്‌ പണിതുയര്‍ന്നത്‌. നല്ല ഉറപ്പുള്ള ഇഷ്ടികകള്‍,അടര്‍ന്നുപോകുകയോ വിള്ളലേല്‍ക്കുകയോ ചെയ്യാത്ത ചുമരുകള്‍ അന്ന് സിമന്റില്‍ ആരും മായം ചേര്‍ത്തിട്ടില്ലായിരുന്നിരിക്കാം,മണല്‍ സൂക്ഷ്മതയോടെ അരിച്ചെടുത്ത്‌ ഭിത്തി തേച്ചെടുക്കുന്നതിലും,കമ്പികള്‍ പിടിപ്പിക്കുന്നതിലും,മരങ്ങള്‍കൂട്ടിയടിക്കുന്നതിലും വാര്‍ക്കപ്പണിക്കാര്‍ കൂടുതല്‍ ശ്രദ്ധകൊടുത്തിരുന്നിരിക്കാം.

രംഗന്‍ വാടിയുടെ സമീപത്തുള്ള അറുപത്തിയഞ്ചു സെന്റ്‌ സ്ഥലത്താണ്‌ ഗംഗ നില്‍ക്കുന്നത്‌ .ഇന്നത്തെക്കാലത്ത്‌ അറുപത്തിയഞ്ചുസെന്റു സ്ഥലത്ത്‌ പന്ത്രണ്ടു കുടുംബങ്ങളടങ്ങുന്ന ഒരു ഫ്ലാറ്റ്‌ നില്‍ക്കുക എന്നത്‌ അസാദ്ധ്യം. പക്ഷെ അക്കാലത്ത്‌ അങ്ങിനെയായിരുന്നു.
വളക്കൂറുള്ള മണ്ണ്‍. വിത്തിട്ടതും മുളച്ചു വന്ന് വാച്ചു പടച്ച മരങ്ങള്‍. ഗുല്‍മോഹര്‍,മാവ്‌,മുരിങ്ങ,ബോറ,ചിക്കു എന്നിങ്ങനെ കിളികളേയും അണ്ണാനേയും,വാവലിനേയും,കുട്ടികളേയും തൃപ്തിപ്പെടുത്തുന്ന ഭയങ്കരന്മ്മാരായ മരങ്ങള്‍..ആകാശത്തേക്കുയര്‍ന്ന കൊമ്പുകള്‍. മനുഷ്യരുടെ തിരക്കുകളില്‍നിന്നകന്ന് ഒരു ചില്ലയില്‍ നിന്ന് മറ്റൊന്നിലേക്ക്‌ ചാടിയോടുന്ന അണ്ണാന്മ്മാര്‍. മനുഷ്യരെ വെകിളിപിടിപ്പിക്കും വിധം തിന്നും കുടിച്ചും ധൂര്‍ത്തടിച്ചും ജീവിക്കുന്ന പക്ഷികള്‍.

ഗംഗയിലേയും കാവേരിയിലേയും കുട്ടികള്‍ - അവരായിരുന്നു ഞെരമ്പുകള്‍ പടം വിരിച്ചതുപോലെ പ്രകൃതിയേയും മനുഷ്യരേയും കൂട്ടിയിണക്കി മനുഷ്യരുടെ സന്തോഷങ്ങളെ ഊര്‍ജിതപ്പെടുത്തിയത്‌.അന്നുകാലത്തെ കുട്ടികള്‍ ഇന്നത്തെ കുട്ടികളെപ്പോലെ മുറിയടച്ചിരിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരുന്നില്ല . കേബിളില്ല, മനസ്സില്‍ കൊതിയുണര്‍ത്തുന്ന പരസ്യങ്ങളില്ല . പുറത്ത്‌ വിശാലമായ കളിമുറ്റങ്ങളില്‍ ചിതറിക്കിടക്കുന്ന കൂട്ടുകാരുടെ സംഘം.
മുമ്പു പറഞ്ഞതുപോലെ സമയം പോക്കിനുവേണ്ടി ധാരാളികളായ പക്ഷികളും ,അണ്ണാന്മ്മാരും ഒരു കൊത്തുമതി,ഒരുകടിമതി എന്നു മനസ്സുറച്ച്‌ ചില്ലകളില്‍ നിന്നും നിലത്തേക്കെറിയുന്ന മാങ്ങകളെ ഓടിയെടുക്കുവാനായി അവര്‍ മത്സരിച്ചു.
കളികളുടെ കാര്യത്തില്‍ ഗ്രാമത്തിലെ കുട്ടികള്‍ നഗരത്തിലെ കുട്ടികള്‍ എന്നിങ്ങനെ കുട്ടികള്‍ക്കിടയില്‍ ഒരു തരംതിരിവുവേണോ? മതിലിന്റെ മൂലയില്‍ ചാലെടുത്തു വിശ്രമിച്ചിരുന്ന നായ്ക്കളെ അവര്‍ ഒരുമിച്ചു കല്ലെടുത്തെറിഞ്ഞു,കവണയെടുത്ത്‌ ഉന്നം നോക്കി അഞ്ചാറു ചില്ലുകള്‍ പൊട്ടിച്ചു. ഏപ്രിലിന്റെ ആരംഭത്തില്‍ നോട്ടുകെട്ടുകളെന്നു തോന്നിക്കും വിധം
പൊതികളുണ്ടാക്കി റോട്ടിലിട്ട്‌ പശുക്കളെ മേയ്ക്കുന്ന ഭയ്യമാരേയും,കാല്‍നടക്കാരേയും പറ്റിച്ചു കൂക്കിവിളിച്ചു.
ഇതിനിടയില്‍ അവര്‍ പല നല്ല ചെയ്ത്തുക്കളും ചെയ്തിരുന്നു. ദീപാവലിയടുക്കുമ്പോള്‍ എല്ലാവീടുകളിലേയും ജനലുകളും വാതിലുകളും അവര്‍ കഴുകിവെടുപ്പാക്കിക്കൊടുത്തിരുന്നു,മണ്‍ ചെരാതുകളില്‍ തിരിയിട്ടു വിളക്കു കത്തിച്ചു,എല്ലാവീടുകളിലും മധുര പലഹാരങ്ങള്‍ കൈമാറി ഉത്സവങ്ങളെ ഒന്നുകൂടി ചമയിപ്പിച്ചു. 'ഒരു മാതൃകാ ബാല്യം' അല്ലേ?

ഫ്ലാറ്റുകളിലെ കൗമാരത്തിന്‌ ഒരുപ്രത്യേക മധുരമുണ്ട്‌ .തോരണമിട്ടതുപോലെ സിമന്റു ബെഞ്ചില്‍ കുനിഞ്ഞിരുന്ന് കഥ പറയുന്ന ആണ്‍കുട്ടികള്‍,പൂമ്പാറ്റകളെപ്പോലെ അവര്‍ക്കു ചുറ്റും ഉയര്‍ന്നും താണും ചിരിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടികള്‍. നഗരത്തിലെ മാതാപിതാക്കള്‍ മക്കളുടെ സ്വകാര്യതകളില്‍ അപൂര്‍വ്വമായേ ഉത്കണ്ഠ കാണിച്ചിരുന്നുവെന്നുള്ളത്‌ അവരുടെയിടയിലെ സൗഹൃദങ്ങളുടേയും പ്രണയങ്ങളുടേയും ആഴങ്ങള്‍ കൂട്ടി. അവരില്‍ പലരും പിന്‍ കാലത്തും നല്ല സുഹൃത്തുക്കളായും,നല്ല ദമ്പതികളായും പരിണമിച്ചു.

ഞാനും കിഷോറും 'ഗംഗയിലെ' താമസക്കാരായി അവിടെ എത്തുമ്പോള്‍ ഇതൊന്നു മായിരുന്നില്ല അവിടത്തെ സ്ഥിതി. 'പരംജീത്ത്‌' എന്ന എന്റെ അറുപതു വയസ്സിലധികം പ്രായമുള്ള അയല്‍ വാസിയില്‍ നിന്നാണ്‌ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഗംഗയേയും കാവേരിയേയും ഞാന്‍ സങ്കല്‍പ്പിച്ചെടുത്തത്‌.

'ഞങ്ങളോടൊപ്പം ഞങ്ങളുടെ മരങ്ങള്‍ക്കും പ്രായമായി ബേഡാ..നീയതു ശ്രദ്ധിച്ചോ' ?
പരംജീത്തിലെ കവയിത്രി എന്നോടു പറഞ്ഞു.

ഞാനാദ്യമായാന്‌ വൃദ്ധരായ മരങ്ങളെ ശ്രദ്ധിക്കുന്നത്‌. ചില്ലകളില്‍ പടര്‍ന്നിറങ്ങിയ ഇത്തിക്കണ്ണികളും,ശോഷിച്ച ഇലകളിലൂടെ അരിച്ചിറങ്ങുന്ന സൂര്യ പ്രകാശവും,അടര്‍ന്നു വീഴുന്ന പൊറ്റകളും.

'അവര്‍ക്കിനിയൊരു തണല്‍മരമാകാനെ പറ്റില്ല.പൂക്കാനോ കായ്ക്കാനോ പറ്റില്ല'.. നിരാശാജനകം അല്ലേ?

'എത്രകാലമായി ഇവര്‍ ഇങ്ങനെയാകാന്‍ തുടങ്ങീട്ട്‌'? ഞാന്‍ ചോദിച്ചു.

'കുട്ടികള്‍'..അവരില്ലെങ്കില്‍ മരങ്ങള്‍ എങ്ങി നെ പൂക്കാനാണ്‌,കിളികള്‍ എങ്ങി നെ പാടാനാണ്‌?

അവര്‍ ഒരു പൂന്തോട്ടത്തെപ്പറ്റിയും അവിടെ വിരിഞ്ഞുനില്‍ക്കുന്ന പൂക്കളെപ്പറ്റിയും,മരങ്ങളില്‍ കുലച്ചു നില്‍ക്കുന്ന കായ്ക്കളെപ്പറ്റിയും അതിനിടയില്‍ കളിച്ചു നില്‍ക്കുന്ന കുട്ടികളെക്കുറിച്ചും പ്രാസത്തില്‍ ഒരു കവിത ചൊല്ലി.

'ഞങ്ങളുടെ കുട്ടികളെല്ലാം ഇവിടെ നിന്നും പോയി,ചിലര്‍ അന്യദേശങ്ങളില്‍,ചിലര്‍ അടുത്തുണ്ടെങ്കിലും വരാതെയായി. വാര്‍ദ്ധക്യത്തിനു മാത്രമേ തിരക്കുകളില്ലാതെയുള്ളു. ലോകം തിരക്കുകളില്‍പ്പെട്ട്‌ ഇളകി മറിയുകയാണ്‌'

ഇനിയും അവര്‍ ഒരു കവിത ചൊല്ലിയേക്കുമോയെന്ന് ഞാന്‍ ഭയന്നു. സാഹിത്യക്ലാസ്സുകളില്‍ കൊട്ടുവായ്‌ ഇട്ടും കണ്ണുകള്‍ അടയാതെ ആഞ്ഞു പിടിച്ചുമാണ്‌ ഇരുന്നിരുന്നത്‌. എന്നിലെ അരസികതയെ വീണ്ടുമുണര്‍ത്താന്‍ ഒരു അയല്‍ വാസിയെക്കൂടി സൃഷ്ടിച്ചിരിക്കുന്നു!

'പരംജീത്ത്‌ എന്ന നമ്മുടെ അയല്‍ വാസിയായ കവയിത്രിയെ സഹിക്കാനേ വയ്യ'
ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഞാന്‍ കിഷോറിനോടു പറഞ്ഞു.
ഞങ്ങളുടെ ആറു വര്‍ഷത്തെ വിവാഹജീവിതാനുഭവത്തിന്റെ കനത്തില്‍നിന്ന് കിഷോര്‍ പൊട്ടിപൊട്ടിച്ചിരിച്ചു.

'നിന്നെക്കാണുമ്പോള്‍ അവര്‍ കവിതകള്‍ മാത്രമേ ചൊല്ലാറുള്ളൂ? ഒന്നും പറയാറില്ലേ?

മരങ്ങളെപ്പറ്റിയും,കുട്ടികളെപ്പറ്റിയുമൊക്കെ പറയാറുണ്ടെന്ന് അയാളോട്‌ പറയാനാകാതെ ഒന്നു പരുങ്ങി.വേഗം ശുഭരാത്രി പറഞ്ഞ്‌ ലെറ്റണച്ച്‌ പുതപ്പെടുത്ത്‌ തലവഴി മൂടി.

പിറ്റേന്ന് പരംജീത്തെന്ന കവയിത്രിയെ വീണ്ടും കണ്ടു.

'ഇന്ന് ഇവിടെയൊരു മീറ്റിങ്ങുണ്ട്‌'

എന്തിന്‌ എന്ന അര്‍ത്ഥത്തില്‍ ഞാന്‍ പുരികമുയര്‍ത്തി.

മടുത്തു ബേഡാ..ഞങ്ങളില്‍ പലര്‍ക്കും മരിക്കാനുള്ള പ്രായമായിട്ടില്ലെങ്കിലും മനസ്സ്‌ മരണമടഞ്ഞു കഴിഞ്ഞു. ശൂന്യതയില്‍ വല്ലാത്ത തളര്‍ച്ച.

അവര്‍ വിണ്ടും എന്റെ കണ്ണുകളിലേക്കു നോക്കി,ഞാന്‍ അവരുടേയും കുറച്ചു നേരത്തെ മൗനം പോലും എന്നെ വല്ലാതെ അസ്വസ്ഥയാക്കി.

'കുട്ടികള്‍ വരണം..കുട്ടികള്‍ക്കു മാത്രമേ ഈ വരണ്ട ഭൂമിയെ തളിര്‍പ്പിക്കാനാകൂ.ഇവിടത്തെ മരങ്ങളെ പുഷ്പിപ്പിക്കുവാനും,പക്ഷികളെ കൂകിപ്പിക്കാനും, ഞങ്ങളിലെ വിഷാദത്തെ അകറ്റുവാനുമാകൂ..
(വീണ്ടും കവിത ചൊല്ലിയേക്കുമോ ഞാന്‍ ഭയന്നു.ഏയ്‌..അതുണ്ടായില്ല.അവരുടെ കണ്ണുകളില്‍ അന്ന് ഒട്ടും പ്രകാശമുണ്ടായിരുന്നില്ല.)

'അതിനു വേണ്ടി എന്തിനാണു മീറ്റിങ്ങ്‌' ? ഞാന്‍ ചോദിച്ചു.

'അടുത്തുള്ള ബാലവിഹാറിലെ കുട്ടികളെ ഇവിടെ കുറച്ചു നേരം കളിപ്പിക്കാന്‍ വിടണമെന്ന് അധികൃതരോട്‌ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്‌'.

'ശരിയാകും അല്ലേ ബേഡാ'

'ഉം..ശരിയാകും'

അടുത്ത മൂന്നു ദിവസങ്ങളില്‍ ഞാന്‍ പരംജീത്തിനെ അവിടെയെങ്ങും കണ്ടില്ല. വല്ല അസുഖവും പിടിച്ചുവോ? ഇടയ്ക്ക്‌ അവരുടെ വാതിലൊന്നു മുട്ടുവാന്‍ തോന്നിയെങ്കിലും എന്തിന്‌ എന്ന ചിന്ത എന്നെ പിന്തിരിപ്പിച്ചു.

'ബേഡാ'..

നാലാം ദിവസം അവരുടെ വിളി എന്റെ പിന്നില്‍ നിന്നുമുയര്‍ന്നു.

'ചര്‍ച്ച അലസിപ്പിരിഞ്ഞു.കുട്ടികളുടെ മാതാപിതാക്കള്‍ക്ക്‌ സമ്മതമല്ല. കുട്ടികള്‍ ബാലവിഹാര്‍ മുറ്റത്തു കളിക്കട്ടെ എന്തിനാണ്‌ അവരെ ബുദ്ധിമുട്ടിക്കുന്നത്‌ എന്നാണ്‌ ചോദിക്കുന്നത്‌. സത്യം തന്നെ.'

ഞാന്‍ എന്തു പറയണം എന്നറിയാതെ ചെരുപ്പ്‌ വെറുതെ നിലത്തുരച്ചു'.

'മണ്ണു കുഴച്ച്‌ കുറച്ച്‌ ഉണ്ണികളെയുണ്ടാക്കിയാലോ'.

പഞ്ചാബില്‍ ഒരു നാടോടിക്കഥയുണ്ട്‌ കുട്ടികളില്ലാത്ത ഒരു ഗ്രാമത്തെ രക്ഷിക്കാനായി ഒരു സന്യാസി കുറച്ച്‌ കളിമണ്ണെടുത്ത്‌ കുഴച്ച്‌ മന്ത്രം ചൊല്ലി ജീവന്‍ വെപ്പിച്ചത്‌. ഗോതമ്പു വിളവെടുക്കാന്‍ കാലത്ത്‌ കടുകിലയില്‍ ഇഞ്ചി ചേര്‍ത്ത്‌ മയത്തില്‍ അരച്ച്‌ 'സര്‍സംക്ക സാഗും' ചോളപ്പൊടി കുഴച്ച്‌ കൈപ്പത്തിയില്‍ അമര്‍ത്തിയെടുത്ത റൊട്ടിയുമുണ്ടാക്കി വയലിലേക്കു നടക്കുമ്പോള്‍ ബഡീദാദി ചൊല്ലിത്തന്നിരുന്ന നാടോടിപ്പാട്ടിലും അതുണ്ടായിരുന്നു.

എനിക്ക്‌ എന്തു പറയണം എന്നുണ്ടായില്ല. മനസ്സിനെ വ്രണപ്പെടുത്തുന്ന വര്‍ത്തമാനങ്ങളില്‍ നിന്ന് സൂത്രശാലിയെപ്പോലെ ഊരിപ്പോരുക എന്നതായിരുന്നു എന്റെ മതം.

'ബേഡാ. ഞാനൊരു കാര്യം ചോദിക്കട്ടെ'?

ഞാന്‍ ചോദിക്കൂ എന്ന അര്‍ത്ഥത്തില്‍ തലയാട്ടി.

'നിനക്ക്‌ ഒരു ഉണ്ണിയെ പ്രസവിച്ചുകൂടെ. ഒന്നെങ്കില്‍ ഒന്ന് അത്‌ ഗംഗയിലെ ദിവസങ്ങളെ തൃപ്തിപ്പെടുത്തട്ടെ'.

'എനിക്ക്‌ കുട്ടികളെ ഇഷ്ടമല്ല'

'നീയെന്താണു പറയുന്നത്‌! നാക്കുവളച്ച്‌ അങ്ങിനെയൊന്നും പറയരുത്‌,ബ്രഹ്മാവു കേട്ടാല്‍ 'തഥാസ്ഥു' വെന്നു പറയും.

'തഥാസ്ഥു പറഞ്ഞാലും എനിക്കൊരു ചുക്കുമില്ല'.

'ഇന്നത്തെ തലമുറയ്ക്ക്‌ വകതിരിവില്ലെന്നുണ്ടോ?'

അവശ്വസനീയമാം വിധം എന്നെ നോക്കിക്കൊണ്ട്‌ അവര്‍ പിന്തിരിഞ്ഞു നടന്നു.

അടുത്ത കുറച്ചു ദിവസങ്ങളില്‍ വല്ലാത്ത മഴയായിരുന്നു. ഒഴുകിപ്പോകുവാനായി നല്ല രീതിയിലുള്ള ചാലുകളില്ലാത്തതിനാല്‍ മഴവെള്ളം റോഡിലും ,മുറ്റത്തും കെട്ടി നിന്നു.മനുഷ്യരും,മൃഗങ്ങളും ഒന്നിച്ച്‌ അഴുക്കു വെള്ളത്തിലൂടെ നീന്തി.
ഓഫീസിലേക്കും,മെഡിക്കല്‍ ഷോപ്പിലേക്കും,പച്ചക്കറിക്കടയിലേക്കുമൊന്നും പോകാതിരിക്കാന്‍ എനിക്കും സാധ്യമല്ല. വല്ല വിധവും റോഡുമുറിച്ച്‌ മറുവശത്തേക്ക്‌ കടക്കണം എന്ന ചിന്തയുമായി നില്‍ക്കുമ്പോഴാണ്‌ ഒരു കുട്ടി വന്ന് എന്റെ ബാഗില്‍പ്പിടിച്ചു നിന്നത്‌.

'റോഡ്‌ ക്രോസ്സ്‌ ചെയ്യാന്‍ ഞാനും ഒപ്പം നില്‍ക്കട്ടേ ആന്റീ'

ജാഥപോലെ വരുന്ന വാഹനങ്ങളെ ഒന്നൊന്നായ്‌ കടന്ന് അപ്പുറത്തെത്തിയപ്പോഴേക്കും മുറിക്കിപ്പിടിച്ചിരുന്ന ഞങ്ങളുടെ കൈകള്‍ വിയര്‍ത്തിരുന്നു. ചെളിവെള്ളത്തെ ചാടിക്കടന്ന് ചെന്നെത്തിയത്‌ പരംജീത്തിന്റെ അടുത്തേക്കാണ്‌.

'ഇക്കൊല്ലം വര്‍ഷം തകര്‍ക്കും' .. പരംജീത്ത്‌ പറഞ്ഞു.

ഞാന്‍ എന്റെ ഉടുപ്പിലെ വെള്ളമെല്ലാം പിഴിഞ്ഞു കളഞ്ഞ്‌ ഒന്നു കുടഞ്ഞു.

'ഇവിടെ എന്റെ പ്രിയപ്പെട്ട ചായക്കടയുണ്ട്‌. ഏലക്കയും ചുക്കുമിട്ട്‌ തിളപ്പിച്ചെടുക്കുന്ന ഗരം ഗരം ചായ തണുപ്പില്‍ കുടിക്കുവാന്‍ നല്ലതാണ്‌. വരൂ എന്നോടൊപ്പം'..

ഞാന്‍ അനുസരണയോടെ അവരെ പിന്തുടര്‍ന്നു.

രണ്ടു മസാലചായക്ക്‌ ഓര്‍ഡര്‍ കൊടുത്ത്‌ ഞങ്ങള്‍ ഒരു മൂലയിലിരുന്നു.

'ഞങ്ങളുടെ ഗ്രാമത്തെ മുഴുവന്‍ മുക്കിയിട്ട്‌ ഞങ്ങളെ പ്രവാസികളാക്കി എന്നിട്ടും ഒരു മഴയെ വെറുക്കാന്‍ എന്നിലെ കവിക്കാകുന്നില്ല...വിചിത്രം അല്ലേ..'

'പ്രകൃതിയെ വെറുക്കാന്‍ കവിക്കെന്നല്ല ആര്‍ക്കുമാകില്ല'

'നിനക്കാവും'

അവര്‍ എന്നെ നോക്കി ചിരിച്ചു. പാടകെട്ടിത്തുടങ്ങിയ മസാല ചായയെ ഊതിക്കുടിച്ചുകൊണ്ട്‌, ഞാന്‍ ഞെരമ്പുകള്‍ പൊങ്ങിയ അവരുടെ കൈകളെ മൃദുവായിപ്പിടിച്ചു.

കിഷോറില്‍ നിന്ന് തന്ത്രപൂര്‍വ്വം ഏകാന്തതയിലേക്കൊരു പാലം പണിത്‌ ഞാന്‍ രണ്ടു മൂന്നു ദിവസം മൗനിയും ഏകാകിയുമായി ചടഞ്ഞിരുന്നു.

'നിനക്കെന്താണു പറ്റിയത്‌'.

എന്റെ മുടിയിഴകളെ ഒതുക്കിവെച്ചുകൊണ്ട്‌ ഒരു ദിവസം കിഷോര്‍ എന്നോടു ചോദിച്ചു.

'ഫ്ലാറ്റുകള്‍ക്കും, മരങ്ങള്‍ക്കുമൊന്നും വയസ്സാകുന്നത്‌ നമ്മള്‍ അറിയുന്നില്ല'

'പരംജീത്തിന്റെ സഹവാസം നിനക്ക്‌ ഗുണം ചെയ്യുന്നുണ്ട്‌' കിഷോര്‍ പൊട്ടിച്ചിരിച്ചു.

'ഇവിടത്തെ മരങ്ങള്‍ പൂക്കാത്തതും,കിളികള്‍ പാടാത്തതും കുട്ടികള്‍ ഇല്ലാത്തതിനാലാണ്‌'

'പരംജീത്തിന്റെ കവിതയാണോ'?

'ശരിക്കും അതാണ്‌ സത്യം'.

'എന്നോട്‌ ഒരു കുട്ടിയെ പ്രസവിക്കുവാന്‍ പറഞ്ഞു..പരംജീത്ത്‌'


കിഷോര്‍ നിലത്തു കിടന്നിരുന്ന ഒഴിഞ്ഞ സിഗരറ്റുകൂടിനെ തട്ടിത്തെറുപ്പിച്ചു.

'പറഞ്ഞില്ലേ നമുക്കതിനുള്ള സാധ്യതകള്‍ കുറവാണെന്ന്'

'പറഞ്ഞില്ല'.

കണ്ണുകളില്‍ കണ്ണുനീര്‍ പൊടിയുന്നുണ്ടോയെന്ന് ഭയന്ന് ഞാന്‍ പുറത്തേക്കു നടന്നു.കിഷോര്‍ റിമോട്ടെടുത്ത്‌ ടി.വി ഓണ്‍ ചെയ്ത്‌ ഒരു പുസ്തകമെടുത്ത്‌ വെറുതെ നിവര്‍ത്തി.

ഫ്ലാറ്റിനു പിന്‍ വശത്തുള്ള ഒഴിഞ്ഞുകിടക്കുന്ന കളിസ്ഥലത്തെ മാവിനു ചുറ്റും കെട്ടിയിരുന്ന സിമന്റു തറയില്‍ കാലുകള്‍ പിണച്ച്‌ കുറച്ചു സമയം ഇരിക്കുവാന്‍ തോന്നി.
ഈ മാവില്‍ തലയമര്‍ത്തി നിന്നുകൊണ്ടായിരുന്നിരിക്കണം പരംജീത്തിന്റെ കുട്ടികള്‍ ആദ്യമായി അമ്പസ്ഥാനി കളിക്കാന്‍ പഠിച്ചത്‌.
ഒരു മാവിലയെടുത്ത്‌ തുടച്ച്‌ ആകാശത്തിലേക്കു വലിച്ചെറിയുവാനായി സിമന്റു തറയില്‍ ഒരു പക്ഷിക്കാഷ്ഠം പോലുമില്ലായെന്നത്‌ എന്നെ നിരാശപ്പെടുത്തി. മെലിഞ്ഞ പഴുത്തിലകളെ മാത്രം വീഴ്ത്തി നില്‍ക്കുന്ന മാവിന്‌ കാറ്റിന്റെ ഒരിതളിനെപ്പോലും എന്നിലേക്കെത്തിക്കാനായില്ല.

ഫ്ലാറ്റിലേക്ക്‌ തിരിച്ചു വന്ന് തണുത്ത വെള്ളം കോരിയൊഴിച്ച്‌ നന്നായി കുളിച്ചു. മുടികള്‍ നിവര്‍ത്തിയിട്ട്‌ ചെറിയൊരു പൊട്ട്‌ നെറ്റിയിലൊട്ടിച്ചു. ഇഷ്ടപ്പെട്ട ഉടുപ്പെടുത്തിട്ട്‌ കിടക്ക ഒന്നു കൂടി കുടഞ്ഞു വിരിച്ചു.

കിഷോറിനടുത്തേക്ക്‌ ചെന്ന് ഞാന്‍ തന്നെ ടി.വി ഓഫ്‌ ചെയ്തു. വായിക്കാതെ തുറന്നു വെച്ചിരുന്ന പുസ്തകം ഞാന്‍ തന്നെ അടച്ചുവെച്ചു.

ഗംഗയിലെ പൂക്കളെ വിരിയിപ്പിക്കാതിരിക്കാനും,കിളികളെ പാടിപ്പിക്കാതിരിക്കാനും, പരംജീത്തിനെ അകാലവാര്‍ദ്ധക്യത്തിലേക്കിടാനും എനിക്കാകുമായിരുന്നില്ല.
കിഷോറിന്റെ ചുണ്ടുകളില്‍ എന്റെ നനവുള്ള ചുണ്ടുകള്‍ ഞാനമര്‍ത്തി.ഉടുപ്പ്‌ മുറിയുടെ ഒരു മൂലയിലേക്ക്‌ വലിച്ചെറിഞ്ഞു കൊണ്ട്‌ എന്റെ നഗ്നതയിലേക്ക്‌ കിഷോറിനെ ഞാനെടുത്തെറിഞ്ഞു.

എന്റെ നഗ്നമായ പൊക്കിള്‍ ചുഴി, നിഗൂഢമായ അതിന്റെ ഉള്‍പ്പിരിവുകള്‍ ..അതിനടിയിലായ്‌ ഒരുകായ്‌ വിരിഞ്ഞു..കറുപ്പില്‍ നിന്നും വെളുപ്പിലേക്ക്‌ ഞാനിഴയുമ്പോള്‍ ആ കായ്ക്ക്‌ വലുപ്പം വെച്ചു വരുകയും അത്‌ എന്നെ നോക്കി 'അമ്മേയെന്ന്' വിളിക്കാനും തുടങ്ങി.

പൊറ്റകളടര്‍ന്നുതുടങ്ങിയ ഒരു തടിമരമായ്‌ ഞാനപ്പോഴേക്കും മാറിയിരുന്നു.കൈവിരലുകളുടേയും കാല്‍ വിരലുകളുടേയും സ്ഥാനത്ത്‌ അനേകം തളിരിലകള്‍ പൊട്ടി മുളക്കുവാനും,മുലകളില്‍ പൂക്കള്‍ വിടരുവാനും തുടങ്ങിയിരുന്നു.കാറ്റില്‍ പടര്‍ന്ന പൂക്കളുടെ മണംതേടി അനേകം കുഞ്ഞിക്കിളികള്‍ എന്നിലേക്ക്‌ പറന്നു വരികയും തുടകളില്‍ കൊക്കുരച്ച്‌ യോനീമുഖത്തേക്ക്‌ ചെരിഞ്ഞുനോക്കുവാനും തുടങ്ങി. എനിക്കും മുകളില്‍ പരന്നു കിടന്നിരുന്ന ആകാശത്തിന്റെ തുണ്ടുകള്‍ എന്റെ ഇലകളില്‍തെളിഞ്ഞുകാണുന്നത്‌ എന്നെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്‌. ആ ആകാശത്തിലേക്ക്‌ ഒരു ചില്ലയെ പടര്‍ത്താന്‍ ഞാന്‍ എന്റെ കൈകളെ മുകളിലേക്കുയര്‍ത്തി. ശക്തമായ കാറ്റില്‍ ആ ചില്ലകള്‍ ആടുവാനും ,നടുപിളര്‍ന്ന് താഴോട്ട്‌ വീഴുവാനും തുടങ്ങിയപ്പോള്‍ ഞാന്‍ വേദനയാല്‍ കരയുവാന്‍ തുടങ്ങി.

'മരങ്ങള്‍ കരയുമോ'?

സന്തോഷത്താല്‍ ചിരിക്കുവാനും സങ്കടത്താല്‍ കരയുവാനും മരങ്ങള്‍ക്കു കഴിയും എന്ന സത്യത്തെ കിളികളോട്‌ ഉറക്കെ വിളിച്ചു പറയാന്‍ തൊണ്ട നനച്ചപ്പോഴാണ്‌ 'മരങ്ങള്‍ക്ക്‌ മിണ്ടാനേ കഴിയില്ലല്ലോ' എന്ന ചിന്തയാല്‍ ഞാന്‍ എന്നിലെ ഇലകളെ കൊഴിക്കുവാനും തേങ്ങിക്കരയാനും തുടങ്ങിയത്‌.

Tuesday, February 12, 2008

പൂതപ്പാട്ട്‌

നന്ദു ദേഷ്യംകൊണ്ടു നിന്നു തുള്ളുകയാണ്‌. ദേഷ്യം വരുമ്പോള്‍ അവന്റെ മുഖം ചെറുതാകും,കണ്ണുകള്‍ മൂക്കിന്റെ പാലത്തിനോട്‌ ഒട്ടിച്ചുവെച്ചതുപോലെ ഒരു വശത്തേക്ക്‌ ഒതുങ്ങി നില്‍ക്കും.ചെറിയ ശരീരത്തിനുള്ളിലെ വലിയൊരു തലപോലെ തല കുറച്ചുകൂടി വലുതായിത്തോന്നും.

'ഈ ചെക്കന്‍ ഇതൊക്കെ എവിടെ നിന്നാണ്‌ പഠിക്കുന്നത്‌'?

കുറച്ചുനാളായി ഇന്ദുലേഖയുടെ തന്നോടുതന്നെയുള്ള ചോദ്യം ഇതാണ്‌.
ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതമാണ്‌

കായ്യൂ -ആ തെണ്ടി ചെക്കനാണ്‌ ഇതിനെല്ലാം കാരണം.

കായ്യുവിന്റെ മമ്മി- ആ ഡേഷിന്റെ മോളാണ്‌ സ്ഥിതികൂടുതല്‍ വഷളാക്കുന്നത്‌. അവള്‍ടെ ഒരു നടപ്പും, എടുപ്പും,ഉടുവടേം,അഞ്ചാള്‍ക്ക്‌ ഒപ്പമെടുക്കാവുന്ന പണികള്‍ ഒറ്റയ്ക്കെടുത്തുകൊണ്ട്‌ പറപറന്നുള്ള നടപ്പും, സൂപ്പര്‍ മോഡലിന്റെ പോലുള്ള ബോഡീ ഷെയ്പ്പും. കായൂവിനേക്കാള്‍ അവന്റെ മമ്മിയെയാണ്‌ പേടിക്കേണ്ടത്‌. അവളാണ്‌ എല്ലാത്തിന്റേയും മൂലഹേതു.കയ്യുവിന്റെവീട്ടില്‍ വേറെയും ചില അംഗങ്ങള്‍ ഉണ്ട്‌.

കായ്യൂവിന്റെ ഡാഡി...പാവം മനുഷ്യന്‍.ഭാര്യ കുറച്ചുകൂടി ഉറങ്ങിക്കോട്ടെ എന്നു കരുതി കാലത്തുതന്നെ പിള്ളാരെ എണീപ്പിച്ച്‌ ബ്രേക്ക്ഫസ്റ്റ്‌ കൊടിപ്പിക്കും.ചിലപ്പോള്‍ അങ്ങേര്‌ പാത്രം കഴുകും,തുണി നനയ്ക്കും. ഇവിടെയുള്ള ചില ആള്‍ക്കാര്‌ടെപോലെ ഭാര്യ വിളിച്ചെഴുന്നേല്‍പ്പിക്കുംവരെ തുപ്പലൊലിപ്പിച്ച്‌ കിടന്നുറങ്ങുകയും രാവിലെ ഓട്സും പാലും കഴിച്ചാല്‍ വയറ്റിലെന്തോ പെരങ്ങും എന്ന് പറയേം അല്ല ചെയ്ക.

പിന്നെയുള്ളത്‌ കായ്യുവിന്റെ അനിയത്തി റോസിയാണ്‌. അത്‌ ഒരു ശുദ്ധപാവം മൂട്‌ വല്ലയിടത്തുമുറച്ചാല്‍ അവിടെ നിന്നുമെനങ്ങാത്ത പാവം കടാവ്‌.

ഇതാണ്‌ കായ്യുവിന്റെ കുടുബം .ഇവരൊക്കെ ചേര്‍ന്ന് രാവിലെ ടി.വിയുടെ ഉള്ളില്‍ കിടന്നു തുള്ളാന്‍ തുടങ്ങിയതോടെയാണ്‌ ഇന്ദുവിന്റെ ജീവിതം ഇത്ര അലങ്കോലമാകാന്‍ തുടങ്ങിയത്‌.

'നിനക്കു വട്ടാണോ ഒരു കാര്‍ട്ടൂണ്‍ ക്യാരക്ടറിനെ നന്ദു അനുകരിക്കുന്നുവെന്നു പറയാന്‍. ഇത്‌ അമേരിക്കയാണ്‌ ഇവിടെ വളരുന്ന കുട്ടികള്‍ ഇങ്ങനെയാകണം അങ്ങിനെയാകണം എന്നു നീ വാശിപിടിക്കരുത്‌'.

വിജയിന്‌ നന്ദുവിന്റെ കാര്യം പറയുമ്പോള്‍ ഇതേയുള്ളു പറയാന്‍.

'ഒരമ്മയ്ക്ക്‌ കുട്ടികളുടെ കാര്യത്തില്‍ കുറച്ച്‌ ഉത്തരവാദിത്വംവേണം, നീയാണ്‌ അവരുടെ റോള്‍ മോഡല്‍ കാരണം നിന്നെയാണ്‌ അവര്‍ ഏറ്റവും അധിക സമയം കാണുന്നത്‌'

കുട്ടികള്‍ കളിപ്പാട്ടങ്ങള്‍ വലിച്ചെറിഞ്ഞ്‌ ചുമരിലുണ്ടാക്കുന്ന വലിയ വലിയ അളകള്‍,അപ്പിയിട്ട ഡയപ്പര്‍ ഊരി ചുമരില്‍ത്തേച്ച്‌ എത്ര ഉരച്ചുകഴുകിയാലും പോകാത്ത പാടുകള്‍,ചുക്കിച്ചുളിച്ച്‌ മുറിയുടെ മൂലയ്ക്കല്‍ കുന്നുകൂട്ടിയിടുന്ന ബില്ലുകള്‍ ഒക്കെ കാണുമ്പോള്‍ വിജയ്‌ ഇങ്ങനേയും പ്രതികരിക്കും.

ഇന്ദുവിപ്പോള്‍ ആരോട്‌ എപ്പോള്‍ എന്തുപറയണം എന്ന എറങ്ങേടില്‍പ്പെട്ടുഴലുകയാണ്‌.

വിജയ്‌ പറയുന്നതിലും കാര്യമുണ്ട്‌. കായ്യു അവന്റെ മമ്മി ഇതെല്ലാം ചേര്‍ന്ന കുടുംബം ഒക്കെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണ്‌.അതില്‍ കാണുന്ന കഥാപാത്രങ്ങളെ കുട്ടി അനുകരിക്കുന്നുവെന്നു പറയുന്നതിലര്‍ത്ഥമില്ല.

നന്ദു സോഫയിലിരുന്ന് ടി.വി കാണുകയാണ്‌.
'ടി.വി ഓഫു ചെയ്തുപോയി കുളിക്കാന്‍ നോക്കാം മോനെ' എന്നു പറഞ്ഞതിനാണ്‌ അവന്‍ കടുവയെപ്പോലെ ചാടാന്‍ വരുന്നത്‌.

'എന്നെ അമ്മ പുറത്തുകൊണ്ടൂവാന്ന് പറഞ്ഞിട്ട്‌ കൊണ്ടോയോ? കായ്യു രാവിലെ മ്യൂസിയം അതുകഴിഞ്ഞ്‌ പാര്‍ക്ക്‌ പിന്നെ സിമ്മിങ്ങു....കായ്യുവിന്റെ മമ്മീനെ നോക്ക്യേ..കായ്യുവിന്റെ മമ്മിയല്ലെ അവനെ എല്ലായിടത്തും കൊണ്ടുപോണത്‌'

മറന്നുകൊണ്ടിരിക്കുന്ന മലയാളത്തില്‍ നന്ദു വേച്ചു വേച്ച്‌ പറയുകയാണ്‌

വീണ്ടും അവളാണ്‌പ്രശ്നക്കാരി കായ്യുവിന്റെ മമ്മി.അവള്‍ ജോലിക്കു പോകും, പാചകം ചെയ്യും,കുട്ടികളുടെ കൂടെകളിക്കും,അവരെ എപ്പോഴും പുറത്തുകൊണ്ടുപോകും,ക്ഷമയോടെ അവരുപറയുന്ന കാര്യങ്ങള്‍ കേള്‍ക്കും. ചുരുക്കിപ്പറഞ്ഞാല്‍ അവളൊരു പ്രതിഭാസമാണ്‌.

നന്ദുവിന്റെ അമ്മ അതുപോലെയല്ല. മൈക്രോബയോളജിയില്‍ ബിരുദമുണ്ട്‌, ജോലിക്കുപോകാതെ വീട്ടില്‍ കുത്തിയിരിക്കാന്‍ തുടങ്ങിയിട്ട്‌ കുറക്കാലമായതിനാല്‍ പഠിച്ചതൊക്കെ മറന്നിരിക്കുന്നു.എപ്പോഴും അടുക്കളപ്പണിയാണ്‌.ലൈബ്രറിയിലേക്കും പാര്‍ക്കിലേക്കും പോയെങ്കിലായി. ചെറിയ കുട്ടികളും അടുക്കളപ്പണിയും ജീവിതം തുലയ്ക്കുന്നുവെന്ന് അച്ഛനോട്‌ എപ്പോഴും പരാതിയും.

'നന്ദു വരൂ, കുളിക്കണ്ടെങ്കില്‍ ചോറുണ്ണാം.മീന്‍ വറുത്തതുണ്ട്‌'

മനസ്സില്‍ പ്രാന്തുവന്നെങ്കിലും
അവള്‍ അവനെ മയത്തില്‍ വിളിക്കാന്‍ തുടങ്ങി.

'എപ്പോഴും ചോറ്‌,ചാമ്പാറ്‌,മീന്‍ വറുത്തത്‌, ചിക്കന്‍ കറി'
കായ്യുവുന്റെ വീട്ടില്‍ നോക്ക്‌ പിസ്സ,ലസാനിയ ,കുക്കീസ്‌. കായ്യുവിന്റെ
മമ്മിയാ എല്ലാം ബേയ്ക്കു ചെയ്യുന്നത്‌.

ഇന്ദുലേഖയ്ക്ക്‌ തലപെരുത്തു വന്നു.കായ്യുവിന്റെ മമ്മി എന്ന നായിന്റെ മോള്‌ ഇവനെ മാരണം ചെയ്തു വച്ചിരിക്കാണോ?

അവള്‍ സോഫയില്‍ ചാരിയിരുന്ന് പൊട്ടേറ്റോ ചിപ്സിന്റെ കൂടു തുറന്നു.അവള്‍ക്ക്‌ ദേഷ്യം വന്നാല്‍ കണ്ടതൊക്കെ വലിച്ചു വാരിതിന്നും. 'രണ്ടു പെറ്റ പെണ്ണിന്‌ ഇത്തിരി തടീം മൊടേം' ഒക്കെ ആകാം എന്ന ലൈനിലുള്ള തീറ്റയാണ്‌. ഡയറ്റി ങ്ങ്‌ എന്ന സാധനത്തെ പുഛമാണ്‌. പക്ഷെ കായ്യുവിന്റെ മമ്മി എന്നൊരുത്തി ഇതിനെല്ലാം പ്രതിബന്ധമായി അവളുടെ ജീവിതത്തില്‍ നില്‍ക്കുകയാണ്‌.അവള്‍ ചിപ്സു തീറ്റ അഞ്ചെണ്ണത്തില്‍ ഒതുക്കി.

'ഈ മദാമ്മമാര്‍ പെറ്റെഴുന്നേറ്റാല്‍ അവരുടെ വയറ്‌ ബലൂണ്‍ പോലെ വന്നു വീര്‍ക്കില്ലേ? മൊലകള്‌ ഇടിഞ്ഞുതൂങ്ങാറില്ലേ?

ഒരു ദിവസം അവള്‍ ഊ ണു കഴിക്കുന്നതിനിടയില്‍ അവള്‍ വിജയിനോടു ചോദിച്ചു.
'അവര്‌ നിന്നെപ്പോലെ ഒരു മുറം ചോറുണ്ണില്ല'.

തിരിച്ചങ്ങോട്ടൊന്നും പറയാതെ പാത്രം കഴുകിയടക്കുമ്പോള്‍ മനസ്സിലൊരു തീരുമാനമെടുത്തു 'ഇനി ഒരു കപ്പു ചോറുമാത്രം വറുത്തതും മധുരവും അത്രയ്ക്കങ്ങു തോന്നിയാല്‍ മാത്രം.'

ആലോചന നിര്‍ത്തി അവള്‍ നന്ദുവിന്‌ കുറച്ച്‌ ചോറും അമ്മുവിന്‌കുറച്ച്‌ കുറുക്കും നിര്‍ബന്ധിച്ച്‌ കൊടുത്ത്‌ ഉറക്കാനായികൊണ്ടുപോയി.
നന്ദുവിന്റെ കണ്ണുകള്‍ വിടര്‍ന്ന താമരയിതളുകള്‍ പോലെയാണ്‌.ഉറങ്ങുമ്പോള്‍ കൂമ്പിയ താമരമൊട്ടുപോലെയും. കൂര്‍ക്കം വലിച്ചുറങ്ങുന്ന അവനെ നോക്കി അവള്‍കുറച്ചുനേരമിരുന്നു.

'ആറ്റിലൊലിച്ചെത്തുമാമ്പലപ്പൂപോലെ
ആടിക്കുഴഞ്ഞെത്തുമമ്പിളിക്കലപോലെ
പൊന്നിങ്കുടമ്പോലെ പൂവന്‍പഴമ്പോലെ
പോന്നുവരുന്നോനെകണ്ടുപൂതം'

എന്നാണ്‌ തറവാട്ടിലെ കുട്ടികള്‍ കിടന്നുറങ്ങാന്‍ നേരം അമ്മൂമ പാടാറുള്ളത്‌.

'അമ്മക്ക്യാ ഒാമനത്തിങ്കള്‍ പാടിയാലെന്താ. കുട്ട്യേളെ ഭൂതം പിടിച്ചോണ്ടോണപാട്ടേ ഒറങ്ങാന്‍ നേരം പാടാന്‍ കിട്ടൂ'
അമ്മായി ഇടയ്ക്കിടക്ക്‌ ചോദിക്കും. എന്നാലും അമ്മൂമ നിര്‍ത്തില്ല. ആ പാട്ട്‌ കുടുംബ സ്വത്തുപോലെ അമ്മയ്ക്കുകിട്ടി. ഇപ്പോ അത്‌ അവള്‍ക്കും കിട്ടീട്ടുണ്ട്‌. പക്ഷെ അമേരിക്കയില്‍ വളരണ ചെക്കന്‍ വാട്ടീസ്‌ ആറ്‌,വാട്ടീസ്‌ അമ്പിളിക്കല,വാട്ടീസ്‌ പൊന്നുങ്കുടം എന്നു ചോദിച്ച്‌ നട്ടംതിരിക്ക്ണ്‌ണ്ട്‌.
മോണ്‍സ്റ്ററിന്റെ പാട്ടു പ്ടാതെ എന്തെങ്കിലും സ്റ്റോറി പറഞ്ഞുകൂടെ എന്ന് ഇടയ്ക്ക്‌ അലറും.
ഇതൊക്കെ കായ്യുവിന്റേയും അവന്റെ മമ്മിയുടേയും പണിയാണ്‌.പാരമ്പര്യമഹിമകളെ തച്ചുടക്കാനെറങ്ങിയിരിക്കുകയാണ്‌ കയ്യിലിരുപ്പ്‌ ശരിയല്ലാത്ത സാധനങ്ങള്‌.
അവള്‍ക്കു മുമ്പില്‍ ഇനി രണ്ടുവഴികളേയുള്ളു ഒന്നുകില്‍ കായ്യുവിന്റെ മമ്മിയെപ്പോലെയോ അതിലപ്പുറമോ ഉള്ള ഒരു അമ്മയാകാന്‍ ശ്രമിക്കുക അല്ലെങ്കില്‍ ആ ടി.വിയങ്ങോട്ട്‌ ഓഫ്‌ ചെയ്തു വെച്ച്‌ സ്വസ്ഥമായി നടുനിവര്‍ത്തുക.
രണ്ടാമതു പറഞ്ഞതു പ്രാവര്‍ത്തികമാക്കാന്‍ ഇത്തിരി പാടാണ്‌.ഒരു മാറ്റം ആവശ്യമാണോ?
അവളുടെ മൂക്കറ്റം വിയര്‍ക്കാനും കുഞ്ഞിമീന്‍ ചെതമ്പലുപോലെയുള്ള വിയര്‍പ്പുതുള്ളികള്‍ ഉരുണ്ടുകൂടാന്‍ തുടങ്ങുകയും ചെയ്തു.
കുറച്ചുനേരത്തെ ആലോചനയ്ക്കു ശേഷം വിയര്‍പ്പ്‌ തുടച്ച്‌ കുളിമുറിയിലേക്കു നടന്നു. കാലിലെ രോമങ്ങള്‍ വാക്സു ചെയ്തു കളഞ്ഞു.വര്‍ഷങ്ങളായി കുളിമെടകെട്ടി സ്പ്രിങ്ങുപോലെ ചുരുണ്ടുപോയ വാല്‍മുടിയെ എന്നന്നേക്കുമായി അവഗണിച്ച്‌ പുതിയൊരു മുടിക്കെട്ടു സ്വീകരിച്ചു.പിസ്സയുണ്ടാക്കാനായി മൈദമാവു ഇടഞ്ഞെടുത്തു.

രാത്രി വീടിനൊരു പ്രത്യേക മണമുണ്ടായിരുന്നു.ബേയ്ക്കു ചെയ്യുന്ന ബ്രഡിന്റേയും തക്കാളിയില്‍ കിടന്ന് വെന്തുമറിയുന്ന ബേയ്സിലിന്റേയും ഒറഗനയുടെ മണവും ഇടകലര്‍ന്നൊരു സുഖകരമായ മണം.

'ഇന്നെന്താ ഇവിടെയൊരു പുതിയ മണം' എന്നും പറഞ്ഞുകൊണ്ടാണ്‌ വിജയ്‌ വീട്ടിലേക്കു കയറി വന്നത്‌.നന്ദുവിന്റെ മുഖം സന്തോഷംകൊണ്ട്‌ മിഴിയാനും അമ്മു കൈകൊട്ടി സന്തോഷം പ്രകടിപ്പിക്കാനും തുടങ്ങി.

'നിനക്ക്‌ ഇതുപോലെ എന്തെങ്കിലും പുത്യേത്‌ ഉണ്ടാക്കിക്കൂടെ ,വെറുതെയല്ല പിള്ളേര്‌ ഈര്‍ക്കിലിപോലെയിരിക്കുന്നത്‌'.

അമേരിക്കയിലെ ഭക്ഷണം കഴിച്ചാല്‍ വയറ്റില്‍ ഗ്യാസുകേറുമെന്നു പറയുന്ന ആളാണ്‌ ഇപ്പോള്‍ അവളുടെ ഭക്ഷണത്തെ കളിയാക്കുന്നത്‌.സന്തോഷംകൊണ്ടല്ലെങ്കിലും അവള്‍ മുഖം കോട്ടി ചിരിച്ചുവെന്നു മാത്രം.

അന്നു രാത്രി കിടക്കുമ്പോള്‍ നന്ദു അവളോടൊരു ചോദ്യം ചോദിച്ചു.


വാട്ടീസ്‌ യുവര്‍ നെയിം അമ്മ?

ഇന്ദുലേഖ.
അവള്‍ ചിരിച്ചുകൊണ്ട്‌ മറുപടി പറഞ്ഞു.

'എന്തൊരു ലോങ്ങ്‌ നെയിം അമ്മ, എനിക്ക്‌ പ്രൊനൗണ്‍സ്‌ ചെയ്യാനെ പറ്റുന്നില്ല .അമ്മക്ക്‌ പേരു മാറ്റിക്കൂടെ'.

എന്റപ്പനേ..ചെക്കന്‍ അമ്മയുടെ പേരിനെയിട്ടാണു തട്ടുന്നത്‌.

കിഴക്കേ മുറ്റത്ത്‌ നിലം മുട്ടേ ചാഞ്ഞുകിടന്നിരുന്ന ചെത്തിയുടെ അടിയില്‍ ചാരുകസേരയുമിട്ട്‌ കടുകട്ടി പുസ്തകങ്ങള്‍ ചവച്ചരച്ചിരുന്ന വെല്ലിമായയിട്ട പേരാണ്‌ ഇന്ദുലേഖ എന്നത്‌. മലയാള നോവലിലെ തന്നെ ഏറ്റവും മനോഹരമായ പേര്‌. മരുമകള്‍ തന്റേടിയും പാണ്ഡിത്യമുള്ളവളുമായിത്തീരണമെന്നാഗ്രഹിക്കുകയും 'എവിടെപ്പോയാലും സ്വന്തം സംസ്കാരത്തെ മറക്കരുത്‌' എന്ന് കൈവെച്ചനുഗ്രഹിക്കുകയും ചെയ്ത വെല്ലിമാമയുടെ ഉള്‍ക്കാഴ്ച്ചയെയാണ്‌ ചെക്കന്‍ ചോദ്യം ചെയ്തിരിക്കുന്നത്‌. ഇതങ്ങനെ വിട്ടാല്‍ ശരിയാകില്ല. 'കിടന്നുറങ്ങടാ ചെക്കാ" എന്നും പറഞ്ഞു കൊണ്ട്‌ അവള്‍ തിരിഞ്ഞു കിടന്ന് ഉറങ്ങി. കഥയും പാട്ടും ഒന്നും പാടി നേരം മെനക്കെടുത്താന്‍ നിന്നില്ല.

അന്ന് ഉറക്കത്തില്‍ അവള്‍ ഭയങ്കരമായൊരു സ്വപനം കണ്ടു,കായ്യുവും അവന്റെ മമ്മിയും ചേര്‍ന്ന് നന്ദുവിനെയിട്ട്‌ ഓടിക്കുകയാണ്‌.കായ്യുവിന്റെ മമ്മിയുടെ മുഖം വിളറിയതും ,കണ്ണിലെ കൃഷ്ണമണികള്‍ മുകളിലോട്ട്‌ കയറിപ്പോയി ഞെരമ്പുകള്‍ കാണത്തക്ക വിധത്തില്‍ വികൃതവും, തേറ്റമ്പല്ലുകള്‍ വലുതും രക്തമിറ്റു വീഴുന്നവയുമായിരുന്നു.
'അമ്മേ ഡ്രാക്കുള, അമ്മേ ഡ്രാക്കുള' എന്നും പറഞ്ഞുകൊണ്ട്‌ നന്ദു ഒടുകയാണ്‌.അവസാനം അവന്‍ ഒരു കൂര്‍ത്തകല്ലില്‍ കാലിടിച്ച്‌ നിലത്തു വീഴുന്നു.അന്നേരം കായ്യുവിന്റെ മമ്മി അവന്റെ മുഖത്തോട്‌ മുഖമമര്‍ത്തുകയും തേറ്റമ്പല്ലുകള്‍ മുഖത്തോട്‌ ചേര്‍ത്തുവെയ്ക്കാനൊരുങ്ങുകയും ചെയ്യുന്നു.

പെട്ടന്ന് അവിടെ മങ്ങി നിന്നിരുന്ന സൂര്യന്‍ പെട്ടന്ന് ഉദിക്കുകയും സ്ഥലവും കാലവും പിറകോട്ടുപോയി വര്‍ഷാവര്‍ഷം ശാര്‍ദ്ദമൂട്ടു ദിവസത്തില്‍ മാത്രം അവള്‍ ഓര്‍ത്ത്‌ നെടുവീര്‍പ്പിടാറുള്ള അമ്മൂമ ഇതിനിടയിലേക്ക്‌ ഓടി വന്ന് ഒരു തെങ്ങിന്‍ കൊതുമ്പെടുത്ത്‌ വീശിക്കൊണ്ട്‌ 'പോ പൂതമേ,പോ പൂതമേ' എന്നും പറഞ്ഞ്‌ കായ്യു
വിന്റെ മമ്മിയെ ആട്ടിയോടിക്കാനായി ശ്രമിക്കുകയും ചെയ്യുന്നു.
ഒരു മരത്തിന്റെ തടിയില്‍ മുഖമമര്‍ത്തിക്കൊണ്ടു നില്‍ക്കുന്ന അവളെ നോക്കി അമ്മൂമ 'ചൂഴ്‌ന്നെടുക്കടി മോളെ നിന്റെ കണ്ണുകള്‍' എന്ന് ആക്രോശിക്കുകയും കുറച്ചു നേരം അവളെ നോക്കി നിന്നു കൊണ്ട്‌ ' ഉണ്ണിയോടൊപ്പം എല്ലാം പോയി' എന്നും പറഞ്ഞു കൊണ്ട്‌ ഏങ്ങിയേങ്ങി കരയാനായ്‌ തുടങ്ങുകയും ചെയ്തു.
ഏറ്റവും ഭീകരമായ ഒരുകാര്യം അവള്‍ ഇതെല്ലാം കണ്ടുകൊണ്ട്‌ ഒന്നും ചെയ്യാനാകാതെ പകച്ചു നിന്നുവെന്നുള്ളതാണ്‌. നന്ദുവിന്റെ കഴുത്തില്‍ പല്ലമര്‍ത്തവേ കായ്യുവിന്റെ മമ്മി അവളെയും അമ്മൂമയേയും നോക്കി ക്രൂരമായി ചിരിച്ചു.

അതിയായി മൂത്രമൊഴിക്കാന്‍ മുട്ടിയതുകൊണ്ടാണ്‌ അവള്‍ ഉറക്കത്തില്‍ നിന്നും ചാടിയെഴുന്നേറ്റത്‌.സ്വപ്നത്തില്‍ അതിയായിപ്പേടിച്ചാല്‍ മൂത്ര ശങ്ക തോന്നി ചാടിയെഴുന്നേല്‍ക്കുക എന്നത്‌ പണ്ടേയുള്ള ശീലമാണ്‌ അതുകൊണ്ടാണ്‌ ആ ഭീകര സ്വപ്നത്തിന്റെ പിരിമുറുക്കത്തില്‍ നിന്നും ഭാഗ്യത്തിനു രക്ഷപ്പെട്ടത്‌.

അന്നു രാത്രി കുറേ സമയം അവള്‍ക്ക്‌ ഉറക്കം വന്നതേയില്ല.

'കല്ല്യാണവും കുടുംബവും ഒരു കുരിശാണ്‌ മനസമാധാനം കെടുത്തും' എന്നു പറഞ്ഞ്‌ ഒന്നരക്കൊല്ലം കല്ല്യാണത്തെ നിഷേധിച്ച ബിന്ദുവേച്ചിയുടെ പ്രവചനം എത്ര സത്യമായിരുന്നു.

'ഉമ്മ കൊടുക്കാനും,കെട്ടിപ്പിടിച്ചുറങ്ങാനും ഒരാള്‍ വേണ്ടടി ' എന്നും പറഞ്ഞാണ്‌ അവള്‍ പ്രതിരോധിച്ചിരുന്നത്‌. അതിനിന്ന് കണക്കിനു കിട്ടുന്നുണ്ട്‌.
കുറച്ചു കഴിഞ്ഞപ്പോള്‍ കണ്ണുകളില്‍ ഇരുട്ടു ചുരുണ്ടു കൂടാനും അതിലേക്ക്‌ ഒരു പ്രത്യേക സുഖമുള്ള യാത്രപോലെ അവള്‍ ഊളിയിടുകയും ചെയ്തു.
പിറ്റേന്ന് വളരെ വൈകിയാണ്‌ കണ്ണു തുറന്നത്‌.സാധാരണ അലാമിന്റെ ശബ്ദമോ,കുട്ടികള്‍ ആരുടെയെങ്കിലും കരച്ചിലോ ഒക്കെയാണ്‌ കിടക്കയില്‍ നിന്നും ചാടിയെണീപ്പിക്കാറ്‌.വിജയും കുട്ടികളും നേരത്തേ എണീറ്റിരിക്കുന്നു.ശനിയാഴ്ച്ചയായതിനാല്‍ വിജയിനിന്ന് ഓഫീസില്ല.
കര്‍ട്ടന്‍ നീക്കി കുറച്ചു നേരം മേഘങ്ങള്‍ നിറഞ്ഞ ആകാശത്തേയും നനഞ്ഞ ഇലകളുള്ള മരങ്ങളേയും തൂവല്‍ കുടഞ്ഞേണീറ്റ്‌ വരിവരിയായിപ്പോകുന്ന പക്ഷികളേയും നോക്കി നിന്നു.ഈ കാഴ്ച്ചകളെല്ലാം വല്ലപ്പോഴും മാത്രം കിട്ടുന്ന സൗഭാഗ്യങ്ങളാണ്‌.
കുറച്ചു കഴിഞ്ഞപ്പോള്‍ വിജയ്‌ വന്നു, കയ്യിലെ പാത്രത്തില്‍ പാലും അതില്‍ കുറച്ച്‌ കോണ്‍ഫേക്സും മുറിച്ച പഴകഷ്ണങ്ങളും.
അകത്തുണ്ടായ ഞെട്ടല്‍ പുറത്തു കാണിക്കാതെ അവള്‍ ചിരിച്ചു.

'ഞങ്ങള്‍ കഴിച്ചു ഇതു നിനക്കാണ്‌.'
വിജയ്‌ പതുക്കെ തോളില്‍ തലോടി.
എന്റപ്പനേ..ഞെട്ടല്‍ പുറത്തു കാണിക്കാതെ അവള്‍ വീണ്ടും നന്നായ്‌ ചിരിച്ചു.
പാത്രം വാങ്ങിച്ച്‌ സ്വീകരണ മുറിയിലേക്കു നടന്നു.നന്ദുവും
അമ്മുവും ടി.വി കാണുകയാണ്‌. ടി.വി യില്‍ പതിവു പോലെ കായ്യുവിന്റെ ഡിവിഡി യാണു കളിക്കുന്നത്‌.പെട്ടന്ന് വിജയും അവരുടെയിടയിലേക്ക്‌ കടന്നിരുന്നു.സാധാരണ ടി.വി കാണുന്നത്‌ വിജയിന്‌ അത്ര ഇഷ്ടമല്ല, ഇന്നിതെന്തു പറ്റി?

'ഇതു കണ്ടാല്‍ നമ്മളും കായ്യൂന്റെ
ഫാനാകും'
കായ്യുവിന്റെ തമാശകളില്‍ ലയിച്ച്‌ വിജയ്‌ തലചെരിച്ച്‌ അവളെ നോക്കിപ്പറഞ്ഞു. അപ്പോഴാണ്‌ അവളതു കണ്ടത്‌ അയാളുടെ കഴുത്തില്‍ രണ്ടു തേറ്റമ്പല്ലുകളുടെ പാടുകള്‍ .ആഴത്തിലേറ്റ കടിയില്‍ അരികുവശങ്ങളിലായി നീലച്ച ഞെരമ്പുകള്‍...

കണ്ടതു വിശ്വസിക്കാനാകാതെ ഒന്നുകൂടി സൂക്ഷിച്ചു നോക്കി. കാണുന്നതു സത്യമാണ്‌.തലകറങ്ങി വീഴാതിരിക്കാന്‍ ഒന്നുകൂടി ഭൂമിയില്‍ ഉറച്ചു നിന്നു. ബോധം വീണ്ടെടുത്ത്‌ അവള്‍ സ്വന്തം കഴുത്ത്‌ തടവിനോക്കി.
വലിയൊരു അലര്‍ച്ചയോടെ കിടപ്പുറിയുടെ കണ്ണാടിയെ ലക്ഷ്യമാക്കിയോടുന്ന അവളെ പിന്തിരിഞ്ഞു നോക്കി ചിരിച്ചതിനുശേഷം വിജയും കുട്ടികളും കായ്യുവിന്റെ കുസൃതികളില്‍ അമര്‍ന്നിരുന്നു.

Tuesday, January 29, 2008

ശ്യാമയുടെ ജാലകങ്ങള്‍

ബോംബെ നഗരത്തില്‍ ഒരു കൊലപാതകം നടക്കുക എന്നത്‌ പുത്തിരിയായ കാര്യമല്ല, ശ്യാമ അതിനെതിരെ പ്രതികരിക്കുന്ന രീതിയാണ്‌ രാംദാസിന്‌ ഒട്ടും പിടിക്കാഞ്ഞത്‌. രാവിലെ പേസ്റ്റ്‌ തുറുപ്പിച്ച്‌ ബ്രഷിലേക്കു വെയ്ക്കുമ്പോള്‍ അയാള്‍ മനോഹരന്റെ വാക്കുകളോര്‍ത്തു. പതിനെട്ടു കൊല്ലത്തെ ബോംബെ ജീവിതത്തിനിടയില്‍ വിഷമഘട്ടങ്ങള്‍ വരുമ്പോഴൊക്കെ അയാള്‍ മനോഹരന്‍ ഉറുമ്പുകള്‍ വരിവരിയായ്‌ ഇഴഞ്ഞുപോകുന്നതുപോലെയുള്ള കുഞ്ഞക്ഷരങ്ങളാല്‍ എഴുപത്തിയഞ്ചു പൈസയുടെ ഇല്ലന്റിലെഴുതിയ കത്തിലെ വരികളോര്‍ക്കും.

'നടുറോട്ടിലിട്ട്‌ ഒരുവനെ കുത്തിമലര്‍ത്തുന്നതു കണ്ടാലും, ഗുണ്ടകളെ വിട്ട്‌ സ്വന്തം ഫ്ലാറ്റില്‍ നിന്ന് ഉടമസ്ഥരെ അടിച്ചെറക്കണതു കണ്ടാലും വായടച്ചിരിക്കാന്‍ പഠിക്കണം. നമ്മുടെ നടു ചായ്ക്കാന്‍ അളന്നെടുത്ത മട്ടിലുള്ള ഒരു സ്ഥലത്ത്‌ ഒറങ്ങാനും, ഒരു കട്ടനും പാവിന്റെ കഷ്ണോം കൊണ്ട്‌ വയറു നെറക്കാനും കഴിയണം..ഇതാണെടാ ബോംബെ ജീവിതത്തിന്റെ തത്വശാസ്ത്രം...നിനക്കതു പതിയെ മനസ്സിലാകും.'

മനോഹരന്‍ പറഞ്ഞതപ്പടിയും ശരിയായിരുന്നു.
ചെമ്പൂരിലെ ഒരു പുറം തിരിയാന്‍ പോലും ഇടം കിട്ടാത്ത ഫ്ലാറ്റില്‍ നിലത്ത്‌ പുതപ്പുവിരിച്ച്‌ കൊതുകുകടി കൊണ്ട്‌ കിടക്കുമ്പോഴും മിക്ക ദിവസങ്ങളിലും ലസൂണ്‍ ചട്ണിയും വാട്ടിയ മുളകും തോനെ വച്ച ബട്ടാട്ട വട കഴിച്ച്‌ വയറു നിറക്കുമ്പോഴും ലഖ്നൗവിനെ ഫ്ലാറ്റിലിരുന്ന് മനോഹരന്‍ എഴുതിയതെന്നു കരുതപ്പെടുന്ന ബോംബെ ജീവിതത്തിന്റെ ത്വതശാസ്ത്രമടങ്ങുന്ന എഴുത്തിലെ വരികള്‍ എപ്പോഴുമോര്‍ക്കുമായിരുന്നു.

ശ്യാമയുടെ വിളര്‍ച്ചയും ,ഒന്നും കഴിക്കാതെ മാനത്തേക്കു നോക്കിയുള്ള കുത്തിയിരുപ്പും അയാള്‍ക്ക്‌ അസഹനീയമായി തോന്നി. മനോഹരന്റെ കത്ത്‌ ഇന്ന് കയ്യിലുണ്ടെങ്കില്‍ മോന്തക്കുറ്റിയിലേക്ക്‌ അതൊന്ന് വലിച്ചെറിഞ്ഞ്‌ വാതില്‍ നീട്ടിയടച്ച്‌ പുറത്തേക്ക്‌ പോകാമായിരുന്നു.


'നിങ്ങള്‍ക്കതു പറഞ്ഞാല്‍ മനസ്സിലാകില്ല' ശ്യാമ കരയുന്ന മട്ടില്‍ പറഞ്ഞു തുടങ്ങി.
'ഞാനല്ലേ അതു കണ്ടത്‌ , മനുഷ്യന്റെ ജീവന്‌ ഇത്ര വെലല്യാണ്ടായോ.' .അതും കണ്മുമ്പില്‌ വളര്‍ന്ന കുട്ടീന്റെ...


ശ്യാമ ടൈനിംങ്ങ്‌ ടേബിളിനു മുകളില്‍ തലവെച്ച്‌ കിടക്കുന്നതും കണ്ട്‌ അയാള്‍ പുറത്തേക്കിറങ്ങി.

പുറം ലോകം ചുട്ടു പൊള്ളുകയായിരുന്നു.മാലിയുടെ ശ്രദ്ധയുള്ളതിനാല്‍ ഫ്ലാറ്റിനു മുമ്പിലായി ചതുരക്കളത്തില്‍ കെട്ടി നിര്‍ത്തിയിട്ടുള്ള പൂന്തോട്ടത്തിലെ പൂക്കളും മറ്റു ചെടികളും വാടാതെ നില്‍ക്കുന്നുണ്ടെന്നു മാത്രം. എങ്കിലും ഇക്കൊല്ലം മൊസാണ്ടയിലും രാജമല്ലിയിലും പൂക്കള്‍ ഇല്ല എന്നു തന്നെ പറയാം.അതു കൊണ്ട്‌ തേന്‍ കുടിക്കാനായ്‌ വരുന്ന വണ്ടുകളുടേയും ചിത്രശലഭങ്ങളുടേയും വരവ്‌ വളരെ കുറവാണ്‌.

ഫ്ലാറ്റിന്റെ മുന്‍ വശത്തെ ജനലിലൂടെയുള്ള കാഴ്ച്ചയാണീ ചതുരക്കളത്തിലുള്ള പൂന്തോട്ടവും അതിനുള്ളിലായ്‌ കെട്ടിയ ചെറിയൊരു കുളവും അതിനുള്ളിലുള്ള രണ്ടു താറാക്കുട്ടികളും.

അടുക്കളയുടെ ഗ്യാസ്‌ സ്റ്റൗവിനു പിന്നിലായ്‌ വേറെ രണ്ടു ജനല്‍ പാളികളുണ്ട്‌,ശ്യാമയുടെ പകല്‍ ആരംഭിക്കുന്നതും രാത്രി ഒടുങ്ങുന്നതും ഈ ജനല്‍ പാളികളിലൂടെയാണ്‌ . രാവിലെ പാല്‍ക്കാരന്‍ പാല്‍കൊണ്ടുവന്ന് വാതില്‍പ്പടിയില്‍ വെച്ച്‌ ജനലില്‍ രണ്ടു തട്ടുകൊടുത്തിട്ടാണ്‌ പോകുക അതോടെ പ്രഭാതം ആരംഭിക്കുകയായി. വേറെയും പതിനഞ്ചു കുടുംബങ്ങളടങ്ങിയ ഫ്ലാറ്റിന്റെ പ്രധാന ഗേയ്റ്റിലേക്കുള്ള എളുപ്പ വഴി ശ്യാമയുടെ ജനലിനു മുന്നിലൂടെ കടന്നു പോകുന്ന ഒന്നായിരുന്നു.അതുകൊണ്ട്‌ ആരൊക്കെ ജോലിക്കു പോകുന്നു ,ആരുടെ വിട്ടില്‍ ആരൊക്കെ കയറിയിറങ്ങുന്നു എന്ന കണക്ക്‌ ശ്യാമയുടെ കയ്യില്‍ ഭദ്രമായിരുന്നു. ജോലിക്കു പോകാതിരിക്കുന്ന പെണ്ണുങ്ങളുടെ എണ്ണം വളരെ കുറവായതിനാല്‍ അടുത്ത വീട്ടുകാര്‍ എപ്പോഴും വീടിന്റെ ഒരു ചാവി ശ്യാമയെ ഏല്‍പ്പിക്കുക പതിവായിരുന്നു. അവളുടെ ചിരിക്കുന്ന മുഖം രാവിലെത്തന്നെയുള്ള ഏറ്റവും നല്ല ശകുനമായി മിക്കവരും വാഴ്ത്താറുള്ളതിനാല്‍ 'ചാന്ദ്നി എന്ന പേരാണ്‌ അവള്‍ക്ക്‌ കൂടുതല്‍ ഇണങ്ങുക എന്ന് അപ്പുറത്തെ ഫ്ലാറ്റിലെ ഹേതള്‍ ബേന്‍ എപ്പോഴും പറയുമായിരുന്നു. ഹേതളിന്റെ ഫ്ലാറ്റിന്റെ മുന്‍ വാതിലുകളും,ജനലുകളും ശ്യാമയുടെ അടുക്കളയില്‍ നിന്നും നോക്കിയാല്‍ നന്നായിക്കാണാം. ആ വാതിലുകള്‍ എപ്പോഴും കണ്ടതു കൊണ്ടാണല്ലോ ഇപ്പോള്‍ ഇത്രയും പ്രശ്നങ്ങളുണ്ടായത്‌.


അവള്‍ വാഷ്ബേസിനരുകിലേക്ക്‌ പോയി മുഖം തണുത്ത വെള്ളത്താല്‍ അടിച്ചു കഴുകി തോര്‍ത്തു മുണ്ടെടുത്ത്‌ നന്നായി തുടച്ചു. കൈത്തണ്ടയില്‍ പൊങ്ങി നില്‍ക്കുന്ന മൊരികളില്‍ കുറച്ച്‌ ക്രീമെടുത്ത്‌ തേച്ച്‌ കണ്ണാടിയിലൊന്നു നോക്കി.കണ്‍തടങ്ങള്‍ കറുത്ത്‌ കണ്ണുകള്‍ വാടിയിരിക്കുന്നു. എല്ലാം മറന്ന് പണ്ടത്തെപ്പോലെ എപ്പോഴും ചിരിച്ച മുഖത്തോടെയിരിക്കണമെന്നുണ്ടായിരുന്നു അവള്‍ക്ക്‌. കുട്ടികളാണെങ്കില്‍
'ആപ്കോ ക്യാ ഹുവാ അമ്മാ' എന്നു ചോദിക്കാനും തുടങ്ങിയിരിക്കുന്നു.


അടുക്കളയിലേക്കു നടന്ന് കുറച്ച്‌ ആട്ടയെടുത്ത്‌ ചപ്പാത്തിക്ക്‌ കുഴക്കാനാരംഭിച്ചു.ചപ്പാത്തിക്കു മാവു കുഴക്കുമ്പോഴാണ്‌ സാധാരണ ഏറ്റവും സുഖകരമായ ഓര്‍മ്മകളില്‍ മുഴുകാറുള്ളത്‌. ഇന്ന് അതുണ്ടായില്ല. ഹേതള്‍ ബേന്റെ അടഞ്ഞ വാതിലിനു മുന്നില്‍ കൊളുത്തിയിട്ടിരിക്കുന്ന ഗണപതിയുടെ രൂപത്തിനു താഴെയുള്ള കിങ്ങിണികള്‍ കാറ്റിനൊത്ത്‌ കിലുങ്ങുന്നതും,അവരുടെ വീടിനരികിനോടു ചേര്‍ന്നു നില്‍ക്കുന്ന മെയ്‌ ഫ്ലവര്‍ ചെടിയുടെ മൂത്ത കൊമ്പില്‍ കുട്ടികളാരോ കെട്ടിയിട്ടിരുന്ന വിന്റ്‌ ചെയിം ശബ്ദമുണ്ടാക്കി ആടുന്നതും സന്തോഷമല്ല വിഷാദമുള്ള ഒരോര്‍മ്മയാണ്‌ അവളിലുണ്ടാക്കിയത്‌. ഹേതള്‍ബേനിന്റെ അടഞ്ഞുകിടക്കുന്ന വാതിലിനു മുമ്പില്‍ നിന്നു കൊണ്ട്‌ അവരുടെ മകള്‍ കരിഷ്മ പതുക്കെ അവള്‍ക്കു നേരെ കൈ വീശുന്നതു പോലെ തോന്നിയവള്‍ക്ക്‌ .പെട്ടന്ന് ഒരു ഭയപ്പാടോടെ ജനലടച്ച്‌ ഓടിവന്ന് കിടക്കയില്‍ വീണ്‌ കണ്ണുകള്‍ ഇറുകെയടച്ചു.കണ്ണുകള്‍ തുറിച്ച്‌ ,കൈകള്‍ വിറങ്ങലിച്ച കരിഷ്മയുടെ രൂപം ഇരുട്ടിനെ രണ്ടായി പകുത്തുകൊണ്ട്‌ കണ്ണുകളിലേക്ക്‌ വീണ്ടും കുതിച്ചു വന്നു.

'ആപ്കോ തോ സബ്‌ മാലൂം ഹേ, ഫിര്‍ ക്യോ നഹീ ബോല്‍തീ ആന്റീ'..

കരിഷ്മ നുറുങ്ങിയ വാക്കുകളാല്‍ അവള്‍ക്കു ചുറ്റും വലയം വെക്കാന്‍ തുടങ്ങി..

രാംദാസ്‌ വീട്ടില്‍ വന്നു കയറുമ്പോള്‍ ശ്യാമ മച്ചില്‍ നോക്കി കണ്ണും തുറുപ്പിച്ച്‌ കിടക്കുകയായിരുന്നു.

'എനിക്കൊരു ചായ വേണം'.

അയാള്‍ ചായയിടാനായി അടുക്കളയില്‍ കയറിയപ്പോള്‍ ശ്യാമ വേഗം എണീറ്റു ചെന്നു.

തിളച്ചവെള്ളത്തില്‍ ചായപ്പൊടി വീഴുന്നതും അതിന്റെ കറ ഒരു മേഘപടലം പോലെ വെളുത്ത ജലത്തെ മുഴുവന്‍ വിഴുങ്ങുന്നതും നോക്കി അവള്‍ നിന്നു.

'എനിക്കു വയ്യ രാമേട്ട ,കണ്ണടക്കുമ്പോഴൊക്കെ ആ കുട്ടീന്റെ മുഖം എന്നോടു സത്യം പറയാന്‍ പറയുന്നു.'

'നീ ആ പണ്ടാരടങ്ങിയ കാര്യം ഇതു വരേം മറന്നില്ലേ?'

ചായയുമായി അയാള്‍ സോഫയില്‍ അമര്‍ന്നിരുന്നു.
ഹേതള്‍ ബേനിന്റെ മകള്‍ കരിഷ്മയെ കുഞ്ഞിനാളിലേ മുതല്‍ അയാളും കാണുന്നതാണ്‌. ശ്യാമയുടെ വര്‍ത്തമാനങ്ങളില്‍ നിന്ന് കരിഷ്മയും ഒരു ചെറുക്കനും തമ്മിലടുപ്പമാണെന്നുമുള്ളതും അറിഞ്ഞിരുന്നു.അതിനെ ചൊല്ലി അവരുടെ വീട്ടില്‍ നടക്കുന്ന വഴക്കുകള്‍ ശ്യാമയുടെ ജനലിലൂടെയുള്ള കാഴ്ച്ചകളില്‍പ്പെട്ടിരുന്നു.
കഴിഞ്ഞാഴ്ച്ച ഒരു സംഘം അക്രമികള്‍ കയറിവന്ന് ആ കുട്ടിയെ കഴുത്തു ഞെരിച്ചു കൊന്നു വെന്നാണ്‌ ശ്യാമ പറയുന്നത്‌. ശ്രീരാമ ചന്ദ്ര പട്ടേലും, ഹേതള്‍ ബേനുമടക്കമുള്ളവര്‍ പോലീസിനു മൊഴി കൊടുത്തിരിക്കുന്നത്‌ മകള്‍ ആത്മഹത്യ ചെയ്തുവെന്നാണ്‌. പിന്നെ ശ്യാമക്കിതിലെന്തു കാര്യം. അയാള്‍ ചൂടു വകവെയ്ക്കാതെ ചായ വേഗം വേഗം കുടിച്ചിറക്കി.

ശ്യാമയുടെ പേടിച്ച മുഖം എല്ലാ മനസ്സമാധാനങ്ങളും കെടുത്തുന്നു. ഇത്രയ്ക്കും ഇമോഷണലാവാതെ കുറച്ചു പ്രാക്റ്റിക്കലായി ചിന്തിക്കാന്‍ അവളോട്‌ എത്ര പ്രാവശ്യം പറയണം.



ശ്യാമ അടുക്കളയിലെ സിങ്ക്‌ ഉരച്ചു കഴുകുകയായിരുന്നു. മനസ്സ്‌ അസ്വസ്ഥമാകുമ്പോള്‍ വീട്ടിലുള്ളതെല്ലാം അവള്‍ ഉരച്ചു വെളുപ്പിക്കും.
രാംദാസിനോട്‌ ഇക്കാര്യത്തെപ്പറ്റിപ്പറയുന്നതിലര്‍ത്ഥമില്ല . കരിഷ്മയുടെ മരണ കാര്യത്തെപ്പറ്റി പറയുമ്പോള്‍ താന്‍ പറയുന്നത്‌ സത്യമല്ലെന്ന് വരുത്തിത്തീര്‍ക്കുന്ന അയാളുടെ നിര്‍വ്വികാരതയെയാണ്‌ അവള്‍ ഏറ്റവുമധികം വെറുക്കുന്നത്‌.
അയാള്‍ മാറിയിരിക്കുന്നു. വള്ളി പൊട്ടിയ രണ്ടു വാര്‍ ചെരുപ്പിനെ തുന്നിക്കെട്ടി,ചെങ്കല്‍ റോഡിലെ ഓറഞ്ചു നിറമുള്ള പൊടിപടലത്തെ വായിലേക്ക്‌ മൊത്തം ആവാഹിച്ച്‌ ചുവന്ന കൊടിയും പിടിച്ച്‌ മുദ്രാവാക്യം വിളിച്ച്‌ നടന്നിരുന്ന രാംദാസല്ല ഇപ്പോഴുള്ളത്‌.
ചുരുട്ടി മടക്കി സിലിണ്ടര്‍ പരുവമാക്കിയ ചെഗുവരയുടെ ജീവചരിത്ര പുസ്തകം കക്ഷത്തില്‍ വെച്ച്‌ കോളേജു വരാന്തയില്‍ തന്നെ കാത്തു നിന്നിരുന്ന രാംദാസിലെ വിപ്ലവം അവരുടെ കല്ല്യാണത്തോടെ അവസാനിച്ചിരുന്നു.
മേല്‍ജാതിയിപ്പെട്ട പെണ്ണിനെ കല്ല്യാണം കഴിച്ചതോടെ ജീര്‍ണ്ണിച്ചു തുടങ്ങിയ അയാളുടെ വിപ്ലവ സമരങ്ങളുടെ കണ്മുമ്പില്‍ കാണാവുന്ന വിജയനാടയായിരുന്നു അവള്‍.

'വീട്ടുകാരേം നാട്ടുകാരേം വെറുപ്പിച്ചിട്ട്‌ എന്തു നേടാനാ,സമാധാനാ വേണ്ടത്‌.വിവാഹ പുതുമ കെട്ടടങ്ങുന്നതിനു മുമ്പേ അയാള്‍ പറഞ്ഞു.
തേച്ചു വെടിപ്പാക്കിയ ഡ്രസ്സുകള്‍ ധരിക്കാനും ,കാല്‍ നഖങ്ങളും ചെരിപ്പും ഉരച്ചു വെളുപ്പിക്കാനും അയാള്‍ ശ്രദ്ധിച്ചു.

'നായരച്ചിയെ കെട്ടിയപ്പോഴേക്കും ഇങ്ങോര്‌ നന്നാവാന്‍ തൊടങ്ങ്യോ' എന്ന് പരിചയക്കാര്‍ ചിരിച്ചോണ്ട്‌ ചോദിച്ചു.
പതിവു പോലെ തര്‍ക്കിക്കാതെ അയാള്‍ ഉത്തരം ഒരു ചിരിയിലൊതുക്കി.

ജീവിക്കാനുള്ള പണമുണ്ടാക്കുക എന്ന ലക്ഷ്യവുമായാണ്‌ ബോംബെയിലെത്തിയത്‌.ഇപ്പോള്‍ രാംദാസിന്റെ തരക്കേടില്ലാത്ത ബിസിനസ്സും ,മുറിഞ്ഞ മലയാളം കഷ്ടപ്പെട്ട്‌ പറയുന്ന കുട്ടികളുമായി ജീവിതം ഇവിടെത്തന്നെ വേരാഴ്ത്തിയിരിക്കുന്നു.

'ബോംബേലെ പട്ടിണിയും പരിവട്ടോമടങ്ങിയ പഴയ ജീവിതത്തേല്‍ന്ന് ഈ രണ്ടു മുറി ഫ്ലാറ്റിനെ ഒപ്പിച്ചെടുക്കണെങ്കിലേ വിപ്ലവും തലയിലേറ്റി നടന്നാല്‍ ശരിയാകില്ല'.

മദ്യപാന സഭയിലെ മലയാളി സുഹൃത്തുക്കളോട്‌ വഴുവഴുത്ത ശബ്ദത്തില്‍ പറഞ്ഞ്‌ അയാള്‍ ചിരിക്കുമ്പോള്‍ എടുത്തു വെച്ച മിക്സ്ച്ചറിന്റെ പകുതിഭാഗം ശ്യാമ കുപ്പിയിലേക്കു തന്നെയിടും.

'നിനക്കു പണ്ടത്തെപ്പോലെ കാറ്റിനേം പൂവിനേം പറ്റി കവിതയെഴുതിക്കൂടെ' ഏറെ നേരം നീണ്ടു നിന്ന ലൈംഗികവേഴ്ച്ചയുടെ അവസാനം അവളുടെ വലതു തുടയ്ക്കടിയിലായി കറുത്തു തുടുത്തു നിന്നിരുന്ന അരിമ്പാറയെ വട്ടത്തിലുഴറ്റി ചിരിച്ചുകൊണ്ട്‌ അയാള്‍ ചോദിക്കും .

പൂവിനേം കാറ്റിനേം പറ്റി തരളമായ ഭാഷയിലെഴുതുന്ന ഒരു പെണ്ണിനെ സ്നേഹിച്ച വിപ്ലവകാരിയായ കാമുകനായി ആ നിമിഷങ്ങളില്‍ അയാള്‍ ജ്വലിക്കും.

'നിന്നിലെ വിപ്ലവം ജയിക്കട്ടെ' എന്ന് പാര്‍ട്ടി ഓഫീസിലെ ചന്ദ്രേട്ടന്‍ കൊടുത്തയച്ച കുറിപ്പിലെ ,കീഴ്ജാതിക്കാരനെ കല്ല്യാണം കഴിച്ച്‌ ആരേയും കൂസാതെ വീടു വിട്ടിറങ്ങിപ്പോന്ന വിപ്ലവകാരിയായ ഒരു കാമുകിയായി അവള്‍ ഒരു ദിവസം മാത്രമേ ജീവിച്ചിട്ടുള്ളു രജിസ്ട്രോഫിസില്‍ വെച്ച്‌ രാംദാസിന്റെ ഭാര്യയായിക്കൊള്ളുന്നു എന്ന കടലാസിലൊപ്പുവെച്ച ദിവസം മാത്രം...

അവള്‍ കിടപ്പുമുറിയിലേക്കു നടന്ന് കര്‍ട്ടനുകള്‍ മാറ്റി പുറത്തേക്കു നോക്കി.ഭൂമി കുറച്ചുകൂടി ചുട്ടു പഴുത്തിരിക്കുന്നു. ജ്യൂസും പഴങ്ങളും വില്‍ക്കുന്ന കടകളില്‍ നിലയ്ക്കാത്ത തിരക്ക്‌. റോഡില്‍ ചൂടിനെ വകവെയ്ക്കാതെ നടന്നു പോകുന്ന ജനങ്ങള്‍ . ബോംബെ നഗരം ഒരിക്കലും വിശ്രമിക്കുന്നതേയില്ല.
പിന്തിരിഞ്ഞു വന്ന് അലമാരയുടെ മുകളിലെ തട്ടില്‍ പ്രണയസ്മാരകങ്ങളായ്‌ സൂക്ഷിച്ചിരുന്ന അവളുടെ കുറെ കവിതകളും സിലിണ്ടര്‍ പരുവത്തില്‍ തന്നെയിരിക്കുന്ന ചെഗുവരയുടെ ജീവചരിത്ര പുസ്തകവും വലിച്ചു നിലത്തു വെച്ചു.
ചപലമായ എഴുത്ത്‌ അവള്‍ കവിതകളെ നോക്കിപ്പറഞ്ഞു.
പണ്ട്‌ ലജ്ജയോടെ അയാളുടെ കക്ഷത്തില്‍ നിന്നും വലിച്ചൂരിയെടുത്ത്‌ ,വിയര്‍പ്പാല്‍ ചുളിഞ്ഞൊടിഞ്ഞ ഏടുകളെ നിവര്‍ത്തിവെച്ച്‌ .
'ചെഗുവര ഇതങ്ങാനറിഞ്ഞാല്‍ എണീറ്റുവന്ന് രാമേട്ടനെ തല്ലാനോടിക്കുമെന്നു ' പറഞ്ഞു ചിരിക്കാറുള്ള , പുസ്തകത്തിന്‌ കടുത്ത മാറാലമണം.


2

രാംദാസപ്പോള്‍ 'മനീഷ്‌ നഗറില്‍' കൂട്ടുകാരുമായി എല്ലാ സായാഹ്നത്തിലും ഒത്തു ചേരാറുള്ള പാര്‍ക്കിലെ ബഞ്ചിലിരുന്ന് ജീവിതത്തെപ്പറ്റി ചിന്തിക്കുകയായിരുന്നു.

ബോംബെയില്‍ ഫ്ലാറ്റുകളുടെ വില കുത്തനെ ഉയരാന്‍ പോകുകയാണ്‌. ആകാശത്തിലൂടെ വരുമെന്നു പറയുന്ന യാത്രാ സൗകര്യങ്ങളും , ജനപ്പെരുപ്പത്താല്‍ അനുഭവിക്കാന്‍ പോകുന്ന ഫ്ലാറ്റുകളുടെ ദൗര്‍ലഭ്യവും ഇവിടത്തെ റിയലെസ്റ്റേറ്റുകാര്‍ കച്ചവടമാക്കി പൊടിപൊടിക്കും.ലോണെടുത്തിട്ടാണെങ്കിലും ഒരു ഫ്ലാറ്റുകൂടി എവിടെയെങ്കിലും സംഘടിപ്പിക്കണം.
ജീവിതച്ചെലവുകള്‍ ഏറി വരുകയാണ്‌. കുട്ടികളുടെ പഠിപ്പ്‌,അതു കഴിഞ്ഞാല്‍ മകളുടെ കല്ല്യാണം. അന്ധേരിയിലാണെങ്കില്‍ ഇപ്പോള്‍ത്തന്നെ പച്ചക്കറികള്‍ക്കൊക്കെ ഒടുക്കത്തെ വിലയാണ്‌.

അയാള്‍ കഴുത്തിനു പിന്നിലായ്‌ ചാലിട്ടൊഴുകുന്ന വിയര്‍പ്പിനെ കര്‍ച്ചീഫെടുത്ത്‌ തുടച്ചു കൊണ്ട്‌ സര്‍ബത്ത്‌ വില്‍ക്കുന്ന മലയാളിയുടെ കടയെ ലക്ഷ്യമാക്കി നടന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ അയാളുടെ മൊബൈല്‍ ഫോണില്‍ വീട്ടിലെ നമ്പര്‍ തെളിഞ്ഞു വന്ന് ബെല്ലടിക്കാന്‍ തുടങ്ങി.

'പാപ്പാ'.. മകന്റെ വെപ്രാളപ്പെട്ട സ്വരം.

'എന്താ' അയാള്‍ ചോദിച്ചു.

'അമ്മ ഇവിടെ എല്ലാ വതിലുകളും ജനലുകളും അടച്ച്‌ കര്‍ട്ടനിട്ട്‌ മൂട്യേര്‍ക്കുന്നു. കിച്ചന്റെ വിന്റോ ഗ്ലാസ്സില്‍ ന്യൂസ്‌ പേപ്പറില്‍ ഗ്ലൂ തേച്ച്‌ മുഴുക്കനോം ഒട്ടിച്ചേര്‍ക്കുന്നു...ഇപ്പോ സോഫേല്‍ കുത്തിരുന്ന് രോരഹീ ഹെ ..വാട്ട്‌ ഹാപ്പന്റ്‌ ടു ഹേര്‍?

മോന്‍ പേടിക്കേണ്ട എന്നും പറഞ്ഞ്‌ അയാള്‍ ഫോണ്‍ ഓഫ്‌ ചെയ്ത്‌ അസ്വസ്ഥതയോടെ വീട്ടിലേക്കു നടന്നു.




3



ശ്യാമയ്ക്ക്‌ വല്ലാത്ത ആശ്വാസം തോന്നി.മനസ്സ്‌ ഭ്രാന്തിന്റെ വക്കിലെത്തിയിരുന്നു. എല്ലായിടവും ഇരുട്ട്‌ മൂടിയിരിക്കുന്നു. പുറത്തെ ഭിക്ഷക്കാരുടെ നേര്‍ത്ത വിളികളും,പൂക്കള്‍ വിക്കാനായി റോഡില്‍ തലങ്ങും നടക്കുന്ന കൊച്ചു കുട്ടികളും അപ്രത്യക്ഷമായിരിക്കുന്നു.
മനസ്സില്‍ വല്ലാത്തൊരു ശാന്തത.. ഉഷ്ണം കൊണ്ട്‌ പൊള്ളിയിരുന്ന ശരീരം പതുക്കെ തണുത്ത്‌ വിയര്‍ത്തൊലിക്കാന്‍ തുടങ്ങി.
പണ്ട്‌ കോളേജു വരാന്തയില്‍ നിന്നുകൊണ്ട്‌ ചെങ്കൊടി ജാഥകള്‍ക്കു നേരെ കൈകള്‍ വീശി,ചുണ്ടനക്കി മുദ്രാവാക്യം വിളിക്കുമ്പോള്‍ രോമാഞ്ചം കൊണ്ട്‌ തിണര്‍ത്തു വരാറുണ്ടായിരുന്ന ചെറിയ കുരുക്കള്‍ അവളുടെ ശരീരത്തില്‍ വീണ്ടും തലപൊക്കാന്‍ തുടങ്ങിയിരുന്നു.

'നിന്നിലെ വിപ്ലവം മരിക്കാതിരിക്കട്ടെ' എന്നെഴുതിയ ചന്ദ്രേട്ടന്റെ ചെറിയ കുറിപ്പ്‌ കിട്ടിയപ്പോഴുണ്ടായ അതേ ആവേശം മനസ്സിനെ പൊതിഞ്ഞു.


പുറത്തെ വരണ്ട കാഴ്ച്ചകള്‍,മുഷിഞ്ഞ രൂപങ്ങള്‍, വിശന്ന ഞെരക്കങ്ങള്‍..ഒക്കെ അവളുടെ ചിരിയെ കെടുത്താനും കണ്‍തടങ്ങളെ കറുപ്പിക്കാനും ആരോ സൃഷ്ടിച്ചതാണ്‌.

'ഇനി ഈ ജനലുകള്‍ തൊറക്കേ വേണ്ട' ബോധം പോകാത്ത നാക്കുകൊണ്ട്‌ അവള്‍ അടഞ്ഞ ജനലുകളെ നോക്കിപ്പറഞ്ഞു.


മുന്‍ വശത്തെ ചതുരക്കളത്തിലുള്ള തോട്ടവും അതിനുള്ളില്‍ നീന്തുന്ന താറാക്കുട്ടികളും,പിന്‍ വശത്തെ സീതാബേന്റെ വാതിലിനു മുന്നിലെ കിങ്ങിണി തൂങ്ങുന്ന ഗണപതിയേയും,മെയ്‌ ഫ്ലവറിന്റെ മൂത്തകൊമ്പില്‍ കുട്ടികളാരോ കെട്ടിയിട്ടിരുന്ന വിന്റ്ചെയിമിന്റെ നേര്‍ത്ത ആട്ടത്തേയും മാത്രമല്ല ലോകത്തെ സകല കാഴ്ച്ചകളേയും എന്നന്നേക്കുമായി അടച്ചുവെന്ന ആശ്വാസമായിരുന്നു ശ്യാമയ്ക്കപ്പോള്‍.

Sunday, September 16, 2007

അഭയം

അന്നയുടെ സ്നേഹം മെഴുകുതിരിവെളിച്ചം പോലെയായിരുന്നുവെനിക്ക്‌.അധികം ആളിക്കത്താതെ ഒരു മെലിഞ്ഞ നൂലില്‍ നിന്നുകൊണ്ട്‌ ദിശതെളിയിക്കുന്ന പ്രകാശം.

ഒരിക്കല്‍ അന്ന എന്നെക്കുറിച്ച്‌ ഇങ്ങനെയൊരു കവിതയെഴുതി.

'നറും മല്ലി ചോട്ടില്‍ തളിര്‍ത്ത സ്നേഹം -
ചാഞ്ഞ ചില്ലതന്‍ തണലുപോല്‍
നിന്നിളയ സൗഹൃദം'.

എന്നെക്കുറിച്ച്‌ എനിക്കുതന്നെ മതിപ്പില്ലാത്ത കാലമായിരുന്നുവത്‌.ഹോസ്റ്റലില്‍ നിശബ്ദദതക്കായ്‌ പ്രത്യേകമായൊരിടമില്ലായിരുന്നു.പെണ്‍ ശബ്ദത്തെ പേടിച്ചായിരിക്കണം ഒരു പല്ലിപോലും ചുമരിലൂടെ ഇഴഞ്ഞുനടന്നിരുന്നില്ല,ഒരു എട്ടുകാലി പോലും ഇഴയടുപ്പിക്കാന്‍ തുനിഞ്ഞതുമില്ല.

എങ്കിലും എനിക്കായ്‌ ഞാന്‍ പ്രത്യേകമായൊരിടം കണ്ടെത്തി.ചെറിയ കമ്പിയിഴകള്‍ കൊണ്ട്‌ വരാന്തയാകെ മറച്ചിരുന്ന ഒരു പഴയകെട്ടിടമായിരുന്നു ഞങ്ങളുടെ ഹോസ്റ്റല്‍.അതിലെ ആറാം നമ്പര്‍ മുറി കാലൊടിഞ്ഞ കട്ടിലുകളും,കയ്യും കാലും വേര്‍പെട്ട കസാരകളും,ഉണങ്ങി ദ്രവിച്ച അടിവസ്ത്രങ്ങളും കൊണ്ട്‌ ശുഷ്കിച്ച്‌ കിടന്നിരുന്നു.എന്നെ സംബന്ധിച്ചിടത്തോളം അതൊരു ഒളിത്താവളമായിരുന്നു. എല്ലാ സന്ധ്യകളിലും ഞാന്‍ അവിടെച്ചെന്ന് വിദൂരമായ ആകാശത്തെനോക്കിയിരിക്കും.ആവി പറക്കുന്ന ചുമരുകളില്‍ പറന്നിരിക്കുന്ന ആനത്തുമ്പികളുടെ ചെറിയമൂളല്‍ മാത്രമായിരിക്കും ഞാനപ്പോള്‍ കേള്‍ക്കുക. അടുത്തുള്ള അമ്പലത്തില്‍ നിന്നും ഉച്ചത്തില്‍ കേള്‍ക്കുന്ന ദേവീ സ്തോത്രവും,കാടുകളില്‍ നിന്നും വരുന്ന പല ജാതി പക്ഷികളുടെ കരച്ചിലും കേള്‍ക്കുമ്പോള്‍ പതുക്കെ മുറിയിലേക്കു വരും. എന്റെ സഹമുറിയര്‍ എന്നെ സ്നേഹിക്കുകയോ വെറുക്കുകയോ ചെയ്തിരുന്നില്ല അവരെ സംബന്ധിച്ചിടത്തോളം ഞാനൊരു നിരുപദ്രവകാരിയായ ജീവിയായിരുന്നു.

അങ്ങനെയിരിക്കേയാണ്‌ അന്ന ഹോസ്റ്റലിലേക്കുവന്നത്‌. ചെറുകയറില്‍ തൂക്കിയിട്ട ഒരു പഴയ കോസടിയും,ചെറിയൊരു ബാഗില്‍ കുത്തി നിറച്ചുവെച്ച രണ്ടോമൂന്നോ ഡ്രസ്സുകളുമായി ഒട്ടൊരു ദുരൂഹതയോടെയാണ്‌ അന്ന കിരുകിരാ ശബ്ദമുണ്ടാക്കുന്ന മര ഗോവണി ചവിട്ടിക്കേറി വന്ന് ഞങ്ങളുടെ വാതില്‍ മുട്ടിയത്‌.

മുടിഞ്ഞ ഉഷ്ണക്കാലമായിരുന്നുവത്‌. എല്ലാവരും ഉഷ്ണത്തെ കുറ്റം പറഞ്ഞു കൊണ്ട്‌ എണ്ണ തേച്ചു കുളിക്കുകയും സൗദ്ധര്യവര്‍ദ്ധനക്കായി ദിവസത്തിലെ വലിയൊരു ഭാഗം മുഴുവന്‍ മാറ്റി വെക്കുകയും ചെയ്ത്തിരുന്നു. ഹോസ്റ്റലിലെ മുറികളെല്ലാം കാലിയായ എണ്ണക്കുപ്പികള്‍,മഞ്ഞളിന്റെ നിറം പുരണ്ട തോര്‍ത്തുമുണ്ടുകള്‍,വാസനാസോപ്പിന്റെ തങ്ങി നില്‍ക്കുന്ന മണം എന്നിവകൊണ്ട്‌ സമ്പന്നമായി.


ഞങ്ങളുടെ മുറിയില്‍ ഉഷ്ണത്തെ സ്നേഹിക്കുന്ന ഒരേയൊരാള്‍ അന്ന മാത്രമായിരുന്നു. കോസടിക്കുമേല്‍ വെന്തുരുകി കിടക്കുമ്പോഴും ഫാനിന്റെ സ്വിച്ച്‌ ഒരിക്കല്‍ പോലും അന്ന തിരഞ്ഞു പിടിച്ചിരുന്നില്ല. ഞാന്‍ സമയം കിട്ടുമ്പോഴൊക്കെ ചൂടിനെക്കുറിച്ച്‌ മുറുമുറുത്തിരുന്നെങ്കിലും ഒരു ചിരിയല്ലാതെ അന്നയുടെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണമൊന്നും എനിക്കു കിട്ടാറുണ്ടായിരുന്നില്ല.

ഒരിക്കല്‍ അന്നയുടെ പുസ്തകത്തില്‍ നിന്ന് എനിക്കൊരു കവിത കണ്ടുകിട്ടി. സത്യത്തില്‍ ആ കവിതയാണ്‌ എന്നെ അന്നയോട്‌ കൂടുതല്‍ അടുപ്പിച്ചത്‌. ഒരു സാഹിത്യ വിദ്യാര്‍ഥിയായിരുന്നതിനാലായിരിക്കണം കവിതയിലെ ആഴങ്ങളേയും,കവിയിലെ നിഗൂഡതയേയും ഞാന്‍ സ്നേഹിച്ചിരുന്നു. അതുകൊണ്ടു തന്നെ അന്നയിലൊരു കവിയുണ്ടെന്നു കണ്ടെത്തിയപ്പോള്‍ ഞാന്‍ അത്ഭുതപ്പെടുകയും സന്തോഷിക്കുകയും ചെയ്തു. പ്രസിദ്ധപ്പെടുത്താനിഷ്ടമില്ലാതെ,ഗണിതശാസ്ത്ര പുസ്തകങ്ങളുടെ ഏതെങ്കിലും അരികിലായി കുറിച്ചിടുന്ന അന്നയുടെ കവിത കണ്ടെടുക്കുക എന്ന ദൗത്യം അന്നുമുതല്‍ ഞാന്‍ സ്വയം ഏറ്റെടുക്കുകയായിരുന്നു.

' ഗണിതം പഠിക്കുന്നവര്‍ക്ക്‌ കവിതയെഴുതാന്‍ പാടില്ലെന്നുണ്ടോ'?
ആരും കണ്ടെത്താതെ അകാല ചരമമടയുന്ന കവിതകളെ നോക്കി ഞാനൊരിക്കില്‍ പറഞ്ഞു.

അന്ന അതുകേട്ടുകൊണ്ട്‌ പുസ്തകത്തില്‍ രണ്ടു കുത്തിവരകളിട്ടു.

'ഗണിതം പഠിച്ച കവിയായിരിക്കും ഒരു ഉത്തമ കവി.അളന്നും തൂക്കിയുമെടുക്കുന്ന വാക്കുകളുടെ കൃത്യത ഒരാളെ ഉത്തമ കവിയാക്കുന്നു.'

ഈസ്റ്റേണ്‍ ക്രി റ്റിസിസ ക്ലാസുകളിലെ തിയറികളെ ഓര്‍ത്തുകൊണ്ട്‌ ഞാന്‍ പറഞ്ഞു.

'ഒരു കവിയും,ഒരു വിമര്‍ശകയും മൂന്നാം നമ്പര്‍ മുറിയില്‍ ഉദയം കൊണ്ടിരിക്കുന്നു'.

അന്ന ചിരിച്ചുകൊണ്ട്‌ എന്റെ തോളില്‍ തട്ടി.


അന്നയുടെ സൗഹൃദം ആസ്വദിക്കാന്‍ തുടങ്ങിയതോടെ ഞാന്‍ ഏകാന്തതയെ മറന്നു തുടങ്ങിയിരുന്നു. ശരിക്കും പറഞ്ഞാല്‍ ഏകാന്തവും,സ്വാര്‍ഥവും,മ്ലാനവുമായ എന്റെ ഹോസ്റ്റല്‍ ജീവിതത്തെ ആ സൗഹൃദം മാറ്റി മറിച്ചു എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി.

ഹോസ്റ്റലിനു പിന്നാമ്പുറത്തായി ചെറുതായി പായല്‍ മൂടിക്കിടക്കുന്ന ഒരു കുളമുണ്ട്‌.ഞങ്ങളുടെ കോളേജ്‌ ഒരു രാജകൊട്ടാരത്തിന്റെ ഭാഗമായിരുന്നതിനാല്‍ വലിയ കുളപ്പുരയോട്‌ കൂടിയ കൂറ്റന്‍ വാതിലും അറ്റം വരെ ഇറങ്ങിചെല്ലുന്ന പടികളും അതിനുണ്ടായിരുന്നു.കുളപ്പുരയുടെ ഭാഗം പൊട്ടിപ്പൊളിഞ്ഞ്‌ ഇപ്പോള്‍ നിലം പൊത്തുന്ന രീതിയിലാണ്‌ നില്‍ക്കുന്നത്‌.മുകള്‍ ഭാഗം ഓടുകളടര്‍ന്ന് കഴുക്കോലുകള്‍ മാത്രം കാണുന്ന സ്ഥിതിയിലായിരുന്നു,അതിലാകട്ടെ നിറയെ കടന്നലുകളും വേട്ടാളന്മ്മാരും കൂടുകൂട്ടിയിരുന്നു.കൂട്ടിനായി അല്ലറ ചില്ലറ പാമ്പുകളും ഇഴഞ്ഞു നടക്കും. രണ്ടുമൂന്നു ദാസിപ്പെണ്ണുങ്ങള്‍ വീണു ചത്ത കുളമാണെന്ന് വാര്‍ഡന്‍ എപ്പോഴും ഞങ്ങളെ ഓര്‍മ്മിപ്പിക്കുന്നതിനാല്‍ സ്വവര്‍ഗരതിക്കാരായ ചില പെണ്‍കുട്ടികളല്ലാതെ മറ്റാരേയും ഞാന്‍ ആ ഭാഗത്തു കണ്ടിട്ടില്ല.


ഞാനും അന്നയും ബഹളങ്ങളില്‍ നിന്നൊഴിഞ്ഞുമാറിയിരിക്കാന്‍ കണ്ടെത്തിയ സ്ഥലം ആ കുളക്കടവായിരുന്നു.

അന്നയുടെ അപ്പന്‍ ഒരു നാടക നടനായിരുന്നു. 'കുഞ്ഞാലി മരക്കാര്‍' എന്ന നാടകം കേരളത്തിലങ്ങോളമിങ്ങോളം കളിച്ച്‌ പ്രശസ്തി നേടിയതിനാല്‍ 'കുഞ്ഞാലി' എന്ന പേര്‌ ജനങ്ങള്‍ അപ്പനു ചാര്‍ത്തിക്കൊടുത്തു.

'കിട്ടുന്ന കാശൊക്കെ അപ്പന്‌ ബാറില്‍ തൊലക്കാനെ തികയൂ'

കല്‍പ്പടവുകളില്‍ ഞെരമ്പുകള്‍ പോലെ വേരുകള്‍ പടര്‍ത്തിയ ഒരു കാട്ടു ചെടിയുടെ തലപ്പൊടിച്ച്‌ കുളത്തിലേക്കിട്ടുകൊണ്ട്‌ അന്ന ഒരിക്കല്‍ പറഞ്ഞു.

'അമ്മച്ചി പുറമ്പണിക്കു പോകും,അനിയന്‍ നന്നായി പഠിക്കുന്നുണ്ട്‌'.

ഞാന്‍ ഒരു കേള്‍വിക്കാരി മാത്രമായിരുന്നു.രാജുവുമായുള്ള പ്രണയത്തിലെ ചില മുറുക്കങ്ങളും അയവുകളുമൊഴിച്ച്‌ എനിക്ക്‌ കാര്യമായി ഒന്നും പറയാനില്ല.

'രാജു ഒരു അഹങ്കാരിയാണ്‌. നിനക്കവനെ സഹിക്കേണ്ടി വരും.' ഒരിക്കല്‍ അന്ന പറഞ്ഞു.

കിളുന്തു പ്രായം കഴിഞ്ഞ്‌ വേരുറച്ചു തുടങ്ങിയ പ്രണയമായിരുന്നു ഞങ്ങളുടേത്‌. രാജുവില്‍ അഹങ്കാരിയായ ഒരു കവിയും ആദര്‍ശവാനായ ഒരു മനുഷ്യനുമുണ്ടെന്നു തിരിച്ചറിഞ്ഞിരുന്നതിനാല്‍ അന്നയുടെ വാക്കുകള്‍ നിരാകരിക്കാനോ,വികാരമതിയായ പ്രണയിനിയായി രാജുവിന്റെ മഹത്വത്തെ പ്രകീര്‍ത്തിക്കുവാനോ ശ്രമിച്ചില്ല.
സത്യത്തില്‍ രാജുവിനെ പറ്റിയുള്ള ചിന്തകള്‍ എന്നെ മിക്കപ്പോഴും അസ്വസ്ഥയാക്കിയിരുന്നു. തെളിയുകയും ഇരുളുകയും ചെയ്യുന്ന ഒരു ബന്ധം എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി. എങ്കിലും രാജുവിന്റെ സ്നേഹം സ്വച്ഛമാണെന്ന് ഞാന്‍ വിശ്വസിച്ചു, ഇടക്ക്‌ ഇരുള്‍ നിറയുമെങ്കില്‍ കൂടിയും ഒരു യഥാര്‍ഥ പ്രണയിനിയായി ഞാന്‍ നല്ലതിനെ പറ്റി മാത്രം ചിന്തിച്ചു.

അന്നയുടെ വാക്കുകളെ കേട്ടില്ലെന്നു നടിച്ച്‌ , തല കുമ്പിട്ട്‌ താഴെയുള്ള കല്ലുകളെ പെറുക്കിയെടുത്ത്‌ അസ്വസ്ഥയായിരിക്കുന്ന എന്നെ നോക്കി അന്ന് അന്നയൊരു കവിതയെറിഞ്ഞു.

'മൗനം ഒരു മാറാലയാണ്‌
തട്ടിനീക്കിയില്ലെങ്കില്‍ -
തന്നെതന്നെ തിന്നൊടുക്കുന്ന
ജീര്‍ണ്ണിച്ച വാക്കുകളിഴ പിരിഞ്ഞ മാറാല'..

ഞാന്‍ അതുകേട്ട്‌ ചിരിച്ചു അതുകണ്ട്‌ അന്നയും. ഞങ്ങള്‍ക്കിടയിലെ മൗനം ഒരു നിമിഷേന ബാഷ്പീപകരിച്ചു .


11





1991 ആഗസ്റ്റ്‌ പതിനഞ്ചിനായിരുന്നു അന്ന വെള്ള നിറത്തിനുമുകളില്‍ ഇളം നീല പക്ഷികള്‍ ആകാശത്തെ ഉന്നം വെച്ചു പറക്കുന്ന പുറം ചട്ടയുള്ള പുസ്തകം കയ്യിലമര്‍ത്തി കല്‍പ്പടവുകളിറങ്ങി വന്നത്‌.
സ്വാതന്ത്ര്യ ദിനമായതിനാല്‍ അന്ന് കോളേജിന്‌ അവധിയായിരുന്നു. ഇടക്കിടെ വെള്ളത്തിനു മുകളിലേക്കു വന്നു വെട്ടിമാറുന്ന വരാലുകളുടെ ഇളക്കമല്ലാതെ പ്രകൃതിയില്‍ അന്ന് ഇലയനക്കങ്ങള്‍ കുറവായിരുന്നു.

ഞങ്ങളന്ന് ഇരുട്ടുവോളം അവിടെയിരുന്ന് കഥകള്‍ വായിച്ചു.
മീരയുടെ കഥയായിരുന്നു ഞങ്ങള്‍ക്ക്‌ ഏറെ ഇഷ്ടപ്പെട്ടത്‌. മീര ഒരു സന്യാസിനിയായിരുന്നു. വാക്കുകളെ നിയന്ത്രിക്കാനറിയാത്ത, ആദര്‍ശവതിയായ ഒരു സന്യാസിനി.
തന്റെ കണ്ണില്‍പ്പെടുന്ന അഴുക്കുകളെയൊക്കെ മീര കഴുകിവെടുപ്പാക്കിക്കൊണ്ടിരുന്നു. അകലെനിന്ന് അലയലയായി ചളിവെള്ളത്തിന്റെ സുനാമി പടുത്തുയരുന്നതു കണ്ടിട്ടും അവസാന തുള്ളി അഴുക്കിനേയും തുടച്ചുമാറ്റി മീര ചിരിച്ചു.പിന്നീട്‌ കറുത്ത വെള്ളത്തെ മാത്രം വഹിച്ചുകൊണ്ട്‌ ഒരു വമ്പന്‍ തിര ആഞ്ഞടിച്ചു വന്നു .അത്‌ മീരയെ മാത്രം എടുത്തു. മീര രണ്ടു കൈകളും നീട്ടി അതിനെ തന്നിലേക്കു സ്വീകരിച്ചു. മീരയുടെ ജീവന്‍ ഒരു തിരയില്‍ നിന്ന് മറ്റൊരു തിരയിലേക്കുപോയി അവയെയൊക്കെ വെളുപ്പിച്ചു. അവസാനം നിശ്ചലയായി തീരത്ത്‌ അടിഞ്ഞു വന്നു.

മീരയുടെ കഥവായിച്ചു കഴിഞ്ഞപ്പോഴേക്കും അന്നയുടെ ശബ്ദം കുതിര്‍ന്നിരുന്നു.

'മീര ശരിക്കും മരിച്ചിരുന്നോ?'
ഞാന്‍ അന്നയോട്‌ ചോദിച്ചു.

'ചിലരുടെ മരണം മരണമേയല്ല.നമ്മളാണ്‌ മരിക്കുന്നതും ജനിക്കുന്നതും.നമ്മള്‍ വര്‍ഷങ്ങളോളമെടുത്ത്‌ അവസാനിപ്പിക്കുന്ന ജീവിതത്തെ ചിലര്‍ ഒരു മരണത്തിലൂടെ ഒറ്റവാക്കില്‍ പൂരിപ്പിക്കുന്നു.
അന്ന പറഞ്ഞു.
ഞാന്‍ ശരിയാണെന്നമട്ടില്‍ തലയാട്ടി. അന്നേരം ഞങ്ങളുടെ ഇടയിലേക്ക്‌ വലിയൊരു മഴ തുള്ളിയിട്ടു കടന്നു വന്നു.വരാലുകള്‍ മഴയില്‍ ആനന്ദിച്ചുകൊണ്ട്‌ ഉച്ചത്തില്‍ മുകളിലേക്കുവന്നു പുളഞ്ഞു.മഴവെള്ളം കുളത്തിലേക്ക്‌ ചാലിട്ടൊഴുകുന്നതു നോക്കി ഞങ്ങള്‍ മിണ്ടാതെയിരുന്നു. അന്നത്തെ മഴ എന്നേയും അന്നയേയും നനയിപ്പിക്കുകയോ, തണുപ്പിക്കുകയോ ചെയ്തില്ല. ഞങ്ങള്‍ മീരയുടെ ആത്മാവിനൊത്ത്‌ ഒരു തിരമാലയില്‍ നിന്ന് മറ്റൊരു തിരമാലയിലേക്ക്‌ നിശബ്ധമായ്‌ ആഴ്‌ന്നിറങ്ങുകയായിരുന്നു...


111


1993 മെയ്‌ 23 നാണ്‌ ഞാന്‍ അന്നയെ അവസാനമായ്ക്കാണുന്നത്‌


അന്നത്തെ എന്റെ ഡയറിക്കുറിപ്പ്‌ ഇങ്ങനെയായിരുന്നു തുടങ്ങിയതും അവസാനിച്ചതും.

'അവസാനത്തെ പരീക്ഷയും കഴിഞ്ഞ്‌ ഞാനും അന്നയും പതിവുപോലെ കല്‍പ്പടവുകളില്‍ ചെന്നിരുന്നു. മെയ്‌ മാസത്തിലെ ചൂടേറ്റ്‌ കല്‍പ്പടവുകളില്‍ വേരമര്‍ത്തി നിന്നിരുന്ന കാട്ടു ചെടികള്‍ ചിലത്‌ വാടിയിരുന്നു.
ചിലത്‌ വിരിയിക്കാത്ത മൊട്ടുകളെ കുളത്തിലെ വെള്ളത്തിലേക്ക്‌ കൊഴിച്ചിട്ടു. പള്ളത്തികളും,വരാലുകളും ആ പൂമൊട്ടിനെ ലക്ഷ്യമാക്കി വെട്ടിയമര്‍ന്നു.

അന്ന പതിവുപോലെ ഒരു കാട്ടു ചെടിയുടെ തുമ്പൊടിച്ച്‌ വെള്ളത്തെ ലക്ഷ്യമാക്കിയെറിഞ്ഞു.കാറ്റ്‌ അതിനെ ലക്ഷ്യത്തിലെത്തിക്കാതെ ഞങ്ങളിലേക്കു തന്നെ തിരിച്ചു കൊണ്ടു വന്നു.

ഞാനന്ന് ഹോസ്റ്റല്‍ മുറി ഒഴിഞ്ഞ്‌ രാജുവിന്റെ കൂടെ ജീവിക്കാനായി തയ്യാറെടുത്ത്‌ ഇറങ്ങാനിരിക്കയായിരുന്നു.അന്ന എന്റെ പുതിയ ജീവിതത്തിന്‌ എല്ലാ മംഗളങ്ങളും നേര്‍ന്നു,ഞങ്ങള്‍ കൈകള്‍ കൂട്ടിപ്പിടിച്ചുകൊണ്ട്‌ കല്‍പ്പടവിനു താഴെയിറങ്ങി കുളത്തിലെ വെള്ളത്തിനെ ആദ്യമായിതൊട്ടു. എന്റെ കണ്ണില്‍ നിന്ന് കുളത്തിലെ വെള്ളത്തിലേക്ക്‌ കണ്ണുനീര്‍ ഇറ്റു വീഴുന്നുണ്ടായിരുന്നു. അന്ന കരഞ്ഞതേയില്ല. മുകളില്‍ രാജു എന്നേയും കാത്തു നില്‍പ്പുണ്ടായിരുന്നു.
ഞാന്‍ കണ്ണു നീര്‍ തുടച്ചുകൊണ്ട്‌ രാജുവിനൊപ്പം ചെന്നു. അന്ന ചിരിച്ചുകൊണ്ട്‌ കൈകള്‍ വീശി ഒരു പൊട്ടു പോലെ എന്റെ ജീവിതത്തില്‍ നിന്ന് നടന്നകന്നു.'


1111



പതിനഞ്ചു വര്‍ഷത്തിനു ശേഷം ഇന്ന് ഞാന്‍ അന്നയെ വീണ്ടും കാണാന്‍ ഒരുങ്ങുകയാണ്‌. കഴിഞ്ഞ മാസമാണ്‌ അവളുടെ കത്ത്‌ എനിക്കു വന്നത്‌. കാണാന്‍ വരുന്ന തിയതി മാത്രം കുറിച്ചുകൊണ്ട്‌ നാലഞ്ചു വരികള്‍ മാത്രം കുറിച്ച ചെറിയൊരു കുറിപ്പ്‌.

രാജുവുമായുള്ള ബന്ധം ഞാന്‍ ഉപേക്ഷിച്ചിട്ട്‌ ആറുമാസത്തിലേറെയായെങ്കിലും,രാജുവിന്റെ പഴയ ചെരുപ്പുകളും,മുഴുമിപ്പിക്കാതെ മേശയുടെ അടിയിലേക്ക്‌ വലിച്ചെറിഞ്ഞ കവിതകളും മുറിയുടെ ഒരു ഭാഗത്ത്‌ കുമിഞ്ഞു കിടന്നിരുന്നു.
രാജുവിനെ ഞാന്‍ വെറുത്തിരുന്നെങ്കിലും അയാളുമൊത്തുള്ള ജീവിതം വളരെയധികം ശീലിച്ചു പോയിരുന്നതിനാല്‍ ചായയുണ്ടാക്കുമ്പോള്‍ അറിയാതെ രണ്ടു കപ്പി ലേക്കു പകര്‍ന്ന ചായ തണുത്തുറഞ്ഞ്‌ ,ഈച്ചകള്‍ വീണ്‌ സിങ്കിലേക്ക്‌ മിക്കപ്പോഴും ഒഴുകിപ്പോയ്ക്കൊണ്ടിരുന്നു.

രാജു പോയതിനു ശേഷമുള്ള എന്റെ ജീവിതം ഏറ്റങ്ങളും ഇറക്കങ്ങളുമില്ലാതെ തടം കെട്ടി നില്‍ക്കുന്ന ഒരു പൊയ്കയായി മാറിയിരുന്നു.മഴയും വേനലും ആ പൊയ്കയെ തീണ്ടാതെ കടന്നു പോയി.നിശബ്ദത എന്റെ മുറികളില്‍ എപ്പോഴും നങ്കൂരമിട്ടു.

അന്നയുടെ കത്ത്‌ കിട്ടിയതോടെ എന്റെ പകലുകള്‍ക്ക്‌ കുറച്ച്‌ നിറം വെക്കാന്‍ തുടങ്ങി.വര്‍ഷങ്ങള്‍ അന്നയില്‍ എത്ര മാറ്റം വരുത്തിയിരിക്കും എന്നത്‌ എന്നെ സംബന്ധിച്ചിടത്തോളം വല്ലാത്ത കൗതുകമായിരുന്നു.വിവാഹിതയും രണ്ടുകുട്ടികളുടെ അമ്മയുമായ അന്ന എന്നെ തേടിവരുന്നതും കാത്ത്‌ ഞാനിരുന്നു.


11111


ഇന്ന് അന്നയെത്തുന്ന ദിവസമാണ്‌. ഞാന്‍ വാടകയ്ക്കു താമസിക്കുന്ന വീടിനു താഴെ എന്റെ വീട്ടുടമസ്ഥയാണ്‌ താമസിക്കുന്നത്‌. അല്‍പം തടിച്ചുരുണ്ട പ്രകൃതമാണെങ്കിലും അവര്‍ എല്ലായിടത്തും ഓടിയെത്തുമായിരുന്നു.അല്‍പം സംശയത്തോടെയല്ലാതെ അവര്‍ ഇന്നുവരെ ഒന്നിനേയും നോക്കിക്കണ്ടിരുന്നില്ല..

'എന്റെ ഒരു സുഹൃത്തുവരും ഞാന്‍ കോളേജില്‍ നിന്നും വരും വരെ ഇവിടെയിരുത്തണം'.
ഞാന്‍ പറഞ്ഞു.

'ആണോ പെണ്ണോ'?
അവര്‍ സംശയത്തിന്റെ കുന്തമെറിഞ്ഞു.
'പെണ്ണ്‍'

ഞാന്‍ തിരിഞ്ഞു നോക്കാതെ കോണിപ്പടികള്‍ ചാടിയിറങ്ങി കോളേജിലേക്കു നടന്നു. അന്ന് എന്റെ എല്ലാ ക്ലാസ്സുകള്‍ക്കും ഞാന്‍ അവധി നല്‍കി പഴയ ഓരോ ചിന്തകളിലമര്‍ന്ന് നേരം തള്ളി നീക്കി.
നാലുമണിയായപ്പോഴേക്കും ബെല്ലടിക്കുന്നതു കാത്തു നില്‍ക്കാതെ ഞാന്‍ വീട്ടിലേക്കു നടന്നു.

അന്ന എന്നേയും കാത്ത്‌ വീട്ടിലിരിക്കുന്നുണ്ടായിരുന്നു. പഴയതുപോലെ അവിടെയിവിടെയായി ചിതറിക്കിടക്കുന്ന കോലന്‍ മുടി,ചെറിയ തിളക്കമുള്ള കണ്ണില്‍ സന്തോഷം നിറഞ്ഞ ചിരി.
ഞാന്‍ ചായയുണ്ടാക്കി രണ്ടു ഗ്ലാസിലേക്കു പകര്‍ന്നു.
അന്ന അന്നേരം എന്റെ വീട്‌ നോക്കി നടന്നു കാണുകയായിരുന്നു.

'ഇവിടെയെല്ലാം ഒരു സ്വേച്ഛാധിപതിയുടെ മണം തങ്ങി നില്‍പ്പുണ്ട്‌..രാജു എവിടെ പോയിരിക്കുന്നു?'
അന്ന ചെറു ചിരിയോടെ ചോദിച്ചു.
'ഞങ്ങള്‍ പിരിഞ്ഞു'

അന്ന വിശ്വസിക്കാത്ത മട്ടില്‍ എന്നെ ആകെയൊന്നുഴിഞ്ഞു നോക്കി.

'നിന്റെ ഭര്‍ത്താവും കുട്ടികളും?' ഞാന്‍ ചോദിച്ചു.

'അതിനു ഞാന്‍ കല്ല്യാണമേ കഴിച്ചില്ലല്ലോ' അന്ന ചിരിച്ചു.

'അമ്മച്ചി മരിച്ചു,അനിയന്‍ അപ്പനെപ്പോലെ മറ്റൊരു കുടിയനായി' അന്നയുടെ ശബ്ദം കനത്തു.

'നിനക്ക്‌ കല്ല്യാണം കഴിക്കാമായിരുന്നു.'

'അതിനു പണമെവിടെ'..അന്ന വീണ്ടും ചിരിച്ചു.

അന്ന കൊണ്ടു വന്ന ബാഗ്‌ കട്ടിലിലേക്കിട്ടുകൊണ്ട്‌ കിടക്കയില്‍ കയറി ചമ്രം പടിഞ്ഞിരുന്ന് ഓരോ വിശേഷങ്ങള്‍ പറയാന്‍ തുടങ്ങി.ഞാന്‍ അന്നയുടെ മടിയില്‍ തലവെച്ച്‌ കുറച്ചു നേരം കിടന്നു. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ വാക്കുകള്‍ നിയന്ത്രിക്കാനാകാതെ എന്റെ ശബ്ദം പതറുവാനും ഉള്ളില്‍ വളരെക്കാലമായി ചലം കെട്ടിക്കിടന്നിരുന്ന ഉഷ്ണജലപ്രവാഹം ഞാനറിയാതെ പുറത്തേക്കൊഴുകുവാനും തുടങ്ങി.
എന്റെ മുടിയിഴകളില്‍ കൈകളമര്‍ത്തി അന്ന എന്നെ സ്വന്തം ശരീരത്തോട്‌ ചേര്‍ത്തു കിടത്തി. എന്റെ ഉപ്പുരസം കലര്‍ന്ന ചുണ്ടില്‍ അന്ന മൃദുവായി ചുംബിച്ചു. എന്റെ വേദനകളെല്ലാം കഴുകി വെടുപ്പാക്കാന്‍ പോന്ന വലിയ തിരമാലയായി അന്ന എന്നിലൂടെ കയറിയിറങ്ങി. നഗ്നയായ്‌ ഒരു തിരമാലയില്‍ നിന്ന് മറ്റൊരു തിരമാലയിലേക്ക്‌ ക്രമമായ്‌ ഞാന്‍ പ്രവേശിക്കവെ ഒരു ജലാശയം ഞങ്ങളു മുന്നില്‍ ഉയര്‍ന്നു വന്നു.

നിലമ്പൊത്താറായ കുളപ്പുരകളും അടര്‍ന്നു വീണ കഴുക്കോലുകള്‍ക്കിടയിലൂടെ തെളിയുന്ന മാനവും പൊഴിഞ്ഞുവീണ കമ്യൂണിസ്റ്റു പച്ചയുടെ പൂക്കളെ വെട്ടിത്തിന്നാനെത്തുന്ന പള്ളത്തികളും ,വരാലുകളും പുളഞ്ഞു മറിയുന്ന ,പകുതി മാത്രം പായല്‍ മൂടിയ ഒരു ജലാശയം അതിന്റെ കരയിലിരുന്ന് ഞാനും അന്നയും ഉള്ളില്‍ തളം കെട്ടിയ നിലവിളികളെ ഉള്ളിലേക്കു തന്നെയമര്‍ത്തി പതുക്കെ ചിരിക്കുവാന്‍ തുടങ്ങി. ഞങ്ങളെ നനയിക്കാനായി ആകാശത്ത്‌ കാര്‍മേഘങ്ങളെ പടര്‍ത്തി വിഷാദിച്ചു നിന്നിരുന്ന മഴ മനം മാറി, കാറ്റിനൊത്ത്‌ താളമിട്ട്‌ ചിരിച്ച്‌ അകന്നൊഴിഞ്ഞു.